മെഴുകുതിരിയും ഇളം കാറ്റും – പ്രസന്നകുമാർ അടുത്തില എഴുതിയ കവിത
Mail This Article
പിടിച്ചു നിർത്താ-
നെനിക്ക്കൊതിയാണ്.
എങ്കിലും,
ജനുവരിയൊരോർമയാകാനിനി
ദിവസങ്ങൾ മതി!
പതിനായിരം പന്തി
കുളുപ്പിച്ചെടുത്ത്
പാപങ്ങൾ കഴുകിയിറുകി
മെലിഞ്ഞുശോഷിച്ച
ഫെബ്രുവരി,
അതെന്റെ മുന്നിൽ.
കാലം കടന്നു പോകുന്നു
കൈകൊട്ടി ചിരിച്ചുകൊണ്ട്.
ചിലപ്പോൾ കള്ളനായും
പിന്നെ വികൃതിയായും
രാഗഭാവങ്ങളുടെ കാമുകനായും
പിന്നെ, ചിലർക്ക്
കൊടും ശത്രുവായും അവൻ.
കറങ്ങുന്ന ലോകവു-
മതിനകം തടഞ്ഞിട്ട-
ഴിയെണ്ണുന്ന വെറും
ജയിൽപുള്ളികൾ,
ജനിച്ച കുറ്റം പേറി
തടവറയിലഴിയെണ്ണുന്നവർ.
പലതുമറിയുന്നു,
അറിയാതിരിക്കുന്നു,
അറിയാനാഗ്രഹിക്കുന്നതും
പിന്നീട്
അറിഞ്ഞിരുന്നില്ലെങ്കിലെന്നും.
പലതും കത്തുന്നതും
പിന്നെ കെടുന്നതും
നമ്മളറിയുന്നു, ചിരിക്കുന്നു
ചിലപ്പോൾ കരയുന്നു.
സന്തോഷം വെറും
മെഴുകുതിരിയോളം മാത്രം.
സന്താപം,
ഇളം കാറ്റുപോലെ
കള്ളനായെത്തുന്നു.
അതായിരുന്നെനിക്ക്
ആണ്ടുകളോരോന്നുമെങ്കിലും,
പുതിയ പ്രതീക്ഷകളുമായി
പിന്നെയും വന്നു
മറ്റൊരു പുതുവർഷം ഈയിടെ!
പുതുവർഷാഘോഷത്തിന്റെ നിറവിൽ
ഞാനൊന്നാർത്തു ചിരിച്ചത്
ഇന്നലെയെന്നപോലുള്ളിൽ.
അതും പോകയോ?
Content Summary: Malayalam Poem ' Mezhukuthiriyum Ilamkaattum ' written by Prasannakumar Aduthila