ADVERTISEMENT

പറയാതെ പോയത്‌ (കഥ)

 

‘അന്നവും അർഥവും തേടി അലയാൻ  വിധിക്കപെട്ടവന് വീട് ഒരോർമയാകുന്നു’ എവിടെയാണ് ഇത് വായിച്ചത് ..

അലയാൻ വിധിക്കപെട്ടവന്റെ  കൂടെ  ജീവിക്കാൻ  വിധിക്കപെട്ടവർക്കും വീട്  ഒരോർമ മാത്രമാകുന്നു ...

നാട്ടിലേക്കുള്ള യാത്രയിൽ  ഉടനീളം  വീടിനെ കുറിച്ചുള്ള  ഓർമകൾ ആയിരുന്നു. കൂടെയുള്ളവരൊക്കെ നാട്ടിലേക്കെത്തുന്ന ആവേശത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ആവലാതി പൂണ്ട മനസ്സുമായി മക്കളെയും ചേർത്ത് ഞാനിരുന്നു.

സ്വപ്നങ്ങളിൽ ഒരുപാടുതവണ നാടണഞ്ഞെങ്കിലും ആദ്യമായി നാട്ടിലേക്കെത്തിയത് കാർമേഘങ്ങൾ നിറഞ്ഞ മനസ്സുമായാണ്. വെളുത്തുതുടുത്തു വരുന്ന  ഗൾഫുകാരിയെ കാത്തുനിന്നവരെ നിരാശപെടുത്തികൊണ്ടു ക്ഷീണിച്ചു തളർന്നു വരുന്ന എന്നെ കണ്ടു നിങ്ങൾ വരുന്നത് സൊമാലിയയിൽ നിന്നാണോ എന്ന് ചോദിച്ചവരോടൊന്നും ഞാൻ പറഞ്ഞില്ല എന്റെ മനസ്സിനു നല്ല സുഖമില്ല എന്ന്..

 

വീട്ടിലും പറമ്പിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കണ്ട് കളിയാക്കി ചിരിച്ചവരോടും ഞാൻ പറഞ്ഞില്ല 

എന്നെ എവിടെയോ നഷ്ടപ്പെട്ട് പോയി എന്ന്. ഇടതൂർന്ന് ഉണ്ടായിരുന്ന മുടി അവിടെയിവിടെ ചിന്നിച്ചിതറി കിടക്കുന്നതു കണ്ടു ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഒരു ഫാഷൻ എന്നു പറഞ്ഞു മൂക്കിൽ കൈവെച്ചവരോടും ഞാൻ പറഞ്ഞില്ല മനസ്സിന്റെ ക്ഷീണം മുടിയെയും ബാധിച്ചെന്ന് ..

 

പെട്ടെന്ന് തിരിച്ചു പോണമെന്ന് പറഞ്ഞപ്പോൾ കെട്ടിയവനെ പിരിഞ്ഞു  ‌ഇരിക്കാൻ പറ്റാണ്ടായി  ‌എന്ന് പറഞ്ഞവരോടും ഞാൻ പറഞ്ഞില്ല എനിക്കിവിടെ അധികം  ‌നാൾ നിൽക്കാൻ കഴിയില്ല എന്ന് .. ‌‌മാനസികാരോഗ്യ വിദഗ്ധന്റെ മരുന്ന് ചീട്ട് കണ്ട് ഇത് ഉറങ്ങാൻ വേണ്ടി മാത്രം ഉള്ളതാണെന്ന് പറഞ്ഞവരോടും ഞാൻ പറഞ്ഞില്ല ..

ഉണർന്നിരിക്കുമ്പോഴൊന്നും എന്റെ മനസ്സിന് സമാധാനം ഇല്ല എന്ന് .. ഭർത്താവ് ഓരോ പ്രശ്നങ്ങളിലേക്ക് എടുത്തു ചാടുമ്പോഴും  എനിക്കു പറയാൻ കഴിഞ്ഞില്ല നിങ്ങൾ  എന്റെ സ്വപ്‌നങ്ങൾ ചവിട്ടിമെതിച്ചാണ് കടന്നു പോകുന്നതെന്ന് ....

 

Cntent Summary: Parayathe Poyath, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com