‘കണ്ടിട്ടുപോലുമില്ലാത്ത ഒരാളുമായി 17 –ാം വയസ്സിൽ വിവാഹ നിശ്ചയം, എല്ലാരും പറഞ്ഞു എന്റെ ഭാഗ്യാണെന്ന് ’
Mail This Article
ജീവന്റെ പാതി (കഥ)
16–ാം വയസ്സിലായിരുന്നു ആദ്യ പെണ്ണു കാണൽ. ആദ്യമൊക്കെ ഇതൊന്നും സീരിയസ് ആയി എടുത്തില്ല. ചെറിയ പ്രായമല്ലേ എന്തായാലും 18 വയസ്സിലെ കല്യാണം കഴിക്കാൻ പറ്റു. അതുവരെയുള്ള 2 വർഷം അടിച്ചു പൊളിക്കാലോയെന്ന് സ്വപ്നം കണ്ടു. മനസ്സില്ലാ മനസോടെ കല്യാണത്തിനു സമ്മതിച്ചു. അങ്ങനെ 17 –ാം വയസ്സിൽ എന്റെ വിവാഹ നിശ്ചയം. ഇതുവരെ ഫോട്ടോയിൽ അല്ലാതെ ഞാൻ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾ. എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും അറിയാത്ത ആ മനുഷ്യനെ വളരെ ബുദ്ധിമുട്ടി തന്നെ ഭർത്താവായി സങ്കൽപ്പിച്ചു.
പിന്നീട് ഗൾഫിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഫോൺ വിളിയൊക്കെ ആയി. അപ്പോഴാണ് ജീവിതം എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. കല്യാണം കഴിഞ്ഞുള്ള പ്രണയമാണ് ഏറ്റവും സുന്ദരം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഞാനും അത് ഫോളോ ചെയ്യാമെന്ന് കരുതി. അവൻ ഗൾഫിൽ നിന്ന് വന്നു. കല്യാണത്തിന് ദിവസം തീരുമാനിച്ചതും മുറ്റത്തു പന്തൽ ഇട്ടതുമൊക്കെ പെട്ടെന്നായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് ഞാൻ അവന്റെ വീട്ടിൽ നിലവിളക്കുമായി വലതു കാൽ എടുത്തുവെച്ച് കയറി. സ്വർഗ്ഗ തുല്യമായ വീട്. എല്ലാവരും പറഞ്ഞു എന്റെ ഭാഗ്യാണ്. ഞാനും കരുതി എന്റെ ഭാഗ്യമാണെന്ന്. ആദ്യത്തെ ഒരു മാസം ബീച്ച്, പാർക്ക്, പിന്നെ ഹണിമൂൺ ട്രിപ്പ് അങ്ങനെ അടിച്ചു പൊളിച്ചു. ഒരുമിച്ച് നിന്ന് മറക്കാൻ പറ്റാത്ത ഓർമകൾക്ക് വേണ്ടി നൂറായിരം ഫോട്ടോസ് എടുത്തു. ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസും ഇട്ടു. എന്റെ ജീവന്റെ പാതി. പക്ഷേ ഈ ഫാനിൽ കെട്ടിയാടുന്ന കുരുക്കിന് അറിയില്ലലോ എന്റെ ജീവന്റെ പാതി മാത്രമല്ല മുഴുവനും അതിനുള്ളതാണെന്ന്...
Content Summary: Jeevante Pathi, Malayalam short story