കരിയിലകൾ – തസ്നി ജബീൽ എഴുതിയ കവിത

Mail This Article
തളിർ മരങ്ങളാൽ,
പൂച്ചെടികളാൽ
ഉപേക്ഷിക്കപ്പെട്ടു
കിടപ്പാടമില്ലാതെ
അവഗണനയുടെ
വരണ്ടമണ്ണിൽ
പിടഞ്ഞു വീണവയാണ്
കരിയിലകൾ .
അതിനാലാവണം
എന്തെങ്കിലും നഷ്ട്ടമാകുമെന്ന
ഭയമൊട്ടുമില്ല.
തീക്ഷ്ണാനുഭവങ്ങളാൽ
കരിഞ്ഞു നിറം മാറിയ ഉടലുകളെ
വിറയാർന്ന ശൈത്യരാവുകൾക്കോ
സൂര്യതാപത്താൽ പൊള്ളുന്ന
പകലുകൾക്കോ തളർത്താനാവില്ല
അവ കാറ്റിനോടൊപ്പം കൂട്ടത്തോടെ
ഇരമ്പിയാർത്തു പോർമുഖത്തെന്ന
പോലെ മുന്നോട്ട് കുതിക്കുന്നു.
ആകാശമെന്ന ലക്ഷ്യത്തിലേക്ക്
ചിറക് വീശിപ്പറക്കാൻ ശ്രമിക്കുന്നു.
പച്ചിലകളെ പോലെ ഉറപ്പിച്ചു
നിർത്തുന്ന തണ്ടില്ല
ചില്ലകളുടെ തണലുമില്ല
കടന്നുവന്നത് കനൽ
പാതകളിലൂടെ ആണ്.
കിടന്നുറങ്ങിയത് വിയർപ്പ്
ചിന്തിയ മണ്ണിലുമാണ്.
അടക്കിപ്പിടിച്ച ഉള്ളിലെ നോവിൽ
ഒരു തീപ്പൊരി വീണാൽ മതി ആളിപ്പടരും
ആ ചൂടിൽ ശക്തിയുള്ള
ചില്ലകൾ പോലും താഴെ വീഴും
ഉയർന്ന മരങ്ങൾ വരെ കരിഞ്ഞുപോകും
ചിലപ്പോൾ ഒരു വനം തന്നെ കത്തിച്ചാമ്പലാകും .
സർവവും ഭസ്മമാകും
തനിയെ നിന്നു കരുത്താർജ്ജിച്ചവയാണ്
ചവിട്ടിയരക്കപ്പെടുമ്പോഴും
മുഷ്ടിചുരുട്ടി മുരളുന്നത് പോലെ സധൈര്യം
ശബ്ദമുയർത്തുന്നത് കേൾക്കാം.
ഇനി അടിച്ചു കൂട്ടി കുഴിയിലിട്ടുമൂടി
ഇല്ലാതാക്കാൻ നോക്കിയെന്നാൽ
വളമായ് മാറി പുതിയ വിത്തുകളിലൂടെ
തളിരുകളായ് പുനർജ്ജനിക്കും
പച്ചപ്പുകളായ് തഴച്ചു വളരും.
കൊടും വനം തന്നെ ആകും .