ADVERTISEMENT

നഗരത്തിലെ പ്രശസ്തമായ അരവിന്ദ് മെന്റൽ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. അരവിന്ദ് എന്റെ ആത്മ സുഹൃത്തുക്കളിൽ ഒരാളാണ്. ഇന്നുണ്ടായ ഒരു സംഭവം അൽപ്പം മുമ്പായിരുന്നു അവൻ എന്നോട് ഫോൺ ചെയ്ത് പറഞ്ഞത്. അത് കേട്ടിട്ട്, കുറച്ച് നേരം ചലനമറ്റ് ഇരുന്ന് പോയി. ഇപ്പോൾ കുവൈത്ത് ന്യൂ കിംഗ്സ് ഹോസ്പിറ്റലിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. കാതറിൻ ലൂക്കോസ്, എം.ബി.ബി.എസിന് അവന്റെ ക്ലാസ്സ്മേറ്റായിരുന്നു. രാവിലെ ഒൻപത് മണിയോടടുത്ത് ഡോ. കാതറിൻ  അവനെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു "അരവിന്ദ്, നീ ഉടനെ എന്റെ വീട് വരെ ഒന്ന് പോകണം, ഒട്ടും വൈകരുത്, ഉടനെ, പ്ലീസ്..." "നീ കാര്യം പറ." "അത് ഞാൻ പിന്നെ പറയാം. ആദ്യം നീ വേഗം പോ. എന്റെ മോൻ അംശിനെ എടുത്ത് വണ്ടിയിലിരുത്തിയിട്ട് നീയെന്നെ വിളിക്ക്, അപ്പോൾ ഞാൻ പറയാം. പോ..." കരച്ചിലിന്റെ അകമ്പടിയിൽ, യാചനയോടെ പറഞ്ഞിട്ടവൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. വരി നിൽക്കുന്ന പേഷ്യന്റ്സിനെ കണ്ടില്ലെന്ന് നടിച്ച് കൊണ്ടായിരുന്നു ഡോ. അരവിന്ദ് സ്റ്റെപ്പുകൾ ചാടിയിറങ്ങിയത്. അയാളുടെ ഓട്ടം കണ്ട് പലരും അന്തം വിട്ടിരുന്നു.

കാതറിന്റേത് കൊട്ടാര സദൃശ്യമായ ബംഗ്ലാവാണ്. അവിടെ അവളുടെ അമ്മ, 'മം' എന്ന് അവൾ വിളിക്കാറുള്ള മറിയം ഡിക്രൂസും, കാതറിന്റെ രണ്ട് മക്കളായ അംശും അർപ്പിതയും പിന്നെ, പ്രായമായ സർവന്റ് ത്രേസ്യാമ്മയും മാത്രമാണ് താമസം. അംശും അർപ്പിതയും കുവൈത്തിലായിരുന്നു. ഭർത്താവ് ജോയുടെ അപകട മരണത്തെ തുടർന്ന് കാതറിൻ ഈയടുത്തായിരുന്നു നാട്ടിൽ വന്ന് അംശിനെ സെമിനാരി സ്കൂളിൽ ഫസ്റ്റ് സ്റ്റാൻഡേഡിൽ ചേർത്തിട്ട് മടങ്ങിയത്. അർപ്പിത അടുത്ത വർഷം കിന്റർ ഗാർഡനിൽ പോകാൻ തുടങ്ങിയാൽ പിന്നെ താൻ സെയ്ഫായി എന്ന് അവൾ അരവിന്ദിനോട് പറഞ്ഞിരുന്നതാണ്. ഡോ. അരവിന്ദ് എത്തുമ്പോൾ 'മം' പരിഭ്രമിച്ച് നിൽക്കുകയായിരുന്നു. അയാളെ കണ്ടപ്പോൾ അവർക്ക് അൽപ്പം ആശ്വാസമായി. അവർ അയാളുടെ അടുത്തെത്തി പറഞ്ഞു "ഇത് കണ്ടോ ഡോക്ടറെ, ഈ ചരട് കൊണ്ടാണിവൻ..." തടിച്ച ഒരു ചരട് ഉയർത്തി കാണിച്ച് കൊണ്ടായിരുന്നു 'മം' പറഞ്ഞ് തുടങ്ങിയതെങ്കിലും വിതുമ്പൽ മൂലം അവർക്കത് പൂർത്തീകരിക്കാനായിരുന്നില്ല. അത് കേൾക്കുമ്പോൾ അംശിന്റെ ശിരസ്സ് ഒരു കുറ്റവാളിയുടേത് പോലെ താഴുമെന്ന് അവരും ത്രേസ്യാമ്മയും കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഡോ.അരവിന്ദ് 'മം' പറഞ്ഞത് കാര്യമാക്കാതെ അംശിന്റെ അരികിലേക്ക് ചെല്ലുകയായിരുന്നു.  

"വാ മോനെ, നമുക്ക് പുറത്ത് പോയി ഒരു ഐസ് ക്രീം കഴിച്ച് വരാം." ആ ക്ഷണം സ്വീകരിച്ച് കൊണ്ട് അംശ് കാറിൽ കയറി കൈയ്യും കെട്ടിയിരിക്കുകയായിരുന്നു. ഡോ. അരവിന്ദിന്റെ ചോദ്യത്തിന് ഐസ് ക്രീം മതിയെന്ന് അംശ് മറുപടി പറഞ്ഞപ്പോൾ അവന്, അയാളോട് വെറുപ്പില്ലെന്ന് മനസ്സിലായി. അംശ് നല്ല തണുപ്പുള്ള ഐസ് ക്രീം നുണഞ്ഞിരിക്കുമ്പോൾ ഡോ.അരവിന്ദ്, കാതറിനെ വിളിക്കുകയായിരുന്നു. അവൾ പറഞ്ഞു "എനിക്കിപ്പോഴാണ് അരവിന്ദ് ജീവൻ തിരിച്ച് കിട്ടിയത്. അവിടെ നീ അരുതാത്തതൊന്നും കണ്ടില്ലല്ലോ." "ഏയ്... ഇല്ലില്ല. ഇനി നീ കാര്യം പറ." "മം" നിന്നെയൊരു തടിച്ച കറുത്ത ചരട് കാണിച്ചുവോ...?" "ഉവ്വ്, കാണിച്ചു." "അവൻ അത് കൊണ്ട് അർപ്പിതയുടെ കഴുത്തിൽ..." അവളുടെ തേങ്ങൽ ഫോണിലൂടെ ഉറക്കെ കേൾക്കാമായിരുന്നു. കാതറിൻ പറഞ്ഞത് അവ്യക്തമായെങ്കിലും കേട്ടിരുന്നോ എന്തോ, അംശ് പാതി കഴിച്ച ഐസ് ക്രീം ഉപേക്ഷിച്ചിട്ട് ചാടിയെഴുന്നേറ്റ് കൊണ്ട് പറഞ്ഞു "അങ്കിൾ, ഞാനത് ചെയ്യാൻ റെഡിയായി." ഡോ. അരവിന്ദിന് അമ്പരപ്പായിരുന്നു ഉണ്ടായത്. മുഖത്തെ ഭാവം ഒഴിവാക്കി കൊണ്ടായിരുന്നു അയാൾ അന്വേഷിച്ചത് "എന്താ മോനെ...?" "അർപ്പിതയെ കൊല്ലാൻ..." അവൻ ഒട്ടും കൂസലില്ലാതെ പറഞ്ഞിട്ട് കുഞ്ഞ് പല്ലുകൾ ഞെറുമ്മിയിരുന്നു.  

ഡോ.അരവിന്ദ്, അംശിനെ കസേരയിൽ പിടിച്ചിരുത്താൻ ശ്രമിച്ചെങ്കിലും അവൻ അതിന് വഴങ്ങിയിരുന്നില്ല. അപ്പോൾ അരവിന്ദ് അവന്റെ വഴിയിലേക്ക് തന്നെ ഇറങ്ങി ചെല്ലാൻ തീരുമാനിക്കുകയായിരുന്നു "നമുക്ക് അങ്കിളിന്റെ വീട്ടിലേക്ക് പോയാലോ മോനെ?" അതിന് അംശ് വേഗം തല കുലുക്കി സമ്മതിക്കുകയായിരുന്നു. അംശിന്റെ കരം ഗ്രഹിച്ച് കൊണ്ട് കാറിനടുത്തേക്ക് നടക്കവേ ഡോ.അരവിന്ദ് തിരക്കി "എന്തിനാ മോനെ നീ കുഞ്ഞനുജത്തിയെ..." അവൻ ഒരു നിമിഷം മടിച്ച ശേഷമായിരുന്നു പറഞ്ഞത് "മമ്മി അവൾക്കാ വീഡിയോ കോള് ചെയ്കാ. എല്ലാവരും കൊഞ്ചിക്കേം പ്രസന്റേഷൻ കൊടുക്കുകേം ചെയ്യുന്നതും അവൾക്കാ. എന്നെ ആർക്കും...." അവന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നത് നിരാശയിൽ നിന്ന് ഉടലെടുത്ത പെരുത്ത പകയായിരുന്നു. അതൊരു സീരിയസ്സ് കേസാണെന്ന് തിരിച്ചറിഞ്ഞ അരവിന്ദ് അനുനയത്തിൽ ആരാഞ്ഞു "മോന്റെ ആഗ്രഹമെന്താണ്...?" "അർപ്പിതേനേം ഗ്രാന്റ് മായേയും മമ്മി കുവൈത്തിക്ക് കൊണ്ടോയ്ക്കോട്ടെ, അവര് ഇവിടെ വേണ്ട." ഡോ. അരവിന്ദ് അനുനയത്തിലായിരുന്നു തിരക്കിയത് "അപ്പോൾ, മോനോ?" അവൻ ഒന്ന് ചിന്തിച്ചിട്ട് പതിഞ്ഞ സ്വരത്തിലായിരുന്നു പറഞ്ഞത് "ഞാൻ അങ്കിളിന്റെ വീട്ടിൽ അഭിനന്ദിനും അഭിരാമിക്കുമൊപ്പം ചിരിച്ചും കളിച്ചും നിന്നോളാം." ഡോ. അരവിന്ദിന്റെ കാർ അപ്പോഴേക്കും അയാളുടെ പോർച്ചിലെത്തിക്കഴിഞ്ഞിരുന്നു.

Content Summary: Malayalam Short Story ' Chilaringaneyanu Chilathum ' written by B. L. Pillai Kolichal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com