ADVERTISEMENT

ഖുബാനി (കഥ) 

 

പതിവു പോലെ അന്നും തന്റെ സഞ്ചിയും തോട്ടിയുമായി ഖാലിദ് ചാച്ചാ പതിയെ സൈക്കിൾ ചവിട്ടാനാരംഭിച്ചു. അരഫർലോങ് അകലെയുള്ള തന്റെ ആപ്രികോട്ട് തോട്ടത്തിലേക്ക്. റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും ബൈക്കിലും ചെറിയ വാനുകളിലും നീങ്ങുന്ന യാത്രക്കാരെ കാണാം. വർഷങ്ങൾക്കു ശേഷം വീണ്ടും താഴ്​വര ശാന്തി കൈവരിക്കുകയാണ്. റോഡിനിരുവശവും ചിന്നാർ മരങ്ങൾ തലയെടുപ്പോടെ നിൽപ്പുണ്ട്. അവയ്ക്ക് കിരീടം ചാർത്താനെന്നോണം ചുറ്റും പർവത ശിഖിരങ്ങളും അങ്ങകലെ ചാരുതയാർന്നു നിൽക്കുന്നു. ഇടയ്ക്കിടയ്ക്ക് പോകുന്ന പട്ടാള ട്രക്കുകൾ അയാളുടെ മനസ്സിനെ അസ്വസ്‌ഥമാക്കിക്കൊണ്ടിരുന്നു. എങ്കിലും അതൊന്നും കാര്യമാക്കാതെ അയാൾ സൈക്കിൾ ചവിട്ടി തന്റെ തോട്ടത്തിലെത്തി. സഞ്ചി ഒരു ഭാഗത്തു വച്ച് വിളഞ്ഞു പാകമായ ആപ്രിക്കോട്ടുകൾ മെല്ലെ തോട്ടി വച്ച് പറിക്കാൻ തുടങ്ങി. സ്വർണനിറമാർന്ന ആപ്രിക്കോട്ടുകൾ ഒരു മനോഹാരിതയാണ്, തൊട്ടടുത്ത് നിൽക്കുന്ന ആപ്പിൾ മരങ്ങളെക്കാൾ!

 

‘ചാച്ചാ, ഓ ചാച്ചാ ,’

 

ഒരു ശബ്ദം കേട്ടയാൾ തിരിഞ്ഞു നോക്കി. രണ്ടു പേര് തങ്ങളുടെ ബൈക്കുമായി നിൽക്കുന്നു. തോട്ടി താഴെയിട്ടു അയാൾ അവരുടെ അടുത്തെത്തി ,ചോദിച്ചു ‘‘ഹാ ക്യാ ചാഹിയെ? കോൻ ഹോ?’’

 

ഇത് കേട്ടതും അവർ ഒന്നമ്പരന്നു. എങ്ങനെ സംസാരിക്കും, ഹിന്ദിയോ, കാശ്മീരിയോ, പഷ്ത്തൂ യോ തങ്ങൾക്കു വശമില്ല. എങ്കിലും അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു ‘‘ഹമ് സഞ്ചാരി ഹൈ. ഹമേ യെ ഫ്രൂട്ട് ചാഹിയെ, ഭൂകെ ഹൈ’’

 

അവർ നാടുകാണാനെത്തിയവരാണെന്നു അയാൾക്ക്‌ മനസ്സിലായി. അയാൾ കൈ നിറയെ ആപ്രികോട്ട് ഫലങ്ങൾ എടുത്തു നൽകി കൊണ്ട് ചോദിച്ചു ‘കഹാം സെ ഹൈ ആപ് ലോഗ് ?’

‘‘ഹമ് കേരളാ ഹൈ’’ അവർ പറഞ്ഞു. ‘‘ഹമേ യെ താഴ്വര ഖൂമ്ന ഹൈ.’’ 

‘‘ശരി, ഞാൻ വരാം നിങ്ങൾക്കൊപ്പം, ബൈക്ക് ഇവിടെ വച്ചോളു, നമുക്ക് നടക്കാം’’ അയാൾ പറഞ്ഞു.

 

അവർ മൂവരും നടന്നു തുടങ്ങി, താഴ്​വരയിലെ പച്ചപ്പാടങ്ങളിലൂടെ, കൃഷിത്തോട്ടങ്ങളിലൂടെ, ചെറിയ അരുവികൾക്കരികിലൂടെ, കുങ്കുമപ്പൂ തോട്ടങ്ങൾക്കരികിലൂടെ, ട്യൂലിപ് പുഷ്പങ്ങൾക്കും റോസാപുഷ്പ്പങ്ങൾക്കുമിടയിലൂടെ. ചാച്ചാ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. നല്ല കാഴ്ചക്കാരും കേൾവിക്കാരുമായി പിന്നാലെ ആ അതിഥികളും. അവരുടെ കൈയിലെ മൊബൈലുകളും കാമറയും ആ താഴ്​വരയുടെ ദൃശ്യചാരുത ഒപ്പിയെടുത്തുകൊണ്ടിരുന്നു.

 

തടാകത്തിലെ ഷിക്കാരാ സവാരിയും അങ്ങകലെ തലയുയർത്തിനിൽക്കുന്ന ഗിരിശൃംഗങ്ങളും കാമറയിൽ പകർത്തുന്നതോടൊപ്പം അവർ ഇവിടുത്തെ ജീവിതങ്ങളെ തൊട്ടറിയണമെന്ന ആഗ്രഹം ചാച്ചായെ അറിയിച്ചു. കേട്ടതും ചാച്ചാ വാചാലനായി....                                                  

 

അതിർത്തിഗ്രാമത്തിലെ തന്റെ ബാല്യകൗമാരങ്ങൾ.... ചാച്ചയുടെ മുഖത്തെ ചുളിവുകൾ ഒന്നുകൂടി വരിഞ്ഞു മുറുകി. കുഴിഞ്ഞ മിഴികളിൽ ശോകം തളംകെട്ടിയപോലെ... ട്രക്കുകളുടെയും യുദ്ധവിമാനങ്ങളുടെയും ഇരമ്പലുകളും ഒച്ചയും അയാളുടെ മനസ്സിലെവിടെയോ വീണ്ടും മുഴങ്ങി. ഭീതിദത്തമായ ഉറക്കമില്ലാരാപകലുകളുടെ കഥ അയാൾ അറിയാതെ അയാളുടെ നാവിൻതുമ്പത്തുനിന്നെത്തി. പുറംലോകം അറിഞ്ഞതും അറിയപ്പെടാതെയും പോയ കഥകൾ. മനുഷ്യൻ അങ്ങാനാണ്, ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും ഒരു മിശ്രണമാണ്. എപ്പോഴും ബോധമനസ്സുണർന്നുപ്രവർത്തിക്കും. പക്ഷേ ഉപ ബോധമനസ്സിൽ അമർത്തപ്പെട്ട ചിന്തകളും വീക്ഷണങ്ങളും സംഭവങ്ങളും അവരറിയാതെ തന്നെ പുറത്തു വരും.

 

ഇന്ന് അയാൾ തന്റെ ശിഷ്ട ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കിലാണ്. ആപ്പിൾ, ആപ്രികോട് തോട്ടങ്ങൾ സ്വന്തമായുണ്ട്. അതിൽനിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് പെൺമക്കളും കൊച്ചുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം കഴിയുന്നത്. സഞ്ചാരികളുടെ വരവും പോക്കും തങ്ങൾക്കിന്ന് ആകാംക്ഷയും പ്രതീക്ഷയും ആണെന്ന് പറയുമ്പോഴും അയാളുടെ മനസ്സിലെവിടെയോ പതിഞ്ഞ വേദനയുടെ നനവുകൾ അവരുടെ ക്യാമറാ ലെൻസിൽ പതിഞ്ഞിരുന്നു, മഞ്ഞുതുള്ളികൾ പെയ്യുന്നതുപോലെ...

 

Content Summary: Khubani, Malayalam Short Story             

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com