കർഷകൻ ആയാൽ മതി – ശ്യാംലാൽ ഷാസ് എഴുതിയ ചെറുകഥ
Mail This Article
നിങ്ങൾക്കൊക്കെ തൂമ്പയെടുത്ത് കിളക്കാൻ ഇറങ്ങിക്കൂടെ..! എന്ന് ആക്രോശിച്ചുകൊണ്ട് ആരംഭിച്ച ക്ലാസിന്റെ അവസാന നേരത്താണ് നിങ്ങൾക്കാരാകണം എന്ന ചോദ്യം മാഷെറിഞ്ഞത്. കർഷകനായാൽ മതി മാഷേ.. നിശ്വാസം പോലുമില്ലാത്ത നിശബ്ദതയിലേക്ക് മാഷ് വീണുപോയി. അതേ നിശബ്ദത അപ്പനും തുടർന്നു. അടുക്കളയിൽ പാത്രം നിലത്തിട്ട് അമ്മ ആ നിശബ്ദതതെ കീറിമുറിച്ചു. വേനലവധിക്ക് നേരെ പോയത് അപ്പാപ്പനിലേക്കാണ്. അപ്പാപ്പനോളം വേനലറിഞ്ഞ മനുഷ്യരില്ല.. ഭൂമിയോളം ഭൂമിയെ അറിഞ്ഞ മറ്റൊരു മനുഷ്യനും. പുലരും മുൻപേ ഉണരണം മരുഭൂമി പോൽ വരണ്ട പാൽ പാത്രം നിറയ്ക്കണം. പാലളക്കാൻ ഓത്ത് കുന്നിലേക്ക്. പാലിന് പകരം തീറ്റ കൊടുക്കേണം. വയലിനോട് കുശലം പറയണം. പറമ്പിനോട് കഥ പറയണം. വേനൽ എരിഞ്ഞു തീരുംമുൻപ് അപ്പാപ്പനോട് ആഗ്രഹം തുറന്നുകാട്ടി. ഒരു കൈയ്യിൽ തൂമ്പയും മറു കൈയ്യിൽ ഒരു പേനയും സമ്മാനം. ഇത്തിരി നേരം നിശബ്ദനായി അപ്പാപ്പനും പ്രകൃതിയും. തൂമ്പ ഇത്തിരി ദൂരം മാറ്റി വെച്ചു, അതും കൈയ്യെത്തും ദൂരത്തേക്ക് മാത്രം..!
Content Summary: Malayalam Short Story ' Karshakan Aayal Mathi ' Written by Shyamlal Shas