വീണ്ടും ചില വീരഗാഥകൾ (കഥ)
ഒരു ഞായറാഴ്ച ഉച്ചമയക്കത്തിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് സഹപാഠിയും അയൽക്കാരനുമായ ജോബി യുടെ ഫോൺകോൾ ആണ്. അങ്ങ് ജർമനിയിൽ നിന്നും.
ഞാൻ ഫോൺ എടുക്കുന്നതിനു മുൻപേ അവൻ പറഞ്ഞു തുടങ്ങി.
‘ഡേയ് പഞ്ചായത്ത് പ്രസിഡന്റ് യുവ രാഷ്ട്രീയക്കാരാ ഒരു സഹായം വേണം’
‘പറ മച്ചാ പറ’
ഡേയ് രമേഷേ. അമ്മച്ചിയും ചാച്ചനും രണ്ടു കൊല്ലമായി എന്റെയും അങ്ങ് അമേരിക്കയിൽ ഉള്ള ചേച്ചിയുടെയും കൂടെ ആയിരുന്ന കാര്യം നിനക്കറിയാമല്ലോ. ഇപ്പൊ രണ്ടു മാസമായി നാട്ടിൽ ഉണ്ട്.
രമേശ് :- അതിന്
ജോബി :- ഈ രണ്ടു മാസം കൊണ്ട് നാട്ടിൽ ഉള്ള ബന്ധുക്കളെ ഒക്കെ ഇവർ വെറുപ്പിച്ചു
രമേശ് :- അതെങ്ങനെ
ജോബി :- അമ്മച്ചിയും ചാച്ചനും ജർമനിയും അമേരിക്കയും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ഈ തള്ളിന്റെ അസുഖം നല്ലവണം അങ്ങ് കൂടി.
രമേശ് :- തള്ള് എന്ത് തള്ള്
ജോബി :- ഡേയ് ..ഈ ..വീരവാദം പറച്ചിലും ..മുറി ഇംഗ്ലീഷ് അടിയും ..
രമേശ് :- അതൊക്കെ പ്രായമാകുമ്പോൾ ഉള്ളതാടേ .അങ്ങ് കള ..
ജോബി :- നിനക്ക് ഇതിന്റെ ഗൗരവം മനസിലാവാത്തത് കൊണ്ടാണ്. ഞാനും ചേച്ചിയും ഓരോ കാര്യത്തിന് ബന്ധുക്കളെയൊക്കെ വിളിച്ചാൽ ഇപ്പോൾ അവർ കോൾപോലും അറ്റെൻഡ് ചെയ്യാറില്ല. ഇങ്ങോട്ടു കയറി വരാൻ പറഞ്ഞിട്ട് അമ്മച്ചിയും ചാച്ചനും വരുന്നതും ഇല്ല. തള്ളിനിയും സ്റ്റോക്ക് ഉണ്ടന്ന് തോന്നുന്നു.
‘ഡേയ് ജോബി ഞാൻ ഇപ്പോൾ എന്ത് ചെയാൻ പറ്റും?’
‘നീ മയത്തിൽ ഒന്ന് സമ്മതിപ്പിച്ചു രണ്ടിനെയും ഒന്ന് ഇങ്ങോട്ടു കയറ്റി വിടണം’
സുഹൃത്തിന്റെ ധർമസങ്കടം കേട്ട് അന്ന് വൈകിട്ട് തന്നെ അവന്റെ അമ്മച്ചിയുടെയും ചാച്ചന്റെയും വീട്ടിലേക്കു വിട്ടു.
ഗേറ്റ് തുറന്നതേള്ളു .അമ്മച്ചിയും ചാച്ചനും പുറത്തേക്കു വന്നു.
‘ഡാ മോനെ,അടുത്ത ബുധനാഴ്ച ഉച്ചക്ക് നീയും ഫാമിലിയും കൂടി ഇങ്ങു വരണം.ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു.
രമേശ് :- എന്താ അമ്മച്ചി വിശേഷം.
ചാച്ചൻ :- ഇവളുടെ അറുപതാം പിറന്നാൾ.
ഒരു ഓടപ്പരുവത്തിൽ തിരിച്ചു പോക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇനി ഒരു നാലഞ്ച് മാസം കഴിഞ്ഞേ ഉള്ളൂവെന്ന് ഉത്തരം. വീരഗാഥകൾ തുറക്കും മുൻപേ ഞാൻ അവിടെ നിന്നും സ്ഥലം വിട്ടു. പിറന്നാൾ ആഘോഷത്തെ കുറച്ചു അറിഞ്ഞ ജോബി ഞെട്ടി ..അവന്റെ ടെൻഷൻ ഇരട്ടിയായി.
ജോബി :- ഡേയ് കഴിഞ്ഞ കൊല്ലം 63–ാം പിറന്നാൾ ഇവിടെ ആഘോഷിച്ചതാ. ഇത് ആളുകളെ വിളിച്ചു ഷോ കാണിക്കാൻ.ദൈവമേ ഉറക്കം പോയല്ലോ.
എന്തായാലും ബർത്ത്ഡേ പാർട്ടി ഒക്കെ അമ്മച്ചിയും ചാച്ചനും വിചാരിച്ചതിലും കാര്യമായി നടത്തി. പാർട്ടി കഴിഞ്ഞു ബന്ധുക്കളും അയൽക്കാരും എല്ലാരുംകൂടി വിശ്രമിക്കുന്ന സമയത്ത് ഒരു ദേവദൂതനെ പോലെ ഒരു സെയിൽസ് മാൻ വന്നു.
സെയിൽസ്മാൻ :- ആഹാ. കോളനി ഫുൾ ഇവിടെ ഉണ്ടല്ലോ.എനിയ്ക്കൊരു സ്പെഷ്യൽ ഐറ്റം പരിചയപ്പെടുത്താൻ ഉണ്ട്.ഒരു ബാറ്ററി ഓപ്പറേറ്റഡ് ബോഡിമസാജർ.
സെയിൽസ്മാൻ വർണനയും വിവരണവും തുടങ്ങി. എല്ലാരും വാങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷൻ മോഡിൽ എത്തി .
ചാച്ചൻ വിലതിരക്കി .
സെയിൽസ്മാൻ : നയൻഫിഫ്റ്റി ഒൺലി
ചാച്ചൻ ഹാപ്പി .‘ദാറ്റ് ഈസ് സൊ ചീപ്പ്’ എന്നൊരു ഡയലോഗും. മേരിക്കുട്ടി ഒരു നയൻഫിഫിറ്റി ഒൺലി ഇങ്ങു എടുത്തോണ്ട് വന്നേയ്.
അമ്മച്ചി ഒമ്പതു രൂപ അൻപത് പൈസയുമായി മിന്നൽ വേഗത്തിൽ എത്തി.ചാച്ചൻ അത് വാങ്ങി സെയിൽസ്മാനെ ഏൽപിച്ചു.
സദസ്സ് രണ്ടു മിനിറ്റ് നിശ്ശബ്ദം ആയി. ആ നിശബ്ദത കീറി മുറിച്ചത് സെയിൽസ്മാന്റെ ഉറക്കെയുള്ള ചിരിയാണ്. കൂട്ടത്തിൽ സർവരും അറിയാതെ ഉറക്കെ ചിരിച്ചു പോയി .അമ്മച്ചിയും ചാച്ചനും ഏതാണ് സംഭവിച്ചതെന്നറിയാതെ ഏവരെയും നോക്കി ഇരുന്നു. പാവം രണ്ടു പേരെയും കൊണ്ട് ഞാൻ വീടിന്റെ അകത്തേക്ക് പോയി.
രണ്ടു ദിവസം കഴിഞ്ഞു. ജോബി നന്ദി പറയാൻ വിളിച്ചപ്പോൾ അമ്മച്ചിയും ചാച്ചനും ജർമിനിയിൽ എത്തി.
ആ സെയിൽസ്മാനെ എന്റെ പഞ്ചായത്തിൽ പിന്നെ കണ്ടിട്ടില്ല.ജോബിയുടെ വിഷമം കണ്ടു വന്ന ഏതോ ഒരു ദേവദൂദൻ തന്നെ ആവും അവൻ.
English Summary : Veendum Chila Veeragadhakal Short Story By V.V Vijayesh