ADVERTISEMENT

ട്രെയിനിൽ വച്ച് ഞാനൊരു മലയാളിപയ്യനെ പരിചയപ്പെട്ടു. മലയാളി എന്ന് എടുത്തു പറയാൻ കാര്യം കാഴ്ചയിൽ അവനെയൊരു ആംഗ്ലോ ഇന്ത്യനായി തോന്നിച്ചിരുന്നു. അവന്റെ കൈയ്യിലുള്ള ബാഗിൽ പകുതിയിലധികം പുസ്തകങ്ങളായിരുന്നു. അച്ഛൻ വീട്ടിൽ ഒരു ലൈബ്രറി നിർമ്മിക്കുന്നുണ്ട്. ആ ശേഖരത്തിലേക്കുള്ള പുസ്തകങ്ങളാണ് അവയെന്നാണ് അവൻ പറഞ്ഞത്. അദ്ദേഹം വായിച്ചു തീർത്ത പുസ്തകങ്ങൾ ആ അലമാരകളിൽ നിന്നും എടുത്തു വായിക്കാൻ വേറെ ആരൊക്കെയാണ് അവിടെ ഉള്ളതെന്ന് ഞാൻ ചോദിച്ചു. ഞങ്ങളാരും മലയാളം പഠിച്ചിട്ടില്ല ചെറുതായി സംസാരിക്കുമെന്നേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ പിന്നെ ഈ പുസ്തകങ്ങൾ ആ അലമാരകളിൽ സൂക്ഷിച്ചതുകൊണ്ട് എന്താണ് ഗുണമെന്ന് ഞാൻ വീണ്ടും ചോദിച്ചു. അയാൾക്ക്  അതിനൊരു ഉത്തരം ഉണ്ടായില്ല. അച്ഛന്റെ കാലശേഷം പുസ്തകങ്ങൾ പബ്ലിക് ലൈബ്രറിക്കോ മറ്റോ നൽകിയേക്കും എന്ന് അയാൾ  ആലോചിച്ച് മറുപടി നൽകി. നിങ്ങൾ എന്തുകൊണ്ടാണ് മലയാളം പഠിക്കാഞ്ഞതെന്ന് വീണ്ടും ഞാൻ ചോദ്യം ഉന്നയിച്ചു. അച്ഛൻ ഞങ്ങളെ പുറത്ത് പഠിപ്പിക്കാനാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ചിലർക്ക് ഈ അക്ഷരപ്രേമവും വായനയും പുസ്തകശേഖരണവും ഒരു പൊങ്ങച്ചത്തിനു വേണ്ടി ഉള്ളതാണ് അല്ലേ എന്ന് രഹസ്യമായി ഞാൻ പിറുപിറുത്തു. അല്ലാത്ത പക്ഷം വായനക്കാരില്ലാത്ത ഒരിടത്ത് പുസ്തകങ്ങൾ ചില്ലു ഗ്ലാസിനുള്ളിൽ വാങ്ങി നിറയ്ക്കേണ്ടതില്ലല്ലോ..

ഞാൻ മാധവിക്കുട്ടിയുടെ ഒരു ഇംഗ്ലീഷ് കവിത ഫോണിൽ നിന്നും തിരഞ്ഞെടുത്ത് വായിക്കാൻ നൽകി. മലയാളത്തിൽ ഇതിലും മനോഹരമായി അവർ കഥകൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വിശദീകരിച്ചു. മൈ ഗ്രാൻഡ്മദേഴ്സ് ഹൗസ് എന്ന കവിതയിലൂടെ കണ്ണുകൾ ഓടിക്കുമ്പോൾ വില്ലേജുകൾ എന്താണെന്ന് അയാൾ എന്നോട് ചോദിച്ചു. പഴയ ഗ്രാമങ്ങളെ കുറിച്ച് അയാൾക്ക് ഒരറിവും ഇല്ലെന്ന് തോന്നി. ഞാൻ അയാൾക്ക് തൂവാനത്തുമ്പികൾ എന്ന സിനിമ പരിചയപ്പെടുത്തി. ഗ്രാമത്തിന്റെയും നഗരത്തിന്റെയും വ്യത്യാസം ഒരു തുടക്കക്കാരന് ഏറ്റവും ലളിതമായി മനസിലാക്കാൻ ആ സിനിമ ധാരാളമാണ്. അപ്പോൾ അദ്ദേഹം പത്മരാജനെ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ പത്മരാജന്റെ ചില സിനിമകളുടെ പേരുകൾ പറഞ്ഞു കൊടുത്തു. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, ഇന്നലെ, ദേശാടനക്കിളി കരയാറില്ല, മൂന്നാം പക്കം, അപരൻ, കരിയിലക്കാറ്റുപോലെ... അയാൾ രണ്ടു ദിവസത്തെ യാത്രയ്ക്കിടയിൽ പത്മരാജന്റെ നാലോ അഞ്ചോ സിനിമകൾ കണ്ടു തീർത്തു. പിന്നീട് ഞാൻ അയാൾക്ക് വേണു നാഗവള്ളിയെ പരിചയപ്പെടുത്തി. സുഖമോ ദേവി സിനിമയിലെ മോഹൻലാൽ അഭിനയിച്ച സണ്ണി എന്ന കഥാപാത്രത്തിൽ നിന്നും അയാൾക്ക് പുറത്തുവരാൻ കഴിയാത്തവിധം അത് മനസിനെ തൊട്ടുവെന്ന് പലതവണ പറഞ്ഞു. 

അയാൾ പോലും അറിയാതെ ഞാൻ അയാളെ ഇംഗ്ലീഷ് വെബ് സിരീസുകളുടെ ആരാധകനിൽ നിന്നും എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമകളുടെ ആരാധകനാക്കി മാറ്റി. ഇതിന്റെയൊക്കെ മറ്റൊരു രൂപമാണ് പുസ്തകങ്ങൾ എന്ന് ഞാനയാളോട് പറയാതെ പറഞ്ഞു. എന്റെ ഊഹം ശരിയാണങ്കിൽ ഇപ്പോൾ അയാൾ മലയാള അക്ഷരങ്ങൾ പഠിച്ചു തുടങ്ങി. കാരണം ഞാൻ മലയാളത്തിലാണ് ഇപ്പോൾ അയാൾക്ക് സന്ദേശങ്ങൾ അയക്കാറ്. അത് വായിച്ചെടുക്കാൻ അയാൾക്കിപ്പോൾ കഴിയാറുമുണ്ട്. ഇന്നലെ എനിക്കൊരു കത്തുകിട്ടി. അയാളുടെ അച്ഛനാണ് അതെഴുതിയത്. എങ്ങനെയാണ് നിനക്ക് എന്റെ മകനെ മലയാളത്തോട് ഇത്രയും അടുപ്പിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ചിരി വന്നു. ഞാൻ രണ്ട് വർഷത്തോളം ശിശു മനഃശാസ്ത്രം പഠിച്ച ആളാണ്. ചില നേരത്ത് അത് മുതിർന്നവരിലും പ്രയോഗിക്കുന്നതിൽ തെറ്റില്ല. വായിക്കാൻ പ്രയാസമുള്ള ആൾക്ക് ചിത്രങ്ങൾ കാണിച്ച് വായിക്കാനുള്ള ആകാംഷ ഉണ്ടാക്കിയെടുക്കുക എന്നത് ബാലരമയിലും കളിക്കുടുക്കയിലും വരെ ലളിതമായി പ്രയോഗിക്കുന്ന ഒന്നാണ്. പക്ഷെ ഇത്ര ലളിതമായി ഞാൻ ആ രഹസ്യം പറഞ്ഞാൽ അദ്ദേഹത്തിനും അത് നിസാരമായി തോന്നാം. അതുകൊണ്ടു മാത്രം ആ കത്തിനുള്ള മറുപടി എഴുതാൻ ഞാൻ ചുമ്മാ മടികാണിച്ചു.

Content Summary: Malayalam Short Story written by Megha Nishanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com