ഓർമകളിൽ ഞങ്ങളുടെ കുഞ്ഞാഞ്ഞ
Mail This Article
അമ്മയുടെ പിതാവായ 'കുഞ്ഞാഞ്ഞ'യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ നിരവധിയാണ്.എന്റെ ബാല്യകാലത്ത് ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും കരുത്തനും കരുണയുമുള്ള മനുഷ്യന് കുഞ്ഞാഞ്ഞയാണ്. പേടി തൊട്ടുതീണ്ടാത്ത ,പുഞ്ചിരിയും വിയര്‍പ്പും ഒരിക്കലും മായാത്ത മനുഷ്യന്. കുഞ്ഞാഞ്ഞ ഒരിക്കലും നമ്മെ വിട്ടുപോകില്ല എന്നുവരെ കരുതിയ ആളാണ് ഞാന്‍. കാരണം അത്രയും മനക്കരുത്തുള്ള കുഞ്ഞാഞ്ഞയെ മരണത്തിന് എങ്ങിനെ തോല്‍പ്പിക്കാന്‍ കഴിയും? ആ മരിക്കാത്ത ഓര്‍മയുടെ കരുത്തിലാണ് ഈ അക്ഷരങ്ങള്‍ എഴുതുന്നത്.
പേരക്കുട്ടികളോട് എനിക്ക് ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളു “കുഞ്ഞാഞ്ഞ എത്ര മിട്ടായികള്‍ നിങ്ങള്ക്ക്തന്നിട്ടുണ്ട്”? എണ്ണം പറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ അബ്രഹാം തന്ന മിട്ടായികള്‍ ഓര്‍മകളില്‍ ചിതറിക്കിടക്കുന്നു. ഒരിക്കല്‍ പോലും എത്ര കുസൃതി കാണിച്ചാലും മുഖം കറുപ്പിച്ച് ഒരു വഴക്ക് പോലും പറയാത്ത കുഞ്ഞാഞ്ഞ ഇന്നത്തെ കാലത്ത് ഒരു അത്ഭുതം തന്നെയാണ്. പണ്ട് കശുമാവിനും, കപ്പക്കാടുക്കള്ക്കും, പാണല്പ്പഴങ്ങള്ക്കും, ഇഞ്ചിപുല്ക്കാടുകള്ക്കുമെല്ലാം കുഞ്ഞാഞ്ഞയുടെ ഗന്ധമായിരുന്നു.
ഓര്‍മകളുടെ പൂവുകള്‍ ചിതറിവീഴുമ്പോള്‍ പഴമയുടെ കൊമ്പന്മീശക്കാരന് ഒരിക്കലും മരണമില്ല. കുഞാഞ്ഞയുടെ വിയര്‍പ്പിന്റെ ഒരു പാതി ഈ പേരക്കുട്ടികളിലൂടെയും ഒഴുകുന്നുണ്ട്. മഴയിലും വെയിലത്തും പറമ്പുകള്‍ കപ്പളങ്ങ മരങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞാഞ്ഞ നട്ട ആ കപ്പളങ്ങള് ജീവനും അമൃതും നല്‍കിയത് ഓരോപേരക്കുട്ടികള്ക്കുമായിരുന്നു.
കപ്പയും,ചുട്ടമീനും,പച്ചമുളകും,കട്ടന്‍ചായയുടെ വലിയ കോപ്പയും ഓര്‍മകളുടെ തിണ്ണകളില്‍ ഇപ്പോഴും തെളിഞ്ഞുനില്ക്കുന്നു.കുഞ്ഞാഞ്ഞേ അങ്ങൊരു സംഭവം തന്നെയായിരുന്നു.അങ്ങ് ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ പൊട്ടച്ചിറയിലെ വെള്ളംകുഴിയില് നിന്നും മണ്കുടത്തില് വെള്ളവും ചുമലില്‍ ഏറ്റി നടന്നുവരികയാണ് .മറന്നിട്ടില്ല ..മറക്കില്ല മരിക്കുവോളം..