ADVERTISEMENT

പ്രദീപന്‍ രാധാമണിയെ കല്യാണം കഴിച്ച്, അവളുടെ കൈപിടിച്ച് വീടിന്‍റെ ചവിട്ടുപടി കയറുമ്പോള്‍, മണിരത്നത്തിന്‍റെ ‘റോജ’ സിനിമയില്‍ അരവിന്ദ്സാമി കെട്ടിക്കൊണ്ടുവന്ന സുന്ദരിപ്പെണ്ണിനെപ്പോലെ ഒരുത്തിയെയായിരിക്കും ഇവനും കൊണ്ടുവരികയെന്ന് കരുതിയ, അയല്‍പക്കത്തെ വയസ്സിപ്പെണ്ണുങ്ങള്‍ താടിക്ക് കൈവച്ച് അക്കം പക്കം അടക്കം പറഞ്ഞു. വെളുത്ത് സുമുഖനായ കട്ടിമീശക്കാരന്‍ പ്രദീപന്‍, ഇത്ര നിറവും പൊക്കവും കുറഞ്ഞ, ഇത്തിരി കൂടുതല്‍ തടിയുമുള്ള രാധാമണിയെ, എങ്ങനെ ഇഷ്ട്ടപ്പെട്ടു എന്ന് അവര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എത്ര കണ്ണേറു നടത്തിയിട്ടും അവനെ വീഴ്ത്താന്‍ കഴിയാതെപോയ രമാദേവിയും, അവനേക്കാള്‍ ഉയര്‍ന്ന ജാതിയായിട്ടും ഉള്ളില്‍ അവനോട് തിളച്ചുമറിയുന്ന പ്രണയം കൊണ്ടുനടന്ന ചിത്രമഞ്ജരിയും, പ്രദീപന്‍റെയും രാധാമണിയുടെയും ചേര്‍ച്ചക്കുറവുകണ്ട് ‘നിനക്കിതുതന്നെ വരണ' മെന്ന് ശപിച്ച് ആശ്വസിച്ചു. എന്നിട്ടും, പാതിരാത്രി ഉറക്കംവരാതെകിടന്ന രമാദേവിയും ചിത്രമഞ്ജരിയും ‘എന്തായിരിക്കും പ്രദീപന്‍ രാധാമണിയെ ഇഷ്ടപ്പെടാന്‍ കാരണ’മെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തെ അന്ന് അച്ചാര്‍ഭരണിയിലിട്ടടച്ചു വച്ചു.

പിറ്റേന്ന് രാവിലെ, രാധാമണിയുടെ നിഷ്ക്കളങ്കമായ ചിരികണ്ടുണര്‍ന്ന പ്രദീപന്‍, ആ കിടക്കയില്‍ത്തന്നെയിരുന്ന് ഇന്നലെയവള്‍ തോരാതെപറഞ്ഞ വിശേഷങ്ങളുടെ തുടര്‍ച്ച കേള്‍ക്കാന്‍ അവളെ കൈപിടിച്ച് അരികിലിരുത്തി. അവളുടെ പൊട്ടത്തരം നിറഞ്ഞ വര്‍ത്തമാനംകേട്ട്, പ്രദീപന്‍ പലതവണ ചിരിയടക്കി ചായ തെരുപ്പേല്‍ കേറ്റി. അപ്പോഴൊക്കെ രാധാമണി അവന്‍റെ നെറുകയില്‍ അവളുടെ കൈത്തലംകൊണ്ട് മെല്ലെ തട്ടിക്കൊടുത്തു. എന്നിട്ട് അവനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഉമ്മവച്ചു. പ്രദീപനെ ഒരു കൊച്ചുകുട്ടിയെന്നപോലെ അവള്‍ മാറോട് ചേര്‍ത്തു. ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരു സ്നേഹമധുരം, പ്രണയവും ചേര്‍ന്ന് അവന്‍റെ നെഞ്ചിലേക്ക് പതിയെ കിനിഞ്ഞിറങ്ങി. രാധാമണിയുടെ സൗന്ദര്യം മുഴുവന്‍ അവളുടെ മൊഴികളിലും പെരുമാറ്റത്തിലുമായിരുന്നു. ശ്രുതിഭംഗമില്ലാതൊഴുകുന്ന സംഗീതംപോലെ, കളങ്കമില്ലാത്ത അവളുടെ ഹൃദയശുദ്ധികണ്ട്, അവനവളെ ഒരുപാട് സ്നേഹിച്ചു.

കല്യാണപ്പിറ്റേന്ന് തുടക്കമിട്ട ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ രാധാമണിക്ക് പല പരിക്കുകളും സമ്മാനിച്ചു. പ്രദീപനുമായുള്ള അവളുടെ ചേര്‍ച്ചക്കുറവ് സൂചിപ്പിച്ച്, പ്രത്യക്ഷമായും പരോക്ഷമായും പലരില്‍നിന്നും വന്ന കമന്‍റുകളില്‍, ആദ്യമൊക്കെ രാധാമണി പിടിച്ചുനിന്നു. പക്ഷേ, പിന്നീടുള്ള ദിവസങ്ങളില്‍ അവളെ ചൊടിപ്പിക്കാന്‍ ബന്ധുക്കളോടൊപ്പം പ്രദീപനും അതുപോലെ തമാശ പറഞ്ഞുതുടങ്ങിയപ്പോള്‍, ബന്ധുഗൃഹസന്ദര്‍ശനങ്ങളില്‍നിന്നും അവള്‍ പിന്‍മാറാന്‍ തുടങ്ങി. ആകാരസൗന്ദര്യംകൊണ്ട് സിനിമാനടനെപ്പോലിരിക്കുന്ന പ്രദീപന് കാമുകിമാര്‍ക്കൊരു കുറവുമുണ്ടാകില്ലെന്ന് രാധാമണിക്കെന്നല്ല, ഏതു പെണ്ണിനും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ എല്ലാ പ്രണയത്തുടക്കങ്ങളിലും, എന്തോ ഒരുള്‍പ്പേടിയാല്‍, പ്രദീപന്‍ സ്വയം ഒഴിഞ്ഞുമാറിയിട്ടേയുള്ളൂവെന്നത് ഒരു രഹസ്യം.

തന്‍റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ചുള്ള രാധാമണിയുടെ ചോദ്യങ്ങള്‍ക്ക്, വെറുതെ അവളെയൊന്നു ചൊടിപ്പിക്കാന്‍ പ്രദീപന്‍ പല ഇല്ലാക്കഥകളും അവളോട് പറയാന്‍ തുടങ്ങി. എന്നൊക്കെ അത്തരം കഥകള്‍ അവന്‍ പറഞ്ഞിട്ടുണ്ടോ, അന്നൊക്കെ അവള്‍, അവനെ പതിവിലേറെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചിട്ടുണ്ട്. അതാവോളം ആസ്വദിച്ച് അവനവളെ എപ്പോഴുമൊരു പൊട്ടിപ്പെണ്ണാക്കി. അങ്ങനെ പ്രദീപനതൊരു ഹരമായി. അതേസമയം, അവനവളെ പ്രാണനെപ്പോലെ സ്നേഹിക്കുകയും ചെയ്തു. പ്രദീപന്‍ ഉണ്ടാക്കിയെടുക്കുന്ന കള്ളക്കഥകളില്‍ എപ്പോഴും വരുന്നൊരു നായികയുണ്ട് - സുഗന്ധ. തമിഴ്നാട്ടിലെ വില്ലുപുറത്ത് തന്‍റെ അച്ഛന്‍ ജോലിചെയ്തിരുന്നപ്പോള്‍ അവരുടെ അയല്‍വീട്ടിലെ പെണ്‍കുട്ടിയായിരുന്നു അവളെന്നും, തന്‍റെ അച്ഛനും സുഗന്ധയുടെ അച്ഛനും കൂട്ടുകാരായിരുന്നു എന്നും പ്രദീപന്‍ തട്ടിവിട്ടു.

രാധാമണി ചോദിച്ചു: “അവള്‍ വെളുത്തിട്ടായിരുന്നോ?” പ്രദീപന്‍ പറഞ്ഞു: “നല്ല വിളഞ്ഞ ഗോതമ്പിന്‍റെ നിറം. പോക്കുവെയിലില്‍ പൊന്നുപോലെ തിളങ്ങും” “തടിയോ?” രാധാമണി ചോദിച്ചു. “പാകത്തിന്” പ്രദീപന്‍ രാധാമണിയുടെ ശരീരം കണ്ണാലുഴിഞ്ഞ് കുശുമ്പ് കേറ്റി. “പിന്നെയോ?” അവന്‍റെ തോളില്‍ കുലുക്കി രാധാമണി ചോദിച്ചു. “പിന്നെ ആര്‍ക്കുമില്ലാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു, അവള്‍ക്ക്! അവളുടെ ശരീരത്തിന് ഇലഞ്ഞിപ്പൂവിന്‍റെ മണമാ. നീയിതാരോടും പറയരുത്” പ്രദീപന്‍ തന്‍റെ കള്ളഭാവനയുടെ മാക്സിമം ഗിയറില്‍ അങ്ങ് കയറിപ്പോയി. രാധാമണി കിടക്കയില്‍നിന്ന് ചാടിയെണീറ്റു. ‘പ്രദീപേട്ടനതെങ്ങനെ മനസ്സിലായി?” അയാളുടെ കൈത്തണ്ടയില്‍ നുള്ളാന്‍ നഖങ്ങള്‍ ചേര്‍ത്തുപിടിച്ച് അവള്‍ ചോദിച്ചു.

“ഒരുദിവസം അവളുടെ വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ ഒളിച്ചുകളിക്കുമ്പോള്‍, ഞാന്‍ പതുങ്ങിനിന്ന വാതിലിന്‍റെ പുറകിലേക്ക് അവളും ഒളിക്കാനോടിവന്നു. അത്രയേറെ അവളെന്നോട് ചേര്‍ന്നുനിന്നപ്പോഴാണ് ഞാനാഗന്ധം ആദ്യമായറിഞ്ഞത്. അന്നത്തെ ആ മണം ഓര്‍മ്മിച്ചെടുക്കുംപോലെ പ്രദീപന്‍ വെറുതെ കണ്ണടച്ചു. “ആ... എന്‍റമ്മേ...” രാധാമണിയുടെ നഖങ്ങള്‍ അവന്‍റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി. എന്നിട്ടും രാത്രിയില്‍ രാധാമണി പ്രദീപനെ ഒരുപാടോമനിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഈ പൊട്ടിപ്പെണ്ണിനെ സ്വന്തമാക്കിയതില്‍ പ്രദീപന്‍ പിന്നെയും സന്തോഷിച്ചു. വരുംദിവസങ്ങളിലും കൂടുതല്‍ പുതിയ കാമുകിമാര്‍ സന്ദര്‍ഭത്തിനൊത്ത് പ്രദീപന്‍റെ കഥകളില്‍ നിറഞ്ഞാടിയെങ്കിലും, രാധാമണിയുടെ മനസ്സില്‍ സുഗന്ധയോളം അവരൊന്നും രാപാര്‍ത്തില്ല. പ്രദീപനോട് ഇടക്കൊക്കെ രാധാമണി ചോദിച്ചിരുന്നതും സുഗന്ധയെപ്പറ്റി മാത്രമായിരുന്നു. ഇതിനിടെ ഓഫീസില്‍ പുതുതായി ജോലിക്ക് ചേര്‍ന്ന രശ്മിയെക്കുറിച്ച് പുകഴ്ത്തി, ഒന്ന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാധാമണി അതിലത്ര വീണില്ല. 

ഒരു ദിവസം ടിവിയില്‍, ഏതോ സിനിമയില്‍ കുളിസീന്‍ വന്നനേരം, ആ നായികയെപ്പോലെ മാറ് മറച്ച്, നേര്‍ത്ത മുണ്ടുടുത്ത്, കുളത്തില്‍നിന്നും സുഗന്ധയൊരിക്കല്‍ കയറിവന്നത് കാണാനിടയായ കാര്യം, രാധാമണിയോട് പ്രദീപന്‍ പറഞ്ഞു. അവളുടെ അംഗലാവണ്യത്തെക്കുറിച്ച് അത്രക്കും വിവരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീടവന് തോന്നി. അന്നുരാത്രി, രാധാമണി ഒന്നും മിണ്ടിയതേയില്ല. പ്രദീപന്‍ അവളെ വാത്സല്യത്തോടെ തലോടുകയും പ്രേമപൂര്‍വ്വം ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവളുടെ മൗനം അവനില്‍ ആദ്യമായി വേദനയുണ്ടാക്കി. ഇതുവരെ പറഞ്ഞ കഥകളെല്ലാം കെട്ടുകഥകളായിരുന്നുവെന്ന്, വൈകിട്ട് ഓഫീസില്‍നിന്നും വന്ന ശേഷം ഈ പൊട്ടിപ്പെണ്ണിനോട് തുറന്നുപറയണമെന്ന് പ്രദീപന്‍ ഉറപ്പിച്ചു. അവളുടെ പളുങ്കുമനസ്സിനെ ഇനിയുമിങ്ങനെ വേദനിപ്പിച്ചു രസിക്കില്ലെന്ന് അവന്‍ ഉള്ളില്‍ സത്യം ചെയ്തു.

ഓഫീസില്‍നിന്നും വരുംവഴി അവള്‍ക്കിഷ്ടപ്പെട്ട മസാലദോശയും പാര്‍സല്‍ വാങ്ങി ഉല്ലാസവാനായി വരികയായിരുന്നു പ്രദീപന്‍. വീടിന്‍റെ ഗേറ്റ് തുറന്ന നിമിഷം മൂക്കിലേക്ക് ഇരച്ചുകയറിയ ഇലഞ്ഞിപ്പൂമണം അവനെ വിസ്മയിപ്പിച്ചു. അവരുടെ പറമ്പിലോ അടുത്ത പറമ്പുകളിലോ ഇലഞ്ഞിമരങ്ങളില്ലായിരുന്നു. വീട്ടിലേക്കവന്‍ നടന്നടുക്കുംതോറും ആ ഗന്ധം ഏറിയേറി വന്നു. ഉമ്മറപ്പടിയില്‍ ചെരിപ്പഴിച്ച് വച്ച്, സ്വീകരണമുറിയിലെ സോഫയിലേക്ക് ഹാന്‍ഡ്‌ബാഗും വച്ച്, അവന്‍ നടുത്തളത്തിലേക്ക് ചെന്നു. അവിടെ രാധാമണിയുടെ മുന്നില്‍ വെളുത്തുതുടുത്ത ഒരു സുന്ദരിപ്പെണ്ണ് അവളോടെന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു! രാധാമണി ഒരുപാട് കാലത്തിനുശേഷം കണ്ടുമുട്ടിയ കൂട്ടുകാരിയോടെന്നപോലെ അവളോട് ചേര്‍ന്ന് മതിമറന്ന് ചിരിക്കുന്നു!

പ്രദീപനെ കണ്ടമാത്രയില്‍ രണ്ടുപേരും എഴുന്നേറ്റുനിന്നു. രാധാമണി പ്രദീപന്‍റെയടുത്തേക്ക് ചെന്ന്, അവന്‍റെ ഇടതുകൈ പിടിച്ചമര്‍ത്തി പറഞ്ഞു: “പ്രദീപേട്ടാ, ദേ സുഗന്ധ. ചേട്ടന്‍റെ വില്ലുപുറത്തെ കൂട്ടുകാരി!” പ്രദീപന്‍റെ നെഞ്ചിലൂടെ ഒരിടിമിന്നല്‍ പാഞ്ഞുപോയി. “സര്‍, ഞാന്‍ ഹെല്‍ത്ത് സര്‍വേക്ക് വന്ന....” സുഗന്ധ, പ്രദീപനെ നോക്കി പറയാന്‍തുടങ്ങി. അവള്‍ പറഞ്ഞു മുഴുവനാക്കുംമുന്‍പ്, ‘ശരി, നിങ്ങള്‍ പൊയ്ക്കൊള്ളൂ’വെന്നമട്ടില്‍ പ്രദീപന്‍ തലയാട്ടി. സുഗന്ധ സംഭ്രമത്തോടെ രാധാമണിയെ ഒന്നുനോക്കി, തിടുക്കത്തില്‍ ആ വീടിന്‍റെ പടികളിറങ്ങി. അപ്പോഴുമവിടെ ഇലഞ്ഞിപ്പൂമണം നിറഞ്ഞുനിന്നു. ആ കള്ളക്കഥ പറഞ്ഞനേരത്ത്, താന്‍ മനസ്സില്‍ക്കണ്ട അതേ മുഖവും അംഗലാവണ്യവും തന്നെയാണല്ലോ ഈ സുഗന്ധക്കുമെന്ന് പ്രദീപന്‍ ഒരു ചങ്കിടിപ്പോടെ ഓര്‍ത്തു. രാധാമണിയെ എന്നത്തേക്കാളും സ്നേഹത്തോടെ ചേര്‍ത്ത്പിടിച്ച് അവന്‍ കിടപ്പുമുറിയിലേക്ക് നടന്നു.

English Summary:

Malayalam Short Story ' Sugandhayum Pradeepante Radhamaniyum ' Written by Hari Vattapparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com