ADVERTISEMENT

വലക്കണ്ണികളിൽപ്പിടയുന്ന 

പരൽമീൻ

ജീവിതത്തിന്റെ

അർത്ഥമെന്തെന്ന

ചോദ്യം ഏറെനാളായി

അയാളിൽ

കൂരമ്പായി

തറച്ചിരുന്നു..

 

ജീവിതത്തിന്റെ

ശ്വാസം 

മുട്ടലുകളുടെ

ആകെത്തുക ഒടുക്കം പിറക്കാനിരിക്കുന്നൊരു

കവിത മാത്രമാണെന്ന അനുമാനക്കൂരയിൽ

അയാൾ

ഓടിക്കയറി..

 

ഉറക്കം തളംകെട്ടി

നിൽക്കുമ്പോഴും

സൂര്യാസ്തമയങ്ങൾ

അന്യമായ

കണ്ണുകളെ

കടം പേറി

ഏറ്റവുമൊടുവിൽ

പിറക്കാനിരിക്കുന്ന

കവിതയുടെ

വരികളിലേക്ക്

നടന്നുതുടങ്ങാൻ

അയാൾ

കിണഞ്ഞ്

ശ്രമിച്ചു..

കണ്ണുകൾ മെല്ലെ

ഇരുട്ടിന്റെ 

പറക്കും 

തളികയിൽ 

മറ്റൊരു

ലോകത്തേക്ക്

തെന്നിവീണു..

 

മലർക്കെ

പിളർന്നൊരു വാ..

അകമേ 

തൂങ്ങിയാടുന്ന 

മാംസപിണ്ഡം..

ഉള്ളിലേക്ക്

ഉറക്കെയൊരലർച്ച..

ഇരുട്ട്..

ഇരുട്ടിന്റെ 

പിടിയിൽ 

മഞ്ഞച്ച ലോകം..

വിളറിപ്പിറന്ന 

ആക്രമണോൽസുക-

തയുടെ 

ആൾരൂപം..

ഒരു ഭീകരസ്വത്വം..

 

പ്രണയിനിയുടെ

ചുവന്ന

ചുണ്ടുകൾ..

ആദ്യ ചുംബനം..

നെറ്റിത്തടം

നുണഞ്ഞ 

കുളിർന്ന കാറ്റ്..

പതിഞ്ഞ താളം..

ഉയർന്ന ശ്വാസം..

നിലാവെട്ടം..

ഫിയോറാപ്പൂക്കൾ..

 

ആൾക്കൂട്ടം 

ശർദ്ദിച്ച

വലിയ നഗരം..

കയ്യുയർത്തി 

ചൂട് കുടിക്കുന്ന

മനുഷ്യർ..

ഓർമ്മ പൂട്ടി 

ഓടുന്ന 

വിളക്കു മാടം..

അവ്യക്തമായ 

നീണ്ട പാതകൾ..

 

ആകാശത്തിൻ തുണ്ടിന്

കീഴെ പച്ച 

ധരിച്ച പെൺകുട്ടി..

ഓടിയൊളിച്ച

നാണത്തിൽ 

ശുദ്ധ സംഗീതം..

ആത്മരതി..

വീണ്ടും

ഉച്ചത്തിലൊരലർച്ച..

 

കലക്കവെള്ളത്തിൽ

കൊരുത്ത ജീവിതം..

അന്ത്യമില്ലാത്ത

അവ്യക്തതകളായ്

സ്വപ്നങ്ങളുടെ

അകമ്പടി..

ആ സമയം

വാതിലിൽ 

നീണ്ടൊരു

കിളിയൊച്ച..

 

അയാൾ ഞെട്ടിയുണരുന്നു..

 

പൊർലോക്കിൽ

നിന്നുള്ള വെളുത്ത

മനുഷ്യൻ 

കാത്തുനിൽക്കുന്നു*..

കഷായ രുചിയിൽ

ജീവിതത്തിന്റെ

പാതി മാത്രം വെന്ത കവിതാശകലങ്ങൾ

താനെ

ആ സമയം

പേപ്പറിൽ

നിറഞ്ഞിരുന്നു..!!

 

(എസ്.ടി. കൊളറിഡ്ജിന്റെ 'കൂബ്ല ഖാൻ' എന്ന കവിത എഴുതാനുണ്ടായ പശ്ചാത്തലത്തിൽ നിന്നും പ്രേരണയുൾക്കൊണ്ട് എഴുതിയത്.)

*പൊർലോക്കിൽ നിന്നുള്ള മനുഷ്യൻ - Man from Porlock - കൊളറിഡ്ജിന്റെ കവിതയെഴുത്തിനെ തടസ്സപ്പെടുത്തിയ സന്ദർശകൻ - കാവ്യരചനയെ തടസ്സപ്പെടുത്തുന്ന കാരണങ്ങളെ പൊതുവെ സൂചിപ്പിക്കുന്ന പ്രതീകം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com