'കൊണ്ടു നടക്കും' ഫോൺ - ഡോ. എസ്. രമ എഴുതിയ കവിത
Mail This Article
'കൊണ്ടു നടക്കും' ഫോണെത്തിയപ്പോൾ മേശമേലെ ഫോൺ ശബ്ദത്തോട് വെറുപ്പായി...
ഉപേക്ഷിച്ച ഒരു ഫോൺ ബുക്ക്
പൊടി പിടിച്ച് പൊടിഞ്ഞു പോയിട്ടുണ്ടാവും..
അതോ തീയിട്ടുവോ..
ഓർമ്മിക്കുന്നില്ല..
മനസ്സിൽ സൂക്ഷിച്ചിരുന്ന ഏറ്റവും പ്രിയപ്പെട്ട നമ്പരും മറന്നിരിക്കുന്നു.
അകത്തളങ്ങളിലെ അന്തർഗതങ്ങളിപ്പോൾ അകലങ്ങളിൽ കേൾക്കാം.
തന്ത്രങ്ങളും കളവുകളും പുതിയ വേഷം ധരിച്ചിരിക്കുന്നു.
മുറികൾക്കിപ്പോൾ ചുവരുകളും വാതിലുകളുമില്ല...
പകരം അക്കങ്ങളുടെ അഴികളാണ്...
ഉള്ളിൽ അനുസരണയുള്ള നായ്ക്കുട്ടികളുണ്ട്..
ശബ്ദങ്ങളും നിഴൽരൂപങ്ങളുമെത്തുമ്പോഴവ പ്രതികരിക്കുന്നു.
അനുസരണയോടെ വാലാട്ടുന്നു.
ഉച്ചത്തിൽ കുരയ്ക്കുന്നു.
മോങ്ങി മുരളുന്നു.
ചിലപ്പോൾ ശബ്ദമുണ്ടാക്കുകയേ ഇല്ല..
"ആപ്പി"ന്റെ ചങ്ങലയിൽ സ്വയം ബന്ധിക്കും.
ലോകം വിരൽതുമ്പിലൂടവിടേയ്ക്ക് നടന്നുവരും.
വാങ്ങുന്നവർക്ക് വില നൽകി
സമയമവിടെ തന്നെ വിൽപ്പനയ്ക്ക് വയ്ക്കും.
അഴികൾ ഭേദിച്ച്
പരിധിയ്ക്കു പുറത്തായ ഇടവേളയിലാണ്
ആകാശത്തെ കണ്ടത്.
മണ്ണിന്റെ ചുവപ്പും പ്രകൃതിയുടെ പച്ചപ്പും കണ്ടത്..
അരികത്തു രൂപങ്ങളിലും ശബ്ദങ്ങളിലും ആരൊക്കെയോ ഉണ്ടെന്നറിഞ്ഞത്.
ബുദ്ധി തുരുമ്പിക്കാതിരിക്കാൻ സുഡോക്കുകളങ്ങളല്ലാതെ മറ്റെന്താണുള്ളതെന്ന് തിരക്കേണ്ടതുണ്ട്.
അല്ലെങ്കിൽ
ചിന്താശേഷിയില്ലാത്ത പ്രതിമയായാലോ എന്ന ഭയം കൊണ്ടാണ്..