ADVERTISEMENT

നഗരത്തിലെ ഒരു ഫ്ലാറ്റ് നിവാസി പങ്കുവെച്ച രസകരമായ ഒരു അനുഭവ കഥയാണിത്. 2010 ൽ അദ്ദേഹം ഫ്ലാറ്റ് വാങ്ങി താമസത്തിന് എത്തിയപ്പോൾ തന്നെ സെക്രട്ടറിയോട് ചോദിച്ചിരുന്നു ഇവിടെ വേസ്റ്റ് ഒക്കെ എങ്ങനെയാണ് കൊണ്ടുപോകുന്നതെന്ന്. അതിവിടെ ചിന്നക്കനിയുടെ ഡിപ്പാർട്ട്മെൻറ് ആണ്. നമ്മൾ ഒന്നും അറിയണ്ട. ഫ്ലാറ്റിന് പുറകുവശത്ത് വലിയ രണ്ട് ഡ്രം വച്ചിട്ടുണ്ട്. ഒന്നിൽ അടുക്കള മാലിന്യങ്ങളും മറ്റതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ച് ഇട്ടാൽ മാത്രം മതി. ബാക്കി കാര്യങ്ങളൊക്കെ ചിന്നക്കനി നോക്കിക്കോളും എന്ന്. ചിന്നക്കനി രാവിലെ 10 മണിയോടെ വരും. കൈയ്യിൽ ഗ്ലൗസും മുഖംമൂടിയും എല്ലാം ധരിച്ച് ആദ്യം ഡ്രമ്മിനു ചുറ്റും കുറച്ചു സമയം നടക്കും. പിന്നെ അതൊക്കെ കോലു കൊണ്ടും മൺകോരി കൊണ്ടും ഒന്ന് ഇളക്കി നോക്കും. എത്ര ക്വാണ്ടിറ്റി ഉണ്ടെന്ന് അറിയാൻ ആണ്. പിന്നെ ചന്തയിൽ പോയി കണക്കനുസരിച്ച് ഒന്നോ രണ്ടോ പ്ലാസ്റ്റിക് ചാക്കും ഒരു കെട്ട് ബീഡിയും ഒരു കുപ്പി മദ്യവും വാങ്ങി വരും. കാർഷെഡിന്റെ സൈഡിൽ ഇരുന്ന് മദ്യപിക്കും. പിന്നെ ബീഡിവലി. ഈ പണിയൊക്കെ ചെയ്യണമെങ്കിൽ ഇതൊക്കെ അത്യാവശ്യം തന്നെ എന്ന് കരുതി ഫ്ലാറ്റ് നിവാസികൾ ആരും ഇതിലൊന്നും ഇടപെടില്ല. 

അത്യാവശ്യം മദ്യം ഒക്കെ തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ മൺകോരി കൊണ്ടു കോരി എല്ലാം പ്ലാസ്റ്റിക് ചാക്കിലാക്കും. പിന്നെ ചാക്ക് സൂചിയിൽ പ്ലാസ്റ്റിക് നൂല് കൊരുത്തു ഭംഗിയായി തയ്ച്ചു ചാക്ക് അടയ്ക്കും. തയ്പ്പിനിടയിൽ ഒന്നോ രണ്ടോ മാവിലയോ പ്ലാവിലയോ അങ്ങനെ എന്തെങ്കിലും വെച്ച് കഴിയുമ്പോൾ മാങ്ങയോ കടച്ചക്കയോ ആണ് ഈ ചാക്കിനകത്ത് എന്നേ ആരും കരുതൂ. പ്ലാസ്റ്റിക് ഒക്കെ മറ്റൊരു ചാക്കിൽ. പണികഴിഞ്ഞ് ബീഡിയും വലിച്ച് അവിടെ വെയിറ്റ് ചെയ്യുമ്പോൾ അയാളുടെ സുഹൃത്തായ ഒരു ഓട്ടോക്കാരൻ അവിടെയെത്തും. പിന്നെ രണ്ടുപേരും കൂടി ഒന്നു കൂടി മിനുങ്ങി ചാക്ക് ഓട്ടോയിൽ കയറ്റി സ്ഥലംവിടും. വല്ല ഒഴിഞ്ഞ പറമ്പുകളിലോ വിജനപ്രദേശത്തോ കൊണ്ട് ചാക്കുകൾ ചാരി വയ്ക്കും. കണ്ടാൽ എന്തോ മാങ്ങയോ കടച്ചക്കയോ പറിച്ചു കൊണ്ടു പോവുകയാണ് എന്നേ തോന്നുകയുള്ളു. നഗരത്തിന്റെ പല ഭാഗത്തായിട്ടാണ് ഇത് കളയുക. ഇന്ന് വച്ച സ്ഥലത്ത് പിന്നെ നാളെ വയ്ക്കില്ല. വെയ്സ്റ്റ് എല്ലാദിവസവും ഭംഗിയായി എടുത്തു മാറ്റുന്നത് കൊണ്ട് നല്ലൊരു തുക വച്ച് എല്ലാ ഫ്ലാറ്റുകളിൽ നിന്നു പിരിച്ചു മാസാമാസം സെക്രട്ടറി ചിന്നക്കനിയെ ഏൽപ്പിക്കും. 

Read also: വീട്ടമ്മയുടെ കൊലപാതകം; വിരലടയാളങ്ങളൊന്നും കണ്ടെത്താനായില്ല.

ഒഴിഞ്ഞ പറമ്പുകളും വിജന പ്രദേശങ്ങളിലും ഒക്കെ ഉപേക്ഷിച്ച് മടുക്കുമ്പോൾ ചിന്നക്കനി വേസ്റ്റുമായി നേരെ ചന്തയിൽ ചെല്ലും. സംശയദൃഷ്ടിയോടെ ആരെങ്കിലും നോക്കിയാൽ ചിന്നക്കനി അവരോട് പറയും. “കൊഞ്ചം സാമാൻകൾ എനക്ക് മാർക്കറ്റിലിരുന്ത് വാങ്കണം. നീ ഇന്ത മൂട്ടയെ ഒന്ന് പാത്തുക്കണം.” മാർക്കറ്റ് പ്രവേശന കവാടം വഴി വരുന്ന ആൾ പിന്നെ ആ വഴിക്ക് തിരിച്ചു വരില്ല. മറുവഴിയിലൂടെ വീട്ടിലെത്തും. ‘കടുവയെ പിടിച്ച കിടുവ’എന്ന് പറഞ്ഞതുപോലെ മൂട്ട നോക്കാൻ ഏൽപ്പിച്ച ആൾ രണ്ടുമണിക്കൂർ ആയിട്ടും ഉടമസ്ഥൻ തിരിച്ചു വരാത്തത് കൊണ്ട് രണ്ട് ചാക്കും മോഷ്ടിച്ചു കൊണ്ട് ഒരു ഓട്ടോ പിടിച്ച് വീട്ടിൽ കൊണ്ടുപോയി ഒരു ദിവസം. അന്ന് ചിന്നക്കനി പ്ലാസ്റ്റിക് നൂലിനിടയിൽ തയ്ച്ചു പിടിപ്പിച്ചിരുന്നത് കടപ്ലാവിന്റെ ഇലയായിരുന്നു. രണ്ട് ചാക്ക് കടച്ചക്ക എന്ന് കരുതി കൊണ്ടു പോയ ആ പാവം കള്ളന്റെ അവസ്ഥ!!! ഇങ്ങനെയൊക്കെയുള്ള പല ടെക്നിക്കുകളും പ്രയോഗിച്ച് ചിന്നക്കനി ഭംഗിയായി വേസ്റ്റ് മാനേജ്മെന്റ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരിടയ്ക്ക് ചിന്നക്കനിയുടെ പണികളൊക്കെ കുടുംബശ്രീ ചേച്ചിമാർ ഏറ്റെടുത്തിരുന്നു. ഒരു ആറുമാസം. വന്നതിന്റെ ഇരട്ടി സ്പീഡിൽ അവരൊക്കെ വന്നതുപോലെ തന്നെ പോയി. വീണ്ടും ഡ്യൂട്ടി ചിന്നക്കനിക്ക് തന്നെ ശമ്പളവർധനയോടെ തിരികെ ലഭിച്ചു. അപ്പോൾ കുറച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചോ എന്നൊരു സംശയം. “ഈ ചിന്നക്കനിക്കു മറ്റും താൻ ഇന്ത വേല തെരിയും. ഞാനൊരു ഘട്ടിക്കാരൻ ഈ ഫീൽഡിൽ. പച്ച പുടവ കെട്ടിക്കൊണ്ട് ചുറ്റിനടന്ന കുടുംബശ്രീ പൊണ്ണുങ്ങൾ ഇപ്പൊ എങ്കെ പോച്ചു?” സ്ഥിരം രണ്ടെണ്ണം അടിച്ചു ഇത്രയും ഏതെങ്കിലും ഒരു ഫ്ലാറ്റ് നിവാസിയോട് പറഞ്ഞില്ലെങ്കിൽ ചിന്നക്കനിക്ക് ഉറക്കം വരില്ല എന്നായി.

അങ്ങനെയിരിക്കെ ഒരു നാലഞ്ചു ദിവസം അടുപ്പിച്ച് ചിന്നക്കനി വന്നില്ല. ഡ്രം എല്ലാം നിറഞ്ഞു. ആ വശത്തേക്ക് ദുർഗന്ധം കൊണ്ട് മൂക്കുപൊത്താതെ പോകാൻ പറ്റില്ല എന്നായി. സെക്രട്ടറിയും പ്രസിഡന്റും ചിന്നക്കനിയെ ഫോണിൽ വിളിയോട് വിളി. ഫോൺ സ്വിച്ച് ഓഫ്. ചിന്നക്കനി പൊങ്കലിന് തമിഴ്നാട്ടിലേക്ക് ആരോടും പറയാതെ ഒറ്റ പോക്ക്. അഞ്ച് ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടു. പൊങ്കൽ കഴിഞ്ഞ് എത്തിയത് ഒരു പുതിയ മനുഷ്യനായിട്ടായിരുന്നു. കാരണം എന്തെന്നല്ലേ, ചിന്നക്കനിയുടെ കല്യാണം കഴിഞ്ഞു. പൊണ്ടാട്ടി പൂങ്കുയിലിന്റെ അടുത്ത് ഇന്ത മാതിരി വേലയാണ് എന്നൊന്നും പറഞ്ഞിട്ടില്ല. പെരിയ ഗ്രീൻ വേംസ് വേസ്റ്റ് മാനേജ്മെന്റ് കമ്പനി സൂപ്പർവൈസർ വേല എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ശമ്പളം കൂട്ടി തന്നാൽ അല്ലാതെ ഇവിടെ നിൽക്കാൻ പറ്റില്ല എന്ന പുതിയ ഒരു ഡിമാൻഡ് കൂടി വെച്ചു. സെക്രട്ടറിയും പ്രസിഡന്റും അടിയന്തര യോഗം വിളിച്ചു കൂട്ടി ചിന്നക്കനിയുടെ ശമ്പളം കൂട്ടാനുള്ള തീരുമാനം പാസാക്കി. ചിന്നക്കനി രണ്ടുദിവസത്തിനുള്ളിൽ ജോയിൻ ചെയ്തു. അപ്പോൾ അവിടെ ചവർ നീക്കിയിട്ട് ഏഴ് ദിവസമായിരുന്നു. ദുർഗന്ധം വമിച്ചു തുടങ്ങിയ ചവറുകൾ ചിന്നക്കനി പതിവുപോലെ ചാക്കുമായി എത്തി ഒരു ദിവസം മുഴുവൻ ജോലി ചെയ്തു എല്ലാം ചാക്കിലാക്കി തെങ്ങോല ഒഴിച്ചുള്ള ഇലകൾ ഒക്കെ തയ്ച്ചു ഭംഗിയാക്കി ഓട്ടോക്കാരനെയും കൂട്ടി റോഡരികിൽ നിൽക്കുന്ന വലിയ മരങ്ങളുടെ ചുവട്ടിലും ചില ആളൊഴിഞ്ഞ വീടിന്റെ മതിലിലും ചാരി വെച്ചു രാത്രിയോടെ സ്ഥലംവിട്ടു.

Read also: മരുന്ന് കഴിച്ചതേ ഓർമ്മയുള്ളൂ; പിന്നെ സംഭവിച്ചത് കണ്ട് വീട്ടുകാർ ഞെട്ടി...

നേരം വെളുത്ത് പത്ത് മണിയോടെ ഒരു പൊലീസ് ജീപ്പ് ഫ്ലാറ്റിലെ ഒരു കൊച്ചു കുട്ടിയുടെ പേര് അന്വേഷിച്ച് അവിടെ എത്തി. പൊലീസുകാരന്റെ കൈയ്യിൽ അഡ്രസ് എഴുതിയ ഒരു കവറും ഉണ്ട്. അതിനുള്ളിൽ ഒരു ബർത്ത്ഡേ കാർഡ് ആയിരുന്നു. അത് കണ്ടു കുട്ടിയുടെ വീട്ടുകാർ അന്തംവിട്ടു. നിങ്ങൾ ഇന്ന സ്ഥലത്ത് ചവർ നിക്ഷേപിച്ചിരുന്നോ എന്ന് ചോദിച്ചു ഈ കവർ കാണിച്ചു പൊലീസ്. ഈ കുട്ടി എങ്ങനെ 10 കിലോമീറ്റർ ദൂരെ പോയി ഈ കവർ ഇടും. അപ്പോഴാണ് പൊലീസുകാർ പറയുന്നത് ഇന്നലെ രാത്രി വൈകി ഒരു പരാതി കിട്ടി ആറേഴ് ചാക്കുകൾ അവരുടെ വീടിന്റെ മതിലിനോട് ചേർന്ന് ആരോ അടുക്കി വെച്ചിരിക്കുന്നു. ആദ്യം എന്തോ പച്ചക്കറികൾ കെട്ടിവച്ച ചാക്ക് ആണെന്നാണ് കരുതിയത്. പിന്നെ ആ പരിസരം മുഴുവൻ നാറ്റം കൊണ്ട് നിൽക്കാൻ വയ്യ. അപ്പോൾ അവർ ഒരെണ്ണം കുത്തിത്തുറന്നു. അപ്പോഴാണ് മനസ്സിലായത് ഇത് ചവർ ചാക്കിലാക്കി ആരോ ഉപേക്ഷിച്ചിരിക്കുകയാണെന്ന്. ആ ചാക്കിൽ നിന്ന് കിട്ടിയ അഡ്രസ് എഴുതിയ കവർ ആണിത്. പ്രസിഡണ്ടിനെയും സെക്രട്ടറിയെയും അവർ വിവരം അറിയിച്ചു. പുറകെ മുൻസിപ്പാലിറ്റിയിൽ നിന്നുള്ള ആൾക്കാർ എത്തി പിഴ ഉടനെ അടയ്ക്കണം എന്നും നിങ്ങളുടെ ചെലവിൽ തന്നെ ആ ചാക്കുകൾ അവിടെ നിന്ന് മാറ്റണമെന്നും പറഞ്ഞു. മാറ്റാൻ താമസിച്ചാൽ ദിവസം വച്ച് പിഴ തുക കൂടുമെന്നും. പുറകെ പൗരസമിതിയിൽ നിന്നുള്ള ആൾക്കാർ. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ അതിനു പുറകെ എത്തി. ഉറവിടത്തിൽ തന്നെ സംസ്കരണം എന്ന നിയമം ഫ്ലാറ്റ്കാർ ലംഘിച്ചത് കൊണ്ട് അതിനും ഒരു പിഴ ചുമത്തി. ഉടനെ ഇൻസിനറേറ്റർ വെക്കാനുള്ള നിർദ്ദേശവും കൊടുത്തു. 

ചുരുക്കത്തിൽ സെക്രട്ടറിയും പ്രസിഡണ്ടും കാലുവെന്ത നായയെപോലെ കുറെ ഓഫീസുകളിൽ ഒക്കെ നെട്ടോട്ടമോടി പിഴകളും ഒടുക്കി ഇൻസിനറേറ്ററും വെച്ച് പ്രശ്നം തീർത്തു. ആറുമാസം കഴിഞ്ഞ് ചിന്നകനി -പൂങ്കുയിൽ ദമ്പതിമാരെ കണ്ടപ്പോൾ ചിന്നക്കനി പറയുകയാണ്. "നാൻ ഏത് തടങ്കലും ഇല്ലാതെ ഇന്ത വേല നടത്തിക്കൊണ്ടിരുന്നേൻ. അന്ത ചിന്ന പശങ്ക താനേ എല്ലാം തൊലച്ചത്. മുന്നാഡിയെ നാൻ എല്ലാവരോടും പേശിയാച്ചു യഥാവത് പേപ്പർ, കവർ എല്ലാമെ കിഴുച്ചു താൻ ഡ്രമ്മിൽ പോടണം. അന്ത ചിന്ന പശങ്ക അതു കേൾക്കലൈ. അത് താൻ ഇപ്പടിയെല്ലാം നടന്തത്. ഇതൊന്നും എന്നോടാ തപ്പ് ഇല്ലൈ." ഏതായാലും ചിന്നക്കനി മദ്യപാനം, ബീഡി വലി എല്ലാം നിറുത്തി തമിഴ്നാട്ടിൽ നിന്നും ഫ്രൂട്ട്സ് കൊണ്ടു വന്ന് കച്ചവടം തുടങ്ങി പൊണ്ടാട്ടിയുടെ കൂടെ സന്തോഷം ആയി ജീവിക്കുന്നു. 

Content Summary: Malayalam Short Story ' Chinnakkaniyum Poonkuyilum ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com