രണ്ടു ദ്രൗപദിമാർ – പി. എസ്. മിനി എഴുതിയ കവിത
Mail This Article
ഉയിരും ഉടുമുണ്ടും, സ്വന്തമല്ലാത്തവൾ...
മുടിയഴിച്ചും, കെട്ടിയും വനപർവത്തിലൂടെ നടന്നു...
ഉറങ്ങിയുണർന്നത് വേറൊരു കാട്ടിൽ....
അക്ഷയപാത്രമില്ലാതെ തിനവറുത്തും,
കിഴങ്ങു ചുട്ടും, വനവാസത്തിലല്ലാതെ
വനവാസിയായി
അപമാനത്തിന്റെ, ആര്യാവർത്തം കടന്ന്
അഭിമാനത്തിന്റെ തിരുമുറ്റത്ത്,
കാടകങ്ങൾ വകഞ്ഞിട്ട് രാജകമ്പളം, തേടുമ്പോൾ
വിശപ്പാറ്റിയ താഴ്‌വാരങ്ങളും,കിതപ്പാറ്റിയ ചോലകളും
പശിയാറ്റിയ മരങ്ങളും, ചെവിയോർക്കുന്നു..
ഏതു പക്ഷിയുടെ ഭാഷയിലാണ് നിന്റെ പാട്ട്...
മഴയുടുക്കും മിന്നൽ തോറ്റങ്ങളും, ഇടിവെട്ടിന്റെ
അരുളപ്പാടുകളും കാടനാണെന്നു പറയുമോ...?
ചെളിനിറമുള്ള മെയ്യിലും, വരണ്ട് വിണ്ട പാദത്തിലും,
പരുപരുത്ത വിരലിലും, നീളമില്ലാത്ത മുടിയിലും,
സൗന്ദര്യത്തിന്റെ യന്ത്രപ്പക്ഷികൾ പറക്കുന്നില്ല....
ഇതിഹാസത്തിലെ വിശപ്പ്‌പാട്ടുകൾ നീ പാടണം,
ഉണക്കില നിറച്ച തൽപങ്ങളിൽ,
കൂവ വിരകിയ തീൻമേശയിൽ,
ബുധിനിമാരുടെ സ്വപ്നങ്ങൾക്ക് നീ തടമൊരുക്കണം..
അതിരിലിരുന്ന കവിത കൊറിക്കുന്ന
തിത്തിരി പക്ഷിയോടും,
മലമുകളിൽ ബലിയിടുന്ന കഴുകനോടും,
വരണ്ട പാടങ്ങളിൽ പ്രണയം കൊയ്യുന്ന
കലയെക്കുറിച്ചു, നീയല്ലാതെ ആര് പറയും
Content Summary: Malayalam Poem ' Randu Draupadimar ' written by P. S. Mini