ഉമ്മറത്തിരുന്ന് രാത്രിയെ നോക്കുമ്പോൾ – അബ്ദുള്ള പേരാമ്പ്ര എഴുതിയ കവിത
Mail This Article
ഉമ്മറത്തിരുന്ന് രാത്രിയെ നോക്കുമ്പോൾ
പർദയിട്ട ഒരു പെൺകുട്ടിയെ ഓർമ വരും.
അവളുടെ മുഖവസ്ത്രത്തിന്റെ
ചന്ദ്രക്കല വട്ടത്തിലൂടെ കാണും കണ്ണുകൾ
തിളങ്ങും രണ്ട് നക്ഷത്രങ്ങൾ.
ഇളം കാറ്റിൽ ഒഴുകി ഭ്രമിപ്പിക്കും മേൽവസ്ത്രം
മേഘങ്ങൾ തുഴയും ആകാശം.
ഓർമയിലിപ്പോൾ തെളിഞ്ഞു കിട്ടുന്നു
വാതിലിൽ പിറകിലൊളിച്ച
ചിരിയുടെ ഒരു ചുണ്ടനക്കം.
മഴയ്ക്ക് മുന്നേയുള്ള
ചെറിയ ഇടിയൊച്ചകൾ ...
നോട്ടത്താൽ മിന്നൽ പായിച്ച്
രാത്രിയെ വെട്ടിപ്പിളർത്തിയ
നാണത്തിന്റെ ഒരു തുണ്ട്.
ഉമ്മറത്തിരുന്ന് രാത്രിയെ കാണുമ്പോൾ
മരിച്ച ചങ്ങാതിയെ ഓർക്കുന്നു ഞാൻ.
ഇടവഴിയിലെ പൂത്ത ചെമ്പകം
അവന്റെ ഒടുക്കത്തെ ചിരിയായ്
നെഞ്ചിൽ കനക്കും.
പ്രണയത്തിന്റെ ഇല ഞരമ്പുകളിൽ നിന്ന്
ഊർന്നു പോയ സ്വപ്നങ്ങൾ
കടുക് പാടങ്ങളായ് പൂത്തത്
ഈ ആകാശം മുദ്രിതമാക്കുന്നു.
തിളച്ച എണ്ണയിൽ പൊട്ടിത്തെറിക്കുന്നു
അവന്റെ വാക്കുകളെമ്പാടും.
ഉമ്മറത്തിരുന്ന് രാത്രിയെ വായിക്കുമ്പോൾ
ആകാശം ഒരു കടലായ്
അലകളിട്ടാർത്തു കരയുന്നു.
നിലാവിന്റെ വിരലുകളാൽ
ഉടഞ്ഞ ശംഖിൽ കവിത കുറിക്കുന്നു.
Content Summary: Malayalam Poem ' Ummarathirunnu Rathriye Nokkumbol ' written by Abdullah Perambra