ADVERTISEMENT

അപ്രതീക്ഷിതമായാണ്

കുഞ്ഞിരാമേട്ടൻ

മകളെയും കണ്ട്

തിരികെ വരാൻ

ഇത്രയും വൈകിയത്

 

വട്ടോളി ഗ്രാമത്തിലേക്കുള്ള

അവസാന ബസ്സെന്ന്

ആരോ പറഞ്ഞു കേട്ടപ്പോൾ

ഇരു ഭാഗം നോക്കാതെ

കിതച്ചു പാഞ്ഞുകയറിയതാ

 

പരിചിത മുഖങ്ങളിൽ

തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും

കണ്ടു മറന്ന  ഒരു മുഖം

പുഞ്ചിരി  ചേർത്ത്

എണീറ്റിരുത്തി

 

പീടിക തിണ്ണയിലിരുന്ന്

ഏഷണി പറയുമ്പോൾ

സ്ഥിരം നാവിൽ കുരുങ്ങുന്ന 

പല  യുവത്വങ്ങളുടെയും 

വിയർപ്പു വറ്റിയ

അധ്വാനത്തിൻ മണം

കുഞ്ഞിരാമേട്ടന്റെ മൂക്കിലടിച്ചു

 

കഞ്ചാവെന്നും,മരുന്നെന്നും

കാണുന്നവരിലൊക്കെയും

വിധി തീർപ്പു കല്പ്പിച്ച

മുടി വളർന്നു  മുഖം മറഞ്ഞ

ഒരുവനായിരുന്നു

എന്തെ ഇത്ര വൈകിയതെന്ന്

വിശേഷം തിരക്കിയത്

 

അവനാള് കള്ളനാണെന്ന്

മറുത്തൊന്നും ചിന്തിക്കാതെ

പല ചെവികളിൽ പറഞ്ഞു

സ്ഥിരം ക്രൂഷിക്കുന്ന 

സുപരിചിത മുഖമായിരുന്നു

ഇറങ്ങാൻ നേരം മറന്നു വെച്ച്

പണപൊതി കയ്യിൽ തന്നത്

 

അവനെ കുറിച്ചാണെങ്കിൽ

ഒന്ന് നല്ലോണം അന്വേഷിക്കണേ

എന്നൊരു വാക്കിൽ

നിരവധി കല്യാണം മുടങ്ങിയ

ഒരു യുവത്വമായിരുന്നു

ബസ് സ്റ്റോപ്പിൽ നിന്നും

വീട്ടുമുറ്റത്തു ഇറക്കി തന്നത്

 

നേരം വെളുത്തപ്പോൾ

കടയിൽ പോവുന്നില്ലേ മനുഷ്യാ

എന്നുള്ള ചോദ്യത്തിന്

ഞാൻ കടയിൽ പോക്ക്

ഇന്നലത്തോടെ നിർത്തി

എന്നു മാത്രമായിരുന്നു

കുഞ്ഞിരാമേട്ടന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com