ADVERTISEMENT

രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കമുണരുന്നത്. നോക്കുമ്പോ അടുത്ത് ആനന്ദ് ഇല്ല. പ്രഭാതസവാരിക്ക് പോയതായിരിക്കണം. ഫോണിൽ ആനി കോളിങ്. ഇവളെന്താ ഈ രാവിലെ തന്നെ എന്നു വിചാരിച്ചാണ് ഫോൺ എടുത്തത്. "എന്താടീ  അന്നാമ്മോ ഈ വെളുപ്പാംകാലത്ത്?" "താരാ..." "എന്താടീ.., എനിക്ക് കേൾക്കാം.. ന്താ കാര്യം..." "താരാ..." "പറയെടീ..." "ഗൗതം...." "ഗൗതം.. അവനെന്ത് പറ്റി??" "ഗൗതം, അവനൊരു ബുദ്ധിമോശം കാണിച്ചു." "ന്ത്..??" "സൂയിസൈഡ് അറ്റംപ്റ്റ്." "എങ്ങനെ? എപ്പോ??" താര പകപ്പോടെ ചോദിച്ചു. "ഇന്ന് അവന്റെ ബർത്ത് ഡേ അല്ലായിരുന്നോ.. ഇന്നലെ രാത്രി അതിന്റെ പാർട്ടി ഉണ്ടായിരുന്നു അവിടെ. പാർട്ടി ന്ന് വച്ചാ വല്യ പരിപാടി ഒന്നും ഇല്ല. ഗൗതമും സച്ചുവും പിന്നെ അവന്റെ ചാവേർ പിള്ളേർസെറ്റിലെ മൂന്നാല് പേരും. എല്ലാരും സാമാന്യം നന്നായി മദ്യപിച്ചിരുന്നു. രാവിലെ സച്ചുവാണ് ആദ്യം എണീറ്റത്. അവൻ നോക്കുമ്പോ ഗൗതം വായീന്ന് നുരയും പതയുമൊക്കെ വന്ന്.. പറയുന്നതിനിടെ ഒരു വലിയ കരച്ചിൽ ആനിയുടെ തൊണ്ടയിൽ തടഞ്ഞു. "എന്നിട്ട് ??" "സച്ചു അവനേം എടുത്തു ആസ്പത്രിയിലോട്ടു പോയിട്ടുണ്ട്. പോണ വഴി എന്നെ വിളിച്ചു പറഞ്ഞു. അറിഞ്ഞപ്പോ നിന്നോട് പറയാതിരിക്കാൻ കഴിഞ്ഞില്ല. അതാ വിളിച്ചത്.." "ഉം..." നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടു താരയൊന്നു മൂളുക മാത്രം ചെയ്തു. "നിന്നെയവൻ ഈയിടെയെങ്ങാനും വിളിച്ചിരുന്നോ ?? ആനി ചോദിച്ചു. "ഉം... ഞാനത് പറയാം.. നീ ഹോസ്പിറ്റലിൽ നിന്നും എന്തേലും വിവരമറിഞ്ഞാൽ എന്നെ വിളിക്ക്" എന്നും പറഞ്ഞു താര ഫോൺ കട്ട് ചെയ്തു.

പെട്ടെന്ന് തോന്നിയത് ആനന്ദിനെ വിളിക്കാനാണ്. ആനന്ദിനോട് അത്യാവശ്യമായി വീട് വരെ പോകുകയാണ്, മക്കളെ സ്കൂളിൽ ആക്കണം എന്നു പറഞ്ഞേൽപ്പിച്ചു കാറുമെടുത്തു താര പുറത്തേക്കിറങ്ങി. ഡ്രൈവ് ചെയ്യുന്നതിനിടെ അന്ന് ഗൗതം വിളിച്ചത് ഓർമയിലേക്കെത്തി. കിച്ചനിൽ നിൽക്കെയാണ് ഫോണടിച്ചത്. ഗൗതം. വല്ലപ്പോഴും അവനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നല്ലാതെ ഇതുവരെയും അവൻ എന്നെ വിളിച്ചിട്ടില്ല. അതിന്റെ പേരിൽ പലപ്പോഴും അവനോട് പിണങ്ങിയിട്ടുമുണ്ട്. ആ എക്സൈറ്റ്മെന്റോട് കൂടിയാണ് ഫോൺ എടുത്തത്. ഹലോ എന്ന എന്റെ ശബ്ദത്തിന് "ലോകത്തിലെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ സ്ത്രീക്ക് മുപ്പത്തിമൂന്നാം ജന്മദിനാശംസകൾ" എന്നായിരുന്നു ഫോണിലൂടെ കേട്ടത്. "താങ്ക്സ്.., ഏറ്റവും സുന്ദരിയായ രണ്ടാമത്തെ സ്ത്രീയോ, അപ്പൊ ആരാണ് ഒന്നാമത്തെ ആൾ?" താര ലേശം കുശുമ്പോടെ ചോദിച്ചു. "ഞാൻ നിന്നെ കല്യാണം കഴിക്കുമെന്നും അതിൽ നമുക്കൊരു മോളുണ്ടാകുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. അങ്ങനെ വരുമ്പോ നമ്മുടെ മോളാകുമായിരുന്നു ലോകത്തിലെ ഏറ്റവും വല്യ സുന്ദരി. നീ എന്റെ മോളുടെ പിറകിലേ വരൂ.." ഗൗതം അതും പറഞ്ഞു പൊട്ടിച്ചിരിച്ചു.

Read also: ' മോൾക്ക് വേണ്ടെങ്കിൽ ഈ അമ്മയെ ഞങ്ങൾ എടുത്തോട്ടെ...?', മകൾക്ക് വിദേശത്ത് ജോലിത്തിരക്ക്, അമ്മയ്ക്ക് ഒറ്റപ്പെടൽ 

"നല്ല ഫോമിൽ ആണല്ലോ, നീ കഴിച്ചിട്ടുണ്ടോ" എന്ന ചോദ്യത്തിന് "ഒരെണ്ണം., എങ്ങാനും നിന്നെ വിളിക്കുമ്പോ നിന്റെ കേട്ട്യോൻ ആണ് ഫോൺ എടുക്കുന്നതെങ്കിൽ എന്തേലുമൊക്കെ പറഞ്ഞു പിടിച്ചു നിക്കാനുള്ള ധൈര്യത്തിന് ഒരേ ഒരെണ്ണം..." അതും പറഞ്ഞ് ഗൗതം പിന്നെയും ചിരിച്ചു. "പിന്നെ.. എന്തൊക്കെയുണ്ട്‌??ഒരു മിനിറ്റേ.. ഞാനീ പാട്ടൊന്നു സെറ്റ് ചെയ്യട്ടെ.." അങ്ങേത്തലക്കൽ നിന്നും ഗൗതം റെക്കോർഡർ സെറ്റ് ചെയ്യുന്നതിന്റെ കോലാഹലത്തോടൊപ്പം റെക്കോർഡറിൽ പാട്ട് പ്ലെ ചെയ്തു തുടങ്ങി. ഇൻസ്ട്രുമെന്റൽ മ്യൂസിക് നു ശേഷം വന്ന പാട്ടിൽ ഗൗതമും കൂടെപാടി തുടങ്ങി

രാജ രാജ ചോഴൻ നാൻ.. 

എന്നെ ആളും കാതൽ ദേശം നീ താൻ... 

പൂവേ കാതൽ തീവേ..

"നല്ല സന്തോഷത്തിലാണല്ലോ??" "പിന്നേ.., സന്തോഷിക്കണ്ടേ.. നിനക്ക് വയസ്സായി നീ കിളവിയാവുന്നത് ഓർക്കുമ്പോ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു." ഗൗതം ചിരിയോടെ പറഞ്ഞു. "പിന്നേ.., പറയുന്ന ആള് ഇള്ളപുള്ള ആണല്ലോ. നിനക്കും അടുത്താഴ്ച 33 വയസ് തന്നെ അല്ലെ ആകുന്നത്. അല്ലാതെ 20 ഒന്നും അല്ലല്ലോ..." താര ഗൗതമിനെ കളിയാക്കി പറഞ്ഞു. "അതേ... 33 വയസ്. യേശുദേവനെ കുരിശിലേറ്റിയ, അങ്ങേര് സ്വർഗാരോഹണം നടത്തിയ പ്രായം. സിദ്ധാർത്ഥ രാജകുമാരന് ഗൗതമബുദ്ധനാവാൻ വെളിപാട് കിട്ടിയ പ്രായം. ഈ ഗൗതമന്റെയും സ്വർഗാരോഹണത്തിന് ഇനി വെറും ഒരാഴ്ച മാത്രം..." ഗൗതം അതും പറഞ്ഞു പൊട്ടിപൊട്ടിച്ചിരിച്ചു. "നീ വയറു നിറയെ കുടിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ, ഒറ്റ പെഗിൽ ഇത്രേം ത്വാതികം ഒന്നും വരില്ല." താര നീരസത്തോടെ പറഞ്ഞു. "അതിരിക്കട്ടെ, ജീവിതം എങ്ങനെ പോകുന്നു?" "നീയില്ലാത്ത ജീവിതത്തിൽ എനിക്ക് പരാതിയൊന്നുമില്ല.. പക്ഷേ നീയില്ലാതെ അത് ജീവിതമാകില്ല." "ഇത് കള്ള് മാത്രമല്ല, കഞ്ചാവ് കൂടി ഉണ്ടെന്ന് തോന്നുന്നു." താര കളിയാക്കി. 

Read also: എത്രയോ പേരുടെ ജീവനെടുത്തവൻ, ആദ്യമായി ദുർബലനായത് ഒരു പെണ്ണിനു മുന്നിൽ; പ്രണയം പുലിയെ പൂച്ചയാക്കി 

"ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടു!" "ന്താ കണ്ടത്?" താര ആകാംക്ഷയോടെ ചോദിച്ചു. "കോളജിലെന്തോ ആഘോഷം നടക്കുവാണ്. ഓണത്തിന്റെ ആണെന്ന് തോന്നുന്നു. നീ സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടാണ്. നീ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. ഞാനിങ്ങനെ അന്തിച്ചു നിന്നു." "എന്നിട്ട്?" "എന്നിട്ടൊന്നും ഓർമയില്ല. നീ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി മാത്രം ഇങ്ങനെ തെളിഞ്ഞു നിക്കുന്നുണ്ട്." "നീ പോയേ പോയേ.. നിനക്ക് വട്ടാണ്." "അതേ... ഇങ്ങനെ ചില വട്ടുകളാണ് എന്നെ ജീവിക്കാൻ പ്രചോദിപ്പിക്കുന്നത്.." "നീ പോയേ., എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട്. നിന്റെ വട്ടിനൊപ്പം കൂടാൻ തീരെ സമയം ഇല്ല. ഞാൻ വെക്കട്ടെ..." താര തിരക്കഭിനയിച്ചു പറഞ്ഞു. "വെക്കണം ന്ന് നിർബന്ധം ആണോ?" ഗൗതം ചോദിച്ചു. "ആണ്. എനിക്കൊത്തിരി പണിയുണ്ട്." "ഒരു കാര്യം പറയാൻ മറന്നു." "എന്താ?" "ശ്ശോ, മറന്നു." "നീ പറ്റിക്കണതാണോടാ ചെറുക്കാ?" "അല്ലാന്ന്..." "ന്നാ പറയ്..." "മറന്നു. ഇനി ഓർക്കുമ്പോ പറയാം." "എന്നാ നീ ഓർക്കുമ്പോ വിളിക്ക്. എനിക്ക് ഒരുപാട് പണിയുണ്ട്." "ഹാ... ന്നാ പോ... പിന്നേയ്, താരാ.. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ, ഞാനേറ്റവും മിസ് ചെയ്യാൻ പോകുന്നത് നിന്നെയായിരിക്കും." "നീയേ പോയി മോരുംവെള്ളം കുടിക്ക്, കെട്ടിറങ്ങട്ടെ"യെന്നും പറഞ്ഞു ചിരിയോടെ താര ഫോൺ വച്ചു.

ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് താര ഓർമയിൽ നിന്നും ഉണരുന്നത്. ഡ്രൈവ് ചെയ്തു എവിടെയോ എത്തിയിരിക്കുന്നു. നോക്കുമ്പോ ആനിയാണ്. ആകാംക്ഷയോടെ ഫോൺ എടുത്തു. "ആനീ, ഹോസ്പിറ്റലിലെ വിവരം വല്ലതും?" "ഉം..." "ന്താ??" "ഗൗതം..." "ഗൗതം???"

Content Summary: Malayalam Short Story Written by Sunais T. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com