വേനലവധി – പ്രീത് പ്രീതി എഴുതിയ കവിത
Mail This Article
നിറയെ മധുരവും കയ്പുമായ് സമ്മാനപെയ്തിൻ
വേനലവധികൾ
ഓർമ്മകളിൽ ഇന്നും കുളിർ നിറയ്ക്കുന്നു
മാമ്പൂമണം പോൽ മനസ്സിൽ പടരുന്നു.
മുറിപ്പാടുകൾ വികൃതമാക്കിയ കൈകാൽമുട്ടുകളും
വീഴ്ചകൾ പൊട്ടിച്ച ചുണ്ടിണകളും
മാങ്ങാച്ചുനയും കശുവണ്ടിച്ചുനയും മത്സരിച്ചു
പൊള്ളിച്ചടർത്തിയ കൈവെള്ളയും കവിളുകളും
വാഴക്കറ ചീത്തയാക്കിയ കുട്ടിയുടുപ്പും
ചരിവുള്ള കയ്യാലയിൽ കൂട്ടരുമായ് നിരയൊത്തിരുന്നു
നിരങ്ങിയുരഞ്ഞു കീറിയ കളസങ്ങളും
സമ്മാനമായ് തന്നതെന്നവധിക്കാലങ്ങളായിരുന്നു.
കാൽപാദങ്ങളിൽ രക്തമിറ്റിച്ചു
നെറുകയോളം വേദനയുടെ പൂത്തിരി കത്തിച്ച,
കാരമുള്ളുകളും കുപ്പിച്ചില്ലുകളും.
വെളുത്ത തുടകളെ ചുംബിച്ചു ചുവപ്പിച്ചു
തിണിർപ്പിച്ച ചൂരലുകളും
തേൻ കുരുവികളൊടു കിന്നാരമോതും
വാഴക്കൂമ്പുകൾ ചീത്തയാക്കിയ കുട്ടിയുടുപ്പുകളും.
പകലിൽ ഇടയ്ക്കിടെ പൊള്ളിച്ചും ഇടയ്ക്കിടെ
കുളിരേകി പുതപ്പിച്ചും
വിയർപ്പുപ്പുകളാൽ പെറ്റിക്കോട്ട് നനയിച്ചു
കടന്നു പോയിരുന്ന പനിച്ചൂടുകളും.
വേനലവധികളൊരുക്കിയ സമ്മാനങ്ങളായിരുന്നു.
ഊഞ്ഞാലിലെ ചില്ലാട്ടവും, കണ്ണുപൊത്തിക്കളികളും
മധുരമൂറും മാമ്പഴങ്ങളും തേൻമുട്ടായികളും
തേൻ വരിക്കയും തെച്ചിപ്പഴവും തോട്ടിലെ
തേവാരവും മീൻപിടുത്തവും.
കുട്ടിക്കുറുമ്പുകളൊക്കെയും ആസ്വാദ്യമാക്കിയ
മായാജാലമായിരുന്നു എന്റെ വേനലവധികൾ.
സ്വാതന്ത്രത്തെ ബലാൽക്കാരമായി പൂട്ടി
കുട്ടിഫ്രോക്കുകാരിയെ നീളൻ പാവാടയുടുപ്പിച്ചു.
നീയൊരു വല്യപെണ്ണായെന്നു എന്നെയറിയിച്ചതും.
കണ്ണുകളിൽ നക്ഷത്രത്തിളക്കം പാകി
മനസ്സിൽ കുഞ്ഞുമോഹങ്ങൾ നട്ട്
ചിരികളിൽ നാണത്തിൻ ചിന്തുകളൊളിപ്പിച്ചു
സ്വപ്നങ്ങൾ നെയ്തെടുക്കാൻ പഠിപ്പിച്ചതും,
അവനിലെ അനുരാഗത്തെ ആദ്യമായറിഞ്ഞതും,
മനസ്സിൽ പ്രണയത്തിൻ ചിരാതു തെളിയിച്ചതും.
സുന്ദരമായൊരെൻ മധ്യവേനലവധി.
വർണ്ണങ്ങൾ ചാലിച്ചൊരീയവധിക്കാലങ്ങളില്ലാ–
യിരുന്നുവെങ്കിൽ വരണ്ടു നിറം മങ്ങിപ്പോയേനെയെൻ
ബാല്യകൗമാരങ്ങൾ.
Content Summary: Malayalam Poem ' Venalavadhi ' written by Preet Preeti