മറവിയുടെ കൊടിൽ – സെഹ്റാൻ എഴുതിയ കവിത

malayalam-poem-thonnunnathakilakhilam
Photo Credit: BrianAJackson/istockphoto.com
SHARE

തന്റെ ഉറക്കഗുളികകൾ തീർന്നയന്ന്

മാർസെലോവിന് അതികഠിനമായി വിശന്നു.

രണ്ടു വർഷത്തോളമായിരുന്നു

അയാൾ ഭക്ഷണം കഴിച്ചിട്ട്!

വഴിയിൽ കണ്ടവരോടയാൾ തന്റെ

അസഹ്യമായ വിശപ്പിനെപ്പറ്റി പറഞ്ഞു.

അവരാകട്ടെ അതവഗണിക്കുകയും,

അനാവശ്യ തത്വചിന്തകളുടെ 

ധാരാളിത്തം വിളമ്പി അയാളുടെ

വിശപ്പിനെ അധികരിപ്പിക്കുകയും ചെയ്തു.
 

നഗരാതിർത്തിയിൽ വെച്ചൊരു

നല്ല ശമരിയാക്കാരൻ അയാൾക്ക്

അഞ്ചപ്പവും, രണ്ടു മീനും ദാനമായി നൽകി.

ഒരാരവം കേട്ട് പിറകിലേക്ക് നോക്കിയ

മാർസെലോ വലിയൊരാൾക്കൂട്ടം കണ്ടു.

വിശപ്പിന്റെ കരുവാളിച്ച മുഖങ്ങൾ!

അയാളവർക്ക് അപ്പം വിളമ്പി. മീനും...

അയ്യായിരം പേരുണ്ടായിരുന്നു അവർ!

അയ്യായിരത്തിന്റെയും വയറുനിറഞ്ഞു.

ശേഷിച്ചത് അയാളും ഭക്ഷിച്ചു.

വിശപ്പകന്നപ്പോൾ അയാൾക്ക്

ഉറക്കം വന്നു.
 

"ഞങ്ങളുടെ ഗുരുവാകൂ" എന്ന് കെഞ്ചിയ

അയ്യായിരത്തെയും പുറകിലുപേക്ഷിച്ച്

തന്റെ മുറിയിലേക്ക് മടങ്ങവേ

ഓർമ്മകളുടെ കെട്ടുപിണഞ്ഞ 

വേരുപടലങ്ങൾക്കിടയിൽ നിന്നുമയാൾ

തന്റെ ഉറക്കഗുളികയുടെ പേര്

മറവിയുടെ കൊടിലുകൊണ്ട്

പറിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.

അന്നുരാത്രി നഗരമാകെ അയാളുടെ

ഉച്ചത്തിലുള്ള കൂർക്കംവലി

മുഴങ്ങുകയുണ്ടായി!!
 

Content Summary: Malayalam Poem ' Maraviyude Kodil ' Written by Zehran

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS