ADVERTISEMENT

സാമൂഹികവൽക്കരണം എന്ന സംജ്ഞ വികസിപ്പിച്ചതും വിശദീകരിച്ചതും ജർമ്മൻ സോഷ്യോളജിസ്റ്റായ Georg Simmel (1858) ആണ്. ഓരോ പ്രദേശങ്ങളിലും നടക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിപ്ലവങ്ങളിലും നവോത്ഥാനങ്ങളിലും ഓരോ പ്രദേശത്തേയും സാമൂഹിക സ്ഥാപനങ്ങൾക്ക് കൃത്യമായ പങ്കുണ്ട്. നാട്ടുമ്പുറത്തെ മിക്കവാറും ജനങ്ങൾക്ക് പ്രാപ്യമായ സാമൂഹികോദ്ഗ്രഥനം നടക്കുന്ന സ്ഥാപനമാണ് ചായക്കടകൾ. സ്നേഹവും നർമ്മവും സഹായവും ഇഴചേർന്ന ജീവിതമാണ് മലബാറിലെ ചായപ്പീടികകൾ പഠിപ്പിക്കുന്നത്. ഞങ്ങളുടെ പ്രദേശത്ത് നാല് പതിറ്റാണ്ടിലധികം അത്തരം ഒരു ചായക്കട നടത്തിയ വ്യക്തിയാണ് ചെറിയാപ്പുക്ക. ഗ്രാമങ്ങളിലെ നാട്ടുനന്മകൾ കാത്തുസൂക്ഷിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും ഇത്തരം ചായപ്പീടികകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

"ചെറ്യാപ്പോ തട്ടാന് ഒരു ചായ" തട്ടാൻ പറങ്ങോടച്ഛൻ ചായക്ക് വേണ്ടി പീടികയിൽ വന്നപ്പോൾ കടയുടെ പാചക മുറിക്കകത്തുള്ള ചെറ്യാപ്പുവിനെ വിളിച്ച് കൊണ്ട് സുഹൃത്ത് പറഞ്ഞു. ഉടനെ ചെറിയാപ്പുക്കയുടെ മറുപടി "തട്ടാന് ഇവിടെ ചായ ഇല്ല, കുടിക്കാനേ ഒള്ളൂ" സംഗതി പിടി കിട്ടിയോ? തട്ടാൻ പറങ്ങോടൻ എന്നായിരുന്നു ആ മനുഷ്യനെ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അവരുടെ കുലത്തൊഴിൽ സ്വർണ്ണപ്പണിയായിരുന്നു, അതായിരുന്നത് കൊണ്ടാണ് പറങ്ങോടൻ തട്ടാൻ പറങ്ങോടനായി പരിണമിച്ചത്. തട്ടാനൊരു ചായ എന്ന കലർപ്പുള്ള ചോദ്യത്തിനെതിരെ ചെറ്യാപ്പുവിന്റെ പ്രതിഷേധം കൂടിയായിരുന്നു ആ മറുപടി. കേവല തമാശകൾക്കപ്പുറം നർമ്മത്തിന്റെ വക്കിലും കോണിലും ചിന്താമർമ്മത്തിന്റെ ഉടലാഴങ്ങൾ ഒളിപ്പിക്കുന്നവരാണ് യഥാർഥ നർമ്മ ധർമ്മം പ്രചരിപ്പിക്കുന്നവർ. ചെറ്യാപ്പു അങ്ങനെയുള്ള ഒരു മനുഷ്യനാണ്.

ചെറ്യാപ്പുവിന്റെ നർമ്മങ്ങളെ ക്രോഡീകരിച്ചാൽ നാട്ടു നന്മയുടെ ഗന്ധമുള്ള നല്ലൊരു സമാഹാരം തന്നെ ലഭിക്കും. പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്ന സരസനായ ദാർശനിക സൂഫി നസറുദ്ദീൻ ഹോജയുടെ നർമ്മങ്ങളെ പോലെ സരസവും ധൈഷണികവുമായ കഥകൾ കൊണ്ട് ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയായിരിക്കും അവ. ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും നല്ല ചായ കിട്ടിയിരുന്നത് ചെറ്യാപ്പുക്കയുടെ പീടികയിലായിരുന്നു. പൈസയില്ലാത്ത കാലത്ത് പാവപ്പെട്ടവർക്ക് ചായയും പൊറോട്ടയും കഴിക്കാനും ഒരു സ്കീമുണ്ടായിരുന്നു! ഒരു ചായയും രണ്ട് പൊറോട്ടയും (കറി കൊണ്ട് പെയ്ന്റടിച്ചത്) അഞ്ചോ ഏഴോ രൂപ മാത്രമായിരുന്നു! കറിക്ക് പൈസ വേണ്ട എന്നതാണ് പ്രത്യേകത.

പഴയ കാലത്ത് ചായപ്പീടിക നടത്തിപ്പുകാരന്റെ ഏറ്റവും വലിയ ലാഭം കുറേ പേർക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു എന്ന ധർമ്മത്തിന്റെ നന്മ മാത്രമാണ്. കച്ചവടമൊക്കെ നിർത്തി വലിയ സമ്പാദ്യമൊന്നും ഇല്ലാതെ മറ്റു കാര്യങ്ങളിലേക്ക് വഴി മാറി സഞ്ചരിച്ച ചില മനുഷ്യരോട് കച്ചവടം കൊണ്ട് നിങ്ങൾ എന്താണ് നേടിയത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയാണ് മുകളിലെഴുതിയത്!! ആധുനിക വാണിജ്യശാസ്ത്രമോ എം.ബി.എയോ ഒന്നും അവർ പഠിച്ചിട്ടില്ല, പക്ഷേ മാനവികതയിൽ ഊന്നിയ നൈതികത അവർ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ചെറ്യാപ്പുവിനൊക്കെ കിട്ടാനുള്ള പറ്റുകൾ (കടങ്ങൾ) മുഴുവൻ കിട്ടിക്കഴിഞ്ഞാൽ നല്ലൊരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ മാത്രമുള്ള അത്രയും പണമുണ്ടാകും. Folk knowledge ഉം Folk history യും Fable ഉം തലമുറകളിലേക്ക് പ്രസരിപ്പിക്കുന്നതിൽ ഇത്തരം ചായക്കടകൾക്കും പെട്ടിക്കടകൾക്കും പങ്കുണ്ട്.

Content Summary: Malayalam Short Story ' Cheryappunte Chayakkada ' Written by Shukkoor Ugrapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com