ADVERTISEMENT

കലപ്പയുടെ കുടിയേറ്റം (കഥ)

പുറത്തെ ബഹളം കേട്ട് വാതിൽ തുറന്ന അദ്ദേഹത്തോട് ആഗതർ പറഞ്ഞു. 

‘ഈ വീട് നിങ്ങളുടേതല്ല, ഉടനിറങ്ങണം’

‘അതിനെന്താണ് തെളിവ്’ അയാൾ തിരിച്ചു ചോദിച്ചു.

‘അതിന് തെളിവൊന്നുമില്ല. ഇവിടം ഞങ്ങളുടേത് മാത്രമാണ്’ അവരുടെ മറുപടി കേട്ട് അയാൾ സ്തബ്ധനായി.

‘ഒന്നും പറയാനില്ല. മൂന്നു ദിവസം ഞങ്ങൾ സമയം തരും.അപ്പോഴേക്കും ഇവിടം വിട്ട് പോയേ പറ്റൂ.’

വന്നവർ സ്വരം കടുപ്പിച്ചു.

‘അല്ല, കാര്യമെന്താണ്.ഞങ്ങൾ കാലങ്ങളായി ഇവിടെ തന്നെയാണ് താമസം. കുടിയേറി പാർത്തതൊന്നുമല്ല. നിങ്ങൾക്കെന്തു വേണം’? ദർവേശ് അവരുമായി  വാക്പോരിന്റെ വക്കോളമെത്തി.

 

‘കണക്കു പ്രകാരം നിങ്ങളിവിടുത്തുകാരല്ല. എത്രയും പെട്ടെന്ന് ദൂരെ എങ്ങോട്ടെങ്കിലും മാറി താമസിക്കണം.

ഇനി പറഞ്ഞില്ലെന്നു വേണ്ട. മൂന്നു ദിവസം സമയമുണ്ട്’ ആഗതരിലൊരാൾ മുറ്റത്തു കാർക്കിച്ചു തുപ്പി. ഒരു താക്കീതെന്നോണം ദർവേശിനെ കണ്ണുരുട്ടി നോക്കി അവർ തിരിഞ്ഞ് നടന്നു.

 

നിശബ്ദമായി അവരെ നോക്കിനിൽക്കാനേ ദർവേശിനായുള്ളൂ. കുറേ നേരം ശൂന്യതയിലേക്ക് കണ്ണും നട്ട്, വീടിന്റെ വാതിൽക്കരയും പിടിച്ച് അങ്ങനെയിരുന്നു. വയലായ വയലുകളെല്ലാം കലപ്പ കൊളുത്തിയുഴുത്, സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാനാകാത്ത  തുച്ഛമായ വേതനം കൊണ്ട് ഓല മേഞ്ഞ വീട്ടിൽ ഒരു മകളെയും പോറ്റി കഴിയുന്ന കർഷകനാണ് ദർവേശ്.രാവിലെ കൃഷിയിടത്തെത്തി  എല്ലുമുറിയെ പണിത് വെയിലേറ്റ്,സന്ധ്യ മയങ്ങുമ്പോൾ മകൾക്ക് ഒരു പുസ്തകവുമായാണ് മിക്ക ദിനങ്ങളിലും അയാൾ വീട്ടിലെത്തുക. ഭാര്യ രണ്ടു വർഷം മുമ്പ് മരിച്ചതാണ്. അയാളും മകൾ ബതൂലും മാത്രമേ ആ വീട്ടിലുള്ളൂ.  അവൾക്കേറ്റവും പ്രിയം പുസ്തകങ്ങളോടാണ്. കഥകളോട് കൂട്ടുകൂടിയും കവിതകളെ വിരുന്നൂട്ടിയും അവൾ ഏകാന്തതയെ പടികടത്തും. വയലിനക്കരെ ഒറ്റപ്പെട്ട വീടായതു കൊണ്ടാവാം തനിക്ക് കളിക്കാൻ കൂട്ടുകാരൊന്നുമില്ലാതെ പോയതെന്നവൾ കരുതി.

 

കാറ്റിന്റെ ചുംബനത്തിൽ  അടർന്നു വീണ മാവിലകൾ  അയാളുടെ മടിയിൽ ചാഞ്ഞു ചെന്നിരുന്നപ്പോഴാണ് അയാൾ ആ വൃക്ഷത്തെ ശ്രദ്ധിച്ചത്. ഒരു പടുകൂറ്റൻ മൂവാണ്ടൻ മാവ്. പ്രായമേറെയുള്ള ആ മാവിനെ അയാൾ കണ്ണെടുക്കാതെ നോക്കി നിന്നു. ബാല്യകാലം മുതൽ തനിക്ക് മാങ്കനി തന്നതിതാണ്. കുഞ്ഞു നാളുകളിൽ ഊഞ്ഞാലു കെട്ടാൻ ഒരു ശിഖരം തന്നതും ഈ മാവുതന്നെ. വൈകുന്നേരങ്ങളിൽ കളിക്കൂട്ടുമൊത്ത് തമാശകൾ കോർത്ത്‌ വെടിപറഞ്ഞിരിക്കാൻ ഇരിപ്പിടമൊരുക്കിയതുംഈ വൃദ്ധവൃക്ഷമായിരുന്നു.

 

എന്തിനേറെ, ഇന്നും താൻ സന്ധ്യാസായാഹ്നങ്ങളിൽ വയൽകാറ്റു കൊണ്ടിരിക്കാറവിടെയാണ്.

നിലമുഴുത് കഴുകിവെച്ച തന്റെ കലപ്പ ചാരി നിൽക്കുന്നുണ്ട് അതിന്റെ ഉദരത്തിൽ.അന്നു മുതലേ താനും ഈ മരവും ഇവിടത്തെ മണ്ണോടും പ്രകൃതിയോടും അലിഞ്ഞു ചേർന്നതാണ്.മാഞ്ചുവട്ടിലെ കസേരയിലിരുന്നാൽ നീണ്ടു പരന്നു പച്ച വിരിച്ച നെൽപാടങ്ങൾ കാണാം. സായാഹ്നങ്ങളിൽ കുളിർകാറ്റു കൊണ്ട് വയലേലകളിലേക്ക് കണ്ണോടിച്ചിരിക്കാൻ രസമാണ്.ഇതെല്ലാം വിട്ട് എവിടെപ്പോകാനാണ്. കരിനിയമങ്ങളുടെ വലക്കുരുക്കിൽ ശ്വാസം കിട്ടാതെ അയാളുടെ ഹൃദയം പിടഞ്ഞു.ഒരു തുള്ളി മിഴിനീര് കവിളുവഴി നിലത്തേക്ക് പോയി.

 

വേരു പിടിച്ച ചിന്തകൾ അലക്ഷ്യമായി ഊരു ചുറ്റുമ്പോഴാണ് പിന്നിൽ നിന്ന് തൊട്ടു വിളിക്കുന്നു.ബതൂൽ മോളാണ്.

‘ബാപ്പയെന്താ ആലോചിച്ചിരിക്കുന്നെ,കുറേ നേരമായല്ലോ.ആരാ നേരത്തെ വന്നിരുന്നത്. കൊയ്ത്തിനു വന്ന വല്ലവരുമാണോ’

ആവി പാറുന്ന ചായ പിതാവിന്റെ കയ്യിൽ നൽകിക്കൊണ്ട് അവൾ ചോദിച്ചു.

‘അല്ല മോളേ’.. ഒരു നെടുവീർപ്പിട്ട്  ദർവേശ് കസേരയിലേക്കിരുന്നു.

ബതൂലിനോട് എന്താ പറയുക. അവൾ പിഞ്ചിളം പ്രായമല്ലേ.അവളെങ്ങാനും സങ്കടപ്പെട്ടാലോ.. ആശ്വസിപ്പിക്കാൻ ഒരുമ്മ പോലുമില്ലാത്തതാ..

പിതാവിന്റെ നീണ്ടു ചുളിഞ്ഞ നെറ്റിവരകളിൽ നിന്നും അവൾ ഒരുത്തരം ചുഴിഞ്ഞെടുത്തു.

‘എന്താ ബാപ്പാ.. ഒരു വല്ലായ്ക, ഇന്ന് വയലിൽ പണിയില്ല’.? അവൾ പിന്നെയും ചോദിച്ചു.

‘മോളേ, ആരോ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഈ വീട് വിട്ടു പോവേണ്ടി വരും നമ്മൾക്ക്’

അവൾക്കൊന്നും മനസ്സിലായില്ല.പക്ഷേ എവിടെയോ അപായ സൂചനകൾ മിന്നുന്നതവൾ കണ്ടു. അവൾ പിന്നെ യൊന്നും ചോദിക്കാൻ പോയില്ല.മുടിപിന്നിലേക്ക് കോതിക്കെട്ടി ഒരു മൂളിപ്പാട്ടും മൂളി പുസ്തകങ്ങൾക്കിടയിലേക്ക് മറഞ്ഞു.

 

രണ്ടാം നാൾ വൈകീട്ട് സന്ധ്യമയങ്ങും നേരമാണ് വയലിനക്കരെ ഒരു ഭീമൻ യന്ത്രവാഹനം പ്രത്യക്ഷപ്പെട്ടത്. വലിയ ചക്രങ്ങളും ചങ്ങലകളും കൂർത്ത ഇരുമ്പു പല്ലുകളുമായി ഒരു വിചിത്ര യന്തിരൻ. ബതൂൽ അതു നോക്കി  വിസ്മയപ്പെട്ടു.വയലിൽ സായാഹ്ന തുമ്പികളൊത്ത് കളിക്കുകയായിരുന്നു ബതൂൽ. ആറ്റിൽ നിന്ന് തൂമ്പ കഴുകി കയറുമ്പോഴാണ് ദർവേശ് വയൽക്കരയിലെ മണ്ണുമാന്തി യന്ത്രത്തെ കണ്ട് കണ്ണ് മഞ്ഞളിച്ചത്. ഒരു ഞെട്ടലോടെ അതിന്റെ മുരൾച്ച കേട്ട് ഉള്ളം പിടഞ്ഞു.

 

കളിമണ്ണു തേച്ച ചുവരുകളിലേക്ക് അയാൾ തന്റെ ആർദ്രമായ കണ്ണുകളെ പായിച്ചു. ഇല്ല. നാളെ അവിടെയാ കൂര കാണില്ല. രാവിൽ മണ്ണിന്റെ നനവ് പുണർന്ന് നിദ്ര കൊള്ളാൻ ഇനി ഈ വീടില്ല. ആരോട് പരാതി പറയാൻ.. ആരുമായി പരിഭവം പങ്കു വയ്ക്കാൻ. പുച്ഛങ്ങളുടെ ചെളിപുരണ്ട കൈകളിലേക്ക് ആര് സഹായഹസ്തം പകരാൻ.? ഒരു നെടുവീർപ്പുമായി ദർവേശ് വീടിനകത്തു കയറി കതകു ചാരി. ഇന്നു രാത്രി തന്നെ പടിയിറങ്ങാം.അലക്ഷ്യമായി കിടന്നിരുന്ന വസ്ത്രങ്ങളെ സഞ്ചിയിലാക്കി കൊണ്ടിരിക്കുമ്പോൾ ബതൂലിനോടെന്തു പറയുമെന്ന് ചികയുകയായിരുന്നു ചിന്ത.

 

അന്തിച്ചുവപ്പ് മാറി. ഇരുളിന്റെ ചീളുകൾ മാനത്തു ചേക്കേറി.ഇന്നലെ വന്ന് പെയ്യാതെ പോയ മേഘങ്ങൾ വന്ന് രാവു നീളെ കരഞ്ഞുകൊണ്ടിരിന്നു.അകത്ത് ബതൂൽ തന്റെ പുസ്തകങ്ങൾ ഒതുക്കി ബാഗിൽ നിറക്കുകയാണ്. മഴ തോർന്നാൽ ഇറങ്ങി പുറപ്പെടാമെന്ന് കരുതി ദർവേശ്.മേൽക്കൂരയുടെ വിടവിലൂടെ വന്ന മഴവെള്ളം ഒരു വെള്ളിനൂൽ പോലെ തോന്നിച്ചു.മഴ തോർന്നെങ്കിലും കാറ്റിനൊട്ടും കുറവില്ലായിരുന്നു. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ മൂവാണ്ടൻ മാവ് ആടിയുലഞ്ഞു. ശിഖരങ്ങൾ തുരുതുരാ ഇലകൾ പൊഴിച്ചു.

 

നിലാവു കാണാത്ത രാത്രിയിൽ ദർവേഷും ബതൂലും അവരുടെ കൂര വിട്ടിറങ്ങി. തുരുമ്പിച്ച താക്കോലിട്ട് താഴ് പൂട്ടിയപ്പോൾ കതക് കരഞ്ഞു.മാഞ്ചുവട്ടിലെ കലപ്പയെടുത്ത് തോളിലേറ്റി ദർവേശ് വയൽ കരയിലൂടെ നടന്നു.പെട്ടന്നൊരു ഘോര ശബ്ദം. പിന്നോട്ട് നോക്കിയപ്പോൾ , മൂവാണ്ടൻ മാവ് നിലം പൊത്തിയിരിക്കുന്നു. ഇരുട്ടിൽ ഒന്നും കാണുന്നില്ല. ഇടയ്ക്കിടെ മിന്നുന്ന മിന്നലിന്റെ വെളിച്ചത്തിൽ,കട പുഴക്കി വീണ വട വൃക്ഷത്തെ കണ്ട് അയാൾ നെടുവീർപ്പിട്ടു.

 

തലചായ്ക്കാനൊരിടം തേടി ഒരുപ്പയും മകളും .അവരെ നോക്കിത്തന്നെ മഴ വീണ്ടും കരഞ്ഞു.മഴ നനഞ്ഞ് നടക്കുമ്പോൾ ദർവേശ് ബതൂലിനെ തന്നോടടുപ്പിച്ചു നിർത്തി.ബതൂൽ തന്റെ പുസ്തകങ്ങളെ ഒന്നുകൂടി നെഞ്ചോട് ചേർത്തു പിടിച്ചു.

 

English Summary : Kalappayude Kudiyettam, Short Story By Yaseen Raza KV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com