അവസാന ബസ് - ഇയാസ് ചൂരൽമല എഴുതിയ കവിത
Mail This Article
അപ്രതീക്ഷിതമായാണ്
കുഞ്ഞിരാമേട്ടൻ
മകളെയും കണ്ട്
തിരികെ വരാൻ
ഇത്രയും വൈകിയത്
വട്ടോളി ഗ്രാമത്തിലേക്കുള്ള
അവസാന ബസ്സെന്ന്
ആരോ പറഞ്ഞു കേട്ടപ്പോൾ
ഇരു ഭാഗം നോക്കാതെ
കിതച്ചു പാഞ്ഞുകയറിയതാ
പരിചിത മുഖങ്ങളിൽ
തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും
കണ്ടു മറന്ന ഒരു മുഖം
പുഞ്ചിരി ചേർത്ത്
എണീറ്റിരുത്തി
പീടിക തിണ്ണയിലിരുന്ന്
ഏഷണി പറയുമ്പോൾ
സ്ഥിരം നാവിൽ കുരുങ്ങുന്ന
പല യുവത്വങ്ങളുടെയും
വിയർപ്പു വറ്റിയ
അധ്വാനത്തിൻ മണം
കുഞ്ഞിരാമേട്ടന്റെ മൂക്കിലടിച്ചു
കഞ്ചാവെന്നും,മരുന്നെന്നും
കാണുന്നവരിലൊക്കെയും
വിധി തീർപ്പു കല്പ്പിച്ച
മുടി വളർന്നു മുഖം മറഞ്ഞ
ഒരുവനായിരുന്നു
എന്തെ ഇത്ര വൈകിയതെന്ന്
വിശേഷം തിരക്കിയത്
അവനാള് കള്ളനാണെന്ന്
മറുത്തൊന്നും ചിന്തിക്കാതെ
പല ചെവികളിൽ പറഞ്ഞു
സ്ഥിരം ക്രൂഷിക്കുന്ന
സുപരിചിത മുഖമായിരുന്നു
ഇറങ്ങാൻ നേരം മറന്നു വെച്ച്
പണപൊതി കയ്യിൽ തന്നത്
അവനെ കുറിച്ചാണെങ്കിൽ
ഒന്ന് നല്ലോണം അന്വേഷിക്കണേ
എന്നൊരു വാക്കിൽ
നിരവധി കല്യാണം മുടങ്ങിയ
ഒരു യുവത്വമായിരുന്നു
ബസ് സ്റ്റോപ്പിൽ നിന്നും
വീട്ടുമുറ്റത്തു ഇറക്കി തന്നത്
നേരം വെളുത്തപ്പോൾ
കടയിൽ പോവുന്നില്ലേ മനുഷ്യാ
എന്നുള്ള ചോദ്യത്തിന്
ഞാൻ കടയിൽ പോക്ക്
ഇന്നലത്തോടെ നിർത്തി
എന്നു മാത്രമായിരുന്നു
കുഞ്ഞിരാമേട്ടന്റെ മറുപടി.