ADVERTISEMENT

ശ്രീക്കുട്ടിയുടെ സമ്പാദ്യം (കഥ)

 

കള്ളത്തരം ചെയ്തതായിട്ടു തന്നെയാണ് ശ്രീക്കുട്ടിക്കു തോന്നിയത്. അതുകൊണ്ടാവണം നെഞ്ചു വല്ലാതെ പിടച്ചത്. വേഗം നടക്കാൻ നോക്കിയിട്ടു സാധിക്കുന്നുമില്ല. 

‘നീ പൈസ കട്ടു അല്ലേ?’ എന്ന് എതിരെ വരുന്നവരും റോഡരികിൽ നിൽക്കുന്നവരുമൊക്കെ ചോദിക്കുന്നതായി അവൾക്കു തോന്നിപ്പോയി.

സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച്, സ്വന്തം പിൻ നൽകി സ്വന്തം അക്കൗണ്ടിൽ നിന്നാണ് പൈസ എടുത്തത്. 

എന്നിട്ടുമെന്തിനാണ് കള്ളത്തരം കാണിച്ചു എന്ന തോന്നൽ എന്നല്ലേ ?

അച്ഛനോടോ അമ്മയോടോ പറയാതെയാണ് എടുത്തത്. 

കൂടാതെ, ഒന്നും രണ്ടുമല്ല, രണ്ടായിരം രൂപയല്ലേ എടുത്തത്!

എടുത്തത് എന്തിനാണ് എന്ന കാര്യം കേട്ടാലോ ? പൈസയില്ലാത്ത നേരത്ത് എന്തിനിതു ചെയ്തു എന്നു ചോദിച്ച് അമ്മ തല്ലാനുള്ള സാധ്യതയുമുണ്ട്. അതോർത്തപ്പോൾ തന്നെ ശ്രീക്കുട്ടിക്ക് കരച്ചിലും വന്നു. പിന്നെ ഒരാശ്വാസമുള്ളതെന്തെന്നാൽ, അക്കൗണ്ടിൽ എത്ര പൈസയാണ് ഉള്ളതെന്ന് അമ്മയ്ക്കും അച്ഛനും അറിയില്ല. ഒരു ഏകദേശ ധാരണ കണ്ടേക്കാമെന്നു മാത്രം. 

 

കോവിഡ് വന്നതിൽ പിന്നെ ബാങ്കിൽ പോയി പാസ്ബുക്ക് പതിപ്പിച്ചിട്ടില്ലല്ലോ! അതുകൊണ്ട്, അക്കൗണ്ടിൽ നിന്ന് പൈസയെടുത്ത കാര്യം അവർ ഒരിക്കലും അറിയാനേ പോകുന്നില്ല! പഴയതുപോലെ മൺകുടുക്കയിലാണ് സമ്പാദ്യമിട്ടു വച്ചിരുന്നതെങ്കിൽ ഇതുപോലെ ആവശ്യത്തിന് എടുക്കാനാവില്ലായിരുന്നല്ലോ എന്ന കാര്യം പെട്ടന്നാണ് ശ്രീക്കുട്ടിയുടെ മനസിലേക്കു വന്നത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ മൺകുടുക്കയിൽ ചില്ലറകൾ ഇട്ടു സൂക്ഷിക്കാൻ തുടങ്ങിയത്.  

അഞ്ചാം ക്ലാസിൽ ആയപ്പോഴേക്കും അതു നിറഞ്ഞു. എന്തുമാത്രം ചില്ലറകളായിരുന്നെന്നോ അതു പൊട്ടിച്ചപ്പോൾ കിട്ടിയത് !

ഇരട്ടി വലിപ്പമുള്ള പുതിയൊരു മൺകുടുക്ക വാങ്ങിത്തരാൻ അവൾ അച്ഛനോടു പറഞ്ഞു. കുടുക്കയൊന്നും വേണ്ട, വലിയ കുട്ടിയായില്ലേ, ഇനി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞ് അച്ഛൻ അവളെ അന്ന് ബാങ്കിലേക്കു കൂട്ടിക്കൊണ്ടു പോയി.

ആധാർ കാർഡും ഒരു ഫോട്ടോയും  കൂടാതെ ഒരു ഫോമിൽ ഒപ്പും കൂടി ഇട്ടുകൊടുത്തതേയുള്ളൂ, അവൾക്കും അക്കൗണ്ടായി.

‘ബാങ്ക് അക്കൗണ്ടിന്റെ മെച്ചം എന്താണെന്ന് മോൾക്കറിയാമോ?’ അന്ന് ബാങ്ക് മാനേജർ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.

‘മൺകുടുക്ക ആരെങ്കിലും മോഷ്ടിച്ചാൽ മോളുടെ പൈസ മുഴുവന്‍ പോവൂല്ലേ. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആർക്കും മോഷ്ടിക്കാനാവൂല്ല’ മാനേജർ പറഞ്ഞു. ‘കൂടാതെ, അക്കൗണ്ടിലിടുന്ന പൈസക്ക് പലിശയും കിട്ടും.’

‘ഇടയ്ക്ക് നോട്ട് നിരോധനം വന്നാൽ കുടുക്കയിലെ പൈസ അസാധുവാകും. പക്ഷേ ബാങ്കിലെ പൈസയ്ക്ക് ഒരു കുഴപ്പവും പറ്റില്ല’, എന്നു കൂട്ടിച്ചേർത്തിട്ട് ശ്രീക്കുട്ടിയുടെ അച്ഛനും മാനേജരും പൊട്ടിച്ചിരിച്ചു.

 

അന്നുതന്നെ അവൾക്ക് പാസ്ബുക്ക് കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് എടിഎം കാർഡ് കിട്ടിയത്. 

സ്വന്തം പേരെഴുതിയ എടിഎം കാർഡ് ! അവളത് കൂട്ടുകാരെയൊക്കെ കാണിച്ചു. പിന്നെ ഭദ്രമായി പെട്ടിയിൽ വച്ചു. 

കുടുക്ക പൊട്ടിച്ചു കിട്ടിയ ആയിരത്തി ഇരുന്നൂറു രൂപയും അച്ഛൻ കൊടുത്ത എണ്ണൂറു രൂപയും ചേർത്ത് രണ്ടായിരം രൂപയായിരുന്നു അക്കൗണ്ടിൽ ആദ്യദിവസം ഇട്ടത്. 

പിന്നെ പല തവണകളായി എത്ര പൈസയാണെന്നോ ഇട്ടത് !

 

സുബിച്ചേച്ചിയുടെ എൻഗേജ്മെന്റിന് മെഹന്തി ഇടാൻ സഹായിച്ചപ്പോൾ കിട്ടിയ അഞ്ഞൂറു രൂപയാണ് ഏറ്റവും വലിയ തുക. ഗുരുവായൂരു പോയപ്പോൾ വളയും മാലയും വാങ്ങാനായി ശുഭയാന്റി കൊടുത്ത മുന്നൂറു രൂപയും അവൾ അക്കൗണ്ടിലിട്ടു.

‘നിന്റച്ഛനെ പോലെ നീയും സമ്പാദിക്കാൻ തുടങ്ങിയോടീ?’ എന്ന് ശുഭാന്റി  അന്ന് അവളോടു ചോദിക്കുകയും ചെയ്തു.

‘അവള് സമ്പാദിക്കുകയാ ചേച്ചീ. അഞ്ചുപൈസാ പോലും ആർക്കും കൊടുക്കില്ല’, അമ്മ പറഞ്ഞു.

‘എട്ടിലെത്തുമ്പോൾ എനിക്ക് ഗിയറുള്ള സൈക്കിൾ വാങ്ങണം. ആൺപിള്ളാരെ പോലെ സ്റ്റൈലായി ചവിട്ടണം. അതിനാ പൈസാ കൂട്ടി വെക്കണേ’, ശ്രീക്കുട്ടി അന്ന് ശുഭാന്റിക്ക് മറുപടി നൽകി.

 

അന്നങ്ങനെ പറഞ്ഞെങ്കിലും സൈക്കിളിനോടുള്ള അവളുടെ ആവേശം പെട്ടന്നു തന്നെ ഇല്ലാതായി. പകരം, അക്കൗണ്ടിൽ ഒത്തിരി പൈസ നിറയ്ക്കുക എന്നതു മാത്രമായി ലക്ഷ്യം. പലിശയൊക്കെ ചേർത്ത് അക്കൗണ്ടിൽ എത്ര രൂപയായി എന്ന് ഇടയ്ക്കിടെ പാസ്ബുക്കെടുത്തു നോക്കലായിരുന്നു പിന്നീട് ശ്രീക്കുട്ടിയുടെ സ്ഥിരം പരിപാടി. 

കോവിഡ് കാലത്ത് പക്ഷേ പാസ്ബുക്ക് പതിപ്പിക്കൽ സമയത്തിനു നടക്കുമായിരുന്നില്ല. അങ്ങനെയാണ് ബാങ്ക് മാനേജർ അവൾക്ക് നെറ്റ്ബാങ്കിംഗ് വഴി ബാലൻസ് കാണാനുള്ള യൂസർ ഐഡിയും പാസ് വേഡുമൊക്കെ ശരിയാക്കിക്കൊടുത്തത്.

 

അതിനുശേഷം പാസ്ബുക്കിനു പകരം  നെറ്റ്ബാങ്കിംഗിൽ കയറിയാണ് ശ്രീക്കുട്ടി അക്കൗണ്ടിൽ പൈസ എത്രയുണ്ടെന്നു നോക്കാറ്. 

ഇപ്പോൾ പാസ്ബുക്കിൽ ഏതാണ്ട് നാലായിരം രൂപയേ കാണിക്കുന്നുള്ളൂ. എങ്കിലും അവളുടെ അക്കൗണ്ടിൽ ഏഴായിരത്തിലധികം രൂപയുണ്ട്. ദിവസവും ബാങ്കിൽ പോകുന്ന അച്ഛനു പോലും അതറിയില്ല. അവൾക്കു മാത്രമേ അതറിയൂ.

 

**** **** ****

 

ഉച്ചയ്ക്ക് അച്ഛൻ വന്നു കയറിയപ്പോൾ ഹോംവർക്ക് ചെയ്യുന്നു എന്ന മട്ടിൽ ശ്രീക്കുട്ടി തിരക്ക് അഭിനയിച്ചു.  

അച്ഛനാണെങ്കിലോ, ഊണുകഴിക്കാനായി അകത്തേയ്ക്കു പോവുന്ന മട്ടിൽ നിന്നിട്ട് പെട്ടന്ന് ശ്രീക്കുട്ടിയ്ക്കു സമീപം വന്ന് ശബ്ദം താഴ്ത്തി അമ്മ കേൾക്കാതെ ‘എന്തിനാ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപ എടുത്തത്’ എന്നു ചോദിക്കുകയാണു ചെയ്തത്. 

ചോദ്യം കേട്ട് ശ്രീക്കുട്ടി ഞെട്ടി. ഞെട്ടി എന്നു മാത്രമല്ല പൊട്ടിക്കരഞ്ഞു പോവുകയും ചെയ്തു.

കരച്ചിൽ അമ്മയും അപ്പൂപ്പനുമൊക്കെ കേൾക്കാതിരിക്കാനായി അച്ഛൻ അവളെ വിളിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.

‘പേടിക്കണ്ട, എന്തുകാര്യത്തിന് എടുത്തതായാലും അച്ഛൻ വഴക്കിടില്ല’, എന്ന് അച്ഛൻ തോളത്തു തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് അവളുടെ കരച്ചിൽ അടങ്ങിയതും എന്തിനാണ് പൈസ എടുത്തെന്ന് അവൾ പറഞ്ഞതും.

 

അവളുടെ ബെസ്റ്റ് ഫ്രണ്ടാണ് ആർദ്രാ ചന്ദ്രൻ. ആർദ്രയുടെ അമ്മയ്ക്ക് എന്തോ വലിയ അസുഖമാണ്. ചികിത്സയ്ക്ക് ഒരുപാടു കാശു വേണം. ആർദ്രയുടെ അച്ഛന്റെ പക്കൽ അത്രയും കാശില്ല. ക്ലാസിലെ കുട്ടികളെല്ലാം ചേർന്ന് തങ്ങളാലാവുന്ന കാശ് ആർദ്രയെ ഏൽപ്പിക്കുന്നുണ്ട്. അമ്മ അഞ്ഞൂറു രൂപയാണ് ശ്രീക്കുട്ടിയ്ക്കു കൊടുത്തത്.  

പക്ഷേ ടീച്ചർമാർ ഇട്ടതും ചേർത്ത് ഇതുവരെ ആകെ പതിനെട്ടായിരം രൂപയേ ആയുള്ളൂ. ഇരുപതിനായിരം രൂപ തികയ്ക്കാനാണ് ശ്രീക്കുട്ടി തന്റെ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപയെടുത്തത്.

‘നല്ല കാര്യമല്ലേ മോളൂ, ഇതിനു കരയണോ?’ അച്ഛൻ അവളെ ആശ്വസിപ്പിച്ചു. 

 

സമ്പാദ്യശീലം വളർത്താനായി തുടങ്ങിയ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തത്, അതും രണ്ടായിരം രൂപ എടുത്തത് ഒട്ടും മനസുണ്ടായിട്ടല്ലെന്നും ആർദ്രയുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയിട്ടാണെന്നും കരഞ്ഞുകൊണ്ട് അച്ഛനോടു പറയുന്നതിനിടെ, ഇരുവരും മുറ്റത്ത് എന്തെടുക്കുവാണെന്ന് അറിയാനായി ശ്രീക്കുട്ടിയുടെ അമ്മയും  വന്നു.

അച്ഛൻ അമ്മയോടു കാര്യങ്ങൾ പറഞ്ഞു. അക്കൗണ്ട് ശ്രീക്കുട്ടിയുടേതാണെങ്കിലും അക്കൗണ്ടിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അച്ഛന്റേതാണ്. ശ്രീക്കുട്ടി പൈസ എടുത്തപ്പോൾ അച്ഛന് ബാങ്കിൽ നിന്ന് എസ് എം എസ് ലഭിച്ചു. അങ്ങനെയാണ് ആരുമറിയില്ലെന്ന് ശ്രീക്കുട്ടി കരുതിയ കാര്യം അച്ഛൻ അറിഞ്ഞത്. 

 

ദേഷ്യപ്പെട്ടേക്കും എന്നും വഴക്കിട്ടേക്കും എന്ന് ശ്രീക്കുട്ടി ഭയന്ന അമ്മ പക്ഷേ അവളെ വാരിയെടുത്തങ്ങ് ഉമ്മ വച്ചു. 

താൻ പൈസ എടുത്തതിൽ അച്ഛനും അമ്മയ്ക്കും പരിഭവമില്ലെന്നു മനസിലായപ്പോൾ ശ്രീക്കുട്ടിക്ക് വളരെ ആശ്വാസമായി.

ശ്രീക്കുട്ടിയുടെ അച്ഛന് പരിഭവമില്ലായിരുന്നു എന്നു മാത്രമല്ല തുടർന്ന് എന്തൊക്കെയാണു ചെയ്തതെന്നോ?

ഉച്ചകഴിഞ്ഞ് കടയിൽ പോവാതെ ശ്രീക്കുട്ടിയേയും അമ്മയേയും സജിച്ചേട്ടന്റെ ഓട്ടോറിക്ഷയിൽ ആർദ്രയുടെ വീട്ടിലേക്കു വിട്ടു. പഞ്ചായത്ത് മെംബറേയും കൂട്ടി പിറകെ ബൈക്കിൽ ചെന്നു.

 

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാതെ കിടക്കുന്ന ആർദ്രയുടെ അമ്മയോട് ശ്രീക്കുട്ടിയും അമ്മയും വിവരങ്ങൾ തിരക്കുമ്പോൾ ശ്രീക്കുട്ടിയുടെ അച്ഛനും മെംബറും മാറി നിന്ന് ആർദ്രയുടെ അച്ഛനുമായി സംസാരിച്ചു. വൈകുന്നേരത്തിനുള്ളില്‍ ആർദ്രയുടെ അമ്മയുടേയും അച്ഛന്റേയും പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിക്കൊടുത്തു. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്കായി മെംബർ വഴി അപേക്ഷ കൊടുപ്പിച്ചു.

 

ഒരു സന്നദ്ധസംഘടനയ്ക്ക് ആർദ്രയുടെ അമ്മയുടെ രോഗവിവരങ്ങൾ കാട്ടി ഇ മെയിൽ അയപ്പിച്ചു. അച്ഛന്റെ പരിചയക്കാരനായ തിരുവനന്തപുരത്തുള്ള ഡോക്ടറുടെ അടുത്ത് വിദഗ്ധ പരിശോധനയ്ക്ക് സമയം അനുവദിപ്പിച്ചു. ഇതെല്ലാം കഴിഞ്ഞ്, കടയിലും കയറി അച്ഛൻ മടങ്ങിയെത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.

അച്ഛൻ കയറിവന്നപ്പോൾ ലാപ്ടോപ്പിൽ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയായിരുന്നു ശ്രീക്കുട്ടി.

‘സമ്പാദ്യം അൽപം കുറഞ്ഞാലെന്താ, നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉപകാരപ്പെട്ടില്ലേ’, അച്ഛൻ പറഞ്ഞു. 

‘എട്ടിലെത്തുമ്പൊ നമുക്ക് എങ്ങനേലും സൈക്കിള് വാങ്ങാടാ’, സൈക്കിൾ വാങ്ങാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിലാണ് ശ്രീക്കുട്ടി അക്കൗണ്ട് നോക്കിയിരിക്കുന്നതെന്നു കരുതി അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് അമ്മ പറഞ്ഞു.

‘സൈക്കിളിന്റെ കാര്യമോർത്ത് എനിക്ക് സങ്കടമൊന്നുമില്ലമ്മേ’, ശ്രീക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു. 

അവൾ പറഞ്ഞത് സത്യമായിരുന്നു. സൈക്കിളൊന്നും അവളുടെ ചിന്തയിലേ ഇല്ലായിരുന്നു. ആർദ്രയുടെ അമ്മയുടെ അസുഖം എത്രയും പെട്ടന്നു മാറിക്കാണണം എന്നതു മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്.    

പിന്നെന്താ അവൾ അക്കൗണ്ട് നോക്കിക്കൊണ്ടിരുന്നതെന്നല്ലേ ? 

അക്കൗണ്ടിൽ പൈസ കൂടുന്നതു കണ്ട് സന്തോഷിക്കലായിരുന്നല്ലോ ഇത്രനാളും അവളുടെ പരിപാടി. എന്നാൽ അക്കൗണ്ടിൽ നിന്ന് പൈസ കുറഞ്ഞതു കണ്ടിട്ട് ഇന്നാദ്യമായിട്ടാണ് അവൾക്കു സന്തോഷം തോന്നിയത്. 

ആ സന്തോഷം മനസ്സു നിറച്ച് ആസ്വദിക്കുകയായിരുന്നു അവൾ!

 

Content Summary: Sreekkutiyude Sambadhyam, Malayalam short story written by Amit Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com