"ഈ കലാകാരന് കുടുംബം ഒരു ബാധ്യതയാകുമോ?" "ഒരിക്കലുമില്ല. കലയെ സ്നേഹിക്കുന്ന നീ എനിക്കെങ്ങനെ ബാധ്യതയാകും." ആ മറുചോദ്യത്തിന് മറുപടിയെന്നോണം കവി മനോഹരമായി പുഞ്ചിരിച്ചു. അവരുടെ ജീവിതം അവിടെ തുടങ്ങി. പരസ്പരം താങ്ങും തണലുമായി അത്യധികം സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോയി. കലയെക്കാൾ ജീവിതമാണ് ലഹരിയെന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിരിക്കണം. അനി കവിയിലേക്ക് ചുരുങ്ങി പോയി. കലാകാരനെ അന്വേഷിച്ച് കത്തുകളും ഫോൺ വിളികളും അതിഥികളും എത്തി. അയാളെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. വാനിൽ പാറിതളർന്നു കൂടണയുന്ന പക്ഷിയെ പോലെ അയാളെത്തി. ഇനിയും വരച്ചു തീർക്കാത്ത ചിത്രങ്ങളൊരുപാട്. കൊത്തിതീർക്കാത്ത ശിൽപ്പങ്ങൾ അതിലുമധികം. മുന്നേ നടത്താൻ തീരുമാനിച്ചുറപ്പിച്ച തന്റെ അഭിലാഷമായ ചിത്രപ്രദർശനത്തിന് ഇനിയും നിറങ്ങൾ കൂട്ടേണ്ടതുണ്ട്.
മനസ്സ് അസ്വസ്ഥമായപ്പോൾ അയാൾ മുണ്ട് മടക്കികുത്തി പണിപ്പുരയിൽ കയറി. അനിരുദ്ധൻ ചായങ്ങൾ കലർത്തി. ചളി കുഴച്ചു. ക്യാൻവാസ് ഒരുക്കി. എങ്ങനെ തുടങ്ങുമെന്ന ചിന്തയിലാണ്ടു. കവി ഒരു നോക്കുകുത്തി കണക്കെ അവനരികെ ഇരുന്നു. കുഴച്ചു വെച്ച ചളിയും കലർത്തി വെച്ച നിറങ്ങളും അവളെ ശ്വാസം മുട്ടിച്ചു. ശുദ്ധവായു തേടി അവളും പതിയെ പറന്നു. കൊത്താൻ തുടങ്ങിയ ശിലകൾ പിളർന്നു വീണു. ചായം പൂശിയ ചിത്രങ്ങളിൽ ചിതൽ നിറഞ്ഞു. അനിരുദ്ധൻ തിരിച്ചറിഞ്ഞു. ആ നഗ്നമായ സത്യം. താൻ നിറങ്ങൾ മറന്നിരിക്കുന്നു. ശിൽപ്പം കൊത്താൻ മറന്നിരിക്കുന്നു. ഉറക്കം തൂങ്ങി നിന്ന പ്രതിമകൾ അയാളെ കളിയാക്കി. നിറം മങ്ങിയ ചിത്രങ്ങൾ അയാളെ വെല്ലുവിളിച്ചു. 'കല മറന്ന കലാകാരൻ ' ചോര വറ്റിപോയ ചിത്രങ്ങൾക്കിടയിൽ അയാളിരുന്നു. "ഞാനെല്ലാം മറന്നിരിക്കുന്നു. ഞാനൊരു കലാകാരനാണോ?" ഹൃദയത്തോടുള്ള ചോദ്യം. ഉത്തരം കിട്ടാത്ത ചോദ്യം. അനിരുദ്ധൻ കരഞ്ഞു. നെഞ്ച് പൊട്ടിക്കരഞ്ഞു. കണ്ണീരിനു പകരം അയാളിൽ നിന്നും ചോര കിനിഞ്ഞിറങ്ങി. വരച്ചു തീരാത്ത ചിത്രങ്ങളിലേക്കതു പടർന്നു. ആ ചിത്രം 'വര മറന്നു പോയ ചിത്രകാരന്റെ'തായിരുന്നു.
Content Summary: Malayalam Short Story ' Kalaakaaran ' written by Asra Mumthas Mehra