ADVERTISEMENT

അനാമികയുടെ അരുണിമ (കഥ)

 

മോളെ ഇന്ന് നേരത്തെ വരണം. കഴിഞ്ഞ ആഴ്ചത്തെ പോലെ കഥാ, കവിതാ പ്രചരണം എന്ന് പറഞ്ഞു നിൽക്കരുത്.

ഇത് നിന്റെ ജീവിതത്തിന്റെ കാര്യമാ. 

 

‘‘എന്താ, ദേവിക അമ്മേ ഞാനിപ്പോ കല്യാണം കഴിച്ചില്ലെങ്കിൽ മാനം ഇടിഞ്ഞു വീഴുമോ?’’

 

‘‘അനു, ഇന്ന് ക്ലാസ് നേരത്തെ കഴിയില്ലേ. പിന്നെ അവിടെ നിന്നും ചുറ്റിക്കറങ്ങാൻ നിൽക്കേണ്ട പെട്ടെന്ന് ഇങ്ങുപോര്.’’

അച്ഛന്റെ കുറച്ച് കനത്തിലുള്ള ശബ്ദമായിരുന്നു അത്. 

 

അനാമിക, മഹാത്മാ കോളേജിലെ ഗസ്റ്റ് ലെക്ചർ. അധ്യാപനത്തോടൊപ്പം ഇത്തിരി സാമൂഹ്യപ്രവർത്തനവും കഥകാരിയുമാണ്. 

 

വൈകുന്നേരത്തെ പെണ്ണുകാണാൽ ശുഭമായി.

‘‘അരുൺ, നിനക്ക് അവളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം...’’

അമ്മ പറയാൻ കാത്തു നിന്നത് പോലെ അവൻ എഴുന്നേറ്റ് അകത്തേക്ക് പോയി. 

 

അനാമിക അവളെക്കുറിച്ചും അവളുടെ കാഴ്ചപ്പാടുകളെ കുറിച്ചും അവനോട്‌ പറഞ്ഞു. എന്തോ സംസാരിക്കാനിരുന്ന അവന്റെ വാക്കുകളെ ഭേദിച്ചുകൊണ്ട്, ഏട്ടത്തിയമ്മ "മതി മതി ഇനി പിന്നീടാവാം" 

 

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. പലപ്പോഴും ഫോൺ വിളിക്കുമ്പോൾ അനുവിന് അരുൺ എന്തോ ഒരു അകൽച്ച കാണിക്കുന്നത് പോലെ തോന്നിയിരുന്നു. ഒന്ന് രണ്ട് വട്ടം അവൾ അത് സൂചിപ്പിച്ചതും ആണ്. പക്ഷേ അപ്പോഴൊക്കെ അവൻ അത് നിന്റെ തോന്നൽ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. 

 

കല്യാണം ഗംഭീരമായി നടന്നു. കല്യാണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും തന്നോട് അടുപ്പം കാണിക്കാതിരുന്നത് അവളിൽ വല്യ സങ്കടം ഉണ്ടാക്കി. എന്നാൽ അരുൺ മറ്റെല്ലാ കാര്യത്തിലും നല്ല ഭർത്താവാണ്. എല്ലാം അറിഞ്ഞു ചെയ്യും. വാക്ക് കൊണ്ടു പോലും ഒന്നു കുറ്റപ്പെടുത്തില്ല. തന്റെ കാര്യങ്ങൾ എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും. 

 

പക്ഷേ കിടപ്പാറയിലെ അകൽച്ച അവളിൽ വല്ലാത്ത വിഷമം ഉണ്ടാക്കി. കല്യാണം കഴിഞ്ഞ് ഇത്രയായിട്ടും അവളേ ഒന്ന് ചേർത്തുപിടിക്കുക പോലും ചെയ്തിട്ടില്ല. 

 

അന്ന് വൈകുന്നേരം അവൾ അവനോട് പറഞ്ഞു, "നമുക്ക് ഇന്ന് ഒന്ന് പുറത്തു പോയാലോ?"

അവർ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു.

"അരുൺ, ഈ കടൽ പോലെ അലയടിക്കുകയാണ് എന്റെ ഉള്ള്.

നീ എനിൽ നിന്ന് എന്തോ മറയ്ക്കുന്നു. നിനക്ക് മറ്റാരെങ്കിലും ആയി പ്രണയം ഉണ്ടോ. നീ എന്നെ ഇങ്ങനെ മാറ്റി നിർത്തുന്നത് കൊണ്ട് ചോദിച്ചതാ." 

 

"അനു,നീ പറഞ്ഞത് ശരിയാണ്. എനിക്ക് സത്യം പറയാനുണ്ട് . നീ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പക്ഷേ ഈ ലോകത്ത് എന്നെ മനസ്സിലാക്കാൻ നിനക്ക് മാത്രമേ പറ്റൂ എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്. അല്ല, നേരത്തെ പറയേണ്ടതായിരുന്നു. പക്ഷേ സാഹചര്യം എന്നെ അനുവദിച്ചില്ല.

അനു നീ കാണുന്നതല്ലേ, എന്റെ ജീവിതം അച്ഛന്റെയും അമ്മാവമാരുടെയും, ആജ്ഞ അനുസരിച്ചാണ് നീങ്ങുന്നത്. സ്വന്തമായി അഭിപ്രായം തുറന്നു പറയാൻ പണ്ടുമുതലേ എനിക്ക് അവസരം ലഭിച്ചിരുന്നില്ല." 

 

"അരുൺ, മനുഷ്യന്റെ ചങ്കിടിപ്പ് കൂട്ടാതെ കാര്യം പറയ്."

"എനിക്ക് ഒരു പെണ്ണിനേയും ഉള്ളുകൊണ്ട് സ്നേഹിക്കാൻ  കഴിയില്ല. കാരണം ഞാൻ പുരുഷനാണെങ്കിലും  എന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ട്." 

 

ഭേദഭാവം ഇല്ലാത്ത അനുവിന്റെ കണ്ണുകളെ നോക്കി അവൻ തുടർന്നു. 

 

"നോക്കൂ അനൂ, ഞാൻ പറയുന്നത് പൂർണമായി മനസ്സിലാക്കണം. പശ്ചാത്യ രാജ്യങ്ങളിലൊക്കെ ഇത് ഇപ്പോൾ സർവ്വസാധാരണമാണ്. ഡ്രാഗ് ക്വീൻ എന്നാണ് ഇങ്ങനെയുള്ളവരെ വിളിക്കുന്നത്. 

 

ഞാൻ ജനിച്ചു പോയത് ഒരാൺ ആയിട്ടാണെങ്കിലും. മനസ്സുകൊണ്ട് ഞാൻ ഒരു സ്ത്രീയാണ്.

എന്റെ ഉള്ളിൽ  സ്ത്രീയായി മാറാനുള്ള അതിയായ ആഗ്രഹമാണ്. ഞാൻ എന്റെ സത്യം തിരിച്ചറിഞ്ഞത് മുതൽ സമൂഹത്തെ ഭയന്നാണ് ജീവിക്കുന്നത്. എത്രകാലം ഇതിൽ നിന്ന് ഓടിയൊളിക്കാൻ ആവും എന്ന് അറിയില്ല. എന്നെ ആരും മനസ്സിലാക്കുന്നില്ല. നിന്റെ കൂടെ ഒരു നല്ല ഭർത്താവ് ആയി ജീവിക്കാൻ സാധിക്കില്ല. ഭർത്താവ് പോയിട്ട് ഒരു ആണായി പോലും ജീവിക്കാൻ എനിക്ക് സാധിക്കില്ല. ഇത് എന്റെ തെറ്റ് കൊണ്ടല്ല. പ്രകൃതി എന്നെ ഇങ്ങനെ ആക്കി തീർത്തതാണ്. അനു,നീ എങ്കിലും ഇതൊന്നും മനസ്സിലാക്ക്. നിന്നോട് എത്ര വട്ടം മാപ്പ് ഇരുന്നാലും പകരമാവില്ലെന്ന് അറിയാം." 

 

കേട്ടതു വിശ്വസിക്കാനാവാതെ ഒരു നിമിഷം അവൾ മിഴിച്ച് നിന്നു. അനുവിന്റെ കാതുകളിൽ വീണ്ടും അത് തുളച്ചുകയറി. 

 

"ഞാൻ അമ്മയോട് കാലുപിടിച്ചു പറഞ്ഞതാണ്. പക്ഷേ അവരാരും എന്നെ മനസ്സിലാക്കിയില്ല. കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന് കരുതി അവർ കല്യാണത്തിന് എന്നെക്കൊണ്ട് സമ്മതിപ്പിച്ചത്. 

 

അപ്പോഴും കല്യാണത്തിൽ നിന്ന് പിന്മാറാൻ നാടുവിട്ടു പോയതാണ്. ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം നശിക്കുന്നത് കാണാതിരിക്കാൻ. പക്ഷേ അമ്മാവൻമാർ എന്നെയും തിരഞ്ഞ് ബോംബെയിലേക്ക് വന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അവരുടെ മുമ്പിൽ എനിക്ക് തോൽക്കേണ്ടി വന്നു. 

 

നിന്നോട് പലവട്ടം പറയാൻ ഞാൻ തുനിഞ്ഞതാണ്, സാഹചര്യം സമ്മതിച്ചില്ല." 

 

മനസ്സിൽ വലിയൊരു ഭാരം കെട്ടുമായി അവർ വീട്ടിലേക്ക് മടങ്ങി. 

 

അന്ന് രാത്രി മുഴുവൻ അനാമിക ഉറങ്ങിയില്ല. അവൾ പലതും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.

പിറ്റേദിവസം രാവിലെ  അവൾ എല്ലാവരെയും വിളിച്ചു. സംഭവം മുഖവര ഇല്ലാതെ എല്ലാവരോടുമായി പറഞ്ഞു. 

 

കേട്ടവർ കേട്ടവർ കോപംകൊണ്ട് കത്തിജ്വലിച്ചു. "എന്റെ മോൻ ഒരു ഛെ എനിക്കാ വാക്ക് പറയാൻ തന്നെ നാണമാവുന്നു“ അച്ഛൻ മുഖത്ത് കാർക്കിച്ചു തുപ്പി. 

 

"അമ്മേ.. എനിക്ക് ഒരാണിന്റെ കൂടെ ജീവിക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ… എനിക്കൊരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ലെന്നല്ലേ ഞാൻ പറഞ്ഞുള്ളു. എന്നിട്ടും നിങ്ങൾക്കൊക്കെ വേണ്ടി ഞാൻ ഈ പെണ്ണിന്റെ ജീവിതം തുലച്ചു!"

സർവ്വശക്തിയുമെടുത്ത് അവൻ പറഞ്ഞു നിർത്തി. 

 

"ഇതെങ്ങാനും പുറത്തറിഞ്ഞ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും." അമ്മാവന്മാരുടെ വകയായിരുന്നു അടുത്തത്.

അനു അമ്മയുടെ നേരെ തിരിഞ്ഞ് പറഞ്ഞു "അമ്മാ, മറ്റുള്ളവർ എന്ത് പറയും എന്നുള്ളതല്ല പ്രശ്നം…ഏട്ടന്റെ ജീവിതം ആണ് നമ്മുടെ പ്രശ്നം” 

razeena-p
റസീന പി.

 

എല്ലാവരും അവളെ തുറിച്ചു നോക്കി. "നീയെന്താ പറഞ്ഞു വരുന്നത്?" അച്ഛൻ കുറച്ച് കടുപ്പത്തിൽ ചോദിച്ചു. 

 

"ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കു…ഇത് ഇവനെ മാത്രം ബാധിക്കുന്ന കാര്യം അല്ല…ഇത് പുറത്തറിഞ്ഞാൽ എന്താവും എന്ന് പേടിച്ചു എല്ലാം മറച്ചു വെച്ചു കല്ല്യാണം കഴിച്ചു ജീവിതം തകർക്കപ്പെട്ടു പോയ ഒരുപാട് പെൺകുട്ടികൾ ഉണ്ട്…

പൗരഷത്തിന്റെ മുഖം മൂടി അണിഞ്ഞു കൂടെ ഉള്ളവളെ സംതൃപ്തി പെടുത്താനാവാതെ നീറി ജീവിക്കുന്നവരും ഒരുപാടുണ്ട്. പക്ഷെ ഇപ്പൊ കാലം മാറി.. ഇപ്പൊ ഇവിടെ നിയമം ഉണ്ടല്ലോ.. 

 

എന്തായാലും എന്റെ ജീവിതം ഇങ്ങനെയായി ഇതിൽ കുടുങ്ങി കിടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ തന്നെ ഇങ്ങനെ പെരുമാറിയാൽ?" 

 

"മോളേ, നീ എന്നാ ഒക്കയാ ഈ പറയുന്നെ? ഏഹ്? ഇതൊക്കെ അനുവദിച്ചു കൊടുക്കണം എന്നാണോ? നാളെ വളർന്നു വരുന്ന ആൺകുട്ടികളെ ഇവന്മാർ വഴിയിൽ തെറ്റിക്കില്ലേ?" 

 

"നിങ്ങൾ ചെയ്ത ചതിയിൽ കുടുങ്ങിപ്പോയത് ഞാൻ കൂടി അല്ലെ. അതിനുള്ള പരിഹാരമാർഗ്ഗവും ഞാൻ തന്നെ ചെയ്യും. 

 

ഒരു ഗേ ഒരു ആൺകുട്ടിയെയോ ഒരു ലെസ്സ്ബിയൻ ഒരു പെൺകുട്ടിയെയോ പ്രൊപ്പോസ് ചെയ്താൽ നോ പറയാൻ ഉള്ള അവകാശം അവർക്കുണ്ടല്ലോ… 

 

ആ നോ പറയാൻ പഠിപ്പിക്കാതെ വേട്ടയാടപ്പെടാൻ സാധ്യത ഉള്ളവരെ ഒളിപ്പിച്ചു കൊണ്ടു നടക്കുന്നതല്ലേ സമൂഹം ചെയ്യുന്ന തെറ്റ്." 

 

"നിന്നോടു തർക്കിച്ചു ജയിക്കാൻ ഞാനില്ല മോളേ.. പെട്ടന്നൊരു ദിവസം വന്നു ഞാനൊരു പെൺ ശരീരവുമായി ജീവിക്കുന്ന പുരുഷനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ഉള്ള മനസ്സൊന്നും ഞങ്ങൾക്കില്ല. ചിലപ്പോ ഞങ്ങൾ ജനിച്ചു വളർന്ന ചുറ്റുപാടുകൾ അതായതു കൊണ്ടാവാം… അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്” അച്ഛൻ മുഖത്തടിച്ച പോലെ പറഞ്ഞു. 

 

"ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടും നിങ്ങളെന്തിന് ഇതിന് കൂട്ടുനിന്നു. കല്യാണം കഴിഞ്ഞാൽ മാറാൻ ഇതെന്താ വല്ല അസുഖവും ആണോ?" അനുവിന്റെ ശബ്ദം കുറച്ച് ഉറച്ചതായിരുന്നു. 

 

"ഞാൻ അപ്പോഴേ പറഞ്ഞതാ ഡോക്ടർമാരെ കാണിക്കാം, ചികിത്സിച്ചുമാറ്റം എന്ന്." അമ്മാവൻ ഇടയിൽ കേറി പറഞ്ഞു. 

 

”എന്തിന്? ഇതസുഖം ഒന്നും അല്ല! വിചിത്ര ജീവിയെ പോലെ കാണാൻ…എല്ലാവരും ഒരുപോലെ ആയിരിക്കണം എന്നില്ല. ചിലരിൽ ജന്മനാ ചില വ്യത്യാസങ്ങൾ ഉണ്ടാവും. അതിനു അവർ എന്ത് പിഴച്ചു? അവർക്കും ജീവിക്കാൻ അവകാശം ഇല്ലേ? 

 

എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. 

 

എന്റെ ഒരു സുഹൃത്തിന്റെ സ്ഥാപനമുണ്ട് എറണാകുളത്ത്. ഞാൻ അരുണിനെ അവിടെ കൊണ്ടുപോകും. ആറുമാസത്തെ ട്രീറ്റ്മെന്റ് ശേഷം അവൻ അവളായി മാറും." 

 

"എന്റെ ദൈവമേ, ഇവളിതെന്ന ഭാവിച്ചാ"

അമ്മയുടെ നെഞ്ചത്ത് കൈ വെച്ചുള്ള അലർച്ചയായിരുന്നു അത്.

തർക്കിക്കാൻ വന്നവരോടൊക്കെ അവൾ ശക്തിയാർന്ന നോട്ടം കൊണ്ട് പ്രതികരിച്ചു. 

 

അടുത്ത ദിവസം അരുണിനെ അവൾ എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. 

 

അവൻ പോയതിനു ശേഷം അവൾ അവളുടെ ജോലിയിൽ ഏറെ ശ്രദ്ധ പുലർത്തി. പല പുസ്തകങ്ങളും പ്രകാശനം ചെയ്തു. പ്രകാശനം ചെയ്ത പല പുസ്തകങ്ങളുടെയും വിഷയം ഗേയും ലെസ്സ്ബിയൻസും ആയിരുന്നു. സമൂഹം അവളെ കുറ്റപ്പെടുത്തി. ഇവൾ എന്ത് ഭ്രാന്താണ് കാട്ടുന്നത്. കുടുംബക്കാരും അയൽവാസികളും അടക്കം പറഞ്ഞു. 

 

എന്റെ ദൈവമേ ഇവളിതെന്നാ ഭാവിച്ചാ. ഭർത്താവിനെ പെണ്ണാക്കിയവളല്ലേ കലികാലം അല്ലാതെന്തു പറയാനാ! 

 

ഇന്ന് ആറ് മാസങ്ങൾക്ക് അപ്പുറം. അരുൺ അരുണിമ ആയി പുറത്തിറങ്ങുമ്പോൾ, അനാമികക്ക് ഒത്തിരി അഭിമാനം തോന്നി. 

 

അരുണിമയും കൂട്ടി അവൾ അരുണിന്റെ വീട്ടിലേക്ക് പോയി. അപ്പോഴും അവരെ അംഗീകരിക്കാൻ അവിടെ ആരും തയ്യാറായിരുന്നില്ല. ഇറങ്ങും നേരം അനു ഇങ്ങനെ പറഞ്ഞു... 

 

"അവരെ അംഗീകരിച്ചാലും ഇല്ലേലും രഹസ്യമായി അവരത് മുന്നോട്ടു കൊണ്ടുപോവും. അതിനേക്കാൾ എത്രയോ നല്ലതാണ് അവരെ അംഗീകരിച്ചു അവർക്കവകാശപ്പെട്ട സ്വാതന്ത്ര്യത്തിൽ കയ്യിടാതെ മാറി നിൽക്കുന്നത്..” 

 

ചില കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്ന നമുക്കാണ് ഭ്രാന്ത്. അതിനെ അതിന്റെ വഴിയെ സഞ്ചരിക്കാൻ അനുവദിക്കൂ. ജീവിക്കാൻ അവകാശം ഉള്ളവർക്ക് അവകാശം നിഷേധിക്കാതിരിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com