ADVERTISEMENT

ജീവിതം (കഥ)

 

കൂളറിൽ നിന്നും വരുന്ന കാറ്റ് അസഹനീയം ആയപ്പോൾ പൈലിച്ചായൻ ഒന്ന് കൂടി പുതപ്പിനുള്ളിലേക്കു ചുരുണ്ടു. അരികിൽ ത്രേസ്യ ചേടത്തി നല്ല ഉറക്കമാണ്. അവൾക്ക് ഫാൻ പോരാ, ഷുഗറുള്ളോണ്ട് അപ്പിടി ചൂടാത്രെ, മനുഷന് തണുത്തിട്ടു മേലാ, പിറുപിറുത്തോണ്ടു പൈലിച്ചായൻ  തിരിഞ്ഞും മറിഞ്ഞും കിടന്നു.  നേരം പാതിരാ ആയതേയുള്ളൂ,  ഈയിടെയായി ഇങ്ങനെയാണ്. ഒരുറക്കം കഴിഞ്ഞു കണ്ണ് തുറന്നാൽ പിന്നെ ഉറങ്ങാനേ പറ്റില്ല.. ഓരോന്നോർത്തു കിടന്നു നേരം വെളുപ്പിക്കും. ത്രേസ്യാമ്മ മുറിയിൽ കൂളർ വെപ്പിച്ചേ പിന്നെ ഒട്ടും ഉറക്കം ഇല്ല. 

 

എന്നാപ്പിന്നെ അപ്പച്ചനും അമ്മച്ചിക്കും വെവ്വേറെ മുറികളിൽ കിടന്നാൽ പോരെന്ന് പിള്ളേര് ചോദിക്കും.  ഓ, അതൊന്നും ശരിയാവത്തില്ല, ഇരുപതാം വയസ്സിൽ കർത്താവ്‌ ജീവിതത്തിലോട്ടു കൂട്ടിചേർത്ത് തന്നതാ ത്രേസ്യാമ്മയെ, ഇനി ഞങ്ങളിൽ ഒരാളുടെ  മരണം വരെയും  ഒരുമിച്ചേ ഉറങ്ങൂ, 

 

പൈലിച്ചേട്ടൻ തിരിഞ്ഞു ത്രേസ്യാമ്മ ചേടത്തിയെ നോക്കി. പാവം, ഇല്ലാത്ത ദീനങ്ങൾ ഒന്നുമില്ല.ഏതാണ്ട് വായി കൊള്ളാത്ത പേരൊക്കെയാ പറയുന്നേ, അയാൾ എഴുന്നേറ്റിരുന്നു . തനിക്കിപ്പോൾ  ചെറിയ തണുപ്പ് പോലും സഹിക്കാൻ പറ്റുന്നില്ലല്ലോ എന്ന് അത്ഭുതം പൂണ്ടു. ഓർമ്മകൾ  വീണ്ടും പായാൻ തുടങ്ങിയിരിക്കുന്നു. ഓർക്കുന്തോറും കനൽ പോലെ ജ്വലിക്കുന്ന ജീവിതാനുഭവങ്ങൾ 

 

ഹുങ്കാര ശബ്‌ദത്തോടെ വീശിയടിക്കുന്ന കാറ്റിൽ ചെറ്റപ്പുരയുടെ മേൽക്കൂര പറന്നു പോവുമെന്ന് പൈലിക്കു തോന്നി. മഴ കനക്കുകയാണ്.  ഓല ദ്രവിച്ചതിനിടയിലൂടെ വെള്ളം ചെറുപാത്രങ്ങളിൽ പതിച്ചു തറയിലേക്ക് തെറിക്കുന്നുണ്ട്. 

 

അസ്ഥിയിൽ തുളഞ്ഞു കയറുന്ന തണുപ്പ്! 

 

മേരിക്കുഞ്ഞും രാജുവും അമ്മയുടെ ചൂടിലേക്ക്  ഒന്ന് കൂടി പറ്റിച്ചേർന്നു കിടന്നു.വീശിയടിക്കുന്ന കാറ്റിൽ മരങ്ങൾ കടപുഴകുന്ന ശബ്ദം കേട്ടു കുട്ടികൾ പേടിച്ചു ചെവി പൊത്തി  കരഞ്ഞു. പൈലി എഴുന്നേറ്റ് ചെറിയ വിറകു കൊള്ളികൾ കൊണ്ട് തീ കൂട്ടി.തണുപ്പേറ്റ് കൈകൾ വിറയ്ക്കുന്നുണ്ട് .ചാണകം മെഴുകി ഓല മേഞ്ഞ ഒറ്റമുറി കൂരയ്ക്കുള്ളിൽ ചെറു ചൂട് നിറഞ്ഞു. പുറത്തേക്കു നോക്കുന്തോറും പൈലിയുടെ ഉള്ളിൽ ആധി പെരുകി.മഴക്കാലം തുടങ്ങിയിട്ടേ ഉള്ളൂ, ഈ വട്ടമെങ്കിലും ഓല മാറ്റി ഓട് പാകണം എന്ന് വിചാരിച്ചതാണ്.പ്രതീക്ഷകളെ നശിപ്പിച്ച് കുലച്ചു വെട്ടാറായ എത്തവാഴ മുഴുവനും ആനയിറങ്ങി നശിപ്പിച്ചു. തെങ്ങ്  പിഴുതെറിഞ്ഞു. കപ്പയിട്ടത് പകുതിയോളം കാട്ടുപന്നി കുത്തി മാന്തി. ബാക്കി ഉണക്കി, അത് കൊണ്ട് മഴക്കാലം കഴിയുമോ?  അറിയില്ല,  ത്രേസ്യാമ്മയ്ക്കു മൂന്നാമത്തെ വയറ്റിലൊണ്ട്, പ്രസവം ആകുമ്പോഴേക്കും മഴ മാറും എന്നൊരാശ്വാസം മാത്രം. 

 

നേരം വെളുത്തു കട്ടൻ കാപ്പി ഊതി കുടിക്കുമ്പോഴാണ് ഗോപാലൻ ഓടി കിതച്ചെത്തിയത്. 

 

എടാ പൈലിയേ!!! 

 

മത്തായിച്ചന് തുള്ളപനി..  എന്തോ ചെയ്യും??  

 

തമ്പുരാനെ  മത്തായിച്ചൻ!! പൈലിക്ക് നെഞ്ചിൽ  വിങ്ങലുണ്ടായി 

 

ത്രേസ്യക്കൊച്ചേ.. ഞാൻ  ഒന്ന് പോയേച്ചും വരാം. 

 

ഗോപാലന്റെ ഒപ്പം ഓടി മത്തായിച്ചന്റെ  കൂരയിലെത്തി. 

 

കരിമ്പടത്തിനുള്ളിൽ തുള്ളി വിറയ്ക്കുന്ന മത്തായിച്ചൻ .. ദൃഷ്ടികൾ ഒരിടത്തു ഉറപ്പിക്കാൻ പറ്റുന്നില്ല..അന്നാട്ടിലെ പ്രധാന വൈദ്യൻ കേളപ്പേട്ടൻ അടുത്ത് തന്നെയുണ്ട്. 

 

നിസ്സഹായതയുടെ ഒരു നോട്ടം പൈലിക്കു കൈമാറി കേളപ്പേട്ടൻ കൂരയ്ക്ക് പുറത്തേക്കു പോയി. 

 

അരികിൽ കണ്ണീരൊലിപ്പിച്ചു മത്തായിച്ചന്റെ  പെണ്ണ് അന്നാമ്മ  ദൈന്യതയോടെ നിൽപ്പുണ്ട്. 

 

നീയിവിടെ നില്ല്, ഒരു ജീപ്പ് വല്ലോം കിട്ടുമോന്നു നോക്കട്ടെ,, നമ്മുക്കിവനെ ആശൂത്രീ കൊണ്ട് പോകാം .ഗോപാലനെ അവിടെ നിർത്തി പൈലി തിരിഞ്ഞോടി. അധികം പോയില്ല, അന്നാമ്മയുടെ ആർത്തനാദം കാലുകളെ നിശ്ചലമാക്കി. 

 

അങ്ങനെ മത്തായിച്ചന് പിന്നാലെ എത്രയെത്ര ജീവനുകൾ മലമ്പനിയുടെ താണ്ഡവത്തിൽ പെട്ട് പൊലിഞ്ഞു..  വസൂരിയോടായിരുന്നു പിന്നത്തെ പോരാട്ടം. കുട്ടിയച്ചന്റെ ഏഴു വർഷം കാത്തിരുന്നു കിട്ടിയ ഏക മകളെ മേലാസകലം പൊങ്ങി പൊട്ടിയൊലിച്ചു  പായയിൽ പൊതിഞ്ഞു കൊണ്ടുപോയി ഒറ്റയ്ക്ക് കിടത്തീത് ഓർക്കുന്നു. അപ്പാ... പേടിയാപ്പാ... എന്ന് നിലവിളിച്ചു കരഞ്ഞ പെൺകൊച്ചു മൂന്നാം പക്കം മരിച്ചു. പേടിയും അന്ധവിശ്വാസവും വസൂരിയെക്കാൾ വേഗത്തിൽ ആളുകൾക്കിടയിൽ പടർന്നു.പിറ്റേന്ന്  മുറ്റത്തെ മൂവാണ്ടന്റെ കൊമ്പിൽ തൂങ്ങിയാടിയ കുട്ടിയച്ചനേം പെമ്പളേം കെട്ടഴിച്ചിട്ടത് പൈലി ആയിരുന്നു. 

പിറ്റേവർഷവും കാലവർഷം കരുണ ഇല്ലാതെ പെയ്തിറങ്ങി . ഉരുൾപൊട്ടലിലും മലവെള്ള പാച്ചിലിലും ഉള്ളതും ഉണ്ടാക്കിയതും ഒക്കെ മണ്ണെടുത്ത്‌ പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ . പിന്നെയും ഒന്നേന്നു മുതൽ തുടങ്ങി. അത് കൂടാതെ കാട്ടാനയുടെയും കടുവയുടെയും കരടിയുടെയും ആക്രമണം.         

 

ഇപ്പോഴും ഉള്ളിലൊരു നടുക്കം ഉണർത്തി ഇടയ്ക്കിടെ ഒരു ദൃശ്യം തെളിയും. 

 

കുന്നിലെത്ത് ദേവസ്യ! എപ്പഴും മുഖത്തൊരു ചിരിയുണ്ടാവും, ചുണ്ടിൽ കെടാതെ ബീഡിയും. 

 

അന്നു വാഴയ്ക്ക് തടം എടുക്കാൻ പോകുന്ന വഴി വീട്ടിൽ കയറി ത്രേസ്സ്യ ഇട്ട കട്ടനും കുടിച്ചു മകളുടെ കല്യാണക്കാര്യം സംസാരിച്ചു സന്തോഷത്തോടെ പോയതാണ്..  അരമണിക്കൂറിനകം ഒരു അലർച്ചയും ഒപ്പം ആനയുടെ ചിന്നംവിളിയും കേട്ടു.  നെയ്തു കൊണ്ടിരുന്ന കൊട്ട വലിച്ചെറിഞ്ഞു താഴെ വാഴത്തോട്ടത്തിലേക്കു പാഞ്ഞു. 

 

കണ്ട കാഴ്ചയിൽ ഒരടി നീങ്ങാനാവാതെ വിറങ്ങലിച്ച് നിന്നു പോയി.

 

രൗദ്രഭാവം പൂണ്ടു കൊല വിളിച്ചു നിൽക്കുന്ന ഒറ്റയാൻ!  മുൻകാലിൽ ഒരെണ്ണം ദേവസ്യയുടെ തുടയിൽ ചവിട്ടി  മറ്റേക്കാലിൽ തുമ്പിക്കൈ ചുറ്റിയ നിലയിൽ ആണ്. തുടയിൽ ചവിട്ടിയ ഭാഗം പൊട്ടിയരഞ്ഞു മണ്ണിലേക്ക് താഴ്ന്നു പോയിരിക്കുന്നു . ദേവസ്യ കൈകൾ മണ്ണിലിട്ടടിച്ചു പിടയുകയാണ് . അടുത്ത നിമിഷം ചിന്നംവിളിയോടൊപ്പം തുമ്പിക്കൈ ചുറ്റിയ കാലിൽ മുകളിലേക്കു ഒറ്റ വലി! 

 

കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. 

 

ഓടിയെത്തിയ നാട്ടുകാർ 

തീപ്പന്തം കൊളുത്തി എറിഞ്ഞും പാട്ട കൊട്ടിയും ബഹളം വെച്ചും ആനയേ കാട് കയറ്റി. 

 

നെഞ്ചൊപ്പം പിളർന്നു കുടൽമാലയും പണ്ടവും പുറത്തു ചാടി കണ്ണു തള്ളി വാ പിളർന്നു കിടക്കുന്ന ദേവസ്യയുടെ നേരെ ഒന്നേ നോക്കിയുള്ളൂ. കൊഴുത്ത വെള്ളം വയറ്റിൽ നിന്നും മുകളിലേക്ക് ഇരമ്പി വന്നു. വയറിലുള്ളതെല്ലാം പുറത്തു വരുന്ന രീതിയിൽ ഛർദിച്ചു. 

 

പിന്നെയൊരു വാശി ആയിരുന്നു ജയിച്ചേ പറ്റൂ, ജീവിച്ചേ പറ്റൂ, 

 

പൊരുതി തന്നെ ജീവിച്ചു,  ഇന്ന് പൈലി എല്ലാവർക്കും പൈലിച്ചായൻ ആണ്. ചെമ്പേരിയിലെ തല മൂത്ത കാരണവർ ആണ്. 

 

ജീവിതം തുടങ്ങിയത് എവിടുന്നാണ്?? 

 

ത്രേസ്യാമ്മയെ കൂടെ കൂട്ടിയ ശേഷമാണ് ഇങ്ങനെയൊന്നും പോരാ എന്ന് തോന്നിയത്. കുറേകൂടി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടു നടന്ന നാളുകളിൽ മലബാറിനെ പറ്റി ഏറെ കേട്ടു. പുതുമണ്ണ്, ഭൂമിക്കു വില കുറവ്, ഉള്ള ഭൂമി കൊടുത്താൽ അവിടെ ഏക്കറുകൾ വാങ്ങാമത്രെ.കൂടാതെ 

തിരുവിതാംകൂറിലെ  ദുഷ്ഭരണവും  രണ്ടാം ലോകമഹായുദ്ധം ബാക്കിയാക്കിയ ഭക്ഷ്യക്ഷാമവും. ഉള്ള  ഭൂമി വിറ്റു കിട്ടിയ കാശുമായി മലബാറിലേക്ക് ത്രേസ്യാമ്മയേം കൊണ്ട് മത്തായിച്ചനും ഗോപാലനുമൊപ്പം  എത്തിയത്  നല്ലൊരു ജീവിതം കരുപ്പിടിക്കാനാണ്. എതിരേറ്റതോ  ഒന്നാന്തരം കാട് . ആനയും കടുവയും പുലിയും ഒക്കെയുള്ള കാട്. പക്ഷെ പിന്തിരിഞ്ഞു പോകാൻ ആവില്ലായിരുന്നു.  എത്തും പിടിയുമില്ലാതെ മുന്നിലുള്ളത് ജീവനും ജീവിതവും ആണ് എന്തും നേരിട്ടേ പറ്റൂ, അധ്വാനിക്കാൻ പൈലിയും കൂട്ടരും തയ്യാറായിരുന്നു. കാട് വെട്ടിത്തെളിച്ചു കൂര നാട്ടി കന്നിമണ്ണിൽ കപ്പയും കാച്ചിലും തെങ്ങും കുരുമുളകും വാഴയും കാപ്പിയും ഏലവും  നട്ടു. കുറേ ഒക്കെ കിട്ടി ബാക്കി കാട് എടുത്തു. വഴിയിൽ വീണു പോയവരെ കണ്ടു തളരാതെ വന്യമൃഗങ്ങളോടും മാരകരോഗങ്ങളോടും പട പൊരുതി മുന്നേറി, ആളുകൾ കൂട്ടമായി മലബാറിന്റെ മലയോര മേഖലകളിലേക്ക് ഒഴുകിയെത്തി. പള്ളിയും പള്ളിക്കൂടങ്ങളും വന്നു, ഒറ്റയ്ക്കും പെട്ടയ്ക്കും കൂട്ടമായും ആളുകൾ കുടിയേറി പാർത്ത പ്രദേശങ്ങൾ ചെറു പട്ടണങ്ങൾ ആയി. 

 

സ്വന്തം കൃഷിക്ക് പുറമെ പൈലിയും ഗോപാലനും ചേർന്ന് കച്ചവടം നടത്തി, തെരുവപുല്ലു വെട്ടി വാറ്റി വിറ്റു. തുച്ഛമായ വിലയ്ക്ക് ഏക്കർ കണക്കിന് ഭൂമി വാങ്ങി. തിരുവിതാം കൂറിനെ അപേക്ഷിച്ചു അന്നത്തെ മലബാറിലെ ഭൂമിയുടെ വിലയില്ലായ്മ പരമാവധി പ്രയോജനപ്പെടുത്തി. 

 

ഇന്ന് എൺപത്തിയഞ്ചിന്റെ പടിവാതിലിൽ  ജീവിതസായാഹ്നത്തിൽ എത്തി നിൽക്കുന്നു . പോളിയോ വന്നു മരിച്ച ബേബിച്ചൻ അടക്കം ഒൻപതു മക്കൾ,  എല്ലാവരെയും ആവുന്നിടത്തോളം പഠിപ്പിച്ചു എങ്കിലും മൂത്ത മക്കളൊക്കെ  അപ്പന്റെ  പാത പിന്തുടർന്ന് ഒന്നാന്തരം കർഷകരായി. ഇളയതുങ്ങൾ ഒക്കെ പഠിച്ചു . അവർ നല്ല നിലയിൽ എത്തിയിരിക്കുന്നു. ഇളയ മകൻ സണ്ണിക്കുട്ടിയുടെ ഒപ്പം താമസം. കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയായി നാല് തലമുറകൾ  കണ്ടു. 

 

ഇനി..? 

 

ഓർമ്മകളുടെ തിരതള്ളലിൽ പൈലിച്ചായനിൽ നിന്നും നെടുവീർപ്പുയർന്നു. ഗോപാലൻ കഴിഞ്ഞ വർഷം അങ്ങുപോയി. മരണം വരെയും പിരിയാത്ത ചങ്ങാത്തം. 

 

എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി, ജാതിമരത്തിന്റ ഇലകളിൽ നിന്ന് മഴവെള്ളം ഇറ്റു വീഴുന്നു. 

 

അതിനിടയ്ക്ക് മഴയും പെയ്തോ??  "ഹാ അതിനിപ്പോ വല്ല കാലോം നേരോം ഒക്കെ ഒണ്ടോ, എല്ലാം കാലം തെറ്റിയല്ലേ " മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും പതിയെ നടന്നു വന്നു ത്രേസ്യാമ്മയോടു ചേർന്ന് കിടന്നു. കണ്ണുകളടച്ചു. പതിയെ ഉറക്കത്തിലേക്കു വീണു. 

 

നേർത്ത മഞ്ഞിന്റെ ആവരണത്തിലൂടെ ഒരാൾ ചിരിയോടെ നടന്നു വരുന്നുണ്ട്. 

 

"ടാ പൈലിയേ? "

ആഹാ  ഗോപാലനോ ?? നീ ഇങ്ങു കേറി വാ, മുറ്റത്ത്‌ നിൽക്കാതെ.. 

 

ഓ, അതൊന്നും വേണ്ടടാ..സമയം ഇല്ല, നീയിങ്ങു വാ.. നമ്മുക്ക് പോകാം, ഗോപാലൻ കൈ നീട്ടി, 

പൈലിച്ചായൻ  ചെറു പുഞ്ചിരിയോടെ ആ കൈ പിടിച്ചു. പുലർ മഞ്ഞിലൂടെ രണ്ടാളും പതുക്കെ നടന്നകന്നു . 

 

ചൂട് പോയി തുടങ്ങിയ പൈലിച്ചായന്റെ ദേഹത്തോട് ചേർന്ന് കിടന്ന് ത്രേസ്യാമ്മ ചേടത്തി ഒരു സ്വപ്നം കണ്ടു. 

ആകാശത്തേക്ക് രണ്ടു വെള്ളരി പ്രാവുകൾ പറന്നു പൊങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com