തെരുവിന്റെ കുഞ്ഞ് - സൈജു വർഗീസ് എഴുതിയ കവിത
Mail This Article
മാതൃത്വം എന്തെന്നറിയാൻ ശ്രമിക്കാതെ..
മാതാവിൻ മാറിലെ പാലിനായ് കേഴുമാ പൈതലെ.
മുലപ്പാൽ ഒരിറ്റു ചുണ്ടിൽ കിനിക്കാതെ
മൂർത്തിമഭാവമാം മാതാവാ കുഞ്ഞിനെ
മടിക്കാതെ തെരുവിലെറിയുന്നു ഇന്നവൾ.
മാതാവിൻ വാത്സല്യം എന്തെന്നറിയാതെ....
മന്നിൽ മനുഷ്യജന്മങ്ങൾ എന്തിനായ്?
തെരുവിൽ കിടന്നവൻ കേണുവിളിക്കുന്നു
അമ്മേ കനിയണം മുലപ്പാൽ ഒരിറ്റു ചുണ്ടിൽ കിനിക്കണെ
ഈ ജന്മം എന്തിനായ് നൽകിയെൻ അമ്മെ നീ
ഭ്രൂണമായ് ഇരുന്നപ്പോൾ
നിർവീര്യമാക്കുവാൻ കഴിയാത്തതെന്തമ്മേ
യാതനയേൽക്കുവാൻ എന്നെ തനിച്ചാക്കി
കന്യകയായി നടിക്കുന്നതെന്തിനായെൻ അമ്മേ
തെരുവിന്റെ മകനായ് ഞാൻ വളരുമ്പോൾ
ഒരു ചാൺ വയറിനായ് തെരുവിൽ തിരയുമ്പോൾ
ഒരിറ്റു ജലത്തിനായ് തേങ്ങി കരയുമ്പോൾ
അറിയാതെ ശപിക്കുന്നു ഞാനിന്നമ്മയെ
അറിയാതെ ത്യജിക്കുന്നു അമ്മെയന്നക്ഷരം.
ഒരു വായ് ചോറിനായ് തെരുവിൽ തിരയുമ്പോൾ
നായകൾ എനിക്കായ് വഴിമാറി നിന്നുവോ
നായകൾ എന്നിൽ കാട്ടിയ കനിവിന്റെ
ഒരു തരി പോലും എന്നിൽ ചൊരിയാതെ
എവിടേയ്ക്ക് പോയി മറഞ്ഞു എൻ അമ്മേ
ഇനിയുമാ ഗർഭത്തിൽ ജനിക്കുന്ന കുഞ്ഞിനെ
അറിയാതെപോലും തെരുവിൽ എറിയല്ലെ
പീഡകൾ ഏൽക്കുവാൻ അവനെ ഈ
തെരുവിൽ എറിയാതെ നോക്കണേ
അമ്മേ ഒരു വാക്കുകൂടി പറഞ്ഞു നിർത്തട്ടെ
മാതൃത്വം എന്തെന്നറിയാൻ ശ്രമിക്കണം
മാതാവായ് നീ മാന്യമായ് വാഴണം
മാതാവിൻ പരിശുദ്ധി കാത്തു
സൂക്ഷിക്കണം.