ഹരാകിരി ചെയ്ത പകൽ – ആതിര ഗുപ്ത എഴുതിയ കവിത
Mail This Article
മരുന്നു മണക്കുന്ന ഇടനാഴികളും
വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളും
നിറഞ്ഞ ഒരു പകൽ...
ചുറ്റുപാടുകൾ പഠിപ്പിക്കുന്ന അദ്ധ്യായങ്ങൾ
ചിലപ്പോൾ വ്യത്യസ്തമായേക്കാം....
ആശുപത്രിവാസമെന്നത് നമ്മൾ
മാത്രമായി പോകുന്ന ചില നിമിഷങ്ങളാണ്..
നാലുനിലകെട്ടിടത്തിന്റെ ക്യാമറയിൽ പതിയാത്ത
ചില ദൈന്യതയുള്ള മുഖങ്ങൾ.....
കണ്ണുനീരിന്റെ നനവുപടർന്ന്
ചിതലരിക്കുന്ന ചിതറിയ ചിന്തകൾ മാത്രം....
തോറ്റുപോയെന്നുകരുതി അതിനുവേണ്ടി
നാമൊഴുക്കിയ അധ്വാനം ഇല്ലാതായിപോകുമെന്നല്ല....
ഇന്നലെകളുടെ ഓർമ്മകളിൽ
അഭിരമിക്കുന്ന സഹനത്തിന്റെ
കണക്കുപുസ്‌തകം നിരത്തുമ്പോൾ
കെമിസ്ട്രിക്ലാസിലകപെട്ടുപോയ
ബി എ മലയാളക്കാരിയെപ്പോലെ ഖേദിക്കാം.....
ഏഴിലംപാലയുടെ ചുവട്ടിൽ പോയി
യക്ഷിപെണ്ണിനോട്
രാത്രിയെ കീറിമുറിക്കുന്ന കൊള്ളിയാന്റെ
കഥപങ്കുവെക്കുന്നതും കാത്ത്
നിഴലുകളില്ലാത്ത പകലിൽ
എന്റെ ഹരാകിരി....
മൃത്യുഞ്ജയമന്ത്രക്കാർക്കുപോലും
വെളുത്ത കോട്ടിന്റെ നൈർമല്യം
കാക്കാൻ പറ്റാത്തൊരു പകൽ....
ഏറെ നാളുകൾക്കുമുൻപ്
ഇവിടിങ്ങിനൊരാൾ ജീവിച്ചിരുന്നെന്ന് വാഴ്ത്തുമ്പോൾ
ഞാൻ വീണ്ടും പുനർജനിക്കുമായിരിക്കുമല്ലേ....
അതുവരെ ഞാൻ ആരുമല്ലാതാകും...
ചിലപ്പോളൊരു വേനൽമഴപോലെ....
ചിലപ്പോളൊരു കരിമ്പനക്കാട്ടിലെ വെള്ളിമൂങ്ങപോലെ....
ഒറ്റവരിയിൽ ഒതുങ്ങിക്കൂടാതെ
പുസ്തകത്താളുകളിൽ നിറയുന്ന
പുഞ്ചിരിക്കുന്ന ഒരു ഓർമയായി
മാറിടട്ടെ....