ADVERTISEMENT

 

 

ആശാൻപണിയുടെ കൂലി:

 

ആകാശം ഭൂമിയോട്:

ഹേ ഭൂമി,

നിൻറെയീ കറങ്ങൽ  

അത്ര പന്തിയല്ല.

അതുകൊണ്ടാണു നിനക്ക്

ഇത്രമാത്രം കിതപ്പ്.

 

ഭൂമി ആകാശത്തോട്:

അതിനു നിനക്കെന്താണു ഹേ?;

ഞാനെൻറെ

കാലിലാണു കറങ്ങുന്നത്.

ആദ്യം,

നിൻറെ വായ്ക്കൊരു

പല്‍നിരപ്പൂട്ട് വെയ്ക്കണം.

നിൻറെ തുപ്പലിൽ

എൻറെയുടൽ മലീമസമാകുന്നു;

വായ്ചൂടിൽ കരൾ വാടുന്നു.

 

ആകാശം ആശാൻപണി നിർത്തി.

 

തകരയുടെ കലഹം:

 

പുതുമഴയ്ക്കു നാമ്പിട്ട

ഒരു 'ഊശിത്തഗരൈ'

മരത്തിനോട്:

എനിക്കും തുല്യ അവകാശമുള്ള ജലം

ഊറ്റിയെടുക്കുന്നതുകൊണ്ടാണു  

നിനക്കിത്ര

പൊക്കവും വണ്ണവും ബലവും.

 

മരം:

ഒക്കുമെങ്കിൽ നീ,

നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക;

നിൻറെ ജലം അവിടെത്തന്നെയുണ്ട്.

 

തകര വാ അടച്ചു.

 

ഒരു സഞ്ചാര തർക്കം:

 

അച്ഛൻ മകളോട്:

ആ ഇടവഴിയിലൂടെയുള്ള

നടപ്പ് നീ നിർത്തണം;

അവിടെ,

അഴിഞ്ഞാടി നടക്കുന്ന

നായ്ക്കൾ ധാരാളമുണ്ട്.

 

മകൾ:

ഒരിടവഴിയും ഒരാളുടേയും

കുത്തകയല്ല.

ഞാനല്ല;

നായ്ക്കളാണു തടയപ്പെടേണ്ടത്.

 

അച്ഛൻ:

നിൻറെ ഓരിയിടലിനേക്കാൾ

നായയുടെ കുരയ്ക്കാണു    

കരുത്തുകൂടുതൽ.

ശാഠ്യം സാധൂകരിയ്ക്കപ്പെടേണ്ടതും

ദുഃശാഠ്യം വർജിക്കേണ്ടതുമാണ്.

 

മകൾ

വിമലീകരിച്ച വഴികളിലൂടെ

വരവു- പോക്കാരംഭിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com