ദാനധർമ്മൻ, ന്യായത്തിനു വേണ്ടി വാദിക്കുന്നയാൾ ; പക്ഷേ സുകുവേട്ടന് ഒരു പ്രശ്നമുണ്ട്..
Mail This Article
സുകുവേട്ടന്റെ സുവിശേഷങ്ങൾ (കഥ)
പൊതു പ്രവർത്തകനായ സുകുവേട്ടന്റെ ചുറ്റിലും എപ്പോഴും കുറെ ആളുകൾ ഉണ്ടായിരിക്കും...വ്യക്തമായ രാഷ്രീയ കാഴ്ച്ച പാടുകളും അദ്ദേഹത്തിനുണ്ട് . പൊതുവെ എവിടെയായാലും നിറഞ്ഞു നിൽക്കുന്ന ചിലർ ഉണ്ടാവുമല്ലോ ...
അത്തരത്തിലുള്ള ഒരാളായിരുന്നു സുകുവേട്ടൻ ...
ഉത്സവത്തിനായാലും കൊടിപിടിക്കാനായാലും ...നാട്ടിൽ നടക്കുന്ന ഏതൊരു പരിപാടിയിലും മുമ്പിലുണ്ടാവും...
അവിവാഹിതനായ സുകുവേട്ടനെപ്പറ്റി പറഞ്ഞാൽ തീരില്ല...
സൽസ്വാഭാവി...ദാനധർമ്മൻ....ന്യായത്തിനു വേണ്ടി മാത്രം വാദിക്കുന്നയാൾ... മറ്റുള്ള പൊതുപ്രവർത്തകർ അപേക്ഷിച്ചു വളരെ വ്യത്യസ്തൻ ... വിശേഷണങ്ങൾ അനവധി...
ആളുകളോടുള്ള സഹാനുഭൂതി നിറഞ്ഞു നിൽക്കുന്നത് പലപ്പോഴും ഞങ്ങൾ നാട്ടുകാർ അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ....
ശുദ്ധൻ ..നിർമ്മലൻ...എന്നൊക്കെ വേണമെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിക്കാം.
കാലത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങുന്ന അയാൾ ഓരോ പ്രശ്നങ്ങൾ പരിഹരിച്ചു നാട്ടുകാരുടെ കണ്ണിലുണ്ണിയുമായി
അതാണ് ചെറുപ്പക്കാർ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ആകർഷിച്ചത് ....
എപ്പോഴും എല്ലാവരോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ,
അനുകമ്പയോടെ സംസാരിക്കുകയും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്ന ആൾ...
അദ്ദേഹത്തോടൊപ്പം ഏതാനും പേർ എപ്പോഴും കൂടെ ക്കാണും....
ആൾ വളരെ ശുദ്ധനുമാണ് .....
പൊതു പ്രവർത്തനമാകുമ്പോൾ എവിടെയും ജാതി മത രാഷ്രീയ കാര്യങ്ങൾ നോക്കാതെ പോകുമല്ലോ....കല്യാണമായാലും മരണമായാലും .....
അങ്ങനെ ഒരിക്കൽ അവിടെയുള്ള ഒരാൾ അയൽപ്പക്കാരനുമായി തല്ലുണ്ടാക്കി ആശുപത്രിയിലാണെന്നറിഞ്ഞു ...
സ്വാഭാവികമായും അദ്ദേഹം അവിടെ പ്പോകും ...വിവരം അന്വേഷിക്കും ...
അങ്ങനെ ഏതാനും ചെറുപ്പക്കാരോടൊപ്പം അയാൾ ആശുപത്രിയിലെത്തി. തല്ലു കൊണ്ട ആളും കൊടുത്തയാളും ആശുപത്രിയിലുണ്ട് ... സുകുവേട്ടന് ഒരു കുഴപ്പമുണ്ട് അദ്ദേഹം ആശുപത്രിയിൽ ചെന്നുകഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നതുപോലെ ഒരു ചോദ്യം ചോദിക്കും
" ഇപ്പൊ എങ്ങനുണ്ട് "
തികച്ചും ശുദ്ധഗതിക്കാരനായത് കൊണ്ട് ആളുകളെ ആശ്വസിപ്പിക്കാൻ വേണ്ടി തികച്ചും അൽമാർത്ഥമായാണ് ചോദിക്കുന്നത് ...അതിപ്പോൾ പോസ്റ്റ് മോർട്ടം ചെയ്തു കിടക്കുന്ന ഡെഡ് ബോഡിയാലും അറിയാതെ ആ ചോദ്യം വന്നു പോകും...
രണ്ടു പേരോടും പതിവുപോലെ അനുഭാവപൂർവം പ്രതീക്ഷിച്ച ചോദ്യം ചോദിച്ചു ...
" ഇപ്പൊ എങ്ങനുണ്ട്...."-
അടി കിട്ടി കിടക്കുന്നവൻ എന്ത് പറയും ...?
അടി കൊടുത്തവന് എന്ത് പറയാൻ പറ്റും....??
സുകുവേട്ടനോടൊപ്പം കൂടെ നിന്നവർ ചിരി കടിച്ചമർത്തി .
ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ മറ്റൊരു പരിചയക്കാരനെ കണ്ടവിടെ… അയാളുടെ കുഞ്ഞു മകളെ പനിയായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ....ആ
ഏഴുവയസ്സുകാരി കുട്ടിയുടെ അദ്ദേഹം പതിവ് പോലെ ചോദിച്ചു .." ഇപ്പൊ എങ്ങനുണ്ട് "-
കുഞ്ഞു ചിരിച്ചു കൊണ്ട് " കുറവുണ്ട് " എന്ന് പറഞ്ഞു ...
അപ്പോഴാണ് ആരോ പറഞ്ഞത് പാർട്ടി അനുഭാവിയായ ഒരാളുടെ ഭാര്യ ഇവിടെ പ്രസവിച്ചു കിടക്കുന്നുണ്ടെന്ന് .. അവർ കിടക്കുന്ന വാർഡ് നമ്പറും ബെഡ് നമ്പറും പറഞ്ഞു തന്നു...
വാർഡ് നമ്പർ -5 , ബെഡ് നമ്പർ-13
എന്നാ പ്പിന്നെ അവരെ കൂടി കണ്ടിട്ട് പോകാമെന്നായി സുകുവേട്ടൻ ..
കൂടെയുള്ളവർ അദ്ദേഹത്തോട് ചോദിച്ചു..
ഇതിനൊക്കെ ഇപ്പൊ എന്ത് സുഖവിവരം അന്വേഷിക്കാനാണ് ….?
"അതല്ല , നമ്മുടെ പാർട്ടിക്കാരനാണ് മോഹനൻ ..ഇവിടെ വന്നിട്ട് അവന്റെ ഭാര്യയെ കാണാതെ പോകുന്നത് ശരിയല്ല..."- സുകുവേട്ടൻ തീർത്തു പറഞ്ഞു ....
ഓക്കേ ...പിന്നെ മറ്റുള്ളവർ എതിർക്കാനും പോയില്ല...
അവിടവിടെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നു..മരുന്നുകളുടെ രൂക്ഷ ഗന്ധം ...അതിനിടയിലൂടെ സുകുവേട്ടൻ പ്രസവ വാർഡിലേക്ക് പ്രവേശിച്ചു സുകുവേട്ടൻ നേരെ മുമ്പിൽ നടന്നു...
പ്രസവിച്ചു കിടക്കുന്ന ചെറുപ്പക്കാരിയുടെ ബെഡിന്റെ അരികിലേക്ക് ചെന്നു. അടുത്ത് അവരുടെ അമ്മയോ അമ്മായിയമ്മയോ ഒക്കെ ആയിരിക്കണം രണ്ടു സ്ത്രീകളും നിൽക്കുന്നുണ്ടായിരുന്നു...
സുകുവേട്ടന്റെ പതിവ് ചോദ്യം ... " ഇപ്പോഴെങ്ങനെയുണ്ട്..."---
പ്രസവിച്ചു കിടക്കുന്ന ചെറുപ്പക്കാരി എന്ത് പറയണമെന്നറിയാതെ കുഴങ്ങി...
കേട്ട് നിന്ന ആ സ്ത്രീകൾ ചൂളുന്നതുപോലെ തോന്നി...
അവർക്ക് ഒട്ടും പരിചയവും ഇല്ലായെന്ന് ആ നോട്ടത്തിൽ നിന്നും ഉറപ്പായിരുന്നു
ഈ മനുഷ്യനെക്കൊണ്ട് തോറ്റു...!!
സുകുവേട്ടൻ നിഷ്കളങ്കമായി -കുട്ടിയെ നോക്കി അടുത്ത ബോംബ് പൊട്ടിച്ചു "
" മോഹനന്റെ , അതെ , ഛായ"-
ഇടിവെട്ടേറ്റ പോലെ നിൽക്കുന്നത് കണ്ട്, രംഗം പന്തികേടാണെന്നു മനസിലാക്കി കൂടെ നിന്ന ചെറുപ്പക്കാരൻ വാർഡിന്റെ പുറത്തേക്ക് പുറത്തേക്ക് വലിഞ്ഞു .....
പ്രായമുള്ള സ്ത്രീയുടെ കണ്ണിൽ തീയാളുന്നതും പ്രസവിച്ചു കിടന്ന ചെറുപ്പക്കാരിയുടെ മുഖം കടലാസുപോലെ വിളർക്കുന്നതും കണ്ട് കൂടെയുള്ളവരും സുകുവേട്ടനെ ഉപേക്ഷിച്ചു രംഗത്ത് നിന്ന് നൊടിയിടയിൽ മറഞ്ഞു . കാരണം ചെറിയ ഒരു അബദ്ധം പറ്റിയിരുന്നു
...ബെഡ് നമ്പർ 18- ന്നരുകിലായിയുന്നു അവർ നിന്നിരുന്നത്....!!!
18- എന്ന് അൽപ്പം വലുപ്പത്തിൽ എഴുതിയിരുന്നത് കാലപ്പഴക്കത്തിൽ പെയിന്റ് അടർന്ന് 13 –എന്ന് മാത്രമേ വായിക്കാൻ കഴിയുമായിരുന്നുള്ളൂ....
അതേസമയം അതെ വാർഡിൽ കുറച്ചപ്പുറത്തുള്ള മറ്റൊരു ബെഡിൽ സുകുവേട്ടൻ യഥാർത്ഥത്തിൽ കാണാൻ വന്ന മോഹനന്റെ ഭാര്യ ഉണ്ടായിരുന്നു...
നിഷ്‌ക്കളങ്കനായ സുകുവേട്ടൻ…....അപ്പോഴും കഥയറിയാതെ സുകുവേട്ടൻ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.