ADVERTISEMENT

മേൽവിലാസമില്ലാത്തവർ (കഥ)

 

പകൽവിളക്ക് അണഞ്ഞ ശേഷം നഗരമെടുത്തണിഞ്ഞ നിശാ കംബളത്തിൽ  ഓട്ട വീഴ്ത്തി,  കണ്ണിലേക്കിറങ്ങി വരുന്ന വെള്ളി വെളിച്ചങ്ങളും കാതുകളെ അലോസരപ്പെടുത്തുന്ന ഹോണടി ശബ്ദവുമായി നഗര വീഥിയിലൂടെ ചീറി പായുന്ന വാഹനങ്ങൾ .

 

‘‘അമ്മാ, ഈ വെളിച്ചം  കണ്ണിലടിച്ച് ഉറങ്ങാനാവുന്നില്ല ’’

മല്ലികയുടെ മാറിൽ മുഖമാഴ്ത്തി കൊണ്ട്  ലച്ചുമോൾ പറഞ്ഞു.

‘‘മോള് ഉറങ്ങിക്കോ,  അമ്മ തല തടവി തരാം’’

‘‘നഗരം ഉറങ്ങുന്ന യാമങ്ങളിൽ, ഈ വെളിച്ചവും ശബ്ദവും ഒരു അനുഗ്രഹമാണ്. രാത്രിയിൽ, തെരുവ് പൂക്കളിൽ സുഖനിമിഷങ്ങൾ തേടി വരുന്ന  കരിവണ്ടുകളെ അകറ്റുന്ന രക്ഷകർ. അത് പാവം എന്റെ അഞ്ചു വയസ്സുകാരി കൊച്ചിനറിയില്ലല്ലോ !’’ മല്ലിക മനസ്സിൽ പറഞ്ഞു

 

ലച്ചുമോൾ മല്ലികയുടെ കൈകൾ എടുത്ത് അവളുടെ കണ്ണുകളിൽ വെച്ചു.  മല്ലിക ശോഷിച്ച വിരലുകൾ അവളുടെ എണ്ണമയമില്ലാത്ത മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ട് ,  കണ്ണുകൾ ദൂരത്തേക്കെറിഞ്ഞു.

 

കഴിഞ്ഞ രാത്രിവരെ വാഹനങ്ങളിൽ നിന്നു വരുന്ന പ്രകാശത്തിനെതിരെ പ്രതിരോധ കവചം തീർത്തു സംരക്ഷിച്ച  പരസ്യത്തിന്റെ വലിയ ഫ്ലക്സ് ബോർഡ്  മണ്ണിൽ മൂക്ക് കുത്തി കിടക്കുന്നു. ശാഖികൾ അരിഞ്ഞു വീഴ്ത്തി നഗ്നമാക്കപ്പെട്ട തണൽ മരങ്ങൾ മരണപ്പിടച്ചിലുമായ് മേല്പോട്ട് നോക്കി നിൽക്കുന്നു.

മണ്ണു മാന്തി യന്ത്രങ്ങളുടെ കരാള ഹസ്തങ്ങൾ വലിച്ചു കീറിയ മണ്ണിന്റെ 

നിലവിളികൾ ആകാശം തുളച്ചു ഉയരുന്നുണ്ടായിരുന്നു. മല്ലികയുടെ കണ്ണുകളിൽ ആസന്നമായ വിപത്തിന്റെ തിരയനക്കങ്ങൾ കാണാമായിരുന്നു

 

അമ്മയുടെ തലോടലുകളും സ്നേഹ മുത്തങ്ങളുമേകിയ സുരക്ഷാ വലയത്തിനുള്ളിൽ ലച്ചു ഉറങ്ങി.  മല്ലിക അവളെ , അടുത്തു കിടന്നുറങ്ങുന്ന കതിരവന്റെ  അരികിലേക്ക് നീക്കി കിടത്തി.  നേർത്ത പുതപ്പിന്റെ കീറില്ലാത്ത ഭാഗമെടുത്തു അവളെ പുതപ്പിച്ചു.

 മല്ലിക മെല്ലെ എഴുന്നേറ്റ്  കടത്തിണ്ണയിലെ ഛായം വറ്റി വിളറി വെളുത്ത  ചുമരിൽ ചാരിയിരുന്നു.  നഗരസഭക്കാർ ചുമരിലൊട്ടിച്ച  നിയമാവലികൾ  നിദ്രകൊള്ളുന്ന  കടലാസു തുണ്ടുകളിലെ  അർത്ഥം, മനസ്സിലാകാതെ വെറുതേ നോക്കി. 

 

കടത്തിണ്ണയുടെ മൂലയിൽ  വെച്ചിരിക്കുന്ന കൊട്ട ശബ്ദമില്ലാതെ അടുത്തേക്ക് നീക്കി, മൂടി വെച്ചിരിക്കുന്ന തുണി മടക്കി തിണ്ണയിൽ വെച്ചു.  

 

മേൽക്കൂര നഷ്ടമായ കടയുടെ കഴുക്കോലിനിടയിലൂടെ ഊർന്നു വീഴുന്ന നിലാവിന്‍റെ നിഴലിലിരുന്ന് കൊട്ടയിലെ മുല്ലമൊട്ടുകൾ  ഒരോന്നായി കോർത്ത്  പൂമാലകൾ ഉണ്ടാക്കാൻ തുടങ്ങി.

 

രാവിലെ ബസ്സ് സ്റ്റാന്റിനരികിലെ  ട്രാഫിക് സിഗ്നലുകളിൽ നിർത്തുന്ന വാഹനങ്ങൾക്കരികിലേക്കു ഓടി പൂക്കളും പൂമാലകളും വിൽക്കണം.  നികൃഷ്ട ജീവികളെ പോലെ ആട്ടിപ്പായിക്കുന്നവരുടെയും  ചില്ലു ഗ്ലാസിനുള്ളിലൂടെ  തുറിച്ചു നോക്കുന്നവരുടെ മുമ്പിലും  കേണപേക്ഷിച്ചു വിൽക്കണം.

വിശപ്പകറ്റാനുള്ള കാശ് ഉണ്ടാക്കണം.  പിന്നെ ലച്ചുവിന്റെ  പരിഭവം തീർക്കാൻ കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ , മിച്ചം ഉണ്ടാവുമോ ആവോ ?. 

ഇന്നവൾ സ്കൂളിൽ നിന്ന് വന്നത് പരിഭവങ്ങൾ മാത്രം നിറച്ച സഞ്ചിയുമായായിരുന്നു

 

കുടയില്ല. ബാഗില്ല , ഇല്ലായ്മകളുടെ നീണ്ട നിര. പക്ഷേ അവളുടെ ചില ചോദ്യങ്ങൾക്ക് എപ്പോഴെങ്കിലും ഉത്തരം നൽകാൻ ആവുമോ ?

മല്ലിക മാല കോർക്കുന്നതിനിടെ ഒരു നിമിഷം ആലോചനയിലാണ്ടു. മനസ്സിൽ ലച്ചുവിന്റെ ചോദ്യങ്ങൾ മുഴങ്ങി.

 

" ഇന്ന് ടീച്ചർ  അമ്മയുടെയും അച്ഛന്റെയും പേരിന്റെ ഇനീഷ്യൽ ചോദിച്ചു  ? നമ്മുടെ മേൽ വിലാസവും ?" ശരിക്കും ഈ ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടോ , മല്ലിക അവളോട് തന്നെ  ചോദിച്ചു. ."തന്റെ ഇനീഷ്യൽ എന്താ ? അങ്ങിനെ ഒന്നുണ്ടോ ?". നഗരത്തിൽ പ്രവൃത്തിക്കുന്ന സാമൂഹ്യ സംഘടനയുടെ നിർബന്ധത്തിനു വഴങ്ങി ലച്ചുവിനെ  സ്കൂളിൽ ചേർക്കുമ്പോൾ "ഈ മേൽ വിലാസം " പുലിവാലിനെ കുറിച്ച് ആലോചിച്ചിരുന്നില്ല.

 

വർഷങ്ങൾക്ക് മുമ്പ്  അഗതിമന്ദിരത്തിലെ അസ്വാതന്ത്ര്യത്തിന്റെ തടവറയിൽ നിന്ന് ,  അനാഥത്വത്തിന്‍റെ ഒരേ പാതയിൽ സഞ്ചരിച്ച  കതിരവന്റെ കൂടെ ഒളിച്ചോടുമ്പോൾ  പേരിന്റെ ഇനീഷ്യലിനെ കുറിച്ചോ മേൽ വിലാസത്തെ കുറിച്ചോ അന്നത്തെ 14  വയസ്സുകാരി ചിന്തിച്ചിരുന്നില്ല.  

വിശാലമായ ലോകത്ത്  സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ശുദ്ധ വായു ശ്വസിച്ച് ജീവിക്കണം എന്ന ആശ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  

മേൽവിലാസം എന്നൊരു വാക്കിന്റെ അര്‍ത്ഥമോ വ്യാപ്തിയോ ഒന്നും അറിഞ്ഞിരുന്നില്ല. വിശപ്പും തലചായ്ക്കാനൊരിടവുമായിരുന്നു ഞങ്ങളുടെ മുമ്പിലെ വലിയ സമസ്യ. അടുക്കും ചിട്ടയും ഇല്ലാതെ ചിന്തകൾ മല്ലികയുടെ മനസ്സിലൂടെ  തെന്നി നീങ്ങുന്നുണ്ടായിരുന്നു.

 

തെരുവിൽ  കതിരവന്റെ തണലിൽ ജീവിക്കാൻ അന്ന് തനിക്ക് ഭയമില്ലായിരുന്നു. പക്ഷേ ഇന്ന് രാത്രിയെ പേടിയാണ്. എല്ലാറ്റിനെയും മറച്ചു വെക്കുന്ന കൂരിരുട്ടിന്റെ നിറം,  തന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത സൗഭാഗ്യത്തെ  നീറുന്ന വേദനയോടെ  മല്ലിക ഓർത്തു പോയി

 

 പകലിന്റെ മിന്നുന്ന വർണ്ണാടകൾ അഴിച്ചു വെച്ച് നഗരവും നഗരവാസികളും  അവരവരിലേക്ക് മാത്രം ഒതുങ്ങുന്ന യാമങ്ങളിൽ, 

രാത്രിയുടെ നിറമണിഞ്ഞ്  തെരുവിൽ വിളഞ്ഞു നിൽക്കുന്ന യൗവന പൂക്കളിൽ  നിമിഷസുഖം തേടി  എത്തുന്ന  കാമപ്പിശാചുക്കൾ, തന്റെ നേരെ വന്ന ദിവസം ഓർത്തതും മല്ലിക പേടിയോടെ അടുത്തു കിടുന്നുറങ്ങുന്ന കതിരവനെ കെട്ടിപിടിച്ചു. അറിയാതെ അവന്റെ ശരീരത്തിലൂടെ കൈകൾ താഴേക്ക് നീങ്ങിയതും വെപ്പുക്കാലിന്റെ തണുപ്പ് തട്ടി മല്ലിക വിറങ്ങലിച്ചു.

 

ആ ദിവസം അവളെയും മോളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശത്രുക്കൾ കവർന്നെടുത്തത്  കതിരവന്റെ ശക്തിയുള്ള വലുതുകാൽ ആയിരുന്നു. അവളുടെ രണ്ടു കാലുകളും ,  നഷ്ടമായ അവന്റെ കാലിന് പകരമാവില്ലല്ലോ  എന്നോർത്തതും  ജീവിതം മുറിവേൽപ്പിച്ച മല്ലികയുടെ കണ്ണുകളിൽ നനവ് പടർന്നു.

 

മേൽവിലാസം ഇല്ലായ്മയുടെ ദുരിതം  പോലീസ് സ്റ്റേഷനിൽ നിന്നും ആശുപത്രിയിൽ നിന്നും അനുഭവിച്ചറിഞ്ഞു. പിന്നീട് ആ നാടിനോട്  വിട പറഞ്ഞ് അവർ  ഇവിടെ  കുടിയേറി. 

 

സ്നേഹം നിറഞ്ഞ മുഹമ്മദിക്ക , അദ്ദേഹത്തിന്റെ  കടയുടെ മുൻവശം അവർക്ക് രാത്രി കൂടാരത്തിനായ് അനുവദിച്ചു കൊടുത്തു. നാലു വർഷത്തിലേറെയായി ഇവിടെ ചേക്കേറിയിട്ട്. ഇനിയെത്ര കാലം കൂടി എന്നോർത്ത്

മല്ലിക  മേൽപോട്ട് നോക്കി.

 ഓടുകൾ പൊളിച്ചു മാറ്റിയ ഉത്തരത്തിൽ മോക്ഷം കാത്തിരിക്കുന്ന  കഴുക്കോലുകൾ, ഊർദ്ധശ്വാസം വലിക്കുന്ന നെഞ്ചിൻകൂടിലെ അസ്ഥികൾ പോലെ തോന്നി മല്ലികയ്ക്ക് .

 

ചൂളമടിച്ചു വന്ന  മകരക്കാറ്റ്  കുളിര് വാരി വിതറിയപ്പോൾ കതിരവൻ ആയാസപ്പെട്ടു ചുരുണ്ടു കിടന്നു.  മല്ലിക പഴകി പിഞ്ഞിയ തുണിസഞ്ചിയിൽ തിരുകി വെച്ച  ഒരു പുതപ്പെടുത്ത് കതിരവനെ പുതപ്പിച്ചു.  അവന്റെ ശരീരം മുഴുവനും പുതപ്പിൽ മൂടണമെന്നുണ്ട്. പക്ഷേ കീറിപ്പറിഞ്ഞ പുതപ്പുകൊണ്ടാകുമോ?  എന്നോർത്തതും തണുപ്പ് സഹിക്കാനാവാതെ  തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ലാലയെ നോക്കി.

 

"പാവം അവന് തെരുവിൽ കിടന്ന് പരിചയം ഇല്ലല്ലോ ! " മല്ലിക മനസ്സിൽ പറഞ്ഞു കൊണ്ട് 

ഒരു ചാക്കെടുത്ത് ,  ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന  ലാലയെ പുതപ്പിച്ചു കൊണ്ട് അവനോട് പറഞ്ഞു.

 

" ഇനി എല്ലാം ശീലമായിക്കൊള്ളും. നീ വളർത്തു നായയിൽ നിന്ന് തെരുവ് നായയിലേക്ക് പരിണമിച്ചിരിക്കുന്നു. "

 

കഴിഞ്ഞ ആഴ്ചയിലെ ഒരു രാത്രിയിലായിരുന്നു ലാലയെ , ഉടമ തെരുവിൽ  ഉപേക്ഷിച്ചത്. പിന്നാലെ ഓടിച്ചെന്ന   ലാലയെ വലിയ വടി കൊണ്ടാണ് അയാൾ അടിച്ചോടിച്ചത് .

 

പ്രതീക്ഷ കൈവിട്ട് , വിശപ്പിൽ വലഞ്ഞ ലാലയെ ലച്ചു മോൾ കൂട്ടി ക്കൊണ്ടുവരികയായിരുന്നു . 

അവനെ കണ്ടപ്പോൾ  അന്ന് കതിരവൻ പറഞ്ഞത് മല്ലിക ഓർത്തു

 " പാവം അതിനു  പ്രായമായി , നോക്ക് രോമങ്ങൾ  മുഴുവൻ കൊഴിഞ്ഞു. ഇനി അവർക്ക് അതിന്റെ ആവിശ്യമില്ല. പാഴ് ജീവിതങ്ങളുടെ കേദാരമല്ലേ തെരുവ്.  അവനും ലോമി പൂച്ചയോടൊപ്പം നമ്മുടെ കൂടെ ജീവിക്കട്ടെ നമുക്ക് ഉള്ളതിൽ കുറച്ച് അവനും നൽകാം" 

 കതിരവന്റെ വാക്ക് കേട്ടതും ലച്ചു സ്നേഹത്തോടെ  അവന്റെ കവിളിൽ പോയി തുരുതുരാ ഉമ്മ വെച്ചിരുന്നു.

 

  മല്ലിക വീണ്ടും മുല്ലപ്പൂക്കളുടെ കൂട നീക്കി  അടുത്തു വെച്ച് ദൂരെ കിടക്കുന്ന ലോമി പൂച്ചയോട് ചോദിച്ചു .

" നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ?. ഞങ്ങൾ നിന്നോട് ഒന്നും ചെയ്തില്ലല്ലോ? പീടികത്തിണ്ണയില്‍   ഉറങ്ങുമ്പോൾ ലച്ചു മോളുടെ 

കാല്‍ക്കീഴില്‍ എന്നുമൊരു കൂട്ടിനായ്  ലോമി പൂച്ച ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ദേശീയ പാത വികസനത്തിനായി കുതിച്ചോടുന്ന ട്രയിലർ ലോറി തട്ടി  അതിന്റെ  കുഞ്ഞുങ്ങൾ മരിച്ചതിനു ശേഷം ലോമിപ്പൂച്ച അവരുടെ അടുത്ത് വരാറില്ല.  

 

ചിലപ്പോൾ അതിന്റെ കണ്ണിൽ എല്ലാം മനുഷ്യർക്കും ഒരേ രൂപം ആയിരിക്കുമോ ?

മല്ലിക  അതും ചോദിച്ച്  ചെറിയ ഒരു ചാക്ക് എടുത്ത് വിറച്ചു കിടക്കുന്ന ലോമിയുടെ അടുത്തെത്തിയതും അത് ഓടി ദൂരെ പോയിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന മ്യാവൂ  ശബ്ദം ആ സംഭവത്തിനു ശേഷം

ലോമി പൂച്ചയിൽ നിന്നും പുറത്ത് വന്നിട്ടില്ല  . പൂച്ചയുടെ  മൗനം മനുഷ്യന്റെ തിന്മകളോടുള്ള  നിശബ്ദ വിപ്ലവമാണോ ?

 

" ഇതിനെ എങ്ങിനെ മനസ്സിലാക്കും എല്ലാം മനുഷ്യരും ഒരു പോലെ അല്ല എന്നത് ? "

മല്ലിക നെടുവീർപ്പിട്ടു  കൊണ്ട് തരിച്ചു നടന്നു.

 

പൂമാല കോർക്കുമ്പോൾ , മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ചിന്തകൾ മല്ലികയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.

പാതിരാ നേരത്ത് എപ്പഴോ കണ്ണു ചിമ്മി.

 ജെ സി ബികള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ  മുരൾച്ചയും തിണ്ണയിൽ വടി അടിച്ചു കൊണ്ട്  "എഴുന്നേറ്റു പോടാ " എന്നാക്രോശവും  കേട്ടാണ് അവർ ഉണർന്നത്. പേടിച്ചു നിന്ന ആ ദിനം എത്തി എന്ന് മനസ്സിലായി. നേരത്തെ തന്നെ തയ്യാറാക്കി വെച്ച സഞ്ചികളും ചാക്കു കെട്ടുകളുമായി അവർ കടത്തിണ്ണയിൽ നിന്നിറങ്ങി.

ഏറ്റവും മുന്നിൽ  ലോമിപ്പൂച്ച, ലാല, ലച്ചു , 

ഒറ്റക്കാലിൽ മല്ലികയുടെ  മേലേക്ക് തൂങ്ങി കതിരവനും .  

 

അധികാരികളുടെയും ഭരണസംവിധാനങ്ങളുടെയും  നിർബന്ധ പാലായനത്തിന് വിധിക്കപ്പെട്ട കാൽക്കാശിനു വിലയില്ലാത്ത   തെരുവിലെ   പാഴ് ജന്മങ്ങളുടെ ഘോഷങ്ങളില്ലാത്ത യാത്ര ആരംഭിച്ചു.

 

കുറച്ച് മുന്നോട്ട് നടന്നതും വൃത്തിയായി കെട്ടിവെച്ച ഒരു പന്തലിനു മുമ്പിൽ നിന്നു കൊണ്ട് ലച്ചു വിളിച്ചു പറഞ്ഞു.

" അച്ഛാ . വാ സാധനങ്ങൾ നമുക്ക് ഇവിടെ വെക്കാം. എനിക്ക് ഉറക്കം വരുന്നു " 

വികസനത്തിൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പുനരധിവാസ പാക്കേജ് വേഗം നടപ്പിലാക്കാനുള്ള രാഷ്ട്രീയ പാർട്ടിയുടെ  ധര്‍ണ്ണ നടത്താനായി കെട്ടിപ്പൊക്കിയ പന്തൽ ആയിരുന്നു അത്.

"വേണ്ട മോളെ , മേൽ വിലാസമില്ലാത്ത  നമുക്ക് ഇവിടെയും സ്ഥാനമില്ല. മോള് നടക്ക് "

" അച്ഛാ അപ്പോ നമുക്ക് മേൽ വിലാസം ഇല്ലേ ! ഞാൻ ടീച്ചറോട് എന്ത് പറയും "

ലച്ചുവിന്റെ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.

 

 പുന:രധിവാസ പട്ടികയിൽ ഇടം പിടിക്കാത്ത പീഡിതരും . ഉപേക്ഷിക്കപ്പെട്ടവരും അനാഥരും ചേർത്തുണ്ടാക്കിയ ആ ശ്രേണി , വികസനം പ്രതീക്ഷിച്ചു നിൽക്കുന്ന ദേശീയ പാതയുടെ ഓരത്ത് കൂടി   നടന്നു, 

ഒരിക്കലും നടന്നു തീരാത്ത അതിജീവന പാതയിലൂടെ  നടക്കുമ്പോൾ ,  അവർക്ക്,   ' നീലകാശത്തിനു കീഴെ' എന്നല്ലാതെ മറ്റൊരു  മേൽ വിലാസം ഇല്ലായിരുന്നു.

 

പുന:രധിവാസം മേൽവിലാസമുള്ളവർക്കുവേണ്ടി മാത്രമാണോ ?. ലച്ചുവിനും ലാലയ്ക്കും ലോമിക്കോ? മണ്ണിൽ ഇവർക്കും  തുല്യനീതിയും അവകാശവും വേണ്ടേ?  ചോദ്യങ്ങളുടെ നിര മനസ്സിൽ കടന്നുവന്നപ്പോൾ , വാനിലേക്ക് ഉയർന്ന മുഷ്ടി ,മല്ലിക നിരാശയോടെ താഴ്ത്തി .

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com