' ഒരായിരം യുദ്ധങ്ങളാണ് ഓരോ മനുഷ്യനും ഓരോ ദിവസവും നടത്തുന്നത്...'
Mail This Article
അളവുകോലുകൾ (കഥ)
സ്റ്റെല്ല, എല്ലാവരാലും വെറുക്കപ്പെടുക ഒരു അനുഗ്രഹമാണ്. അത് വെറുക്കാൻ ആഗ്രഹിക്കുന്നവർക്കും താൻ വെറുക്കപ്പെടുന്നവനാണ് എന്ന് തനിക്കും തിരിച്ചറിയാൻ കൂടിയായാൽ ജീവിതം ധന്യമായി. സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് പറന്നുപോവുക എന്നത് ജീവിതസഹജമാണ്. അത് അവനവനിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവന്റെ അവസാന ശ്രമമാണ്. മനസ്സിന്റെ വിഭ്രമങ്ങൾ ഒരു നിലക്ക് ആശ്വാസമാണ്, ചിലപ്പോൾ അതിന്റെ കടിഞ്ഞാൺ നാം സ്വയം അഴിച്ചുവിടുകയും ഒരു സ്വതന്ത്രവിഹായസ്സിൽ പറന്നു നടക്കുകയും ചെയ്യും. മനുഷ്യൻ ഇത്രകണ്ട് പാരതന്ത്ര്യം അനുഭവിക്കുന്നുണ്ടോ. അതോ പാരതന്ത്ര്യം മാത്രമാണോ പരമമായ സത്യം? സ്റ്റെല്ല, നീ എനിക്ക് അനുവദിച്ചു തന്നിരിക്കുന്ന സ്വാതന്ത്ര്യം ചിന്തിക്കാൻ മാത്രമാണ്, എന്നാൽ അതുപോലെ ജീവിക്കാനാവില്ലല്ലോ. എന്റെ ചിന്തകൾ നിന്റെ സന്തോഷങ്ങളുമായി സമരസപ്പെടുമ്പോൾ മാത്രമാണ് ഞാൻ നിനക്ക് കൂടുതൽ അഭിമതനാകുന്നത്. ചിന്തകളുടെ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ തന്നെ നമ്മിലെ അഹംഭാവം സടകുഞ്ഞെഴുന്നേൽക്കുകയും അവനവൻ എന്ന വ്യക്തിയെ സംരക്ഷിക്കാൻ നാം പൊരുതാൻ തുടങ്ങുകയും ചെയ്യുന്നു. ആ യുദ്ധത്തിൽ എല്ലാവരും പരാജയപ്പെടുകയും ചെയ്യും.
സത്യത്തിൽ ചെറിയ ഒരു സന്തോഷത്തിനായി നാം വർഷങ്ങൾ നീണ്ട യുദ്ധങ്ങളാണ് നയിക്കുന്നത്. എന്നാൽ ആ യുദ്ധം ജയിച്ചാലോ, ഞാൻ എന്തിനാണ് ഈ യുദ്ധം നടത്തിയതെന്ന ചോദ്യം നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. അവനവനിൽ നിന്ന് അവനവന്റെ ആത്മസംതൃപ്തി കണ്ടെത്തുക എന്നത് വലിയ ഒരു ഘടകമാണ്.
ഞാൻ നിങ്ങളുടെ മുന്നിൽ വലിയവനെന്ന് തോന്നാം, എന്നാൽ ഞാൻ എന്റെ മുന്നിൽ ഒന്നുംതന്നെയല്ലെന്ന് എനിക്ക് മാത്രമേ അറിയൂ. ഒരായിരം യുദ്ധങ്ങളാണ് ഓരോ മനുഷ്യരും ഓരോ ദിവസവും നടത്തുന്നത്. ഉണർന്നെഴുന്നേൽക്കുന്നതു മുതൽ എനിക്ക് കുറച്ചു കൂടി ഉറങ്ങാമായിരുന്നു, അല്ലെങ്കിൽ എനിക്ക് ഉറക്കം പോരാ. എന്നാൽ ഉറങ്ങാനാവില്ല, ലോകത്തിന്റെ സമയക്രമമനുസരിച്ചു എനിക്ക് ഓടിയെ മതിയാകൂ, അതിനാൽ ഞാൻ ഓടിപ്പോയി കുളിച്ചു, തയാറായി ജോലിക്കായി ഓടുന്നു. പണം ആണ് ജീവിതം നിയന്ത്രിക്കുന്നത്. വിനിമയ മൂല്യം നമ്മുടെ ജീവിതം നിർണ്ണയിക്കുന്നു. പണമുണ്ടാക്കാനായി നാം അഹോരാത്രം പണിയെടുക്കുന്നു, പണമായി എന്ന് നമുക്ക് തോന്നുമ്പോഴേക്ക്, ജീവിതം കൈവെള്ളയിൽ നിന്ന് വഴുതിപ്പോയെന്നും നാം മനസിലാക്കുന്നു.
ചിന്തകൾ പടർന്നു പകർന്നു അസ്വസ്ഥരാക്കുന്ന രണ്ടു ജന്മങ്ങൾ ആണ് നാം. ലോകത്തിന്റെ രണ്ടു കോണുകളിൽ ഇരുന്ന് സമാന്തരമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുമ്പോൾ നാം തേടുന്നത് ജീവിത തുലാസിന്റെ സന്തുലനമാണ്. എല്ലാവരാലും വെറുക്കപ്പെടുക ഒരു അനുഗ്രഹം തന്നെയാണ്, അപ്പോൾ നമുക്ക് നമ്മെ കണ്ടെത്താനാകുന്നു. ജീവിതത്തിൽ സമാധാനവും സന്തോഷവും യാചിച്ചും തോൽവി സമ്മതിച്ചും നേടിയെടുക്കാനാവില്ല. എല്ലാവരെയും എല്ലാ സമയത്തും കൂടെ കൂട്ടാനുമാവില്ല, കാരണം മനുഷ്യന്റെ ചിന്തകളുടെ തന്ത്രികൾ വിഭിന്നമാണ്. എന്നാൽ ചിലരുടെ തരംഗദൈർഘ്യം അവരെ കൂട്ടിച്ചേർക്കും, എത്രതന്നെ അകലെയായാലും. മതിയായി എന്ന് നമുക്ക് എന്നാണ് തോന്നുക? തോന്നാറില്ല എന്നതാണ് സത്യം. അത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമർപ്പണത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തിലാണെകിൽ ഈ ലോകം എത്ര ധന്യമായേനെ.