ADVERTISEMENT

നിൻ വിടർന്നനയനങ്ങൾ

എൻ ഹൃദയത്തിൽ 

നിന്നടർത്തി

യാത്ര ചൊല്ലാതെ 

പോയതിൽ പിന്നെ

വിരസമായി ദിനങ്ങളും

മാത്രകളും.

ഉറക്കംവരാതെ

നിമിഷങ്ങളെണ്ണി

പുലരിയെ വിളിച്ചുണർത്തി 

പുഴയോരത്ത് വിരഹ 

സ്മരണകളിൽ മുഴുകി

അത്തിമരത്തിൽ

ഉടലിനെ ചേർത്തിരുന്നപ്പോൾ 

ആർദ്രമാമോർമകളാലുള്ളം

നുരഞ്ഞുയരുന്നു. 

സായം സന്ധ്യയിൽ

മടിയിൽ തലചായ്ച്ച്

മുടിയിഴകളിൽ തലോടിയതും

നീണ്ടനാസികത്തുമ്പിൽ

നുള്ളിയപ്പോൾ കുതറി

മൃദുചുംബനങ്ങളേകിയതും 

ഓർമകളെ തരളിതമാക്കുന്നു

നിത്യതയാർന്ന

അനുരാഗാനുഭൂതികൾ

പ്രണയവർണങ്ങളാൽ

ഹൃദയദലങ്ങളിൽ

കവിതകൾ രചിക്കുന്നു. 

 

അകതാരിൽ പതിഞ്ഞ

കുറുമ്പുകളും പിണക്കങ്ങളും  

പൊട്ടിച്ചിരികളും

നഷ്ടസ്മൃതികളിൽ

മാരിവില്ലഴകിൻ

ചിത്രങ്ങൾ കോറുന്നു.

പ്രണയശ്രുതിയിൽ, 

സ്നേഹതാളത്തിൽ 

തീർത്ത നാദവീചിതൻ

ലയമാധുരി അലകളായ്

താളമേളങ്ങളുതിർത്ത്

മനസ്സിൽ ഗസൽ 

സന്ധ്യകൾ വിരിയിക്കുന്നു

വരണ്ടയധരത്തെയമർത്തിയ 

ചുംബനങ്ങളീറനാക്കുന്നു.

സ്മരണകളുടെയീനിറവ്

മാത്രം മതി വ്രണിതമാം

ജീവിതത്തിൻ

ഗാനാലാപനം 

താളവട്ടത്തിൽ മുഴുമിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com