ADVERTISEMENT

കെട്ടുകഥ (കഥ)

 

ഓർമ്മകൾ 32 വർഷങ്ങൾക്കപ്പുറത്തേക്ക് ചൂളംവിളിച്ച് പായുകയാണ്. 32 ബോഗികൾ പോലെ വളഞ്ഞും പുളഞ്ഞും പല വഴികളിലൂടെ. കൂലംകുത്തി ഒഴുകുന്ന വികാരങ്ങൾക്ക് ഇനിയും ശമനം വന്നിട്ടില്ല വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും. ഇന്നലെയെന്നവണ്ണം മിന്നൽപ്പിണരുകളായി ഓർമ്മകളിലതു കൊള്ളിയാൻ മിന്നുന്നു, ഉള്ളം പൊള്ളിക്കുന്നുണ്ട് നല്ലവണ്ണം ഇപ്പോഴും. മനസ്സും ശരീരവും പാതിയോളം മരവിച്ചു കിടക്കുന്നു. അതു പകുത്തു നൽകാൻ കൊതിച്ചവൾ പറന്നകന്നപ്പോൾ പാതിജീവൻ പോയതാണ്. എന്തിനായിരുന്നു? എന്തിനായിരുന്നു എല്ലാം?! ഒന്നും വേണ്ടായിരുന്നു എന്നിപ്പോൾ തോന്നുന്നു. അതങ്ങനെയാണല്ലോ മനസ്സ്...!! മനസ്സിനെപ്പോലെ വികൃതിയുള്ള മറ്റെന്തുണ്ട് ഈ ലോകത്ത്?! ഒരാവേശത്തിന് ഒരൊറ്റ ആവേശത്തിന് മനസ്സ് എങ്ങോട്ടേക്കും എടുത്തുചാടും. മുൻപിൻ നോക്കാതെ ഏത് മലമുകളിൽ നിന്നും ഏത് അംബരചുംബികളിൽ നിന്നും ഏത് ട്രെയിനിനു മുന്നിലേക്കും...!! അതെ പിടിച്ചാൽ കിട്ടില്ല. എത്ര അടക്കിപ്പിടിച്ചാലും ഒരു നിമിഷം പിടിവിട്ടുപോകുന്ന ഒന്നാണ് മനസ്സ്. ആർക്കും പിടികൊടുക്കാത്ത പ്രഹേളിക..!! ഉത്തരമില്ലാത്ത സമസ്യ. ആ ഒരു നിമിഷത്തിന്റെ ദൗർബല്യമായിരുന്നോ? അതോ ആലോചിച്ചുറപ്പിച്ച തീരുമാനമോ?! ഓർത്തെടുക്കാൻ കഴിയുന്നില്ല ഒന്നും. എത്ര ചികഞ്ഞിട്ടും അതിനെക്കുറിച്ചുള്ള ഓർമ്മകൾ അവിടെ മുറിയുകയാണ്. അതിനപ്പുറത്തേക്ക് വലിയ ഒരന്ധകാരം മാത്രം. മതത്തിന്റെ വേലിക്കെട്ടുകൾക്ക് ജീവിതത്തെ പകുത്തെറിയാൻ എത്ര എളുപ്പമാണ്?! ഒന്നാകെ തകർത്തെറിയാനും...!! 

വിവാഹാലോചനയുമായി അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ വലിയ പൊട്ടിത്തെറിയും ഒച്ചപ്പാടും കോലാഹലവും ആട്ടിയോടിക്കലും ഒക്കെയാണ് സ്വാഭാവികമായും പ്രതീക്ഷിച്ചത്. അങ്ങനെ എല്ലാം കരുതിത്തന്നെയാണ് അങ്ങോട്ടേക്ക് പോയതും. എന്നാൽ അവളുടെ മാതാപിതാക്കളുടെ പെരുമാറ്റം തന്നെ അക്ഷരാർഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. അവരുടെ കരുതലും സ്നേഹത്തോടെയുള്ള ഇടപെടലും പൂർണ്ണമായും തന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞു. സ്വന്തം മകനെപ്പോലെ അവർ സദുപദേശങ്ങൾ നൽകി തന്നെ യാത്രയാക്കി. ഒരു വാഗ്വാദത്തിനുപോലും വശമില്ലാതെ താൻ തളർന്നുപോയി അവർക്കു മുന്നിൽ. മതങ്ങൾ സാമൂഹ്യയാഥാർഥ്യങ്ങൾ ആണെന്നും മതത്തിന്റെ ചട്ടക്കൂടുകൾ പൊളിച്ച് പുറത്തുചാടാൻ അത്ര എളുപ്പമല്ലെന്നും അവർ തനിക്കുമുന്നിൽ കാര്യകാരണസഹിതം വിശദീകരിച്ചപ്പോൾ കേട്ടിരിക്കാനല്ലാതെ മറുത്തൊരക്ഷരം പറയാൻ തന്റെ നാവുയർന്നില്ല. അല്ലെങ്കിലും എപ്പോഴും വാഗ്വാദങ്ങളിൽ താൻ നിശ്ശബ്ദനായി പോവാറാണല്ലോ പതിവ് ഇവിടെയും മറിച്ചായില്ല. ഒടുവിൽ അവളുടെ വിവാഹക്ഷണക്കത്ത് കൂടി തന്റെ കൈയ്യിലേക്ക് അവളുടെ പിതാവ് കൈപിടിച്ചു വെച്ചുതന്നപ്പോൾ ആത്മാവിലേക്കാണ് ഇരുട്ട് പടർന്നു കയറിയത്.

ഒരു ജീവിതം, ഒരേ ഒരു ജീവിതം മാത്രം. കൊതിച്ചതില്ലാതെ ഇനി എങ്ങനെ ജീവിക്കും. എന്തിന് ജീവിക്കണം?! ആ ചിന്തയുമായാണ് അവിടെ നിന്നിറങ്ങിയത്. അത് അവസാനിച്ചതോ ഇനിയുള്ള തങ്ങളുടെ ജീവിതങ്ങൾ പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി അന്തമില്ലാതെ നീളുന്ന രണ്ടു പാളങ്ങൾക്കരികിലും. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്. എന്നാൽ അതായിരുന്നു ഈ കിടപ്പിന്റെ തുടക്കം. നീണ്ട 32 വർഷങ്ങൾ ആശുപത്രിക്കിടക്കയിലും വീട്ടിലും പിന്നീട് ഈ ധ്യാനകേന്ദ്രത്തിലെ പരിചരണമുറിയിലുമായി ചുരുങ്ങിപ്പോയ ജീവിതം അക്ഷരാർഥത്തിൽ തള്ളിനീക്കുകയായിരുന്നു പിന്നീട്. ഒരിക്കലെങ്കിലും അവൾ തന്നെ കാണാൻവരും എന്നുകരുതി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു കുറെക്കാലം. ഒരിക്കൽപ്പോലും അവൾ വന്നില്ല. ഒരുപക്ഷേ താൻ ഇവിടെയാണുള്ളതെന്ന് അവൾക്ക് അറിയില്ലായിരിക്കാം. അല്ലെങ്കിൽ തന്നെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള മനക്കരുത്ത് ഇല്ലാഞ്ഞിട്ടാവും. അതുമല്ലെങ്കിൽ അവളുടെ മനസ്സിൽ മാത്രമുള്ള മറ്റെന്തെങ്കിലും കാര്യങ്ങൾ കൊണ്ടുമാവും. അതല്ലെങ്കിൽ അവളുടെ സാഹചര്യങ്ങളുടെ പരിമിതി കൊണ്ടോ, പാതിമനസ്സും പാതിശരീരവുമായി കിടക്കുന്ന തന്നെ കാണാനുള്ള കെൽപ്പ് ഇല്ലാഞ്ഞിട്ടോ ആവും. അല്ലെങ്കിൽത്തന്നെ അവളെന്തിന് വരണം തന്നെ കാണാൻ?! തനിക്കായിരുന്നല്ലോ അവളോട് പ്രണയം?! തനിക്കു മാത്രമായിരുന്നോ?! അതും ഒരിക്കലും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമായിരുന്നല്ലോ?!

ചില ജീവിതങ്ങൾക്ക് അർഥമുണ്ട്, ചില ജീവിതങ്ങൾക്ക് അർഥമില്ല. അങ്ങനത്തെയൊന്നാവാം ഒരുപക്ഷേ തന്റേത്. മനസ്സിന് മാത്രമല്ല വികൃതി വിധിക്കും കാലത്തിനും എല്ലാം അതേ വികൃതിയാണ്. കാലത്തിന്റെ മഹാവികൃതിയായ മഹാമാരിയിൽപ്പെട്ട് മറ്റേതോ ലോകത്തേക്ക് യാത്രയാവാൻ ഒരുങ്ങുമ്പോൾ താൻ തന്നോട് തന്നെ അടക്കം പറയുക ജീവിതം ഒരു കെട്ടുകഥയാണെന്ന്. ഏതോ കാലത്തിലെ ഏതോ ലോകത്തിലെ ഒരു മായികവിഭ്രമം. പരിഭവിക്കാൻ ഒന്നുമില്ല പരിഭ്രമിക്കാനും. അനാദിയായ കാലത്തിന്റെ അനന്തതയിൽ ശയിക്കാൻ മനസ്സും ശരീരവും സ്വയമൊരുക്കുക. മരണത്തിന്റെ തണുപ്പ് പതിയെ പതിയെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നതറിഞ്ഞ് അവൻ കണ്ണുകൾ മുറുക്കെയടച്ചു. അവ്യക്തമായ ഒരു രൂപം മനസ്സിൽ അടക്കിപ്പിടിച്ച്.

Content Summary: Malayalam Short Story ' Kettukadha ' written by Juby T. Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com