അന്യഗ്രഹജീവി – സതീഷ് കളത്തിൽ എഴുതിയ കവിത
Mail This Article
ഞാൻ മാന്യൻ; 'ഞാനും' മാന്യൻ.
'അതെ,
ഞാനും നീയും മാന്യന്മാർ!'
അപ്പോൾ,
ഈ പകൽമാന്യനാര്?
ഞങ്ങളൊരു സംവാദത്തണലിലിരുന്നു.
ഞാൻ പറഞ്ഞു, "അതവനാണ്."
ശരിയാണെന്നു മറ്റവൻ തലയാട്ടി.
അന്നേരം,
അവിടെയെത്തിയ ആ 'അവനും'
അവന്റെ ചൂണ്ടുവിരൽ പുറത്തേക്കു നീട്ടി;
ശരിയാണെന്നു ഞങ്ങളും തലയാട്ടി.
അങ്ങനെ,
വന്നെത്തിയ ഓരോ ചൂണ്ടുവിരലും
വരുത്തിയ അപരന്മാർ
വട്ടം കൂട്ടുന്ന സംവാദത്തണലിൽനിന്നും
കണ്ണെത്താ ദൂരവും കാതെത്താ ദൂരവും
മനസെത്താ ദൂരവും താണ്ടി
ചൂണ്ടുവിരലുകൾ പാഞ്ഞുകൊണ്ടിരുന്നു.
എന്നിട്ടും,
ആ 'പകൽമാന്യന്‍' മാത്രം
സംവാദത്തണലിലെത്തിയില്ല;
അവനൊരു 'ഗൂഢവാദ സങ്കൽപ' തോടിൽ
സുഷുപ്തിയിലായിരുന്നു!
അവസാനം,
അസ്തമയത്തിന്റെ അതിർവരമ്പ്
കടന്നാക്രമണത്തിനെത്തിയപ്പോൾ
'അതവൻ' തന്നെയെന്ന പതിവു കിണ്ടാട്ടംകൊണ്ട്
ആ സംവാദത്തണൽ താനെ പിരിഞ്ഞു.
പുറത്ത്,
കാത്തുക്കിടന്നിരുന്ന യു എഫ് ഒ പേടകങ്ങളിൽ
കേറിപ്പോയവരിൽ ചിലർക്കപ്പോൾ
ഉടലില്ലായിരുന്നു; ചിലർക്കു തലയും!