ADVERTISEMENT

എല്ലാ ദിവസവുമുള്ള കാലത്തെ നടത്തത്തിനിടയിൽ കാണാറുള്ള പൂച്ചയെ അയാൾ അന്നും തിരക്കി. പള്ളിപ്പറമ്പിൽ ചുറ്റിയടിച്ച് നടക്കാറുള്ള ആ വെള്ളയും തവിട്ടുനിറവും കലർന്നുള്ള മാർജ്ജാരൻ. അതിന്റെ പമ്മിപമ്മിയുള്ള നടത്തം അയാളിൽ കൗതുകമുളവാക്കിയിരുന്നു. ഇരയെ പിടിക്കാനുള്ള പമ്മലാണെന്ന് കണ്ടാൽ മനസ്സിലാക്കാം. ഇന്നിപ്പോൾ ആ പൂച്ചയെ കാണാനില്ല. അയാളുടെ കണ്ണുകൾ പറമ്പ് മുഴുവൻ അരിച്ചു പെറുക്കി. എങ്ങുമില്ല. ഇവിടെ തിന്നാനൊന്നും കിട്ടാതെ വേറെ മേച്ചിൽപുറങ്ങൾ തേടി പോയിട്ടുണ്ടാകും. നേരെ മുന്നിലുള്ള ഒരു പനയുടെ മുകളിലേക്ക് ഒരു പ്രാവ് ചിലച്ചുകൊണ്ട് പറന്നു വന്നപ്പോഴാണ് അയാൾ താനന്വേഷിക്കുന്ന മാർജ്ജാരനെ കണ്ടത്. അവൻ ശബ്ദമുണ്ടാക്കാതെ വളരെ സാവധാനത്തിൽ പനയുടെ തടിയിൽ കൂടി മുകളിലേക്ക് കയറുകയാണ്. ഓരോ കാൽവയ്പും ശ്രദ്ധിച്ച്. ഇടയ്ക്ക് കയറ്റം നിർത്തി പനയുടെ തലപ്പത്തേക്ക് നോക്കുന്നുണ്ട്. അവിടെ എന്തിനേയോ അവൻ കണ്ട് വച്ചിരിക്കുന്നു. പ്രാവ് പിന്നേയും പനയുടെ അരികിലേക്ക് പറന്നെത്തി. ഇത്തവണ കൂടെ മറ്റൊരു പ്രാവ് കൂടിയുണ്ട്. അവരുടെ ഉന്നം പൂച്ചയാണെന്ന് അയാൾക്ക് മനസ്സിലായി. പനമുകളിൽ നിന്നും ചെറിയ ശബ്ദത്തിലുള്ള ചിലക്കലുകൾ അയാളുടെ കാതിൽ വീണു. പ്രാവിൻ കുഞ്ഞുങ്ങളാണ് പൂച്ചയുടെ ലക്ഷ്യം. തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ആ ഇണപ്രാവുകൾ. പൂച്ചയ്ക്കാണെങ്കിൽ പ്രാവുകളെ ഒട്ടും ഭയമില്ല. ഒരു പ്രാവ് തിരിച്ച് പറക്കുന്നത് കണ്ടു. പെട്ടെന്ന് അത് കൂടെ കൂടുതൽ പക്ഷികളുമായി തിരിച്ചെത്തി. ആ കൂട്ടത്തിൽ മാടത്തകളും മൈനകളും മറ്റുമുണ്ടായിരുന്നു. എല്ലാവരും ചേർന്നുള്ള ആക്രമണമായിരുന്നു. അതിൽ പൂച്ച വിരണ്ടു. അതിനി എന്തായിരിക്കും ചെയ്യുക? കൂട്ടം ചേർന്നാക്രമിക്കുന്ന പക്ഷികളെ എതിരിടാൻ അതിന് കഴിയുമോ അതോ ഭയന്ന് പിന്മാറുമോ?

പൂച്ച – എവിടെ പോയാലും ഒന്നിനെ കാണാതിരിക്കില്ല. പഴയകാലം ഓർമ്മയിൽ കൊണ്ടുവരാൻ, പഴയതൊന്നും മറക്കാതിരിക്കാൻ ആരോ മുന്നിൽ കൊണ്ടുവയ്ക്കുന്ന പോലെ. തന്റെ ഇരട്ടപ്പേര്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ ഈർഷ്യ തോന്നുമായിരുന്നെങ്കിലും പിന്നീട് അത് ശീലമായി. ഒടുവിൽ അമ്മ പോലും ഒരിക്കൽ പൂച്ച എന്ന് വിളിച്ചപ്പോൾ ആ ഇരട്ടപ്പേരിനോട് ഇഷ്ടമായി. അമ്മ പറയുമായിരുന്നു കൊച്ചിലെ മുതൽ തന്നെ തനിക്ക് പൂച്ചയുടെ പല സ്വഭാവവിശേഷങ്ങളുമുണ്ടായിരുന്നെന്ന്. അമ്മിഞ്ഞപ്പാൽ കുടിക്കുമ്പോൾ കണ്ണടച്ചേ കുടിക്കുമായിരുന്നുള്ളു. വലുതായപ്പോഴും കുടിക്കുന്നത് പാലാണെങ്കിൽ അറിയാതെ കണ്ണുകളടഞ്ഞിരിക്കും. പൂച്ച പാൽ കുടിക്കുമ്പോൾ കണ്ണുകളടയ്ക്കുന്നത് മറ്റാരും കാണാതിരിക്കാനാണ്. പക്ഷേ, താനോ? ബാക്കിയുള്ളവർ കാണാതെ പലതും ചെയ്യാനുള്ള താൽപര്യം അവിടുന്നാണ് തുടങ്ങുന്നത്. പാത്തും പതുങ്ങിയും അടുക്കളയിൽ കയറി പലതും എടുത്ത് തിന്നാറുണ്ടായിരുന്നു. കൃഷ്ണന് വെണ്ണ കട്ടുതിന്നാമെങ്കിൽ എന്തുകൊണ്ട് തനിക്കുമായിക്കൂടായെന്നതായിരുന്നു അതിന് മനസ്സിൽ തോന്നിയ ന്യായീകരണം. ആ സ്വഭാവം കുറച്ച് കൂടുതലായി, അടുക്കളയിൽ നിന്നും ബഹിർഗമനം തുടങ്ങിയതോടെ കാലാവസ്ഥ മോശമായി. ബാക്കിയുള്ളവർക്ക് പൂച്ച കയറാതിരിക്കാൻ എല്ലാ മുറികളുടേയും വാതിലുകൾ പൂട്ടി വയ്ക്കേണ്ട സ്ഥിതിവിശേഷമായി. പലയിടത്തുനിന്നും പല സാധനങ്ങളും അയാളുടെ കൈയ്യിൽ കയറിക്കൂടുമായിരുന്നു. പിടിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തിടപഴകുന്നവർക്ക് അറിയാമായിരുന്നു മോഷ്ടാവ് അയാളാണെന്ന്. ഇഷ്ടപ്പെടുന്നതെന്തും അയാളുടെ കൈകളിലേക്ക് ആകർഷിക്കപ്പെടുന്ന ആ അസുഖത്തിന്റെ പേര് ‘ക്ലിപ്ടോമാനിയ’ എന്നാണെന്ന് ഒരു കൂട്ടുകാരൻ അയാളെ പറഞ്ഞ് മനസ്സിലാക്കി. മനസ്സിന്റെ ആ ദുരാഗ്രഹം സ്വയം അടക്കാൻ സാധിച്ചില്ലെങ്കിൽ ഏതെങ്കിലും ജയിലിൽ കാലം കഴിക്കേണ്ടിവരുമെന്നു കൂടി ആ കൂട്ടുകാരൻ ഉപദേശിച്ചിരുന്നു. പക്ഷേ, അയാളുടെ കൈത്തരിപ്പ് മാറിയതേയില്ല.

അയാൾ ചിന്തയിൽ നിന്നുണർന്ന് മുന്നിൽ നടക്കുന്ന അങ്കത്തിൽ ശ്രദ്ധിച്ചു. പനയുടെ തടിയിൽ കാലുകളുറപ്പിച്ച് മുകളിലേക്ക് കയറിയിരുന്ന പൂച്ച മുന്നോട്ട് കുതിച്ച് പ്രാവുകളെ ആക്രമിക്കുമെന്ന് അയാൾക്ക് തോന്നിയത് വെറുതെയായി. പക്ഷികളെ എതിർക്കാനുള്ള ധൈര്യം അതിനില്ലായിരുന്നു. അത് പതുക്കെ പിന്നോക്കം ഇറങ്ങാൻ തുടങ്ങി. ഭയം പുറത്തു കാട്ടാതെയുള്ള പിൻമാറ്റം. കുറെ താഴെയിറങ്ങി കഴിഞ്ഞപ്പോൾ പൂച്ച തറയിലേക്ക് ചാടി. എവിടന്ന് വീണാലും പൂച്ച നാല് കാലിലെ വീഴുകയുള്ളു എന്ന ആപ്തവാക്യം അയാൾ അപ്പോൾ ഓർത്തു. വീണാൽ നാല് കാലിൽ എന്നറിയാമായിരുന്നെങ്കിലും, ആ പൂച്ച നിലത്ത് വീണാൽ പരിക്ക് പറ്റാത്ത ഉയരത്തിലേക്ക് പിന്മാറിയതിന് ശേഷമാണ് താഴേക്ക് ചാടിയതെന്ന് അയാൾ മനസ്സിലാക്കി. പൂച്ചയുടെ ഈ കഴിവ് തനിക്കില്ലാതെ പോയി. ജീവിതത്തിലെ വീഴ്ചകളെല്ലാം ഉയരത്തിൽ നിന്നുതന്നെയായിരുന്നു. ലക്ഷ്യത്തിലെത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കി സാവധാനം പിന്തിരിഞ്ഞിരുന്നെങ്കിൽ വീഴ്ചകളുടെ ആഘാതം ഇത്ര കഠിനമാകില്ലായിരുന്നു. അമ്മ പറഞ്ഞിട്ടും മനസ്സിൽ കയറാതെ പോയി.

അമ്പലങ്ങളിൽ ഒട്ടും വിശ്വാസമില്ലാതിരുന്ന യൗവ്വനം. അതറിയാമായിരുന്നിട്ടും അമ്മ വിളിച്ചപ്പോൾ കൂടെ തൃക്കൂർ അമ്പലത്തിൽ പോകാൻ നിർബന്ധിതനായി. തന്നെത്താനെ ഓട്ടോയിൽ പോകാൻ പറ്റാഞ്ഞിട്ടല്ല, അമ്പലത്തിന്റെ പടികൾ കയറി മുകളിലെത്താൻ ഒരു കൈത്താങ്ങ് വേണമെന്ന് അമ്മ പറഞ്ഞു. അപ്പോൾപിന്നെ പോകാതെ നിവൃത്തിയില്ലെന്നായി. അമ്പലത്തിൽ തൊഴുത് കഴിഞ്ഞ് ആ പാറയുടെ മുകളിലുള്ള കിണർ കാണാൻ അമ്മ കൂട്ടിക്കൊണ്ടുപോയി. പാറപ്പുറത്തുള്ള വലിയ കുഴിയിൽ വെള്ളം. വേനൽക്കാലത്ത് വറ്റുകയുമില്ല, മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകുകയുമില്ല. എന്നും എപ്പോഴും ഒരേ അളവിൽ വെള്ളം. അത്രയും ഉയരത്തിലുള്ള പാറയിൽ എവിടുന്നാണ് ഉറവ്? മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. ആ കിണർ കാണിച്ചുതന്നിട്ട് അമ്മ പറഞ്ഞു, “ഈ കിണറും അതിലെ വെള്ളവും അത്ഭുതമായിരിക്കാം. പക്ഷേ, അതല്ല നിന്നോട് എനിക്ക് പറയാനുള്ളത്. അതിലെ വെള്ളത്തിന്റെ അളവ് പോലായിരിക്കണം നിന്റെ മനസ്സും. ഒന്നും അമിതമാകാൻ പാടില്ല. സന്തോഷം വന്നാൽ നിറഞ്ഞ് കവിയരുത്. അതുപോലെ വിഷമസ്ഥിതികളിൽ മനസ്സ് തളരരുത്. മനസ്സിന്റെ ഉന്മേഷവും ദൃഢതയും ഒരേ നിലയിൽ നിർത്താൻ പഠിക്കണം. ഉയരുന്തോറും വീഴ്ചയുടെ ആഘാതമേറും. തളരുന്തോറും ഉയിർത്തെഴുന്നേൽക്കാൻ പ്രയാസമാകും.” അമ്മയുടെ ഉപദേശം മനസ്സിന്റെ ഏതോ കോണിലേക്ക് മാറ്റിയിട്ടു എന്നല്ലാതെ അത് പ്രാവർത്തികമാക്കാൻ ഉദ്യമിച്ചില്ല എന്നതാണ് വാസ്തവം. ജീവിതത്തിൽ അയാൾക്ക് പറ്റിയ തെറ്റും അതായിരുന്നു.

അയാളെ സൗദിയിലേക്കയക്കാൻ മുൻകൈയെടുത്തത് അമ്മ തന്നെയായിരുന്നു. നാട്ടിൽ തുടങ്ങിയ ഉദ്യമങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ടതോടെയാണ് അയാൾ മനസ്സില്ലാമനസ്സോടെയാണെങ്കിലും സൗദിയിലേക്ക് പോകാൻ തയാറായത്. സൗദിയിലെ ജീവിതം അസഹ്യമായിരുന്നെങ്കിലും ഒരു നല്ലകാര്യം അയാൾക്ക് സംഭവിച്ചു. അയാളുടെ ‘ക്ലിപ്ടോമാനിയ’ അതോടെ അവസാനിച്ചു. മോഷ്ടാക്കളുടെ കൈ വെട്ടിക്കളയുന്നതാണ് സൗദിയിലെ ശിക്ഷാരീതിയെന്ന് ഇടയ്ക്കിടെ അമ്മ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അയാളെ സൗദിയിലേക്കുതന്നെ അയയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തിന്റെ സാംഗത്യം അയാൾക്ക് അപ്പോഴാണ് മനസ്സിലായത്. കുറച്ചുനാൾ ജോലി ചെയ്തപ്പോഴേക്കും അയാൾക്ക് മടുപ്പനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ സ്വന്തമായ സംരംഭങ്ങളിൽ കാലെടുത്തുവച്ചു. പച്ച പിടിച്ചു വരുമ്പോഴേക്കും എന്തെങ്കിലും കാരണവശാൽ പരാജയപ്പെടുകയായിരുന്നു. തന്റെ അഭ്യുദയകാംക്ഷികളാണെന്ന് കരുതിയിരുന്ന പലരും സ്വാർഥികളാണെന്ന് മനസ്സിലാക്കാൻ വൈകി. തന്റെ ലക്ഷ്യത്തിലെത്താനുള്ള ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കുന്നവരും തന്റെ നാശം ഇച്ഛിക്കുന്നവരും. ഇപ്പോഴും എവിടെയും എത്താതെയുള്ള ജീവിതം. അയാൾ തന്റെ മുന്നിലുള്ള പൂച്ചയെ നോക്കി. അതിന്റെ ലക്ഷ്യത്തിലെത്താൻ എതിരാളികൾ അനുവദിച്ചില്ല. വളരെ തന്ത്രപരമായി അത് പിന്മാറി. യാതൊരു പരിക്കും കൂടാതെ തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തി. ഇച്ഛാഭംഗത്തിനുള്ള സമയം കൊടുക്കാതെ അത് തന്റെ അടുത്ത ഇരയെ തേടി പോകുന്നു. പള്ളിപ്പറമ്പിന്റെ എല്ലാ മൂലകളും ആ പൂച്ചയുടെ വിഹാരരംഗം തന്നെ.

ആ മാർജ്ജാരനെ വേണം കണ്ടുപഠിക്കാൻ. പൂച്ചകൾക്ക് ഒൻപത് ജീവനുണ്ടെന്ന് അമ്മ പറയാറുണ്ട്. കളിച്ചുനടക്കാൻ മൂന്നെണ്ണം, ചുറ്റിക്കറങ്ങാൻ മൂന്ന്, പിന്നെ സ്ഥായിയായി ഒരു സ്ഥലത്ത് ജീവിക്കാൻ മൂന്ന്. ഇതിൽ കളിച്ചുനടന്നും ചുറ്റിത്തിരിഞ്ഞും ആറ് ജന്മങ്ങൾ അയാൾ തീർത്തിരിക്കുന്നു. സൗദിയിലും ഇപ്പോൾ അബുദാബിയിലും പിടിച്ച് നിൽക്കാൻ വളരെയധികം ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ വീഴുകയായിരുന്നു. അടുത്ത ശ്രമം മാർജ്ജാരന്റെ ഒൻപതാമത്തെയും അവസാനത്തെയുമായിരിക്കും. ശ്രദ്ധാപൂർവം വേണം കാലെടുത്തുവയ്ക്കാൻ. ഓരോന്ന് ആലോചിച്ച് തിരിച്ച് വീട്ടിലെത്തിയത് അറിഞ്ഞില്ല. നടക്കാൻ പോകുമ്പോൾ മൊബൈൽ എടുക്കാറില്ല. ഒരു മണിക്കൂർ ഫോൺ കൈയ്യിലില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴാനൊന്നും പോകില്ല. ആ സമയം വിളിക്കുന്നവർക്ക് അൽപം കൂടി കാത്തിരിക്കാവുന്നതേയുള്ളു. വീട്ടിലേക്ക് കയറിയ ഉടനെ അയാൾ മേശപ്പുറത്ത് വച്ചിരുന്ന ഫോൺ എടുത്തു നോക്കി. അമ്മയുടെ വിളി വല്ലതും വന്നിരുന്നോ എന്നായിരുന്നു അയാളുടെ ഒരേയൊരു ആശങ്ക. ഇല്ല, അമ്മ വിളിച്ചിട്ടില്ല. ബാക്കിയുള്ള മിസ് കോളുകൾ സാവധാനം നോക്കാവുന്നതേയുള്ളു. അയാൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് കടന്നു.

തിളക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിടുന്നതിനിടയിൽ അയാളുടെ കണ്ണുകൾ തട്ടിലിരിക്കുന്ന ‘ജിൻസെങ്’ പായ്ക്കറ്റിൽ ഉടക്കി. മരം കൊണ്ടുള്ള ഡപ്പിയിൽ ഭംഗിയായി പാക്ക് ചെയ്തിരിക്കുന്നു. കൊറിയയിൽ പോയി വന്നപ്പോൾ കൂട്ടുകാരൻ ഹിരൽ തന്നതാണ്. ജിൻസെങ് വേരിന്റെ സത്താണ്. അവിടെ വളരെയധികം പ്രചാരത്തിലുള്ള ഒരു എനർജി ഡ്രിംഗ്. ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല. ഏതോ ഒരു ഉൾപ്രേരണയാൽ അയാൾ അതെടുത്ത് തുറന്ന് അതിൽ നിന്നും ഒരു സ്പൂൺ പൊടി അയാളുണ്ടാക്കുന്ന ചായയിൽ കലർത്തി. ബാൽക്കണിയിൽ നിന്ന് ചായയും കുടിച്ച് നിൽക്കുമ്പോൾ അയാളുടെ മനസ്സ് അബുദാബിയിലെ വീഴ്ചയിൽ നിന്നും കരകയറാനുള്ള നവോദ്യമങ്ങൾ തിരയുകയായിരുന്നു. അമ്മയുടെ ഉപദേശം – എത്ര വീണാലും തളരരുത്. രാവിലെ കണ്ട മാർജ്ജാരനും അതെ സന്ദേശമാണ് തന്നത്. തന്റെ ഒൻപതാം ജീവൻ ഉയിർത്തെഴുന്നേൽപ്പിന്റെയാവണം. കൂടെയാരേയും കൂട്ടേണ്ടതില്ല, ഒറ്റയ്ക്കാവുമ്പോൾ ചതിയും പാരയും ഒഴിവാക്കാം. ചായ കുടിക്കുന്തോറും അയാൾ കൂടുതൽ ഉന്മേഷവാനായി. ചിന്തകൾ കലങ്ങിമറിയാതെ നേർവഴിയിൽ പോകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഹിരൽ പറയാറുള്ളത് അയാൾക്ക് മനസ്സിൽ തേട്ടിവന്നു – ‘ടി മേക്ക്സ് എ പ്ലാൻ ഇൻടു എ പ്ലാന്റ്’! താൻ കുടിക്കുന്ന ചായ തന്റെ മനസ്സിൽ നാമ്പെടുത്ത പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാനുള്ള വഴികളാണ് തുറന്നുതരുന്നത്. അമ്മയുടെ മാർജ്ജാരനാണ് താൻ. ഇത്തവണ ആര് വിചാരിച്ചാലും തന്റെ ലക്ഷ്യങ്ങളെ തകർക്കാൻ സമ്മതിക്കരുത്. വളരെ ഗോപ്യമായി വേണം കരുക്കൾ നീക്കാൻ.

Read also: ആദ്യ ഭർത്താവുമായി പിരിഞ്ഞു, നാട്ടുകാർ ചേർന്നു വീണ്ടും കല്യാണം കഴിപ്പിച്ചു...

അയാളിലെ മാർജ്ജാരൻ ഊർജ്ജസ്വലനായി.

ആറുമാസത്തിനുള്ളിൽ അയാളുടെ ‘കവലകളിലെ ചായപീടികകൾ’ പ്രവർത്തനമാരംഭിച്ചു. നാട്ടിലെ പ്രധാനവീഥിയിലെ കവലകളിൽ ഉന്തുവണ്ടിയിൽ ചായ ഉണ്ടാക്കി വിൽക്കുന്ന മാതൃകയാണ് അയാൾ പരീക്ഷിച്ചത്. ഓരോ കടയും കവലയിലെ ഒരു പ്രത്യേകസ്ഥലത്ത് സ്ഥിരമായി നിർത്തിയിട്ടു. നാട്ടിലെ സാധാരണക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള പേരുകളാണ് ഓരോന്നിനും നൽകിയത് – നാട്ടുകാരുടെ രുചിക്കനുസരിച്ചുള്ള പേര്. വാക്കേഴ്സ് ടീ, പീറ്റർ സ്പെഷ്യൽ, ജിൻ ടീ, ടീച്ചേഴ്സ് ടീ എന്നിങ്ങനെയുള്ള ഗൂഢാർഥനാമങ്ങൾ കൂടാതെ സമോവർ, വഴിവക്കിലെ ചായ, കണികാണും ചായ എന്നിങ്ങനെയുള്ള നാടൻ നാമങ്ങളും അയാൾ ഉപയോഗിച്ചു. ഓരോ ചായക്കടയും നോക്കി നടത്താൻ പറ്റിയ ആളുകളെ അയാൾ തന്നെ ഇന്റർവ്യൂചെയ്ത് തെരഞ്ഞടുത്ത് പരിശീലനം കൊടുക്കുകയായിരുന്നു. പത്രത്തിലെ പരസ്യം വഴി ചായക്കട നടത്താൻ താൽപര്യമുള്ളവരെ ക്ഷണിക്കുകയാണ് ചെയ്തത്. അങ്ങനെ പരിചയമുള്ളവർ ആരുമറിയാതെ അയാൾ ഒരു വിഷുവിന്റെയന്ന് ഹൈവേയിലെ പത്ത് പതിനഞ്ച് കവലകളിൽ ഒരേ സമയം ഉന്തുവണ്ടി ചായക്കടകൾ പ്രവർത്തികമാക്കി. വിസ്താരമുള്ള കവലകളിൽ പാതയുടെ ഇരുഭാഗത്തും ചായപീടിക സ്ഥാപിച്ചു. വാഹനങ്ങളിൽ വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകരുതല്ലോ!

തേയിലയിലയുടെ ചില മൊത്ത വ്യപാരികളെ കണ്ടുപിടിച്ച് അവരിൽ നിന്നും തേയില വാങ്ങി സ്വന്തം മില്ലിൽ പൊടിച്ച് അതിൽ കുറച്ച് അയാളുടേതായ ഒരു സ്പെഷ്യൽ പൊടിയും ചേർത്താണ് അയാളുടെ ചായക്കടകളിൽ കൊടുത്തിരുന്നത്. വളരെ പെട്ടെന്ന് അയാളുടെ കവലകളിലെ ചായപീടികകൾ പ്രസിദ്ധമായി. അതിന്റെ ബ്രാൻഡ് നെയിമും ലോഗോയുമാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയതും ചായയുടെ ജനപ്രീതിക്ക് കാരണമായതും. ആവി പറക്കുന്ന ചായക്കോപ്പയുമായി നിൽക്കുന്ന പൂച്ചയുടെ തലയ്ക്ക് മുകളിൽ ‘മാർജ്ജൂസ്’ എന്നെഴുതിയത് ‘മാർജ്ജൂസ്’ ബ്രാൻഡിനെ ജനസമ്മിതമാക്കി. മാർജ്ജൂസിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് ആർക്കുമറിയില്ലായിരുന്നു. ഒരു പ്രവാസിയുടേതാണെന്ന് നാട്ടുകാർക്ക് മനസ്സിലായതല്ലാതെ ഏതാണാ പ്രവാസിയെന്നത് ഗൂഢമായി തന്നെ നിലനിന്നു. അമ്മയോട് പോലും പറയാതെയാണ് അയാൾ തന്റെ സംരംഭത്തിന് ചുക്കാൻ വലിച്ചത്. വിജയിച്ചാൽ അമ്മയ്ക്കൊരു ‘സർപ്രൈസ്’ കൊടുക്കാമെന്നാണ് അയാൾ ഉദ്ദേശിച്ചത്. താമസിയാതെ ഫുഡ് ആപ്പുകളിലും മാർജ്ജൂസ് കയറിക്കൂടി. മാർജ്ജൂസിന്റെ സ്പെഷ്യൽ ഫ്ലാസ്ക്കുകളിൽ ചായ വീട്ടിലെത്തിത്തുടങ്ങി. അയാളുടെ ചായയുടെ പ്രചാരം വർധിക്കാൻ അത് ഹേതുവായി. അമ്മയുടെ അടുക്കൽ മാർജ്ജൂസുമായി എത്താനുള്ള സമയമായിരിക്കുന്നു. ഒടുവിൽ താൻ വിജയിച്ച കഥ അമ്മയുമായി പങ്കുവയ്ക്കാൻ തീരുമാനിച്ച് അയാൾ നാട്ടിലെ വീട്ടിലെത്തി. നാട്ടിൽ വന്നിട്ട് കുറച്ച് നാളുകളായെങ്കിലും അയാൾ അമ്മയെ വിളിക്കുകയോ നാട്ടിലെത്തിയ കാര്യം അറിയിക്കുകയോ ചെയ്തിരുന്നില്ല. തന്റെ വിജയഗാഥയുടെ ചിഹ്നമായ മാർജ്ജൂസ് ഫ്ലാസ്ക്കുമായി ചെന്ന് അമ്മയെ അത്ഭുതപ്പെടുത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അമ്മ പോലും അംഗീകരിച്ച അയാളുടെ ഇരട്ടപ്പേര് വച്ചുതന്നെ അയാൾ അവസാനം അമ്മ ആഗ്രഹിച്ച നിലയിലെത്തി. 

മാർജ്ജൂസിനെ പറ്റി അമ്മ കേട്ടിട്ടുണ്ടാവും. പക്ഷേ, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതാരാണെന്ന് അമ്മ അന്വേഷിച്ചിട്ട് പോലുമുണ്ടാകില്ല. അവരുടെ വീടിനടുത്തുള്ള കവലയിലും അയാളുടെ ‘കവലയിലെ ചായപീടിക’ ഒരെണ്ണം സ്ഥാപിച്ചിരുന്നു. അതും നല്ല നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ആ നാട്ടിലും ചായക്ക് നല്ല പ്രചാരം ലഭിച്ചിരുന്നു. പെട്ടെന്ന് തോളത്തൊരു സഞ്ചിയും തൂക്കി പ്രത്യക്ഷപ്പെട്ട അയാളെ കണ്ട് അമ്മ അത്ഭുതപ്പെടുക തന്നെ ചെയ്തു. തുടക്കത്തിലെ കുശലാന്വേഷണങ്ങൾക്ക് ശേഷം അമ്മ ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. അമ്മയോട് എങ്ങനെ വേണം തന്റെ മാർജ്ജൂസിനെ അവതരിപ്പിക്കാനെന്ന് ആലോചിച്ച് അയാളിരുന്നു. കുറച്ച് നാടകീയമായ രീതിയിൽ പറഞ്ഞാലെ തനിക്ക് വേണ്ടപ്പെട്ടവർ തന്നെ അടുത്തിരുന്ന് കുത്തിയതും മറഞ്ഞിരുന്ന് പാര പണിതതും അതിനെയെല്ലാം തരണം ചെയ്ത് താൻ ഈ നിലയിലെത്തിയതുമെല്ലാം അമ്മയിൽ അതിശയവും ആകാംക്ഷയും ഉണർത്തുകയുള്ളു. “നീ ഏത് സ്വപ്നലോകത്താണ്? ഈ ചായ കുടിക്ക്. അബുദാബിയിൽ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വരുന്നതല്ലേ!” അമ്മയുടെ ശബ്ദം കേട്ട് അയാൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ചായ കപ്പുമായി മുന്നിൽ നിൽക്കുന്ന അമ്മ. അയാൾ അമ്മയുടെ കൈയിൽ നിന്നും കപ്പ് വാങ്ങി ചായ ചുണ്ടോടടുപ്പിച്ചു. “അമ്മയുടെ ചായ കുടിച്ചിട്ടെത്ര നാളായി! അതിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പത്തിരിക്കുന്നു.” അയാൾ ഒരിറക്ക് ചായ കുടിച്ചു. ഇത് തനിക്ക് പരിചയമുള്ള രുചിയാണല്ലോ. അമ്മയുടെ സ്വതസിദ്ധമായ രുചിയല്ല. അയാൾ അമ്മയുടെ മുഖത്തേക്ക് നോക്കി. “മാർജ്ജൂസുള്ളപ്പോൾ എന്തിന് വെറുതെ അടുക്കളയിൽ കഷ്ടപ്പെടുന്നു?” അമ്മ അയാളെ നോക്കി പറഞ്ഞു.

Read also : കുടുംബത്തോടൊപ്പം കല്യാണത്തിന് പോയി; സംഭവിച്ചത് വൻ അമളി...

തന്റെ പരസ്യത്തിലെ അതേ വാചകം. അയാളുടെ കണ്ണുകളിലെ അത്ഭുതം കണ്ടിട്ടെന്നോണം അമ്മ അടുക്കളയിൽ പോയി ഒരു ഫ്ലാസ്ക്കുമായി തിരിച്ചെത്തി. ഫ്ലാസ്ക്ക് അയാളുടെ നേരെ നീട്ടി പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, “ഇത്രയും നല്ല ചായ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമ്പോൾ ചായ ഉണ്ടാക്കേണ്ട ബുദ്ധിമുട്ടില്ലല്ലോ! അത് മാത്രമല്ല ഇതിലെ പൂച്ചയെ കാണുമ്പോൾ എനിക്ക് നിന്നെ ഓർമ്മ വരികയും ചെയ്യും.” അയാളുടെ മനസ്സിലെ അതിശയം ആശങ്കയായി മാറി. മാർജ്ജൂസ് തന്റെയാണെന്നതറിയാതെ അമ്മ പ്രശംസിക്കുകയാണ്. അത് തന്റെയാണെന്ന് പറയുമ്പോൾ എന്തായിരിക്കും അമ്മയുടെ പ്രതികരണം? “പൂച്ചയെന്ന ഇരട്ടപ്പേരുണ്ടായിട്ടും നിനക്ക് തോന്നാത്തത് മറ്റാർക്കോ തോന്നിയത് ചായപ്രേമികളുടെ ഭാഗ്യം. നിന്റെ തലയിൽ ഇതൊന്നും വരച്ചിട്ടില്ലെന്ന് കൂട്ടിക്കോ. ഈ നാട്ടിൽ നിന്ന് പോയാലെങ്കിലും നിന്റെ തലവര നേരെയാകുമെന്ന് കരുതിയത് വെറുതെയായി,” അമ്മ തുടർന്നു. അമ്മയുടെ ശബ്ദത്തിൽ നിരാശ നിഴലിച്ചിരുന്നു. തിരിച്ചെന്ത് പറയണമെന്നറിയാതെ അയാൾ മിഴിച്ചിരുന്നു. അമ്മയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും, ഈ ചായയുടെ യാഥാർഥ ഉടമ അയാളാണെന്ന്? അമ്മയുടെ മനസ്സിൽ അയാളൊരു പരാജയമാണെന്ന് സ്ഥാപിക്കപ്പെട്ട സ്ഥിതിക്ക് അയാൾ പറയുന്നതൊന്നും അമ്മ വിശ്വസിക്കാൻ പോകുന്നില്ല. “പൂച്ചയുടെ വേണ്ടാത്ത സ്വഭാവമെല്ലാം കിട്ടിയെന്നല്ലാതെ അതിന്റെ മിടുക്കിന്റെ ഒരംശം പോലും നിനക്കില്ലാണ്ടായിപ്പോയല്ലോ. കഷ്ടം! ഇനിയെങ്കിലും അബുദാബിയിൽ എന്തെങ്കിലും ജോലി കണ്ടുപിടിച്ച് സ്ഥിരമായി നിൽക്കാൻ നോക്ക്.” അമ്മയുടെ വർത്തമാനം നീണ്ടുപോയി. അമ്മ പറയുന്നതൊന്നും അയാളുടെ ചെവിട്ടിൽ വീഴുന്നുണ്ടായിരുന്നില്ല. അമ്മയ്ക്ക് വേണ്ടി കൊണ്ടുവന്ന മാർജ്ജൂസ് ഫ്ലാസ്ക്ക് അയാളുടെ തോൾസഞ്ചിയിലിരുന്ന് വിറച്ചു. അതയാളുടെ കൈകളിലേക്ക് പകർന്നു. അയാളെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്ന അമ്മ കാണാതെ മേശപ്പുറത്തിരുന്നിരുന്ന ഫ്ലാസ്ക്ക് അയാൾ കൈക്കലാക്കി. അത് സഞ്ചിയിൽ നിക്ഷേപിച്ചു. “മ്യാവൂ..!” അയാളുറക്കെ കരഞ്ഞു.

Content Summary: Malayalam Short Story ' Marjaran ' Written by Santhosh Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com