‘അനുസരിച്ച് വളരാനാണവൻ പഠിച്ചത്, ഭാര്യ പറഞ്ഞതും അവൻ കേട്ടു, അച്ഛനും അമ്മയും അനാഥാലയത്തിൽ’
Mail This Article
അനുസരണ (കഥ)
രാജന്റെ മകൻ ഹരി. എല്ലാ അച്ഛനമ്മമാരും മക്കൾക്ക് കണ്ടു പഠിക്കാൻ മാതൃകയായി കാട്ടി കൊടുക്കുന്നത് ഹരിയേയാണ്. അച്ഛനമ്മമാർ എന്തു പറഞ്ഞാലും അനുസരിക്കുന്ന മകൻ കമാന്നൊരക്ഷരം തിരിച്ചു പറയില്ല ആജ്ഞ ശിരസാ വഹിക്കും. വീട്ടുകാർക്ക് എന്ന പോലെ അയൽക്കാർക്കും, നാട്ടുകാർക്കും ഒക്കെ ഹരിയെ വലിയ ഇഷ്ടമാണ്. ഹരി കാരണം അടുത്ത വീട്ടിലെ രവിക്കും, രാജുവിനുമൊക്കെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ശരിക്കും ശകാരവും അടിയും കിട്ടും. അവരുടെയൊക്കെ മനസ്സിൽ നല്ല കുട്ടി എന്നു പറഞ്ഞാൽ അത് ഹരിയെപ്പോലെയാണ്. സ്കൂളിലും ഹരി പഠിക്കാൻ മിടുക്കനായതുകൊണ്ട് ആധ്യാപകരും പറയും ഹരിയെ കണ്ടു പഠിക്കാൻ.
ഞങ്ങൾക്കെല്ലാവർക്കും അതുകൊണ്ട് അവനെ അത്ര ഇഷ്ടമായിരുന്നില്ല. ഹരി സ്കൂൾ വിട്ടാൽ വീട്, വീട് വിട്ടാൽ സ്കൂൾ. ഇതല്ലാതെ കളിയും പുറത്തു കുട്ടികളുമായി ഒരു കൂട്ടും ഒന്നുമില്ല. മൊത്തത്തിൽ പറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ സർവഗുണ സമ്പന്നനായ ഒരു മാതൃക കുട്ടി. ഞങ്ങൾ കൂട്ടുകാർ കൂടി അവനെ തോൽപിക്കാൻ ആവുന്നതെല്ലാം ചെയ്യും. വർഷങ്ങൾ കടന്നുപോയി എല്ലാവരും പഠനം പൂർത്തിയാക്കി ജോലി തേടി ഗൾഫു നാട്ടിലേയ്ക്കും അമേരിക്കയിലേയ്ക്കും അന്യദേശത്തേയ്ക്കും ഒക്കെ ചേക്കേറി. ഇടയ്ക്കിടെ നാട്ടിൽ വന്നു പോയി വിശേഷങ്ങൾ അറിഞ്ഞു പോകുന്നു. ഹരിയുമായി ആർക്കും വലിയ അടുപ്പം ഇല്ലാത്തതു കൊണ്ട് കാണാൻ ഒന്നും ഞങ്ങൾ പോകാറില്ല. ബോംബയിലോ മറ്റോ ആണ് വർക്ക് ചെയ്യുന്നതെന്നറിഞ്ഞു. കാലങ്ങൾ കടന്നുപോയി. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ എന്റെ അമ്മ പറഞ്ഞു എന്നാലും ആ ഹരി ഇങ്ങനെ ചെയ്തല്ലോ! എത്ര നല്ല കുട്ടിയായിരുന്നു അവൻ.
എന്താണ് ഞാൻ അമ്മയോട് കാര്യമന്വേഷിച്ചു. അവൻ അവന്റെ അച്ഛനെയും അമ്മയേയും അനാഥാശ്രമത്തിൽ കൊണ്ടുചെന്നാക്കി. അവന്റെ ഭാര്യ പറയുന്നതേ അവൻ അനുസരിക്കു. അവൾ ഹരിയുടെ അമ്മയും അച്ഛനുമായി ചേരില്ല വഴക്കാണ്. അവൾ പറഞ്ഞു അവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന്. അങ്ങനെ അവൻ അവരെ അനാഥാശ്രമത്തിലാക്കി. കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഹരിക്ക് ഇങ്ങനെയേ ചെയ്യാൻ കഴിയു എന്നെനിക്കു തോന്നി. കാരണം കുഞ്ഞുന്നാൾ മുതൽ എല്ലാവരെയും അനുസരിച്ച് വളരാനാണവൻ പഠിച്ചത്. ആദ്യം അച്ഛനേയും അമ്മയേയും. പിന്നെ വിവാഹിതനായപ്പോൾ ഭാര്യയെ. ഒന്നിനെയും എതിർക്കാനോ പ്രതികരിക്കാനോ അവനറിയില്ല. അതവൻ പഠിച്ചിട്ടില്ല. ഭാര്യയെ അപ്പാടെ അനുസരിച്ച് അവൾ പറയുന്നതിനപ്പുറം തെറ്റും ശരിയും അവൻ ചിന്തിക്കാറില്ല. സുഹൃദത് ബന്ധങ്ങളുമില്ല. കുട്ടികളെ വെറും അനുസരണയുള്ള പാവക്കുട്ടികളായി വളർത്തി. അനുസരണയുള്ള പാവക്കുട്ടിയായി അവൻ ഇപ്പോഴും ജീവിക്കുന്നു. സ്വന്തമായി ഒരു തീരുമാനമെടുക്കാനോ മറ്റുള്ളവരെ അനുസരിപ്പിക്കാനോ അവനറിയില്ല. എല്ലാവരേയും അനുസരിക്കാൻ മാത്രം പഠിച്ചു. അച്ഛനെയും അമ്മയേയും മുതിർന്നവരേയും ഒക്കെ അനുസരിക്കണം. അത് സ്വിച്ചിട്ടാൽ ഓടുന്ന പാവയെപ്പോലയല്ല. മറിച്ച് ആവിശ്യമുള്ളിടത്ത് അനുസരണ തീർച്ചയായും വേണം. അത് പാവക്കുട്ടിയായിട്ടല്ല.
Content Summary: Anusarana, Malayalam short story