ADVERTISEMENT

സായംസന്ധ്യയിലെ ചുവപ്പുവർണ്ണങ്ങളിൽ

പരിചിത മുഖങ്ങളായി ബിംബങ്ങളാടുന്നു.

വേരറുത്തു പോയി വാടിത്തളർന്ന 

ചെന്താമരയോലും അഴകാർന്ന 

ബൊമ്മപരിവേഷങ്ങൾ.

തെന്നൽ ഉലാത്തുമ്പോൾ

മന്നിടത്തിൽ ചരിക്കുന്നു
 

പകലോനെ പുണർന്ന വേറിട്ട കാഴ്ചകളിൽ 

വിഷം തിന്നു ചീർത്ത ബിംബങ്ങൾ.

അന്തിമയക്കത്തിലെവിടെയോ 

സൗകുമാര്യത്തിൻ കരുണതേടുന്നു.

മനസ്സുരുകിപ്പോയ അന്ധന്, 

ചാരംതേച്ച കണ്ണാടിയിൽ

കാഠിന്യമാർന്ന ബിംബങ്ങൾ

കാട്ടിത്തീർക്കുന്നു.
 

പണപിശാചുകൾ മതിലുകൾ തീർത്ത് 

ബന്ധനങ്ങളാക്കിയ 

അർഥശൂന്യതയുടെ  ബിംബങ്ങൾ.

തത്വം നിനയ്ക്കാതിരിക്കിലോ 

ദിവ്യത്വത്തിൽ കരിനിഴലാട്ടങ്ങൾ മാത്രം.
 

അറിവിന്നഗ്നിയെ ചുംബിച്ച ചുണ്ടുകൾ 

സൗന്ദര്യമാർന്നുടഞ്ഞു പോയ 

വാക്ധോരണികളുടെ

ബിംബങ്ങളാകുന്നു.

പൊരുത്തം നിലക്കാത്ത 

ഏകാക്ഷരത്തിലതു ജ്ഞാനോദയം മാത്രം.
 

പാരിടമഖിലവും പക്വമല്ലാത്ത വിതയുടെ

കനിയില്ലാത്ത വിളകളുടെ ബിംബങ്ങൾ.

ജലദയുടെ ഗമനാഗമനങ്ങളിൽ 

ശുഷ്കിച്ച കരിയിലകൾ മാരുതിക്കൊപ്പം

പരവശതയുടെ രൂപങ്ങളായി 

കാടുകേറി മറയുന്നു.
 

തെരുവോരങ്ങളിൽ 

കൊടിക്കൂറകൾ പോലെ

പട്ടിണിക്കോലങ്ങൾ.

നിശ്ചലമായ കല്ലുകളിൽ 

ആർദ്രതയുടെ നിഴൽബിംബങ്ങൾ 

കണ്ണിണചേർക്കുന്നു.

കൂനുപോലെ വേതാളവും  

പിടിയിലൊതുങ്ങാതെ തൂങ്ങിയാടുന്നു.
 

അടവി നടുക്കിൽ കുറ്റംപോലേറെ 

വളർന്നുനിൽക്കുന്ന വൃക്ഷശിഖരങ്ങളിലും 

വിധിവൈപരീത്യം പോലെ 

അരിയ ജലാശയത്തിൽ 

മുങ്ങിത്താഴുന്ന ബിംബങ്ങൾ.

പൊങ്ങിയുയർന്ന് ഗാഢമായി 

പുണർന്ന് മുകരാൻ മറയരുളുന്നു.
 

പൊയ്പ്പോയ തെറ്റിന്റെ ആവർത്തനമില്ലാതെ,

പശ്ചാത്താപത്തിൻ ആർത്തനാദമില്ലാതെ,

നേവേറും മാനസങ്ങൾ

ആരാച്ചാരുടെ ചെയ്തികളിൽ

മിഴിനീർപൂക്കളുടെ ഒഴിയാബിംബങ്ങൾ

നിറയ്ക്കുന്നു.

Content Summary: Malayalam Poem ' Bimbangal ' written by Devi Sankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com