ADVERTISEMENT

വാക്കുമറക്കാം എന്റെ 

ആകാശം മറക്കാം 

കുടിനീരിറക്കാത്ത 

ജന്മങ്ങൾ മറക്കാം.  

 

മുങ്ങി  മരിക്കാൻ 

കണ്ണീർകടൽ തന്നു 

എങ്ങോ നടന്നിറങ്ങിയ 

കാലങ്ങൾ മറക്കാം.

 

നീറുന്നൊർമ്മതൻ 

നെഞ്ചിലെ ചൂടിൽ 

ചേക്കേറാൻ കൊതിച്ച

രാത്രികൾ മറക്കാം.

 

കണ്ണീർ തുടയ്ക്കാതെ 

വിങ്ങുന്നൊരാധിയിൽ 

കണ്ണടച്ചുറങ്ങുന്ന 

നെഞ്ചിടം  മറക്കാം.

 

തീക്കനൽ പൊള്ളുന്ന

വാക്കുകൾ ചേക്കേറും 

പൂക്കാതെ കരിഞ്ഞ

വസന്തം മറക്കാം.

 

പക്ഷികളെത്താത്ത 

ചില്ലകൾ മറക്കാം.

ഒറ്റയ്ക്കലഞ്ഞ 

വഴിയമ്പലം മറക്കാം.

 

തിരിച്ചൊഴുകും പുഴയുടെ 

കണ്ണീർ മറക്കാം.

ഉടഞ്ഞ വളകൾ പറഞ്ഞ

കഥകൾ മറക്കാം.

 

ആളനക്കമില്ലാത്ത 

വഴിനിഴലുകൾ മങ്ങും 

തിരയോടുങ്ങാത്ത പാപ-

ക്കടലുകൾ മറക്കാം.

 

തീഷ്ണവെയിലിന്റെ

പൊൻകണങ്ങൾ പൂക്കും 

ഉഷ്ണകാലം തിരയും 

വർണ്ണക്കാഴ്ചകൾ മറക്കാം.

 

പിൻവിളിയില്ലാത്ത

ഇമയനക്കങ്ങൾ നിലച്ച 

ഭിത്തിയിൽ ചില്ലിട്ട

ചിത്രങ്ങൾ മറക്കാം.

 

എങ്കിലും ഓർമ്മതൻ 

കണ്ണീരുപ്പുള്ള കടൽ 

ചങ്കിലൊരു തീർത്ഥമായി 

നമ്മിൽ കുമിയുമ്പോൾ

 

ഓർക്കാതിരിക്കില്ല 

നാം മറന്നിട്ട യാത്രയിൽ 

നേർക്കുനേർ നിന്ന 

സ്നേഹാലസ്യങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com