ADVERTISEMENT

ഡിഗ്രിക്കാലം കഴിയുംവരെ, വീട് വിട്ട് ദൂരെ പോകണം, ജോലിക്ക് ദൂരെ പോകണം എന്നത് മാത്രമായിരുന്നു ചിന്ത. നല്ലൊരു ജീവിതം കിട്ടണമെങ്കിൽ, പുറത്തു പോകണമെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു. കല്യാണ കാര്യം പറഞ്ഞ് ആരെങ്കിലും വന്നാൽ തിരുവനന്തപുരമോ കാസർകോടോ നോക്കിക്കോളാൻ പറഞ്ഞ സമയമുണ്ട്. അപ്പോളും അമ്മ ചോദിക്കുമായിരുന്നു, "എന്തിനാ ഉണ്ണി ഇത്ര ദൂരെ പോണത്". അപ്പൊ ഞാൻ പറയും "കുറെ യാത്ര ചെയ്ത് വീട്ടിലെത്താലോ, എനിക്ക് ഇടയ്ക്കിടെ ചീത്ത കിട്ടില്ലല്ലോ, എപ്പോഴും എല്ലാരേം കണ്ട ആർക്കും എന്നെ ഒരു വിലയുണ്ടാവില്ല" എന്നൊക്കെ. ഡിഗ്രി കാലഘട്ടത്തിൽ എത്ര വൈകിയെത്തിയാൽ പോലും എന്താ വൈകിയതെന്ന് ആരും ചോയ്ച്ചില്ല. "ഈ നേരത്ത് എന്തിനാ നടന്ന് വന്നത് നിനക്കൊരു ഓട്ടോയിൽ വന്നൂടെ" എന്ന് മാത്രം. അമ്മയുടെ വീട്ടിൽ പോവുമ്പോൾ ഒരു വിളി. 'എത്തിയോ' ചോയ്ക്കും, വയ്ക്കും. അല്ലാണ്ട് ഒരു കോൾ പോലും അന്ന് വന്നിട്ടില്ല. ഒരു തവണ പോലും വീട്ടിലേക്കുള്ള വഴി ആസ്വദിച്ച് ഞാൻ നടന്നതായി ഓർക്കുന്നില്ല. ഒന്നെങ്കിൽ ഓട്ടം, ഇല്ലെങ്കിൽ സ്പീഡിൽ നടത്തം. എന്നാൽ, വീട് വിട്ടപ്പോഴാണ് വീട്ടിലേക്കുള്ള വഴി എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കുന്നത്.

കോളജിൽ നിന്നും എത്ര അടുത്തായിരുന്നു വീടുണ്ടായിരുന്നത്. ചെല്ലുന്നു, കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോണിലിരിക്കുന്നു, ഉറങ്ങുന്നു. ആരും ഒന്നും ചോയ്ച്ചില്ല.. പക്ഷേ, ഞാൻ ദൂരെ പോരുമ്പോൾ അവർക്കുള്ളിൽ പേടി നിറയുന്നത് ഞാൻ കണ്ടു.. ഹോസ്റ്റലിലാക്കി തിരിച്ചുപോകുമ്പോൾ ഞാൻ ആദ്യമായി അവർ കരയുന്നത് കണ്ടു. മുടങ്ങാതെയുളള ഫോൺ വിളികളിൽ എന്റെ സുരക്ഷിതത്വം അവരാലാവും വിധം നന്നായ് നോക്കുന്നതും, വീടെത്തും വരെ നിർത്താതെയുള്ള വിളിയും, രാത്രി എത്തുമ്പോൾ അച്ഛനോ കുട്ടുവോ ബസ്റ്റാന്റിൽ കൂട്ടാൻ വരുന്നതും, വീട്ടിലേക്കുള്ള വഴിയും, എന്റെ മുറിയും, അവരുടെ കരുതലുമെല്ലാം എന്റെ മെയിൻ വീക്ക് പോയിന്റുകളായി.. ഞാൻ കരയുന്നതും, അനുഭവിക്കുന്നതുമൊന്നും അവരൊരിക്കലും അറിയരുതെന്ന് മാത്രം ആഗ്രഹിച്ചുതുടങ്ങി.. സങ്കടം വരുമ്പോൾ ദേഷ്യപ്പെട്ടും, വാശികാണിച്ചും പയ്യെ പയ്യെ അവർക്കു വേണ്ടി ജയിച്ചു തുടങ്ങി.. അവരെയാരേലും എന്തേലും പറഞ്ഞാൽ മുന്നും പിന്നും പ്രായോം നോക്കാതെ സംസാരിച്ചും, ദേഷ്യപ്പെട്ടും അവരെ ചേർത്ത് നിർത്തി. പയ്യെ പയ്യെ ദൂരെ പോകണമെന്ന ആഗ്രഹം മാഞ്ഞുതുടങ്ങി.. അച്ഛനും അമ്മയ്ക്കും പ്രായമാവുന്നത് കാണുമ്പോൾ സങ്കടമായി തുടങ്ങി. അവരുടെ മുടി നരയ്ക്കുന്നതും, കൈകാൽ ചുളിയുന്നതും ശരീരം വേദനിക്കുന്നതുമെല്ലാം ഉള്ളിലെവിടെയോ ആന്തലുണ്ടാക്കുന്നുണ്ട്.. നമ്മൾ അടുത്തുണ്ടാവുമ്പോൾ അവർ അനുഭവിക്കുന്ന സെക്യൂരിറ്റി വേറൊരാൾക്കും നൽകാനാവില്ല.. 

അമ്മയ്ക്ക് അച്ഛിച്ഛൻ പൈസ കൊടുക്കുമ്പോൾ ആദ്യമൊക്കെ ഞാൻ അമ്മയെ വഴക്ക് പറയുമായിരുന്നു. "എന്തിനാ അമ്മേ മേടിക്കണേ" ചോയ്ക്കുമായിരുന്നു. അപ്പോ അമ്മ പറയും, "ഇത് വാങ്ങിയില്ലേ അച്ഛൻ ഇന്ന് ഉറങ്ങില്ലെന്ന്" അപ്പോളും എനിക്കത് മനസ്സിലാവില്ലാർന്നു.. അങ്ങനെയിരിക്കെ, ഒരൂസ്സം അമ്മമ്മ പറഞ്ഞു, "ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ എനിക്ക് ഇത് വരെ ഇറങ്ങും നേരം ആരും ഒന്നും തന്നിട്ടില്ലടാ.. തരുന്ന രൂപയിലല്ല, അതൊരു ബലമാണ്... നമ്മുടെയെന്ന ഉറച്ച ബലം, നമ്മുക്കെന്ന ആളുണ്ടെന്ന ധൈര്യം.." ഓരോ തവണ വീട്ടിൽ പോയാലും വിചാരിച്ചതിലും അധികം ദിവസം ഞാൻ നിൽക്കും.. കൊണ്ട്പോയ വർക്കൊന്നും ചെയ്യാതെ അമ്മടെ പുറകീന് മാറാതെ നടക്കും.. ഇടയ്ക്കിടെ അച്ഛാ, അമ്മാ, കുട്ടൂന്ന് വിളിച്ചോണ്ടേയിരിക്കും... അവർക്കതൊരുപക്ഷെ പലപ്പോഴും പ്രയാസമായിരിക്കും.. എന്നാലും ഞാൻ ഇടയ്ക്കിടെ വിളിച്ചോണ്ടേയിരിക്കും.. രാവിലെ അമ്മേടെ ചീത്ത കേട്ട് എണീക്കുന്നതും, അച്ഛന്റെ പിന്നാലെ ബിരിയാണിക്ക് ചുറ്റുന്നതും, കുട്ടൂനോട് ഒരു കാരണവുമില്ലാണ്ട് അടികൂടുന്നതുമെല്ലാം ചെറിയ വലിയ സന്തോഷമാണ്..

ഇപ്പൊ ഞാൻ ദൂരെ പോവാൻ ആഗ്രഹിക്കാറില്ല.. കാരണം, വീട്ടിലേക്കുള്ള വഴിയോളം, യാത്രയോളം മനോഹരമായതും, പ്രിയപ്പെട്ടതുമായ മറ്റൊന്നും കണ്ടെത്താനാവുന്നില്ല.. വർക്ക് കഴിഞ്ഞു ഇറങ്ങിയാൽ അമ്മയെ വിളിച്ച് എന്താ ചെയ്യ്ണേ, അച്ഛനെവിടെ, കുട്ടു വന്നോ ചോയ്ക്കുന്നതിൽപരം സമാധാനം വേറൊന്നുമില്ല. അച്ഛനുള്ളിടം, അമ്മയും, കുട്ടുവുമുള്ളിടം പ്രിയപ്പെട്ടതായി മറ്റെന്തു വേണം... "എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത് ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം" നമ്മളുള്ളിടത്തോളം, അവർക്ക് നമ്മളെയോർക്കാൻ ഇടവരുത്താതെ, കൂടെയുണ്ടാവണം.. ആരോ, കുറിച്ചപോൽ, ''നമ്മൾ ജീവിച്ചതല്ല ജീവിതം.. മറ്റുള്ളവരുടെ ഓർമ്മയിൽ നാം എന്ത് ബാക്കി വെക്കുന്നു എന്നതാണ് ജീവിതം..."

English Summary:

Malayalam Short Story ' Veettilekkulla Vazhi ' Written by Agna S. Nath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT