അകവും പുറവും - റ്റോജോമോൻ ജോസഫ് എഴുതിയ കവിത
Mail This Article
പുറമല്ല അകമെന്നതോർക്കണം
നാമെന്നുമുലകത്തിനുൾത്തടമാരു കണ്ടൂ
ആടയാഭരണത്താൽ അഴകേകി ബാഹ്യത്തെ
നയന മനോഹരമാക്കീടുന്നു
ആടിയും പാടിയും അനുകരിക്കുന്നു നാം
പുറമിന്റെ ആടകൾ അന്ധമായി
പുറമല്ല അകമെന്നതോർക്കണം ഞാനെന്റെ
മേനിയും ഭവനവുമൊന്നുപോലെ
വീടിന്റെ പുറമേറെ ചാരുതയേകുന്നു
അകമൽപ്പം ഭംഗി കുറഞ്ഞീടിലും
അകമാരു നോക്കുന്നു കീറിമുറിച്ചെന്നു
ചിന്തിച്ചിടുന്നു ഞാൻ ചേതനയാൽ
ഗേഹത്തിനുള്ളിലെ ജീവിതം ഞാനൊന്നു
കണ്ടു തുടങ്ങുമ്പോൾ വൈകീടുമേ
വൈകി വന്നെത്തിയ തിരിച്ചറിവാലെന്റെ
ഉൾത്തടം വറ്റി വരണ്ടീടുമേ
ചിത്തത്തിൻ ചാരുത ചേർത്തീടാനായൊന്നു
വെമ്പുന്ന നേരത്തു വിങ്ങീടുമേ
മനസ്സിന്റെ മോടികൾ മങ്ങീടുമേ
അന്നശുദ്ധിതൻ കീടങ്ങൾ കാർന്നീടുമേ
കാലങ്ങൾ കാതങ്ങൾ പിന്നീടുമ്പോൾ കാണാം
പൊഴിയുന്ന ബാഹ്യത്തിൻ ചേലുകൾ നാം
വെയിലേറ്റു വാടുന്ന പൂവുപോൽ
വാടുന്നു വദനത്തിൽ വർണ്ണങ്ങൾ മെല്ലെമെല്ലെ
കാര്യമിന്നെന്തുണ്ടു പ്രതലം മിനുക്കീട്ടു
മനസ്സിൻ മുറിവൊന്നുണക്കിടാതെ
കുഴലിലെ നീരിന്നഴുക്കൊന്നകറ്റിടാൻ
പൈപ്പിൽ നിറം ചാർത്തീടെന്തു കാര്യം
മനസ്സിന്റെ മാറ്റൊന്നു കൂട്ടിടേണം ഇന്നു
പുറമിന്റെ മോടിയേക്കാളുപരി
മാറ്റണം അകമൊന്നെനിക്കുവേണ്ടി ഇന്നു
മാറ്റുന്ന ബാഹ്യത്തിൻ ചന്തത്തേക്കാൾ
പുറമിന്റെ കാഴ്ചകൾ കാണുന്ന കണ്ണുകൾ
കാണണം അകമിന്നഴകൊന്നകക്കണ്ണാലേ