ADVERTISEMENT

ഒരു ഗോപുരപൂവിന്റെ ഓർമയ്ക്ക് (കഥ)

 

മുറ്റത്തു നിറയെ ഗോപുര പൂക്കളും, പത്തുമണി പൂക്കളും നിറഞ്ഞിരിക്കുന്നു. അകത്തു നിന്നും അച്ചപ്പത്തിന്റെയും, കായ വറക്കുന്നതിന്റെയും നല്ല മണം. നാലു ദിവസം കഴിഞ്ഞാൽ ഉൽസവമായി ബന്ധുക്കളെല്ലാം വരും. വീട് നിറച്ചും ആളുകൾ.   

 

തട്ടിൻ പുറത്തു നിന്നും പതുക്കെ, പതുക്കെ രാധാമണി  ഇറങ്ങി. മരപ്പലക അമർത്തി ചവിട്ടിയാൽ എല്ലാവരും വിളിക്കാൻ  തുടങ്ങും. അഞ്ചു വയസ്സുകാരിയുടെ എല്ലാ കുസൃതികളും അവൾക്കുമുണ്ട്. നീല നിറമുള്ള നാലു പാളി വാതിൽ തുറന്നാൽ മുറ്റം. മറിയാമ്മ ചേടത്തീ അവിടെ പശുവിന് കൊടുക്കാൻ ഇല പറക്കുന്നുണ്ട്. 

 

ഇരുമ്പഴി ഇട്ട ജനവാതിൽ ചെന്നവസ്സാനിക്കുന്നത് രണ്ടു മുറികളിലേക്കാണ്. ഇടതു വശത്തുള്ള മുറിയുടെ മുകളിൽ മുത്തശ്ശന്റെ പട്ടാള ഫോട്ടോ ആണ്. വലതു വശത്തുള്ള മുറിയുടെ മുകളിൽ ഒരു മണിമാല ഇട്ടു ചിരിച്ച് നിൽക്കുന്ന അഞ്ചു വയസുകാരന്റെതും. അതിൽ നോക്കിയാൽ മുറ്റത്തെ ഗോപുര പൂവിന്റെ പ്രതിബിംബം കാണാം .

“രാധേ, രാധമണീ .. നീ എവിടെയാ ??”

“അഹ് ,ആ ഇവിടെ നിക്കാ .. നീ ആരോടാ ഈ സംസാരിക്കണേ ..”

“അമ്മേ ഈ മുത്തിയമ്മേടെ മോൻ, ഇവിടെ ഇണ്ടാർന്നു. എന്റെ കൂടെ കളിക്കാൻ. ഞാൻ കുറെ കളിച്ചു , വർത്താനം പറഞ്ഞു”

അവളുടെ കയ്യിലെ മഷിത്തണ്ട് ചെടികൾ എല്ലാം അമ്മ വാങ്ങി പിടിച്ചു . 

“ന്നെ, കൂട്ടാതെ ഉമ്മറത്ത് തന്നെ വരണ്ടാന്ന് പറഞ്ഞിട്ടില്ലേ ഞാൻ. അവിടേം , ഇവിടേം നടന്നു ഓരോന്ന് പെറുക്കി .. 

(ഉടുപ്പിലെ പൊടി തട്ടി). ഇനി  ഈ  മുറിടെ അടുത്തു ഒറ്റയ്ക്ക് വരണ്ടാ ട്ടോ രാധേ’’ 

 

കുറെ വരാന്തകൾ, നെടുനീളൻ മുറികൾ ഓരോ മുറിക്കും ഗന്ധർവ സൂത്രങ്ങൾ. രാധ അമ്മയുടെ കൈ മുറുകെ പിടിച്ചു നടന്നു. പക്ഷേ അവൾക്ക് ഒരിക്കലും മുത്തിടെ മകനെ പേടി തോന്നിയില്ല. സമയം കിട്ടുമ്പോൾ എല്ലാം അവൾ മുത്തിടെ മകനൊപ്പം കളിച്ചു . 

 

സന്ധ്യക്ക് നാമം ജപിക്കുന്നതിന് മുൻപ് ചെറിയ ചെമ്പ് കുടത്തിൽ വച്ചിരുന്ന ഭസ്മം അമ്മമ അവൾക്ക് തൊടുവിക്കുമായിരുന്നു. അത്താഴത്തിനു ശേഷം അമ്മമയുടെ കഥകൾ കേട്ടു കേട്ടു അവൾ എപ്പോഴൊക്കെയോ ഉറങ്ങിയിരുന്നു. സ്വപ്നത്തിൽ ഗന്ധർവന്മാരും മുത്തിയും മുത്തപ്പനും മുത്തിയുടെ മോനും മാറി മാറി വന്നും പോയികൊണ്ടുമിരുന്നു . 

 

പലപ്പോഴും അവൾ ഞെട്ടി എഴുന്നേറ്റു കരഞ്ഞു. കരച്ചിൽ കൂടുമ്പോൾ അവളെ പാട്ടീ തള്ളേടെ അടുത്തു കൊണ്ട് പോയി , കണ്ണേറ് തീർത്ത് കൊണ്ട് വരും. ഓരോ ഋതുവും, വർഷമായും ഹേമന്തമായും കടന്നു പോയി. അവൾക്കൊപ്പം മുത്തിടെ മോനും വളർന്നു. 

                

ആകാശത്ത് നീലയും ചുവപ്പും വിരിയിട്ട പോലെ മായികമായ പ്രപഞ്ചം തീർത്ത് സൂര്യൻ ഉദിച്ചുണർന്നു. 

“രാധയ്ക്ക് എത്രെ ആലോചനകള് വന്നു , മാലതീ ഒന്നും നടക്കണില്ലലോ.. ഇനി എന്താ ചെയ്യാ”

 

“ഏടത്തി പറഞ്ഞ ജ്യോത്സ്യരെ കണ്ടാലോ ദിവകരേട്ടാ .. വയസ്സു ഇരുപത്തഞ്ചു കഴിയാ, ചിങ്ങത്തിലേക്ക്”

 

അച്ഛനും അമ്മയും പറയുന്നത് കേട്ടു രാധ അമ്മമയുടെ മടിയിൽ കിടന്നു “മുത്തിടെ മോന്റെ ഫോട്ടോ” നോക്കി ചിരിച്ചു . 

കുഞ്ഞ് കുഞ്ഞ് കിന്നരി പല്ല് കാണിച്ചു മുത്തിടെ മോൻ തിരിച്ചും .. ആ മുഖത്തിന്നരികിൽ ഗോപുരപൂവിന്റെ നിഴലും ...

“ഈ കുട്ടിടെ കൂടെ ഒരു ഗന്ധർവന്റെ  സാന്നിധ്യം ഉണ്ട്. അതൊഴിപ്പിച്ചാൽ  കല്യാണം വേഗം നടക്കും.”

ജ്യോത്സ്യൻ പറഞ്ഞ പ്രകാരം പൂജകൾ, വഴിപാടുകൾ .. അങ്ങനെ ദിവസങ്ങൾ .. എത്രെ , എത്രെ ... മുറ്റത്തെ ചാമ്പക്കാമരവും മാവും പൂത്തു തളിരണിഞ്ഞു.. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് പൂർണ ചന്ദ്രൻ തെളിഞ്ഞു.

“രാധേ, നീ ഇവിടെ നിക്കാണോ , എന്താ ഇവിടെ ?” രാധ, മുഖം ഉയർത്തി അജയനെ നോക്കി.

“ഇതെന്റെ മുത്തിടെ മകനാ.. അജയേട്ടൻ മൂപ്പർടെ ഛായ ..”

 

കല്യാണം കഴിഞ്ഞു ഒന്നു രണ്ട് പ്രാവശ്യം രാധേടെ വീട്ടിൽ വന്നിട്ടുണ്ട്. പക്ഷേ ഈ ഫോട്ടോ ആദ്യമായാണ് അയാൾ കാണുന്നതd. അജയൻ ആ ഫോട്ടോയിലേക്ക് നോക്കി . 

താഴെ പഴയ മലയാള അക്ഷരത്തിൽ  ചെറുതായി എഴുതിയിരിക്കുന്നതു അയാൾ കണ്ടു. 

“അജയൻ ......83” 

മുറ്റത്തെ ഗോപുരപ്പൂക്കൾ  ഇളം തെന്നലിനെ നോക്കി ചിരിക്കുന്നതായി അയാൾക്കു തോന്നി..

 

Content Summary: Oru Gopurapoovinte Ormakku, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com