ADVERTISEMENT

കടലാഴങ്ങളിൽ (കഥ)

 

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നും ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണെന്നുമുള്ള പഴഞ്ചൊല്ലുകളുടെ അർഥവ്യാപ്തി ശരിയ്ക്കും അനുഭവിച്ചറിഞ്ഞത് കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ലഭിച്ച  ലോക്ക് ഡൗൺ കാലത്താണ്. ലോക്ക് ഡൗണിലെ ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അതിവിരസതയേറിയ നിമിഷങ്ങളിലാണ്, അസ്തമയ സൂര്യന്റെ അരുണാഭമായ വദനത്തിൽ കടലമ്മ ചുടുചുംബനം നൽകി എതിരേൽക്കുന്നത് സാക്ഷിയാകാനുള്ള മോഹമുദിച്ചത്. എപ്പോഴും അങ്ങനെയാണല്ലോ കാണാനും കേൾക്കാനും പറ്റാത്തത് കരഗതമാക്കാനുള്ള വ്യാമോഹത്തിൽ നിന്നാണല്ലോ മോഹമുദിക്കാറ്. വീട്ടിൽ നിന്ന് ഏകദേശം ഒരു വിളിപാട് അകലെയുള്ള കടലമ്മയെ കാണാനുള്ള ഇത്രയും കലശലായ മോഹം മുമ്പെങ്ങുമുണ്ടായിരുന്നില്ല. പക്ഷേ, പുറത്തിറങ്ങാൻ പോലീസോ വീട്ടുകാരോ സമ്മതിക്കില്ലല്ലോ!  പുറത്തെ പോലീസുകാർ ചെറിയ ഇളവൊക്കെ നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും വീട്ടിലെ പോലീസുകാരുടെ കാർക്കശ്യത്തിന് ഒരിളവും പ്രതീക്ഷിക്കേണ്ട. മോഹത്തിന് ചങ്ങലയിടുന്നതിനു മുമ്പ് ഒരു ശ്രമം നടത്താമെന്നു കരുതി. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന ആശയം പ്രാവർത്തികമാക്കികൊണ്ട് ആദ്യം തന്നെ പ്രിയതമയിൽ അസ്തമയസൂര്യന്റെ ചെങ്കതിർ മായാജാലവും കടലമ്മയുടെ വരവേൽപിന്റെ വർണ്ണനയും അതിലുപരി കൊറോണക്കാലത്തിനു ശേഷം ചില മോഹവാഗ്ദാനങ്ങളും നൽകി പാട്ടിലാക്കി ധൃതംഗപുളകിതനായി. പ്രിയതമയുടെ കൂറുമാറ്റത്തിലൂടെ ശോഷിച്ചു പോയ വീട്ടിലെ അമ്മ പോലീസിന്റെ അക്രമണത്തിൽ നിന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട് വേഗത്തിൽ കടൽത്തീരമണഞ്ഞു.

 

ചേമന്തി പൂക്കൾ വാരിവിതറി പകലോൻ കടലമ്മയെ ചുംബിച്ച് സാഗരമാളികയിൽ പള്ളിയുറക്കത്തിന് പോകാനൊരുങ്ങുകയാണ്. വിണ്ണിെന്റ ഭിത്തിയിലെ വർണ്ണചിത്രങ്ങൾക്ക് പ്രഭയേകി താരകന്യമാർ ആകാശഗോപുരത്തിൽ വിളക്ക് തെളിയിച്ചു. മനസ്സിന് ഇത്രയും ശീതളിമ നൽകുന്ന കാഴ്ച ഈ ഭൂവിൽ വേറെയില്ല. കടൽത്തീരത്തിന്റെ ഏകാന്തതയും ആഴത്തെയും അനുഭവിക്കാനുള്ള ത്വരയിൽ, കടൽത്തിര മണ്ണിൽ പൂഴ്ത്തി വെച്ച രഹസ്യം ചൂഴ്ന്നെടുക്കാൻ ഞാനാ കടൽ തീരത്തെ ആഞ്ഞൊന്നു പുൽകിയ ശേഷം ചക്രവാളസീമയിൽ കടലിലെ ഓളപരപ്പിൽ മുട്ടുന്ന മഴവിൽ പാതയിലൂടെ പതുക്കെ ആഴിതൻ അഗാധതയിൽ വർണ്ണവിസ്മയങ്ങൾ തേടി നടന്നുനീങ്ങി. നിശ്ചലമായ പളുങ്കുലീല പരവതാനിയിട്ട ആഴക്കടലിൻ ഇടനാഴിയിലൂടെ തിരയുടെ മണികൈയ്യും പിടിച്ച് ഉയർന്നുപൊങ്ങുന്ന വർണ്ണക്കുമിളകളിലൂടെ ഊളിയിട്ട് വെൺകല്ലിൽ ചിപ്പിയും പവിഴമുത്തുകളും പാകി ആയിരം വർണ്ണങ്ങൾ വാരിവിതറിയ മനോഹരമായ കൊട്ടാരസദൃശ്യമായ ഒരു കെട്ടിടത്തിനു മുന്നിൽ ഞാനെത്തി. കൊട്ടാരത്തിനുള്ളിൽ കടന്നപ്പോഴാണ് അതൊരു തിരക്ക് പിടിച്ച  റെസ്റ്റോറന്റാണെന്ന് മനസ്സിലായത്. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ്, രണ്ടുപേർക്ക് മാത്രമിരിക്കാവുന്ന ഒരു തീൻമേശയ്ക്ക് മുമ്പിൽ സുന്ദരിയായ ഒരു ഡോൾഫിൻ എന്നെ കൊണ്ടിരുത്തിയത്. എന്റെ രൂപവും ഭാവവും കണ്ടിട്ടാവാം, എല്ലാവരും എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. ഡോൾഫിൽ സുന്ദരി നിറഞ്ഞ പുഞ്ചിരിയുമായി ഒരു മെനുകാർഡുമായി ഒഴുകിയെത്തി. മെനുകാർഡിൽ, ജീവിതത്തിലിന്നുവരെ കാണാത്ത കുറെ രുചിക്കോപ്പുകളാണ്. എന്ത് ഓർഡർ ചെയ്യണം? ഇതികർത്തവ്യമൂഢനായിരുന്നു കൊണ്ട് നാലുചുറ്റിലുമൊന്ന് കണ്ണോടിച്ചത്.

 

വലതുഭാഗത്തായുള്ള തേൻമേശയിൽ, വലിയ തിരക്കും ബഹളവും. ഭാര്യയും ഭർത്താവും അഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു അയില കുടുംബമാണവിടെ. ഏറ്റവും ചെറിയ  കുറുമ്പനായ അയില കുഞ്ഞിനിരിക്കാൻ സ്ഥലമില്ല.  അച്ഛൻ അയില എന്റെ മുന്നിലെ ഒഴിഞ്ഞ കസേരയെടുക്കാൻ വന്നു. സുമുഖനാണ് അദ്ദേഹം, തന്റെ ത്രികോണ പല്ല് കാട്ടി, ഉറച്ച താടിയെല്ല് വശത്തേത് നീക്കി പുഞ്ചിരിച്ചു. "ഇവിടെ എപ്പോഴും വലിയ തിരക്കാണോ!,  എന്തെങ്കിലും വിശേഷമുണ്ടോ, ഇന്ന്?" ഞാൻ ചോദിച്ചു. "ഓ, വിശേഷങ്ങളൊന്നുമില്ല, ആളുകളില്ലാഞ്ഞിട്ട്, അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് നാല് മാസമേ ആയുള്ളൂ  ഇതിന് ഒരു പുനർജീവൻ കിട്ടിയിട്ട്." അച്ഛൻ അയില തുടർന്നു. "കഴിഞ്ഞ കുറച്ച് മാസങ്ങളേ ആയുള്ളു ഞങ്ങൾ സമുദ്രനിവാസികൾ ഭയരഹിതരായി പുറത്തിറങ്ങിയിട്ട്. വർഷങ്ങളായി ഇവിടെ ലോക്ക് ഡൗൺ ആണ്. ലോക്ക് ഡൗൺ തെറ്റിച്ച് പുറത്തിറങ്ങുന്നവർ മാനവർ വിരിക്കുന്ന വലക്കെണിയിൽ കുടുങ്ങും. പിന്നെ ആർക്കും അവരെ രക്ഷിക്കാനാവില്ല. ഈ കഴിഞ്ഞ മാസം ലോക്ക് ഡൗൺ പിൻവലിച്ചതോടെയാണ് ഇവിടെ തിരക്കേറിയത്." അയില പറഞ്ഞു നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എന്തൊരാശ്വസമായിരുന്നോ!. അയില കുഞ്ഞുങ്ങൾ വീണ്ടും ബഹളം തുടങ്ങി. അമ്മ അയല  പറയുന്നതൊന്നും അവർ അനുസരിക്കുന്നില്ല. "ഞാനൊന്നു പോയി സെറ്റിൽ ചെയ്ത് വരാം" എന്ന് പറഞ്ഞ് അച്ഛൻ അയില കസേരയുമായി അങ്ങോട്ട് നീങ്ങി. ഞാൻ വീണ്ടും മെനു കാർഡ് തിരിച്ചും മറിച്ചും നോക്കി ചിന്താമഗ്നനായി.

 

അതാ, കോട്ടും സ്യൂട്ടും ഗ്ലാസുമൊക്കെ ധരിച്ച് കുറച്ച് അയക്കൂറ യുവാക്കൾ ഒഴുകി വരുന്നു. ധനാഢ്യത വിളിച്ചോതികൊണ്ടുള്ള ഒരു അടിപൊളിക്കൂട്ടം. വെള്ളിനിറമുള്ള മുൻഭാഗവും  കരിനീല പുറവുമായുള്ള ഓവർക്കോട്ട് ധരിച്ച് എല്ലാരും കളർ സ്കോഡിൽ ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ചില കമന്റുകൾ പാസ്സാക്കി അവർ മുകൾനിലയിലേക്ക് കയറി പോയി. അവിടുന്നിറങ്ങിവന്ന ഒരു ഡോൾഫിൻ സുന്ദരി മുഖംകുനിച്ച്  ഇറങ്ങി വരുന്നത് കണ്ടാലറിയാം, എന്തോ ഒരു അശ്ലീല കമന്റ് കേട്ടിട്ടുണ്ടെന്ന്. തിരിച്ചൊന്നും പറയാതെ അവൾ വീണ്ടും പുഞ്ചിരിതൂകി ഒഴുകിയകന്നു. ഭൂമിയിൽ, എവിടെയും സ്ത്രീ സമൂഹമിങ്ങനെ തന്നെയാണോ? ആൺമേൽക്കോയ്മയിൽ നിന്നു നേരിടുന്ന പീഡനങ്ങൾക്കും പ്രഹസനങ്ങൾക്കും സഹനത്തിന്റെ മൗനഭാഷ ശീലമാക്കിയവരാണോ അവർ?

 

എന്റെ ഇടതുഭാഗത്തുള്ള തീൻമേശയിൽ ഒരു മത്തികുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട്. വലിയ പകിട്ടൊന്നുമില്ലാത്ത നാടൻ വസ്ത്രത്തിലും അവരെ കാണാൻ നല്ലൊരു ചേലുണ്ട്. അച്ചടക്കത്തോടെ മത്തിക്കുഞ്ഞുങ്ങൾ ചുറ്റിലുമുള്ള മായിക കാഴ്ചകൾ നോക്കി അത്ഭുതസ്തബ്ദരായിരിപ്പാണ്. മെനുകാർഡ് പിടിച്ചുള്ള അവരുടെ ഇരിപ്പ് കണ്ടാലറിയാം, അവർ ഇത്തരം ആഡംബര ഹോട്ടലുകളിലെ നിത്യസന്ദർശകരല്ലെന്ന്, ഇരുണ്ട ചങ്ക് ഒന്നുയർത്തി, തോണികൃശതയായി ശരീരം വെട്ടിച്ച് അച്ഛൻ മത്തി എന്നെ നോക്കി ചിരിച്ചു ഞാനും. അപ്പോഴേക്കും, അച്ഛൻ അയില തിരിച്ചെത്തിയിരുന്നു. "ഓ എന്ത് പറയാനാ? ചെറിയാൾക്ക് പന്നൽ ഫ്രൈയും ആൽഗ സൂപ്പും ആണ് വേണ്ടത്. മൂത്തോർക്ക് സർഗാസം ഫ്രൈയും. അതിന് അവര് തമ്മില് ചെറിയൊരു കശപിശ. ഒരുവിധം മൂത്തോരെ ഒതുക്കി" അവൻ വലിയ കുട്ടിയായില്ലേ, ഈ വർഷം മുതൽ അവരുടെ പഠനം സ്കൂളിലാക്കണം എന്നാണ് കരുതുന്നത്" അയില പറഞ്ഞു നിർത്തി.

 

"അതെന്താ, കുട്ടികൾ സ്കൂളിൽ പോയല്ലേ പഠിക്കാറ്?", ഞാൻ ആകാംഷയോടെ ചോദിച്ചു. "നിങ്ങൾക്ക് അറിയുമോ!, വർഷങ്ങമായി ഞങ്ങളുടെ കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈനായിട്ടാണ് വിദ്യഭ്യാസം നടത്തുന്നത്. പുറത്തിറങ്ങുന്നതും നോക്കി റോന്ത് ചുറ്റുകയല്ലോ വേട്ടക്കാർ..!" ഉരുണ്ട മഞ്ഞളിച്ച കണ്ണുകൾ ദേഷ്യത്തിൽ കുറച്ച് കൂടെ പുറംന്തള്ളി നിന്നു. "പിന്നെ, പുറത്തുള്ള അന്തരീക്ഷവും വളരെ മോശമാണിന്ന്. മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഒഴുകിയെത്തുന്ന കീടനാശിനികൾ, ഫാക്ടറികളിൽനിന്നു തള്ളുന്ന മാലിന്യങ്ങൾ സമുദ്രജലത്തെ ഒരു മാലിന്യക്കുപ്പയാക്കി മാറ്റിയിട്ടുണ്ട്. പലതരം ചർമ്മരോഗങ്ങൾ, ചൊറികൾ, ശ്വസനരോഗങ്ങൾ എന്നിവയുടെ പിടിയിലാണ് ജലജീവികളിലധികവും. കൂടാതെ, മലനീകരണം കടൽവാസികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമുദ്ര സർവ്വകലാശാല നടത്തിയ പഠനം ഇത് തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ വംശം തന്നെ നാമാവശേഷമാകുമോ?" സങ്കടത്തോടെ അയില തുടർന്നു. "ജൈവമാലിന്യങ്ങളുടെ അതിപ്രസരവും ആഴിയുടെ പനിച്ചൂടും ജലത്തിലെ ലേയ ഓക്സിജന്റെ അളവ് വളരെ കുറച്ചിട്ടുണ്ട്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓക്സിജൻ ടാങ്ക് സൂക്ഷിക്കുന്നുണ്ട്. പിന്നെ കപ്പലുകളിൽ നിന്നും മറ്റും പുറംതള്ളുന്ന എണ്ണകൾ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമല്ല കേട്ടോ.  എന്നാൽ, കരയിൽ ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം പാടേ നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജലത്തിന്റെ സ്വഭാവികഗുണങ്ങൾ തിരിച്ചു കിട്ടാൻ തുടങ്ങിയിട്ടുണ്ട്. കരയിലേക്ക്  പര്യടനത്തിനു പോയ തവള ശാസ്ത്രജ്ഞൻമാരുടെ റിപ്പോർട്ടിന്റെയും മറ്റു വിശ്വാസസ്രോതസുകളിൽ നിന്നുമുള്ള അറിയിപ്പിന്റെയും അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ഇവിടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലോക്ക് ഡൗൺ റദ്ദാക്കിയിട്ടുണ്ട്. അതിനെ തുടർന്നാണ് ഞങ്ങൾ കുംബസമേതം ഇവിടെയെത്തിയത്."  അയില നന്നായി സംസാരിക്കുന്നുണ്ട്. ഡോൾഫിൻ സുന്ദരിമാർ ഓർഡർ നൽകിയ വിഭവങ്ങൾ തീൻമേശയിൽ നിരത്തി തുടങ്ങി. "ഓ.., അടുത്ത അടി പൊട്ടുന്നതിനു മുമ്പേ ഞാനങ്ങ് ചെല്ലെട്ടെ" എന്ന് പറഞ്ഞു അച്ഛൻ അയില കാണാം എന്നു പറഞ്ഞു തീൻമേശയ്ക് അരികിലേക്ക് ചിറകിളക്കി ഒഴുകി നീങ്ങി.

 

ഇപ്പുറത്ത്, മത്തിക്കുടുംബം വളരെ അച്ചടക്കത്തോടെ എന്തൊക്കെയോ കഴിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രദ്ധ മുഴുവനും ചുറ്റിലുമുള്ള മായകാഴ്ചകളിലാണ്. പരിചയമോതുന്ന അച്ഛൻ മത്തിയുടെ കണ്ണുകൾ വീണ്ടും എന്നിലുടക്കി. അകൽച്ചയില്ലാത്ത നോട്ടം ചിരപരിചിതമായ ഒരു സൗഹൃദത്തിന്റെ സൗരഭ്യമുണർത്തി. ഞാൻ അവരുടെ തീൻ മേശയ്ക്കരികിലെത്തി. അച്ഛൻ മത്തി അവിടുത്തെ ഒരു സ്കൂൾഅധ്യാപകനാണ്. "നിങ്ങൾ അയില സാറുമായി കാര്യമായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നല്ലോ." അച്ഛൻ മത്തി തുടർന്നു. "ഞങ്ങൾ ഒരേ ഗ്രാമത്തിലും ഗോത്രത്തിലും പെട്ടവരാണ്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം." പെട്ടെന്നാണ്, "ദേ  അച്ഛാ നോക്കിയേ!  എന്ന് കൂകി വിളിച്ച് മത്തിക്കുഞ്ഞുങ്ങൾ ചാടി എഴുന്നേറ്റത്. ആരാധനയോടെ വാ തുറന്ന് നോക്കുകയാണ് എല്ലാവരും. കുറെ തരുണിമണികൾ മനംകവരുന്ന വസ്ത്രത്തിൽ ലാസ്യഭാവത്തിൽ നടന്നു നീങ്ങുകയാണ്. "അത് ആരൊക്കയാ?" ഞാൻ മത്തിയോട് ചോദിച്ചു. "അറിയില്ലേ, പ്രശസ്ത നർത്തകി കിളിമീനും കൂട്ടരും ആണ്. ഓ കരയിൽ, നിങ്ങളവരെ പുയ്യിപ്ല കോര എന്നോ ചോര കുട്ടൻ എന്നൊക്കയാ വിളിക്കാറ് അല്ലേ! അവരുടെ സ്റ്റേജ് പ്രോഗ്രാം ഉണ്ടിവിടെ ഇന്ന്. ഇതൊക്കെ ഞങ്ങൾ കാണുന്നത് വർഷങ്ങൾക്കപ്പുറമാണ്." "എത്ര കാലമീ ഭാഗ്യം ഉണ്ടാവുമോ ആവോ" അമ്മ മത്തി ഇടയിൽ കയറി ചോദിച്ചു. "കരവാസികളെല്ലാം എന്തോ ഒരു വൈറസിന്റെ ഭീകരാക്രമണത്തിൽ പെട്ടിരിക്കുകയാണ് എന്ന് കരയിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന ആമ  ടി.വി ചാനൽ റിപ്പോർട്ട് ചെയ്തത് ഓർക്കുന്നില്ലേ!! വൈറസ് ആക്രമണത്തോടെ മനുഷ്യകുലം മുടിഞ്ഞോട്ടെ!! അമ്മ മത്തി ശാപവാക്കുകളെറിഞ്ഞു. "മോശം, അങ്ങിനെയൊന്നും  പറയാൻ പാടില്ല!", അച്ഛൻ മത്തിയിലെ അധ്യാപക ബോധമുണർന്നു. ക്ഷമിക്കണം അവളുടെ വിഷമം കൊണ്ട് പറഞ്ഞ് പോയതാണ്. ഞാനും എന്റെ മോളും ഉദരരോഗികൾ ആണ്. ഞങ്ങളുടെ പ്രധാന ഭക്ഷണമായ ചെറിയ പ്ലാങ്ങ്ടളുകളിലും ആൽഗകളിലുമൊക്കെ അപകടകരമായ രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും കലർന്നിട്ടുണ്ട്. അവരാണ് കുഴപ്പക്കാർ. 

 

നിങ്ങൾക്ക് അറിയാമോ, സായംസന്ധ്യയിൽ ആകാശ ഗോപുരത്ത് നിന്ന് താരകക്കുഞ്ഞുങ്ങൾ മാനത്ത് മേഘങ്ങളുമായി ഓടിക്കളിക്കാനിറങ്ങുമ്പോൾ, ഞങ്ങളുടെ കുട്ടികൾ വീടുകളിൽ ലോക്ക് ഡൗണിൽ ആണ്. അവരുടെ ബാല്യവും കൗമാരവുമെല്ലാം വീട്ടിനുള്ളിൽ തന്നെ. പുറത്തിറങ്ങിയാൽ വേട്ടക്കാരന്റെ വലയിൽ, അവനും സന്ധ്യ സമയത്താണല്ലോ ഇറങ്ങാറ്.!

എന്തായാലും കരയിൽ ഇറങ്ങിയിരിക്കുന്ന ചെറിയ അദൃശ്യനായ ഭീകരജീവിയാണ് ഞങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ മധുനുകരാൻ അവസരമൊരുക്കിയത്. അച്ഛൻ മത്തി

ശരിക്കും ഒരു സ്കൂൾ അധ്യാപകൻ തന്നെ. തന്റെ ഭാഷണം നിർത്തുന്നില്ല. "ന്റെമ്മോ!, ഇനിയിപ്പോ ഉപദേശവും തരുമോ! ആവോ ?" അതിന് മുമ്പോ എങ്ങിനെ രക്ഷപ്പെടും എന്ന് ആലോചിക്കുമ്പോഴാണ് വേദിയിൽ പ്രോഗ്രാം തുടങ്ങുന്ന അനൗൺസ്മെന്റ് വന്നത്. ഇത് തന്നെ അവസരം എന്ന് കരുതി മത്തി സാറിന്റെ കത്തി ഭാഷണത്തിൽ നിന്ന് അറ്റുവീണ കഴുത്ത് രക്ഷിച്ചെടുത്ത് ഞാൻ സീറ്റിൽ പോയിരുന്നു. പ്രൗഢഗംഭീരമായ സ്റ്റേജിൽ കിളി മീനിന്റെ നേതൃത്വത്തിൽ പ്രോഗ്രാം തുടങ്ങി. കൊറോണക്കാലത്തിന് മുമ്പ് സമുദ്രവാസികൾ അനുഭവിച്ചു പോന്ന ദുരന്തങ്ങൾ വരച്ചുകാട്ടുന്ന ഒരു നൃത്തശില്പമായിരുന്നു. കിളിമീൻ നൃത്തവേദിയിൽ വശ്യമായ അംഗചലനങ്ങളോടെ ചുവടു വെച്ചു. പ്രകാശമാനമായ ഒരു പൂമൊട്ടുപോലെ. കഥ പറയും കണ്ണുളിക്കം മനസ്സിൽ  നിന്ന് മായുന്നില്ല. അരങ്ങിൽ നിറഞ്ഞാടുകയായിരുന്നു കിളിമീൻ. മുകളിലത്തെ നിലയിൽ നിന്ന് അയക്കൂറ, സ്രാവ്, തെരണ്ടി എന്നിവരുടെ ഉച്ചത്തിലുള്ള ആഹ്ലാദപ്രകടനം കേൾക്കാമായിരുന്നു. ആരവം ഒന്നടങ്ങിയിപ്പോൾ, ഞാൻ സ്റ്റേജിന്റെ വലതുഭാഗത്തള്ള സ്യൂട്ടിൽ വിശ്രമിക്കുന്ന കിളിമീനിന്റെ അരികിലേക്ക് നീങ്ങി. അപ്പോൾ സ്റ്റേജിൽ നത്തോലികളുടെയും ചൂളയുടെയും നേതൃത്വത്തിൽ ഹാസ്യപരിപാടി ആരംഭിച്ചിട്ടുണ്ട്. ട്രാംപു, ബോറിസും, ജിംമ്മുമൊക്കെ വേദിയിൽ തകർത്താടുന്നുണ്ട്.

 

ഞാൻ കിളിമീൻ സുന്ദരിയുടെ അരികിലെത്തി. പുഞ്ചരിച്ചു കൊണ്ട് അവരെന്റെ അഭിനന്ദനങ്ങൾ ചെകിള കുടഞ്ഞും ചിറകനക്കിയും സ്വീകരിച്ചു. എന്തോ സൂപ്പ് കഴിച്ചുകൊണ്ട് അവരെന്റെ ചോദ്യങ്ങൾക്ക് അലസമായി മറുപടി നൽകുന്നുണ്ടായിരുന്നു. "മാഡത്തിന്റെ മനസ്സ് ഇവിടെയൊന്നും അല്ലല്ലേ!  എന്തോ ഒരു ദുഃഖം നിങ്ങളെ അലട്ടുന്നുണ്ടല്ലോ?", അൽപം സ്വാതന്ത്ര്യമെടുത്ത് ഞാനങ്ങ് ചോദിച്ചു. "എന്നോട് പങ്കുവെക്കാവുന്നതാണെങ്കിൽ പറയാം".  എന്റെ നേരെ തിരിഞ്ഞ അവരുടെ മിഴികളിൽ നിന്ന് കണ്ണുനീർതുള്ളികളിറ്റ് വീഴുന്നുണ്ടായിരുന്നു. അവരുടെ റോസപ്പൂ ഇതള്പോലെയുള്ള മൃദുവായ മുഖം വാടിയിരുന്നു. സോറി ഞാൻ പറയാൻ തുടങ്ങുമ്പോഴേ അവർ ചെകിളയാട്ടി തടഞ്ഞു കൊണ്ട് തൂവാല കൊണ്ട് കണ്ണുനീർ തുടച്ചു. അൽപം ഗദ്ഗദയായി പറഞ്ഞുതുടങ്ങി. "കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രോഗ്രാം അവതരിപ്പിക്കാൻ കൂട്ടിന് വരാൻ ഭർത്താവ് ഉണ്ടാവാറുണ്ട്. ഇന്ന്  ഞാൻ തനിച്ചാണ്. ഷൂട്ടിങ് ഇല്ലാത്ത ദിവസം ഞങ്ങൾ ഒരു സാഹസിക വിനോദത്തിനായി ആഴക്കടലിൽ പോയതായിരുന്നു. അവിടെ വേട്ടക്കാരുടെ ശല്യം കുറവാണെന്ന് സ്പോൺസർമാർ ഉറപ്പ് തന്നതുകൊണ്ടാണ് ഞങ്ങൾ അവിടെ പോയത്. കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് വലിയ യന്ത്രബോട്ടിൽ എത്തിയ വേട്ടക്കാർ കുഞ്ഞുങ്ങളെയും ഭർത്താവിനെയും വലയിലാക്കി കൊണ്ടുപോയത്.  "ശവം ഐസിലിട്ട് മരവിപ്പിച്ച് വിഷവസ്തുക്കൾ ചേർത്ത് ദിവസങ്ങളോളം വെച്ച് വിലപേശി വില്‍ക്കാന്‍ വേണ്ടി തന്നെയാണല്ലോ ഞങ്ങളെ കൊന്നുകളയുന്നത്? ആ ചോദ്യത്തിനു മുമ്പിൽ ഞാനൊരുമാത്ര നിശബ്ദമായി. ഒന്നും പറയാനാവാതെ കൈകൂപ്പി ഞാൻ വേഗം അവിടെ നിന്നറങ്ങി.

 

സ്റ്റേജിൽ കാരിയുടെയും കൂരിയുടെയും നേതൃത്വത്തിലുള്ള ഗാനമേള  നടക്കുകയാണ് "കടലേ അലകടലേ കനിവിൻ ആഴമേ.... കനിവിന്റെ ആഴവും കടലിന്റെ അലകളുടെ േവദനയും ഉൾക്കൊണ്ട് കാരിയും കൂരിയും പാടി തകർക്കുകയാണ്. സമയം പോയതറിഞ്ഞില്ല. വേഗം ഭക്ഷണം കഴിച്ചിറങ്ങണം എന്ന ഉദ്ദേശത്തോടെ തീൻമേശയ്ക്കരികിലേക്ക് എത്തിയപ്പോൾ അവിടെ രണ്ട് പുതുമോടികളായ അവോലികൾ കൊഞ്ചിയും കുഴഞ്ഞും ആഹാരം കഴിക്കുന്നു. അവരെ ശല്യപ്പെടുത്താതെ ഞാൻ വിസിറ്റേർസ് ലോഞ്ചിലേക്ക് നീങ്ങി. അവിടെ വലിയ ബഹളം തന്നെ ഞാൻ ടിവി ക്കു മുന്നിൽ ഒഴിഞ്ഞുകിടന്ന കസേരയിൽ വേഗം പോയിരുന്നു. 'അല്ഗബ' ടി.വി ചാനലിലെ ചാനൽ ഹെഡ് ശ്രീ കൂർമ്മൻ ആമ നയിക്കുന്ന 'ഭൂമിയിലെ അവകാശികൾ' എന്ന അഭിമുഖ പ്രോഗ്രാം തുടരുകയാണ്. കൂർമൻ : "കഴിഞ്ഞ ആറുമാസത്തോളം കരയിലെ പര്യടനത്തിനുശേഷം തിരിച്ചെത്തിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും മണ്ഡൂക സർവ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം തലവനുമായ പ്രൊഫസർ ശാലൂരം തവളയാണ്, അദ്ദേഹത്തിന്റെ അനുഭവം പങ്കിടാൻ ഇന്ന് നമ്മളോടൊപ്പമുള്ളത്. സാർ നമസ്ക്കാരം. കരയിലെ ഇന്നത്തെ സംഭവവികാസങ്ങൾ എന്തെല്ലാമാണ്.?"

 

ശാലൂരം: "നമ്മൾ വർഷങ്ങളായി ഇവിടെ തുടർന്നു പോകുന്ന ലോക്ക് ഡൗൺ സമ്പ്രദായം നടപ്പിലാക്കിയിരിക്കുകയാണവിടെ. ഇവിടെ നമ്മൾ മനുഷ്യരിൽ നിന്ന് രക്ഷ നേടാനാണെങ്കിൽ അവിടെ മനുഷ്യൻ അദൃശ്യനായ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനാണ്. അങ്ങോട്ട് പോകുമ്പോൾ ഞങ്ങൾ കാലുകളൊക്കെ വലിയ തുകയ്ക്ക് ഇൻഷൂർ ചെയ്താണ് പോയത്. അവിടെ തവളക്കാലുകൾക്കുള്ള ഡിമാന്റ് അറിയാമല്ലോ."(പ്രൊഫസർ പൊട്ടിചിരിച്ചു.)

 

കൂർമൻ: "കരയിൽ ഇന്ന് സംജാതമായിട്ടുള്ള പ്രത്യേക സാഹചര്യം മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ? പ്രത്യേകിച്ചും സമുദ്രത്തോടും സമുദ്രനിവാസികളോടും."

 

ശാലൂരം: "തീർച്ചയായും. പ്രകൃതിയോട് മനുഷ്യൻ തുടർന്നുപോന്ന അശ്രദ്ധമായ മനോഭാവമാണ് ഇന്നവൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പല ദുരന്തങ്ങൾക്കും ഹേതുവെന്ന് അവൻ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ജീവന്റെ തൊട്ടിൽ, ജൈവവൈവിധ്യക്കലവറ,  പ്രകൃതിദത്ത മാലിന്യസംസ്കരണകേന്ദ്രം,  മഴയുടെ ഉറവിടം‌, പ്രാണവായുവിൻ കേദാരം എന്തിനേറെ

ജീവന്റെ ശൃംഖലയെ തന്നെ നിലനിർത്തുന്ന സമുദ്രത്തെ സംരക്ഷിക്കേണ്ട ബാധ്യത അവനിന്ന് മനസ്സിലായിട്ടുണ്ട്. സമുദ്രവിഭവങ്ങളെ ഒരു വ്യാവസായിക  ഉൽപന്നമായി കണ്ട്, കൊള്ളയടിക്കാതെ വിവേകപരമായ ചൂഷണം നടത്തുവാനുള്ള പദ്ധതികൾ അവിടെ ഒരുങ്ങുന്നുണ്ട്."

 

കൂർമൻ: "ദുരന്തങ്ങൾ പെയ്തൊഴിയുന്നതോടെ അത് വിതച്ച കെടുതികളുടെ ഓർമ്മ മറക്കുന്നവരാണല്ലോ മാനവർ. ഇനിയും അങ്ങിനെ തന്നെയാവില്ലേ.

 

ശാർദൂരം : ഇല്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം ഭൂവിൽ ഭൂമിത്രരായ് അറിവിന്റെ കൈത്തിരി വെട്ടുവുമായി പ്രകൃതിസംരക്ഷണത്തിന്റെ ശാന്തിമന്ത്രം ചൊല്ലിക്കൊണ്ട് ഒരു പുതുതലമുറ വളരുന്നുണ്ട്. സമുദ്രവിഭവങ്ങളെ ചൂഷണം ചെയ്ത് നടപ്പിലാക്കുന്ന വികസനത്തെ എതിർക്കുകയും കരുതലോടെ ജാഗ്രതയോടെ ഉൾകാഴ്ചയോടെ വളരും."

 

യുവത ചാനലിൽ പരസ്യം തുടങ്ങിയതോടെ ഞാൻ അവിടുന് എഴുന്നേറ്റ് പതുക്കെ വിശാലമായി അലങ്കരിച്ച റിസപ്ഷൻ കൗണ്ടറിനരികിലേക്ക് നടന്നു. തിരിഞ്ഞിരുന്ന് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയാണ് മനേജർ ശ്രീമാൻ തിമിഗംലം. സാർ, എന്ന എന്റെ നീട്ടിയ വിളികേട്ട്  തിമിഗംലം പതുക്കെ തിരിഞ്ഞ് കണ്ണടയഴിച്ചുവെച്ച് ഗൗരവത്തിൽ എന്നെയൊന്ന് നോക്കി. ഞാൻ കൗണ്ടറിനടുത്ത് നീങ്ങി, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. സാർ, ഇവിടെ അടുത്തായി സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്? ഇവിടെ അതിന്റെ റൂട്ട് മാപ്പ് ഉണ്ടോ? നിങ്ങൾ യാത്രസൗകര്യം ഒരുക്കി കൊടുക്കുമോ ഒറ്റ വീർപ്പിൽ കുറെ ചോദ്യങ്ങൾ ചോദിച്ച് കിതച്ച് നിന്നു ഞാൻ. "നിങ്ങൾക്ക് എവിടെയാണ് പോവേണ്ടത്?" രൂപത്തെ പോലെ തന്നെ കാത് പൊട്ടും ശബ്ദത്തിൽ തിമിഗംലം ചോദിച്ചു. ഞാൻ വീണ്ടും അടുത്ത് നീങ്ങി പതുക്കെ ചോദിച്ചു. സാർ, സമുദ്രം ശരിക്കും രഹസ്യങ്ങളുടെ ഒരു കലവറയാണല്ലേ. അങ്ങിനെയാണെങ്കിൽ ആഴിയിൽ താഴുന്ന സൂര്യന്റെ കൊട്ടാരം? കടലമ്മ പിടിച്ചു കൊണ്ടുപോകുന്ന മനുഷ്യരെ പാർപ്പിക്കുന്ന ജയിൽ? മത്സ്യറാണിയുടെ കൊട്ടാരം ഇവിടെയൊക്കയാണ് പോകാൻ ആഗ്രഹിക്കുന്നത്.

 

തിമിഗംലം തന്റെ ഉണ്ടക്കണ്ണ് ഉരുട്ടി കൊണ്ട് ഗൗരവത്തിലെന്നെ തുറച്ചു നോക്കി. എന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചു പോയി എന്ന പേടിയിൽ ഞാൻ രണ്ടടി പിറകോട്ട് വെച്ചു. പെട്ടെന്നാണ് തിമിംഗലത്തിൽ നിന്ന് ഇടിവെട്ട് പോലുള്ള പൊട്ടിച്ചിരി കൊട്ടാരം മുഴുവൻ മുഴങ്ങിയത്. ഞാൻ പേടിച്ച് തലയൊന്ന് വെട്ടിച്ച് കൈകൾകൊണ്ട് ചെവി രണ്ടും പൊത്തി പിടിച്ചപ്പോൾ മുത്തുമണി പോലെ  മണൽ തരികൾ ശരീരത്തിൽ നിന്നു കൊഴിഞ്ഞു കൊണ്ടേയിരുന്നു. മുഖത്ത് മുഴുവൻ മണൽത്തരികൾ പറ്റിപിടിച്ചിരിക്കുന്നു. അത് തുടച്ച് കൊണ്ട് കടൽത്തീരത്ത് നിന്ന് ഞാനെഴുന്നേറ്റു. പഞ്ഞിക്കെട്ടിന്റെ ഭാരമുള്ള മനസുമായി കണ്ട മായകാഴ്ചകളുടെയും സംസാരിച്ച ഭാഷയുടെയും രൂപരേഖ കൂട്ടിയിണക്കാൻ പാടുപെട്ട്  കടൽ തീരത്ത് നിന്ന് നടന്നകന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com