ADVERTISEMENT

ഇന്നലെതന്നോർമ്മ തൂവലിനാൽ

ഇറുകെപ്പുണർന്നാ കളിമുറ്റം

മഞ്ഞക്കിളിക്കൂട്ടമെന്നപോൽ

മോഹങ്ങളൊന്നായിപ്പറന്നാ മുറ്റം
 

നിണം നോൽക്കും നൂലിഴയില്ലാതെ

നെഞ്ചകം തുന്നിയ ചങ്ങാതിക്കാലം

ഒരുകോടി ഓർമ്മകൾ ചൊല്ലിയാൽ

ഒരു വട്ടം തരുമോ മഞ്ചാടിക്കാലം
 

തേൻമാവ് ചാഞ്ഞാ നഭസ്സിലിന്നു

തേനൂറും മാമ്പഴത്തിൻ ഓർമ്മഭാരം

ചെറുമഴച്ചാറിലന്നു നടന്നപ്പോൾ

ചേമ്പില ചോട്ടിലിടം തന്ന ചങ്ങാത്തം
 

മാനം വിളമ്പുന്ന വെട്ടമണയുമ്പോൾ

മഴപ്പാട്ടായ് മഴപ്പെണ്ണിന്റെ സല്ലാപം 

മഴപ്പാട്ടിൽ തളിർത്ത വരമ്പുകളിൽ

മഷിത്തണ്ടു നാമ്പിട്ട ഓർമ്മപ്പാടം
 

പേമാരി മാറി വെയിൽ കാത്തിരുന്ന

പിഞ്ഞിയ കുപ്പായം തേങ്ങുന്നകാലം

അരിമുല്ല പൂത്ത ഇടവഴികളിൽ

അനുരാഗം വരച്ച ഹൃദയ ചിത്രം
 

അമ്പലകുളത്തിലെ കൽപടവിലിരുന്നു

ആമ്പൽ പൂത്താലി കൈമാറിയ കാലം

ഞാവൽപ്പഴത്തിന്റെ തേൻമണം

താമരച്ചുണ്ടിൽ അറിഞ്ഞ കാലം
 

മാനം മുങ്ങിയ തെളിനീർച്ചാലിൽ

മീൻകണ്ണി നക്ഷത്രമായ വിസ്മയം

മദ്ധ്യാഹ്ന വാനം വേവുംവേളയിൽ

മുറ്റത്തെ കിണറ്റു കരയിലോടും ദാഹം
 

ഉച്ചമണിയിൽ വിശപ്പിന്റെ പാട്ടിൽ

ഇലച്ചോറിലൊരുമതൻ കൈത്താളം

അപരാഹ്നവാനം അഞ്ജനംതൊടുമ്പോൾ

അകതാരിലോടുമാനന്ദ കളിയോടം
 

മേനി തൊടും സായന്തനവാതം

മനസ്സിൽ മൃദുരാഗതന്ത്രിമീട്ടും കാലം

വയൽഞരമ്പുവറ്റുന്ന വേനലവധി 

വേലകൾ മനമുഴുതുമറിക്കുന്നകാലം
 

വാനമൊരു മഴപ്പാട്ടിൽ തളിർക്കുമ്പോൾ

വളപ്പൊട്ടുകൾ വീണ്ടും തേടും മനം 

നോവൊന്നുമറിയാത്ത കാലത്തിൻ

നഷ്ടതീരത്തിന്നു നൊമ്പരപ്പൂക്കാലം
 

മറന്നിട്ടും മറക്കാത്താ കളിമുറ്റത്ത്

മഴ നനഞ്ഞു നിൽക്കുന്നോർമ്മമുറ്റം

മനസ്സേ മടങ്ങൂ മൂകമായി മടങ്ങുക

മനസ്സിനകം നിറയട്ടെ ഓർമ്മക്കാലം

കണ്ട കിനാക്കൾ കാണിക്കയിട്ടാൽ

കാലം തിരിച്ചേകുമോ ചാരുതകാലം
 

Content Summary: Malayalam Poem ' Manjadikkalam ' written by Sajith Kumar N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com