ADVERTISEMENT

ചങ്ങല കെട്ടുകൾ (കഥ)

 

ഒ പി സമയം കഴിയാറായ സമയമാണ് ആ അമ്മൂമ്മ വന്നത്. നടുവിന് കൈതാങ്ങി കൊണ്ടുവരുന്ന അമ്മൂമയെ കാണുമ്പോൾ തന്നെ പ്രശ്നം ഊഹിക്കാവുന്നതേയുള്ളൂ

 

നടുവേദന 

 

മുഷിഞ്ഞ് ദ്വാരം വീണ ഒരു മാസ്ക് സ്ഥാനം തെറ്റാതെ മുഖത്തണിഞ്ഞിട്ടുണ്ട്. കൂടെ കുറച്ച് പിന്നിലായി, സാമൂഹിക അകലം പാലിച്ച് ഞാനിവരുടെയാരുമല്ല എന്ന ഭാവത്തിലൊരു ചെറുപ്പക്കാരനും ഒപിയിലേക്ക് നടന്നു വന്നു.

 

‘എന്താ അമ്മൂമേ നല്ല മാസ്ക്കൊന്നുമില്ലേ. ഈ കീറിപ്പറിഞ്ഞ മാസ്ക് കൊണ്ട് ഗുണമില്ലല്ലോ.’

എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല..

 

ചെവി കേൾവിക്കുറവാണോ? കൂടെയാരുമില്ലേയമ്മേ ചോദ്യം കുറച്ച് ഉറക്കെയായപ്പോൾ പിന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ അമ്മൂമ്മയുടെ അടുത്തേക്ക് വന്നു.

 

‘‘അമ്മൂമ്മയുടെ ആരാ?’’

 

‘‘ഓ അവൻ പേരക്കിടാവാ.’’

 

‘‘എനിക്കേ ഈ നടൂന് ഭയങ്കര വേദനയാ..’’

 

അമ്മൂമ്മ സ്റ്റൂളിൽ വന്നിരുന്ന് രോഗപുരാണം വിവരിക്കാൻ തുടങ്ങി.

 

‘‘നിങ്ങൾ ഇവർക്ക് നല്ലൊരു മാസ്ക് വാങ്ങി കൊടുക്കൂ. ഈ കീറിയ മാസ്കിട്ടോണ്ടാണോ അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ട് വരണത് ’’

 

അല്പം ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും ആ ചെറുപ്പക്കാരൻ മാസ്ക് വാങ്ങാൻ മെഡിക്കൽ സ്റ്റോറിനു മുന്നിലേക്ക് നീങ്ങി.

 

അമ്മൂമ്മ മുണ്ട് മാറ്റി വേദനയുള്ള പുറം ഭാഗം തടവിയിരിപ്പുണ്ട്

 

‘‘എത്ര ദിവസായി അമ്മൂമേ ബുദ്ധിമുട്ട് തുടങ്ങീട്ട് ?’’ ഞാൻ രോഗചരിത്രം ചികയാൻ ഒരുമ്പെടുകയായിരുന്നു.

 

അത് ഒന്ന് രണ്ടാഴ്ചയായി മോനേ.

 

വേദനയുള്ള ഭാഗത്ത് അമർത്തി പരിശോധിക്കുമ്പോൾ, അമ്മൂമ്മയുടെ വക ഒരു രഹസ്യം പറച്ചിൽ

 

അതേ കെട്ടിയോൻ തല്ലിയതാ?

 

തല്ലിയതോ ഈ പ്രായത്തിലോ, എങ്കിലത് കേസാക്കണമല്ലോ?

 

ഇപ്പോളല്ല, എനിക്ക് ഇരുപത് വയസ്സുള്ളപ്പോൾ നടുവിന് തൊഴിച്ചിരുന്നു. അതിന്റെ വേദനയാണ്.

 

അമ്മൂമ്മയ്ക്ക് ഇപ്പോൾ പ്രായം എഴുപത് വയസ്സ്. അപ്പോൾ അരനൂറ്റാണ്ടിനു മുൻപുള്ള തല്ലിന്റെ വേദനയും കൊണ്ടാണോ ഈ വരവ്.

 

പരിശോധനയിൽ ചതവും മുറിവൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മരുന്നിനെഴുതുമ്പോൾ ഞാനോർത്തു.

 

അപ്പോൾ ചെറുപ്പത്തിലേ വഴക്കായിരുന്നോ. എന്നിട്ട് ആളിപ്പോ ...

 

അമ്മൂമ്മയുടെ പരിഭവങ്ങൾ പറഞ്ഞ് തീർന്നിട്ടില്ലയെന്ന് തോന്നിയ ഞാൻ കാത് കൂർപ്പിച്ചിരുന്നു.

 

ഒന്നും പറയണ്ട മോനേ, കല്യാണം കഴിഞ്ഞ് മൂന്നിന്റെയന്ന് തുടങ്ങീതാ ഇടീം തൊഴീം,

 

എന്നിട്ട് അമ്മൂമ്മപരാതിയൊന്നും പറഞ്ഞില്ലേ

 

എന്ത് കാര്യം, അങ്ങേർക്ക് ഭ്രാന്താ. കുറേ ചികിത്സിച്ചു. മരുന്നൊക്കെ കഴിക്കണ്ടേ....

 

അമ്മൂമ്മയുടെ കണ്ണിൽ നനവ് പടർന്നുവോ. കൂടുതൽ ചോദിക്കാൻ നിന്നില്ല. സങ്കടത്തിന്റെ തിരയിളക്കം ആ കണ്ണുകളിൽ പ്രകടമായിരുന്നു.

 

മരുന്നു ചീട്ട് വാങ്ങിയവർ ഫാർമസിയിലേക്ക് നടന്നു. പുതിയ മാസ്ക് വാങ്ങി വന്ന പേരക്കുട്ടി, അത് അമ്മൂമ്മയെ ധരിപ്പിച്ചു.

 

ഞാനാലോചിക്കുകയായിരുന്നു. ഇത്രയും കാലം ഇവരെന്തു കൊണ്ടാണ് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാഞ്ഞത്.?

 

ആ ഒരു ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.

 

അപ്പോഴും ഒരു ചോദ്യചിഹ്നം പോലെ ആ അമ്മൂമ്മ ഫാർമസിക്ക് മുന്നിൽ വളഞ്ഞു കുത്തി നിന്നു.

 

Content Summary: Chengalakettukal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com