ADVERTISEMENT

തന്റെ ഉറക്കഗുളികകൾ തീർന്നയന്ന്

മാർസെലോവിന് അതികഠിനമായി വിശന്നു.

രണ്ടു വർഷത്തോളമായിരുന്നു

അയാൾ ഭക്ഷണം കഴിച്ചിട്ട്!

വഴിയിൽ കണ്ടവരോടയാൾ തന്റെ

അസഹ്യമായ വിശപ്പിനെപ്പറ്റി പറഞ്ഞു.

അവരാകട്ടെ അതവഗണിക്കുകയും,

അനാവശ്യ തത്വചിന്തകളുടെ 

ധാരാളിത്തം വിളമ്പി അയാളുടെ

വിശപ്പിനെ അധികരിപ്പിക്കുകയും ചെയ്തു.
 

നഗരാതിർത്തിയിൽ വെച്ചൊരു

നല്ല ശമരിയാക്കാരൻ അയാൾക്ക്

അഞ്ചപ്പവും, രണ്ടു മീനും ദാനമായി നൽകി.

ഒരാരവം കേട്ട് പിറകിലേക്ക് നോക്കിയ

മാർസെലോ വലിയൊരാൾക്കൂട്ടം കണ്ടു.

വിശപ്പിന്റെ കരുവാളിച്ച മുഖങ്ങൾ!

അയാളവർക്ക് അപ്പം വിളമ്പി. മീനും...

അയ്യായിരം പേരുണ്ടായിരുന്നു അവർ!

അയ്യായിരത്തിന്റെയും വയറുനിറഞ്ഞു.

ശേഷിച്ചത് അയാളും ഭക്ഷിച്ചു.

വിശപ്പകന്നപ്പോൾ അയാൾക്ക്

ഉറക്കം വന്നു.
 

"ഞങ്ങളുടെ ഗുരുവാകൂ" എന്ന് കെഞ്ചിയ

അയ്യായിരത്തെയും പുറകിലുപേക്ഷിച്ച്

തന്റെ മുറിയിലേക്ക് മടങ്ങവേ

ഓർമ്മകളുടെ കെട്ടുപിണഞ്ഞ 

വേരുപടലങ്ങൾക്കിടയിൽ നിന്നുമയാൾ

തന്റെ ഉറക്കഗുളികയുടെ പേര്

മറവിയുടെ കൊടിലുകൊണ്ട്

പറിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.

അന്നുരാത്രി നഗരമാകെ അയാളുടെ

ഉച്ചത്തിലുള്ള കൂർക്കംവലി

മുഴങ്ങുകയുണ്ടായി!!
 

Content Summary: Malayalam Poem ' Maraviyude Kodil ' Written by Zehran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com