‘ഭക്ഷണത്തിന് രുചിയും മണവും ഇല്ല, കഴിഞ്ഞ പത്തു വർഷമായിട്ട് തനിക്കു കൊറോണ ആയിരുന്നോ?’
Mail This Article
സ്പ്ലാഷ് (കഥ)
ഒന്ന്
ആഗ്രഹങ്ങൾ
അമ്മ പറഞ്ഞു ... ബാബു ആന്റണിയെപ്പോലെ മസിലുള്ള ഒരാളാകണമെന്ന്... കാമുകി അയാളെ ഒഴിവാക്കിയത് മോഹൻലാലിന്റെ ഗാംഭീര്യമില്ലെന്നു പറഞ്ഞായിരുന്നു ... ഭാര്യക്കിഷ്ടം അമീർഖാനെപ്പോലെയും….
മോനും മോൾക്കും വേണ്ടത് യഥാക്രമം വിജയും യാഷും പോലെയുള്ള ഒരച്ഛനും ...!!
അയാൾ കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു....
പ്രതിഫലിച്ചത് ഒട്ടിയ വയറും മെല്ലിച്ച ശരീരവും കുഴിഞ്ഞ കണ്ണുകളും ...
പിന്നെ അയാൾ അവിടെ നിന്നില്ല...
പുറത്തിറങ്ങി വേഗം നടന്നു ... അടുത്ത കാട് പിടിക്കാൻ ....
അവിടെ ആരും ഇത്തരം ആഗ്രഹങ്ങളോടെ വരികയില്ലല്ലോ...!
രണ്ട്
കൊറോണ
വീട്ടിൽ നിന്നും കഴിക്കുന്ന ആഹാരത്തിനോട് വിരക്തിയായപ്പോൾ ആണ് അയാൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അടുത്ത് ചെന്നത് ...
ഭക്ഷണത്തിന് രുചിയുണ്ടോന്നും മണമുണ്ടൊന്നും ഡോക്ടർ അയാളോട് ചോദിച്ചു ...
നീണ്ട പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു...
ഇത് ‘‘കൊറോണ’’ തന്നെ -
പുറത്തിറങ്ങിയപ്പോൾ അയാൾക്ക് ഒടുങ്ങാത്ത സംശയം ബാക്കി ...
അപ്പോൾ കഴിഞ്ഞ പത്തു വർഷമായിട്ട് തനിക്കു കൊറോണ ആയിരുന്നോ....??
അയാളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞിരുന്നു !
മൂന്ന്
പ്രസാധകൻ
അയാൾ അയച്ചു കൊണ്ടിരുന്ന കവിതകൾ, പത്രമാഫീസിന്റെ വേസ്റ്റ് ബക്കറ്റിൽ പോലും ഇടാൻ യോഗ്യതയില്ലാത്തതിനാൽ അയച്ചതിന്റെ ഇരട്ടി വേഗതയിൽ തിരിച്ചു വന്നു കൊണ്ടിരുന്നു...
കാലം കുറെയായിട്ടും ഇത് ആവർത്തിച്ച് കൊണ്ടിരുന്നപ്പോൾ ...
അയാൾ സ്വന്തമായി ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി...
അയാളുടെ കൃതികൾ മാത്രം പുസ്തകമാക്കാൻ..!
Content Summary: Splash, Malayalam short story