ADVERTISEMENT

കാത്തിരിപ്പിനൊടുവിൽ (കഥ)

നരച്ച കണ്ണിനുമീതെ കൈകൾ വച്ച് നെഗൂയേൽ വെയിൽപാകിയ നിരത്തിലേയ്ക്കു നോക്കി. സാൻഫോർഡിലെ വീഥിയുടെ തിരക്കിൽ നിന്നൽപ്പം മാറി ആയിരുന്നു അയാൾ താമസിക്കുന്ന നഴ്സിങ് ഹോം. 

 

ജനലഴികളിൽ മുഖം ചേർത്ത് കണ്ണുകളിൽ പ്രതീക്ഷ നിറച്ച് എത്രയോ നേരമായി മകൻ സൂറാസിന്റെ വരവു കാത്തിരിക്കുന്നു. അയാളുടെ കണ്ണുകൾ പുറത്തെ ചില നിഴലനക്കങ്ങളിൽ ആകാംക്ഷയോടെ ചുരുങ്ങുകയും വികസിക്കുകയും ചെയ്തുകൊണ്ടിരുന്നു.

 

ഗതകാലത്തിന്റെ ഭാരങ്ങൾ അയാളുടെ ശരീരത്തും മുഖത്തും അടയാളങ്ങളായും ചുളിവുകളായും വീണു കിടന്നിരുന്നു 

അറ്റ്‌ലാന്റയിൽ ജോലിയും കുടുംബവുമായി കഴിയുന്ന മകൻ സൂറാസ് അച്ഛനെ കാണാൻ വരുന്നു എന്നു രണ്ടുദിവസം മുൻപാണ് നഴ്സിങ് ഹോമിലേയ്ക്കു വിളിച്ചു പറഞ്ഞിരുന്നത്.

 

സൂറാസ് വരുന്നു എന്നവാർത്ത കേൾക്കുന്നതുതന്നെ നെഗൂയേലിന് വേനൽ മഴപോലെ സന്തോഷവും ആശ്വാസവും ആണ്. കോവിഡ് പ്രതിസന്ധിമൂലം ഒരു വർഷത്തോളമായി മകനെ കണ്ടിട്ട്. തെറാപ്പിക്കുകൊണ്ടുപോകാൻ വരുന്ന നീലക്കണ്ണുള്ള പെണ്ണിനോടും, മരുന്നു തരുന്ന നേഴ്സിനോടും ഉള്ളിൽ നിന്നു തികട്ടിയ ആ സന്തോഷം അയാൾ പങ്കുവച്ചു.

 

ഓർമകൾ ഒളിച്ചുകളിക്കുകയും സ്ഥാനം തെറ്റുകയും ചെയ്യുന്ന അയാളുടെ മസ്തിഷ്കത്തിൽ, സൂറാസിന്റെ ചെറുപ്പവും അവന്റെ അമ്മയും വിയറ്റ്നാം എന്ന ജൻമദേശവും ക്ലാവുപിടിക്കാത്ത ഓർമകൾ ആയിരുന്നു.

 

ഉച്ചയോടെയെങ്കിലും സൂറാസ് വരുമായിരിക്കും, അയാൾ മനക്കോട്ട കെട്ടി. അപ്പോൾ അവന്റെ കയ്യിൽ അയാൾക്കുപ്രിയപ്പെട്ട ‘ബൺചാ’ ഉണ്ടാവും വിയറ്റനാമിന്റെ തനതായ ചോറും പന്നിയിറച്ചിയും സൂപ്പും ആണ് ബൺചാ. 

 

നഴ്സിങ് ഹോമിലെ അമേരിക്കൻ ആഹാരത്തിൽ അയാൾക്ക് മനം മടുത്തിരുന്നു. ജനാലവിരി പതുക്കെ മാറ്റി അയാൾ വീണ്ടും പുറത്തേയ്ക്കു നോക്കി. പുറത്ത് പനയോലകൾ പതുക്കെ തലയാട്ടുന്നു. അടച്ചിട്ട വാതിലിനുപുറത്തുള്ള വീഥിയിലൂടെ ജീവിതങ്ങൾ തിരക്കിട്ടു പായുന്നുണ്ട് . ആ മുറിയിൽ തളം കെട്ടി നിന്നിരുന്ന മടുപ്പിക്കുന്ന മണവും ഏകാന്തതയും അയാളെ കുറച്ചൊന്നുമല്ല വെറുപ്പിച്ചിരുന്നത്.

 

നാൽപ്പത്തി രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അമേരിക്കൻ മണ്ണിൽ അയാൾ കുടിയേറിയിട്ട് . 

 

സൈഗൺ പുഴ അതിരിടുന്ന വിയറ്റ്നാമിന്റെ വടക്കുകിഴക്കൻ ഗ്രാമം ആയ സൈഗണിലാണ് നെഗൂയേൽ ജനിച്ചത്. ജീവിതം എന്നാൽ കുണ്ടും കുഴിയും മുള്ളും ആയിരുന്നു അയാൾക്ക്. അറുപതുകളിലെ വിയറ്റനാം യുദ്ധത്തിലെ ഒരു ധീരപോരാളി ആയിരുന്നു അയാൾ. ഇരുപതാം വയസ്സിൽ കൂടെകൂട്ടിയ തുവാൻ ആയിരുന്നു ജീവിതസഖി. ഇരുപത്തിരണ്ടാം വയസ്സിൽ ഏകമകൻ സൂറാസ് ജനിച്ചു. അവന് ആറുമാസം പ്രായമുള്ളപ്പോൾ ആണ് നെഗൂയേൽ വിയറ്റനാം യുദ്ധത്തിൽ പങ്കെടുത്തതിന് തടവുകാരനായി പിടിക്കപ്പെട്ടത്.

 

അഞ്ചു വർഷം പിന്നെ വെളിച്ചം കാണാത്ത നരകജീവിതം. ഒരു ഇടുങ്ങിയ മുറിയിൽ അറുപതുപേരെ കുത്തിനിറച്ചിരുന്നു. മലമൂത്ര വിസർജ്ജനങ്ങൾ തീറ്റിക്കുന്ന കണ്ണില്ലാത്ത ക്രൂരതയുടെയും വറുതിയുടെയും നാളുകൾ . 

 

ജയിൽമോചിതനായപ്പോൾ സൂര്യപ്രകാശം കാണാതെ അയാളുടെ കണ്ണുകളുടെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു . സ്വന്തം മാതാപിതാക്കൾക്കും ഭാര്യയ്ക്കും അയാളെ തിരിച്ചറിയാൻ പ്രയാസം ആയിരുന്നു 

 

കലാപം കത്തുന്ന ജൻമനാട്ടിൽ നിന്നും ഒരു രക്ഷപെടൽ അയാൾ തീവ്രമായ് ആഗ്രഹിച്ചു . ധാരാളം പേർ കടൽമാർഗ്ഗം ചെറിയ വള്ളങ്ങളിൽ ഇൻഡോനേഷ്യയിലേയ്ക്കും, ഹോങ്കോങ്ങിലേയ്ക്കും , ഫിലിപ്പീൻസിലേയ്ക്കും അഭയാർഥികൾ ആയി പ്രാണരക്ഷാർഥം പാലായനം ചെയ്യുകയാണ്. അവരൊക്കെ പ്രതീക്ഷയുടെ ആ തുരുത്തുകളിൽ ചെന്നുചേർന്നോ, ജീവനോടെയുണ്ടോ എന്നൊന്നും ആർക്കും അറിവില്ലായിരുന്നു..

 

ക്ലോക്കിൽ പന്ത്രണ്ടടിച്ചു ... ഉച്ചഭക്ഷണവും കൊണ്ടുള്ള ട്രോളികൾ വരാന്തയിൽ പ്രത്യക്ഷപ്പട്ടു. നെഗൂയേലിന്റെ കണ്ണുകളിൽ ദൈന്യത നിറഞ്ഞു. എവിടെ എന്റെ മകൻ ? വരാനുള്ള സമയം കഴിഞ്ഞുവല്ലോ .. നിസഹായതയോടെ അയാൾ തലകുനിച്ചു, മുന്നിൽ വന്ന ലഞ്ചു ട്രേയിൽ നിസംഗതയോടെ നോക്കി. വിശപ്പുപോയിരിക്കുന്നു.

 

ഭൂമിയിൽ സ്വന്തമെന്നുപറയാൻ ഉള്ള ഒരു രക്ത ബന്ധം .. ‘മകനേ സൂറാസ് നീ എവിടെ’ അയാളുടെ ഉള്ളം തേങ്ങി.

 

കണ്ണടച്ചുകിടന്നപ്പോൾ ഭാര്യ തൂവാന്റെ മുഖം കടലിന്റെ ഓളപ്പരപ്പിൽ കണ്ണുകൾ അടച്ച് തണുത്തുറഞ്ഞുകിടക്കുന്നതു കണ്ട് ഓർമകൾ കുടഞ്ഞുകളയുവാൻ അയാൾ വിഫലശ്രമം നടത്തി . 

 

ആറുവയസ്സുള്ള സൂറാസിനേയും ഭാരൃ തൂവാനേയും കൂട്ടി ജൻമനാടിനോടു വിടപറയുമ്പോൾ ഒന്നുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ എവിടെയെങ്കിലും സമാധാനത്തോടെ ഒരു ജീവിതം. തായിലൻഡിലേയ്ക്കുള്ള ഒരുചെറു വള്ളത്തിൽ അവരെയുമായി അയാൾ കയറി. നൂറ്റി ഇരുപതുപേരടങ്ങുന്ന ആ സംഘം പതിയെ ഉൾക്കടലിലേയ്ക്കു നീങ്ങി. 

 

ലക്ഷക്കണക്കിനു വിയറ്റനാംകാർ ഇതുപോലെ മാതൃരാജ്യത്തുനിന്നും ചെറുവള്ളങ്ങളിൽ പാലായനംചെയ്യുന്നുണ്ടായിരുന്നു. ചരിത്രത്തിൽ അവരെ ‘ബോട്ടു പീപ്പിൾ’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഭൂരിഭാഗത്തിനും കരകണാതെ ആ യാത്രകൾ അവസാന യാത്ര ആയി.

 

രണ്ടാം ദിനം രാത്രിയിൽ ഒരു വലിയ മീൻവഞ്ചി അവരുടെ ചെറുവള്ളത്തിനടുത്തെത്തി, ഓർമയിൽ പോലും ഭീതിപടർത്തുന്ന ‘തായ്’ കടൽകൊള്ളക്കാരായിരുന്നു അവർ .

 

നൊടിയിടകൊണ്ട് അവർ എല്ലാവരേയും ആക്രമിച്ചു. എതിർത്തവരെ കൊന്നു കടലിൽ എറിഞ്ഞു അഭയാർഥികളുടെ ചെറിയ ജീവിത സമ്പാദൃങ്ങൾ മുഴുവനും കൊള്ളയടിച്ചു. സംഘത്തിലെ സ്ത്രീകളെ ക്രൂരമായ് ബലാൽകാരം ചെയ്തു. ജീവന്റെ ജീവനായ തൂവാൻ ഒരുനിലവിളിയോടെ കടലിന്റെ മാറിലേയ്ക്കുമറയുന്നത് സൂറാസിനെ നെഞ്ചോടമർത്തി നിന്ന് അയാൾ കണ്ടു . നൂറ്റി ഇരുപതുപേരിൽ പത്തുപേർമാത്രം വീണ്ടും ജീവിതത്തിലേയ്ക്ക്... 

 

ഒന്നും ആലോചിക്കുവാൻ ഇല്ലാതിരുന്ന ഒരുനിമിഷം അയാൾ സൂറാസിനേയുമായി കടലിലേയ്ക്കു ചാടി, തണുത്തജലത്തിൽ അവനെ മുതുകിലേറ്റി സർവ്വ ശക്തിയും എടുത്തുനീന്തി. നിർജ്ജലീകരണവും കൊടും തണുപ്പും മൂലം തായ്​ലണ്ടിന്റെ തീരത്തടിയുമ്പോൾ അയാൾക്ക് പകുതി ബോധമേ ഉണ്ടായിരുന്നുള്ളൂ.

 

പിന്നീടു കുഞ്ഞുമകനേയും ആയി റൊട്ടിയും വെള്ളവും കഴിച്ച് ആയിരക്കണക്കിനു വിയറ്റനാം അഭയാർഥികൾ താമസിക്കുന്ന ക്യാമ്പിൽ ചെന്നെത്തി. മകനെ ഓർത്തുമാത്രം ജീവിക്കണം എന്നുതോന്നൽ ശക്തമായിതോന്നി. ഭാവി ഇരുളടഞ്ഞു കിടക്കുന്ന . അപ്പോഴാണ് പ്രതീക്ഷയുടെ ഒരു കനൽ തിരിപോലെ അമേരിക്കക്കാരൻ റിച്ചാർഡ് കുറച്ചുപേരെ സ്പോൺസർ ചെയ്ത് അമേരിക്കയിലേയ്ക്കു കൊണ്ടുപോകുന്നതിൽ അയാളും മകനും ഉണ്ട് എന്നറിഞ്ഞത്. സന്തോഷത്താൽ പൊട്ടിക്കരഞ്ഞുപോയി.

 

അങ്ങനെ സൂറാസുമായി എഴുപതുകളുടെ ഒടുവിൽ അയാൾ അമേരിക്കയിലെ ഫ്ളോറിഡയിൽ വന്നു. അമേരിക്കൻ മണ്ണിന്റെ സമൃദ്ധിയിൽ സൂറാസ് വളർന്നു, പഠിച്ചു, ജോലിനേടി അവന് ഒരു അമേരിക്കൻ സുന്ദരി ഭാര്യയായി എത്തി . ആ ചെറിയ അപ്പാർട്ടുമെന്റിൽ നിന്നും അവൻ വലിയ ഒരുവീട്ടിലേയ്ക്ക് കുടുംബവുമായി മാറി .

 

അപ്പോഴേയ്ക്കും നെഗൂയേലിന്റെ ജീവിതം പരുങ്ങലിൽ ആയി. വാർദ്ധക്യത്തിന്റെ ജരാനരകളിൽ അയാൾ തളർന്നു. മകനും കുടുംബവും അയാളെ നഴ്സിങ് ഹോമിന്റെ നാലു ചുവരുകൾക്കുള്ളിലാക്കി, അവരുടെ തിരക്കേറിയ ജീവിതത്തിലേയ്ക്കു മടങ്ങി.

 

ക്ലോക്കിൽ അഞ്ചുമണി ആയി. സൂറാസ് ഇനിയും വന്നിട്ടില്ല അവനെന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമോ? വല്ലാത്ത ഒരു ആധിയിൽ അയാൾ ഉഴറി. ഇരുട്ടു പയ്യെ ചേക്കേറുന്ന ജനലിനപ്പുറത്തുള്ള വീഥി വിജനമായിത്തന്നെകിടക്കുന്നു . ആകാശത്ത് നക്ഷത്രങ്ങൾ ഒന്നുമില്ല. അലങ്കാര ബൾബുകളുടെ ചെറിയ പ്രകാശത്തിൽ രാത്രിശലഭങ്ങൾ വട്ടമിട്ടു പറക്കുന്നു.

 

മുറിയിലേയ്ക്കു കയറിവന്ന എയ്ഡിനോടു ചോദിച്ചു നോക്കി മകന്റ ഫോൺ വന്നോ എന്ന്. ‘നിങ്ങൾക്കായി ഒരു ഫോണും വന്നിട്ടില്ല വിസിറ്റിങ് സമയം കഴിഞ്ഞിരിക്കുന്നു ഇനി ആരും വരുകയില്ല’ അത്രയും പറഞ്ഞ് അയാൾക്കു രാത്രികുടിക്കുവാനുള്ള വെള്ളം മേശമേൽ വെച്ച് അവൾ തിരികെ നടന്നുപോയി .

 

വല്ലാത്ത നിരാശതോന്നി അയാൾക്ക്. ഒരു വർഷം കഴിഞ്ഞിരിക്കുന്നു മകനേ നിന്നെ കണ്ടിട്ട്, നീ എന്നെ മറന്നുവോ!!

  

കണ്ണുകൾ അടച്ചപ്പോൾ തണുത്ത ഓളപ്പരപ്പിൽ കിടക്കുന്ന തൂവാന്റെ കണ്ണുകൾ തുറന്നിട്ടുണ്ട് എന്തൊരു തിളക്കം ആണ് തൂവാന്റെ കണ്ണുകൾക്ക്. ആ കണ്ണുകളിൽ പ്രണയം ഓളം വെട്ടുന്നു. കൈനീട്ടി അവളുടെ വിരലുകളിൽ ഒന്നു തൊട്ടു, തണുപ്പാണ് അനുഭവപ്പെട്ടത്, പതിയെ പതിയെ ആ തണുപ്പ് അയാളുടെ ശരീരത്തിലേയ്ക്കും അരിച്ചുകയറി. “Do not resuscitate’’ എന്ന ഓർഡർ ചാർട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് നിശബ്ദമായി അയാൾ തൂവാന്റെ തണുപ്പിലലിഞ്ഞു . 

 

എങ്കിലും സൂറാസിനായി ആ തണുത്ത ശരീരം വീണ്ടും കാത്തിരിപ്പു തുടർന്നു...

 

Content Summary : Kathirippinoduvil, Malayalam Short Story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com