കൊത്തുപണികളുള്ള മുട്ടകൾ – റിൻഷിദ സലാഹുദ്ധീൻ എഴുതിയ കവിത

Mail This Article
ഇരുണ്ടതും അനന്തവുമായ രാത്രി..
ഇരുളിന്റെ നിശബ്ദതയിൽ
നശിച്ചുപോയ ഇന്നലകളുടെ
നിഴൽപാടുകൾ..
അക്ഷമരായ്
രക്ഷകന്റെ
വരവ് തേടുന്ന
കണ്ണുകൾ
അയൽപുറങ്ങളിലെ
വെളിച്ചമണയാൻ
വരാന്തയിലെ
അരണ്ട
വെളിച്ചത്തിൽ
കാത്തു നിന്നു..
കർമ്മിയും ശിഷ്യനുമെത്തി
കർമ്മങ്ങൾ തുടങ്ങി...
ആകാംക്ഷപൂണ്ട വലിയകണ്ണുകൾ
ജനൽ പാളികളിൽകൂടി
പാളി നോക്കി..
അടുപ്പിൽ തീ പൊന്തി.
കൊത്തുപണികളുള്ള മുട്ടകളെ
തീജ്വാലവിഴുങ്ങി..
വെന്തമുട്ടയുടെ
വെടക്ക് ഗന്ധത്തിൽ
കാറ്റിന് മനം പുരട്ടി..
ശിഷ്യൻ ജീവനുള്ള കോഴിയെ
മുറ്റത്തെ കുഴിയിലിറക്കി..
കർമ്മി മന്ത്രം ജപിച്ചു..
മുട്ടകൾ
ഇഴഞ്ഞു നടന്ന് തീ ജ്വാലകളിൽ
വെന്തു മരിച്ചു..
ശിഷ്യൻ പുറത്തെടുത്ത -
കുഴിച്ചിട്ട കോഴിയെ
കൊന്നു തിന്നാൽ
നാശത്തിന്റെ നാളുകൾ
നശിച്ചടങ്ങുമെന്നും
സമൃദ്ധിയുടെ വിളയാട്ടം
വിഭ്രമിപ്പിക്കുമെന്നും
അഞ്ഞൂറിന്റെ നോട്ടുകൾ
എണ്ണാതെ
പോക്കറ്റിലിടുമ്പോൾ
കർമ്മി
മന്ദസ്മിതത്തോടെ
മൊഴിഞ്ഞു.
Content Summary: Malayalam Poem ' Kothupanikalulla Muttakal ' Written by Rinshida Salahuddheen