ADVERTISEMENT

കല്യാണമൊക്കെ കഴിച്ചു ബാംഗ്ലൂർ താമസിക്കുന്ന പുരുഷന്മാരുടെ ഇഷ്ടപ്പെട്ട മാസങ്ങളാണ്, പിള്ളേരുടെ വേനലവധിക്ക് ഭാര്യ പിള്ളേരേം കൊണ്ട് നാട്ടിൽ പോയി താമസിക്കുന്ന സമയം. ഇത്രയും സമാധാനത്തോടെ പുരുഷന്മാർ അവിടെ ജീവിക്കുന്ന വേറൊരു സമയമില്ല എന്ന് തന്നെ പറയാം. എന്റെ ഭാര്യക്കു പിന്നെ ഈ വക വെക്കേഷൻ യാത്ര പരിപാടി ഇല്ലാത്തോണ്ട് അങ്ങനെ ഒരു നല്ല കാലം എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല. അങ്ങനെ ആണ് 2019 ലെ ഒരു വേനലവധിക്ക് നമ്മൾ മൂന്ന് പേര് ഒരു യാത്ര പോവാൻ തീരുമാനിച്ചത്. മൂന്ന് പേരെന്ന് പറഞ്ഞാൽ ഞാനും ഷിബിനും സാവിയോയും. സാവിയോ ആണ് ഞങ്ങളുടെ കൂട്ടത്തിലെ ക്രോണിക് ബാച്‌ലർ. പുള്ളിയാണ് നമ്മുടെ ഗ്രൂപ്പിലെ എല്ലാ പരിപാടിയുടെയും സംഘാടകൻ. പതിവ് പോലെ ഒരുപാട് റിസർച്ച് നടത്തി സാവിയോ ഒരു സ്ഥലം അങ്ങനെ കണ്ടു പിടിച്ചു. ഗണ്ടിക്കോട്ട. ഇത് ദ് ഗ്രാൻഡ് കന്യോണ് ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാൻഡ് കാന്യോണ് നാഷണൽ പാർക്കിന്റെ തനി പകർപ്പാണ് ഗണ്ടിക്കോട്ട. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗണ്ടിക്കോട്ടയിൽ നിന്ന് തിരിച്ചു വരുന്ന വഴി ബേലും കേവ്സ് കൂടി കണ്ടു വരാൻ തീരുമാനിച്ചു. അടുത്ത ഘട്ടം പ്ലാനിങ്ങാണ്. എന്ന് പോവണം എങ്ങനെ പോവണം എന്നൊക്കെ തീരുമാനിക്കാനുള്ള ചർച്ച. ഈ ചർച്ചയിൽ മധു നിർബന്ധം ആണ്. മധു ഒരു വ്യക്തിയല്ല. പ്ലാനിങ് പ്രക്രിയ നന്നായി നടക്കാനുള്ള ഒരു ഇന്ധനം എന്ന് വേണേൽ പറയാം. അങ്ങനെ മെയ് 11, 12 തിയതികളിൽ കാർ വാടകക്ക് എടുത്തു യാത്ര പുറപ്പെടാൻ നമ്മൾ തീരുമാനിച്ചു. താമസം ആന്ധ്ര സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റ് ഹോട്ടലിലാണ്. അവിടെ വേറെ ഹോട്ടലുകൾ ഒന്നും തന്നെയില്ല. അങ്ങനെ അവിടെ ഞങ്ങൾ റൂം ബുക്ക് ചെയ്തു. ഇതിനിടയിൽ ഒരു ബിരിയാണിയും ഐസ് ക്രീമും ഭാര്യക്കു മേടിച്ചു കൊടുത്തു ഞാനും കൂട്ടുകാരുടെ കൂടെ പോവാനുള്ള സമ്മതം മേടിച്ചു.

അങ്ങനെ രാവിലെ ആറു മണിക്ക് മാറത്തഹള്ളിയിൽ നിന്ന് നമ്മൾ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. 5.45ന് ഷിബിൻ മറ്റൊരു വണ്ടിയിൽ മാറത്തഹള്ളി വന്നു. ഞാനും സാവിയോയും അവിടുന്ന് കൂടെ കൂടി. അങ്ങനെ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത വാടക കാറും എടുത്തു യാത്ര പുറപ്പെട്ടു. പുറപ്പെടുന്നതിനു മുമ്പ് “ഭാര്യയില്ലാതെ മനസ്സമാധാനം തേടിയുള്ള ഒരു യാത്ര” എന്ന് ഞാൻ വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് ഇടാനും മറന്നില്ല. ഒരു ആറു കിലോമീറ്റർ മുന്നോട്ടു പോയപ്പോളാണ് ഒരു കൗതുകത്തിനു വണ്ടീടെ ബുക്കും പേപ്പറും ഒക്കെ ഒന്ന് എടുത്തു നോക്കിയത്. ഭലെ ഭേഷ്... വണ്ടിയുടെ ഇൻഷുറൻസ് പുതുക്കിയിട്ടില്ല. ഒടുവിൽ പോയതിനേക്കാൾ വേഗത്തിൽ നമ്മൾ വീണ്ടും തുടങ്ങിയേടത്തു തന്നെ എത്തി. അവിടെ വണ്ടിയുടെ ആൾക്കാരുമായി ചർച്ച. അങ്ങനെ നമ്മൾ കർണാടക ബോർഡർ കടക്കുന്നതിനു മുന്നേ ഇൻഷുറൻസ് പുതുക്കി അതിന്റെ പേപ്പർ വാട്സാപ്പിൽ അയച്ചു തരാം എന്ന അവരുടെ ഉറപ്പിന്മേൽ നമ്മൾ വീണ്ടും യാത്ര തുടങ്ങി. അപ്പോഴേക്കും വിലയേറിയ രണ്ടു മണിക്കൂർ നമുക്ക് നഷ്ടപ്പെട്ടിരുന്നു. പോവുന്ന വഴിയിൽ ബാംഗ്ലൂരുകാരുടെ ഇഷ്ട സ്ഥലമായ നന്ദി ഹിൽസിലേക്കു തിരിയുന്ന വഴിയിൽ ഞങ്ങൾ പ്രാതൽ കഴിക്കാൻ നിർത്തി. അവിടെ നിന്ന് ഇഡ്ഡലിയും വടയും കഴിച്ചു. യാത്ര ഒക്കെ ചെയ്യുമ്പോൾ അതാണല്ലോ ഏറ്റവും സേഫായ ഭക്ഷണം. ഒടുവിൽ ആന്ധ്രാ ബോർഡർ എത്തിയപ്പോൾ പൊലീസ് കൈ കാണിച്ചു. ഇൻഷുറൻസ് ഒഴികെ ബാക്കി എല്ലാ പേപ്പറും ചോദിച്ചു മേടിച്ചു പരിശോധിച്ചു. എല്ലാം കഴിഞ്ഞു ഒരു ദീർഘനിശ്വാസമിട്ടു നമ്മൾ വീണ്ടും യാത്ര തുടർന്നു.

കാറിനകത്തു ബോറടി എന്നൊന്നില്ല. കാരണം ഞങ്ങടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കൗണ്ടർ അടിക്കുന്ന വ്യക്തിയും സാവിയോ തന്നെയാണ്. അതുകൊണ്ട് തന്നെ ബഹുരസമായിരുന്നു യാത്ര. കൂട്ടത്തിൽ കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും എല്ലാം ചർച്ചക്ക് വന്നു. യാത്ര ചെയ്യുമ്പോൾ പുറത്തെ കാഴ്ച കണ്ടു യാത്ര ചെയ്തൂടെ എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടാവും. ആന്ധ്ര ബോർഡർ കടന്നതിൽ പിന്നെ റോഡിനു ഇരുവശവും പച്ചപ്പ്‌ എന്നൊന്ന് കണ്ടതേയില്ല. ആ കഠിനചൂടിൽ എവിടേം ഒരു പുല്ലു പോലും കണ്ടില്ല. ഇരു വശവും കുറെ പാറകളും വരണ്ടുണങ്ങിയ മണ്ണും മാത്രം. കാറിലെ ഏസിയിൽ ആയതിനാൽ പുറത്തെ ചൂടിന്റെ കാഠിന്യം നമ്മൾ അറിഞ്ഞതേയില്ല. കടപ്പ ജില്ലയിൽ കേറിയതിൽ പിന്നെ അവിടവിടെയായി ചെറിയ വീടുകളും കടകളും കണ്ടു തുടങ്ങി. എല്ലാ വീടിന്റെയും കടകളുടേയും ഒക്കെ മുന്നിൽ ഇരിക്കാനുള്ള ബെഞ്ചായും കസേരയായും ഒക്കെ കടപ്പ കല്ലുകൾ തന്നെയാണ്. ചില വീടുകളുടെ മതിലും വേലിയും എല്ലാം കടപ്പ കഷ്ണങ്ങൾ തന്നെ. പിന്നെയും കുറെ ദൂരം ഒരു കടയോ വീടുകളോ ഒന്നുമില്ലാത്ത സ്ഥലം. ദീർഘദൂര യാത്രയിൽ മൂത്രശങ്ക പതിവാണല്ലോ. അസഹ്യമായപ്പോൾ ആളൊഴിഞ്ഞ ഒരു സ്ഥലത്തു ഞങ്ങൾ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് പുറത്തു ഇറങ്ങിയപ്പോഴാണ് പുറത്തെ ചൂടിന്റെ യഥാർഥ സ്വഭാവം ഞങ്ങൾക്ക് മനസ്സിലായത്. 41 ഡിഗ്രി താപനില. നിർത്തിയ ഉദ്ദേശം നടപ്പിലാക്കാതെ വീണ്ടു വണ്ടിയിലേക്ക് തന്നെ ചാടി കയറി. വെന്തുരുകുന്നതിനേക്കാൾ നല്ലതു ആഗ്രഹങ്ങൾ പിടിച്ചു വെക്കുന്നതാണ് നല്ലതെന്നു തോന്നി. ഈ മെയ് മാസത്തിൽ തന്നെ ആന്ധ്രായിലേക്കു യാത്ര പ്ലാൻ ചെയ്തതിൽ സാവിയോയോട് പ്രത്യേകം നന്ദി പറയാൻ മറന്നില്ല. വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാണോ അതോ ചൂട് കാരണം ആണോ രാവിലത്തെ ഇഡ്ഡലിയൊക്കെ ദഹിച്ചു വീണ്ടും വിശപ്പു തുടങ്ങി. സമയം 12 മണി ആവുന്നേ ഉള്ളു. ഏതായാലും ഒരു മണി ആവുമ്പൊ എവിടേലും കഴിക്കാൻ നിർത്താം എന്ന് തീരുമാനിച്ചു ഞങ്ങൾ യാത്ര തുടർന്നു.

സമയം ഒരു മണി കഴിഞ്ഞു ഒന്നര കഴിഞ്ഞു രണ്ടു മണിയായി. എവിടെയും ഒരു കടയോ വീടോ ഒന്നും തന്നെയില്ല. ഒരു ചെറിയ പട്ടണം പോലും കാണാനില്ല. തുറസ്സായ റോഡും ഇരു വശവും പാറക്കല്ലുകളും മാത്രം. വിശപ്പ് അസഹ്യമായപ്പോൾ പതിവ് പോലെ ഗൂഗിൾ ആന്റിയുടെ സഹായം തേടാൻ തീരുമാനിച്ചു. ആ ദൗത്യവും സാവിയോ തന്നെ ഏറ്റെടുത്തു. അങ്ങനെ കിട്ടിപ്പോയി എന്ന് ആക്രോശിച്ചു കൊണ്ട് സാവിയോ ഗൂഗിൾ ആന്റിടെ ജോലി ഏറ്റെടുത്തു. വണ്ടി ഓടിച്ചു കൊണ്ടിരുന്ന ഷിബിനോട് ഇടതു വലതു നേരെ എന്നൊക്കെ പറയുന്നുണ്ടാരുന്നു. ഇപ്പോൾ ഭക്ഷണം കിട്ടും എന്നുള്ള ആശ്വാസത്തിൽ ഞാനും മിണ്ടാതെ പുറത്തെവിടെയോ നോക്കിയിരുന്നു. കുറെ ദൂരം അങ്ങനെ ഓടി കഴിഞ്ഞപ്പോൾ നിങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തെത്തി എന്ന് ഗൂഗിൾ വിളിച്ചു പറഞ്ഞു. ഗൂഗിൾ പറഞ്ഞ പ്രകാരം വലതു വശത്തേക്കു നോക്കിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു മദ്യശാലയാണ്. ഉച്ചയൂണിനു പകരം ഇവന്മാർക്ക് വൈകുന്നേരം ഇന്ധനം നിറക്കാനുള്ള സാധനം മേടിക്കാനാണ് ആ പഹയൻ ഇത്ര നേരം ഗൂഗിൾ നോക്കിയതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അദ്ദേഹത്തോട് വീണ്ടും പ്രത്യേകം നന്ദി പറയാൻ ഞാൻ മറന്നില്ല. അങ്ങനെ അവിടെ വെച്ച് തന്നെ ഗൂഗിളിൽ ഹോട്ടൽ സെർച്ച് ചെയ്യിപ്പിച്ചു ഞങ്ങൾ യാത്ര തുടർന്നു. കുറെ ദൂരം പോയപ്പോൾ അടുത്ത 8 കിലോമീറ്ററിൽ നന്ദിനി പാലസ് ഹോട്ടൽ ഉണ്ടെന്നു ഗൂഗിൾ പറഞ്ഞു. ബാംഗ്ലൂർ ഉള്ള നന്ദിനി പാലസ് മനസ്സിൽ ഓർത്തു ഞങ്ങൾ ഗൂഗിളിനെ അനുസരിച്ചു. 

അങ്ങനെ കുറച്ചു ദൂരം കൂടി ചെന്നപ്പോൾ നമുക്കുള്ള ഭക്ഷണം ഇടതു വശത്തു റെഡി ആണെന്ന് ഗൂഗിൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഞങ്ങള് മൂന്നു പേരും കൊതിയോടെ ഇടതു വശത്തേക്കു നോക്കി. അവിടെ ഒന്നും കാണാൻ ഇല്ല. റോഡിൽ നിന്ന് കുറച്ചു മാറി തകര ഷീറ്റ് കൊണ്ട് മേൽക്കൂര ഇട്ട ഒരു ചെറിയ കെട്ടിടം കണ്ടു. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ ഒരു വശത്തു നന്ദിനി പാലസ് എന്ന് എഴുതിട്ടുണ്ട്. എന്തായാലും ഇനി അങ്ങോട്ട് എന്തേലും കഴിക്കാതെ മുന്നോട്ടു നീങ്ങാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഞങ്ങൾ അവിടെ കയറാൻ തീരുമാനിച്ചു. ഇനിയും മൂന്നു മണിക്കൂർ യാത്ര ഉണ്ട് ഗണ്ടിക്കോട്ട എത്താൻ. അങ്ങനെ ഞങ്ങൾ മൂന്നു ചിക്കൻ ബിരിയാണി ഓർഡർ ചെയ്‌തു കാത്തിരുന്നു. കഴിച്ചു തുടങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി. ഹോട്ടലിന്റെ വലിപ്പത്തിൽ ഒന്നും വലിയ കാര്യമില്ല. അത്ര സ്വാദായിരുന്നു ബിരിയാണിക്ക്. അങ്ങനെ ആന്ധ്രക്കാരുടെ ഏറ്റവും എരിവുള്ള ബിരിയാണിയും കഴിച്ചു കൈ കഴുകാൻ വേണ്ടി ഞാൻ പൈപ്പ് തുറന്നു. നല്ല തിളച്ച വെള്ളം ആയിരുന്നു വന്നത്. എരിവും നല്ല തിളച്ച വെള്ളവും ഒക്കെ വന്നപ്പോഴുണ്ടായ ആ ഒരു വികാരമുണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല. 42 ഡിഗ്രി ആയിരുന്നു ചൂട്. തിളച്ച വെള്ളം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പോവുന്ന വഴിയിൽ ഞങ്ങൾക്ക് മനസ്സിലായി അവിടുന്ന് കഴിക്കാൻ ഞങ്ങൾ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന്. കാരണം പിന്നീടങ്ങോട്ട് വിജനമായ സ്ഥലമായിരുന്നു. തുറസ്സായ റോഡും ചെങ്കുത്തായ കുന്നുകളും. റോഡുകളൊക്കെ നല്ല ലോകനിലവാരത്തിൽ തന്നെ പണിതു വെച്ചിരിക്കുന്നു. എവിടെയും ഒരു കുഴി പോലും കണ്ടില്ല. ഈ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴാണ് കേരളത്തിലെ റോഡ് ഉണ്ടാക്കിയവന്മാരെ വല്ല കൊക്കയിലും പിടിച്ചു എറിയാൻ തോന്നുക. ഇത്രേം വലിയ റോഡിൽകൂടി ഇത് വരെ നമ്മുടെ വണ്ടിയെ അല്ലാതെ വേറെ വണ്ടിയും നമ്മൾ കണ്ടില്ല. കുറച്ചു ദൂരം ചെന്നപ്പോ അവിടെ അവിടെ ആയി ഒറ്റപെട്ടു കിടക്കുന്ന ചില വീടുകളൊക്കെ കണ്ടു തുടങ്ങി. ഗൂഗിളിന്റെ നിഗമനം അനുസരിച്ചു നമ്മൾ ഒരു 45 മിനുട്ടിൽ എത്തേണ്ടതാണ്. അങ്ങനെ ഏതാണ്ട് 4 മണി ആയപ്പോ ഞങ്ങൾ ഗണ്ടിക്കോട്ട എത്തി. താപനില ഏതാണ്ട് 44 ഡിഗ്രി എത്തിട്ടുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. സർക്കാരിന്റെ ഹോട്ടൽ ആയതുകൊണ്ട് ഒരു പേടിയൊക്കെ ഉണ്ടാരുന്നു. പക്ഷേ വീണ്ടും നമ്മുടെ തെറ്റിദ്ധാരണകളെ ഒക്കെ മാറ്റി മറിച്ചു. നല്ല വൃത്തിയുള്ള റൂം തന്നെയാണ് കിട്ടിയത്. റൂമിൽ കേറിയ ഉടനെ തന്നെ ചെയ്ത കാര്യം എസി ഇടുക എന്നത് തന്നെ ആണ്. ഇത്തിരി നേരം കഴിഞ്ഞപ്പോ ഏതാണ്ട് ഒരു കാര്യം മനസ്സിലായി. ഇത് എസിയിൽ ഒന്നും നിക്കത്തില്ല ഇന്ന് മിക്കവാറും ശിവരാത്രിയാവുമെന്ന്. ഒരു ചെറിയ കാക്കക്കുളിയും നടത്തി 5 മണിയോട് കോട്ട കാണാൻ വേണ്ടി ഞങ്ങൾ ഇറങ്ങി.

വൈകുന്നേരം ആയത്കൊണ്ട് വെയിലൊക്കെ ഇത്തിരി കുറഞ്ഞിട്ടുണ്ടെങ്കിലും ചൂടിന് ഒരു കുറവും ഇല്ലാരുന്നു. ഹോട്ടലിൽ നിന്നും ഒരു കിലോമീറ്റർ നടക്കണം കോട്ടയിലേക്ക്. കോട്ടയിലേക്കുള്ള വഴിയിൽ ഇരുവശവുമായി ചെറിയ വീടുകളും വീടിനോടു ചേർന്നു തന്നെ ചെറിയ കടകളും ഉണ്ട്. ജ്യൂസുകളും പാക്കറ്റ് പലഹാരങ്ങളും ഒക്കെ ആയി. കോട്ടക്കുള്ളിലും കടകളും വീടുകളും ഒക്കെ കണ്ടു. ഒരു ചെറിയ പോസ്റ്റ് ഓഫീസും കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പണ്ട് അവിടെ ഭരിച്ചിരുന്ന രാജാവ് അവിടത്തെ ജനങ്ങൾക്കു എഴുതി കൊടുത്തതാവാം അത് കൊണ്ടാണ് അവരൊക്കെ ഇപ്പോഴും കോട്ടയ്ക്കുള്ളിൽ താമസിക്കുന്നത് എന്ന് സാവിയോ പറഞ്ഞു. ചിലപ്പോൾ അങ്ങനെയും ആവാം. ഉള്ളിൽ ചാര്മിനാറിന്റെ ഒരു മാതൃക ഉണ്ടാക്കി വെച്ചിട്ടുണ്ട്. കൂടാതെ ഒരു അമ്പലവും കുളവും ഒക്കെ ഉണ്ട്. ഞങ്ങൾ പതുക്കെ കോട്ടയുടെ പുറകിലുള്ള വ്യൂ പോയിന്റ് ലക്ഷ്യമാക്കി നടന്നു. കുറെ പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ ചാടിയും ചെറിയ ചില സർക്കസ് ഒക്കെ കാണിച്ചു വേണം മുകളിൽ എത്താൻ. ഹോട്ടലിൽ എത്തിയ ഉടനെ അൽപം ഇന്ധനം അകത്തു ചെന്നത് കൊണ്ട് സർക്കസ്കാരന്റെ മെയ്‌വഴക്കത്തോടെ സാവിയോ മുകളിൽ എത്തി. ഞാൻ ആണെങ്കിൽ തിരിച്ചു ഇറങ്ങാനും ഇത് പോലെ സർക്കസ് കാണിക്കാണല്ലോ എന്നുള്ള പേടിയിൽ പതുക്കെ പിടിച്ചു കയറി. എന്തായാലും കുറച്ചു കഷ്ട്ടപെട്ടു ഞങ്ങളും മേലെയെത്തി. പറഞ്ഞു കേട്ടപ്പോൾ പോലും ഇത്രയും പ്രതീക്ഷിച്ചതല്ല. ഗ്രാൻഡ് കാന്യോണ്‍ അതെ പോലെ കൊത്തി  വെച്ചിരിക്കുന്നു. ഓരോ പാറക്കല്ലുകളും ഒരു ശിൽപിയെ കൊണ്ട് കൊത്തി വെപ്പിച്ചത് പോലെ അത്രയും മനോഹരം ആയിരിക്കുന്നു. അന്ന് സൂര്യൻ അസ്തമിച്ചു പോവുന്നത് വരെ നമ്മൾ അവിടെ തന്നെ ഇരുന്നു. അവിടെ ഇരുന്നു കൊണ്ട് ഇനി കുടുംബത്തെയും ഇത്തവണത്തെ യാത്രയിൽ വിട്ടു പോയവരെയും കൊണ്ട് ഒന്നൂടെ വരണം എന്ന് തീരുമാനിച്ചു.

അന്നത്തെ ഞങ്ങടെ പരിപാടി ഒക്കെ നിർത്തി ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. അത്താഴം അവിടെ തന്നെയാണ്. അവിടെ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉള്ളു. അതും കഴിച്ചു ബാക്കി രണ്ടു പേരും പതിവ് കലാപരിപാടിയിലേക്കു കടന്നു. അല്ലേലും നമ്മുടെ ഈ കൂട്ടത്തിനു ഒരു പ്രത്യേകതയുണ്ട്. ഇത്തിരി ഇന്ധനം അകത്തു ചെന്നാൽ പിന്നെ ചർച്ചയുടെ സ്വഭാവം മാറും. രാഷ്ട്രീയം പോയി പുതിയ പുസ്തകങ്ങളും കഥയും കവിതയും സാഹിത്യവുമൊക്കെയാവും പിന്നത്തെ ചർച്ചകൾ. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആരുടെയൊക്കെയോ പ്രാർഥന കൊണ്ടാണെന്നു തോന്നുന്നു രാത്രി 10:30 മുതൽ 12 മണി വരെ അതിഗംഭീര മഴ. എസി കൊണ്ട് പോലും തടുക്കാൻ പറ്റാത്ത ഈ ചൂടിന് എങ്ങനെ കിടന്നുറങ്ങും എന്നോർത്ത് ആവലാതിപ്പെട്ടിരിക്കുമ്പോഴാ മഴ അനുഗ്രഹമായി വന്നത്. മഴ കുറഞ്ഞതോടു കൂടി സാവിയോക്കു ഒരു ആഗ്രഹം. ആ ചാറ്റൽ മഴയത്തു ഒന്ന് നടക്കണം. എന്തായാലും സമയം രാത്രി 12 മണിയല്ലേ ആയുള്ളൂ നടന്നേക്കാം എന്ന് നമ്മളും കരുതി. നടത്തത്തിനിടയിൽ നമ്മളൊരു കാര്യം ശ്രദ്ധിച്ചു. അവിടത്തെ ഒരു വീട്ടിൽ പോലും വാതിൽ അടച്ചിട്ടില്ല. എന്നിട്ടും എല്ലാരും നല്ല സുഖമായി ഉറങ്ങുന്നു. ഒന്ന് രണ്ടു പേര് പുറത്തു കോലായിൽ തന്നെ കിടപ്പുണ്ട്. എന്നാലും ചെറിയ ഒരു ഇല അനക്കം പോലും അവര്‍ അറിയുന്നുണ്ട്. ആരെയും പേടിക്കാതെ വാതിലും അടക്കാതെ സമാധാനത്തോടെ അവര് ഉറങ്ങുന്ന കണ്ടപ്പോ സത്യത്തിൽ അവരോടു അസൂയ തോന്നി. ഉറങ്ങാൻ കിടന്നാൽ പോലും ഓഫീസിൽ നിന്ന് വിളി വരുമോ എന്ന ടെൻഷനോട് കൂടി ഉറങ്ങുന്ന നമ്മുടെ ഒക്കെ ഒരു അവസ്ഥ. ഏതാണ്ട് ഒരു മണിയോട് കൂടി ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഉറങ്ങാൻ കിടന്നു.

രാവിലെ 5:30 തന്നെ എല്ലാരും എണീറ്റു. രാവിലെ തന്നെ കോട്ട ഒന്നൂടെ കണ്ടു പെട്ടെന്ന് തന്നെ ഹോട്ടലിൽ നിന്നും ഇറങ്ങണം. പോവുന്ന വഴിയിൽ ആണ് ബേലും കേവ്സ്. കോട്ടയിൽ നിന്ന് കുറച്ചു മാറി കുറച്ചു ടൂറിസ്റ്റുകൾ ടെന്റ് കെട്ടി താമസിക്കുന്നുണ്ട്. അവിടെ ചിലർ പാരാഗ്ലൈഡിങ് ചെയ്യുന്നുണ്ട്. ഏതോ പ്രൈവറ്റ് ടൂർ ഓപ്പറേറ്റർ വകയാണെന്ന് തോന്നുന്നു. ഞങ്ങൾ ഇത്തവണ കോട്ടയുടെ പുറത്തു വേറെ ഒരു വ്യൂ പോയിന്റ് ആണ് പോയത്. ഒരു മനുഷ്യന് രാവിലെ കാണാൻ പറ്റിയ ഏറ്റവും മനോഹരമായ ഒരു സൂര്യോദയം ആണ് ആ ദിവസം നമുക്ക് സമ്മാനിച്ചത്. പറയാൻ വിട്ടു. നമ്മുടെ കൂട്ടത്തിലെ പ്രൊഫഷണൽ ഫൊട്ടോഗ്രാഫർ ആണ് ഷിബിൻ. അദ്ദേഹത്തിന്റെ കുറച്ചു ഫോട്ടോഷൂട്ടും കാര്യങ്ങളും കഴിയുന്നത് വരെ നമ്മൾ പുഴയുടെ ഭംഗിയും ആസ്വദിച്ച് അവിടെ നിന്ന്. ഇതിൽ ഇട്ടിരിക്കുന്ന ഫോട്ടോസ് ഒക്കെ ഷിബിൻ എടുത്തതാണ്. ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾ ഉടൻ തന്നെ അവിടെ നിന്നും ഭക്ഷണം കഴിച്ചു റൂം ഒഴിഞ്ഞു അടുത്ത സ്ഥലത്തേക്കു പുറപ്പെട്ടു. പോവുന്ന വഴിയിൽ എവിടെയോ ആണ് ബേലും കേവ്സ്. വീണ്ടും ഗൂഗിൾ തന്നെ വേണ്ടി വരും വഴി കാണിക്കാൻ. അവിടെ നിന്നും രണ്ടു മണിക്കൂർ ആണ് ദൂരം കാണിക്കുന്നത്. തിരിച്ചു വരുന്ന വീണ്ടും ഞങ്ങൾ കടപ്പ കല്ലുകൾ കൊണ്ട് ബെഞ്ചും പൂന്തോട്ടങ്ങളും ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്ന കൊച്ചു കൊച്ചു വീടുകൾ കണ്ടു. വരുന്ന വഴിയിൽ ഉടനീളം കടപ്പ കല്ലുകൾ കയറ്റി പോവുന്ന ചെറിയ ട്രക്കുകൾ മുതൽ ലോറികൾ വരെ ഉണ്ടായിരുന്നു. ഒരു വലിയ കയറ്റത്തിൽ എത്തിയപ്പോ കടപ്പ കല്ലുകളുടെ ഭാരം കാരണം മുൻവശത്തെ ടയർ റോഡിൽ നിന്ന് പൊങ്ങിപോയിട്ടു അത് താഴ്ത്തി കിട്ടാൻ കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. ഒരു ചെറിയ കൈയബദ്ധം സംഭവിച്ചാൽ ആ വണ്ടി മറിഞ്ഞു പോവാൻ വരെ സാധ്യതയുണ്ട്. ജീവിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് പോവുന്ന ചിലർ. 

അങ്ങോട്ട് പോയ വഴിയേ അപേക്ഷിച്ചു നമ്മൾ ഇപ്പോൾ പോവുന്ന വഴിയിൽ റോഡിനു ഇരുവശവും വയലുകളും കൃഷിയും ഒക്കെ കാണാം. ഏതാണ്ട് സ്ഥലം എത്താറായി എന്ന് തോന്നുന്നു. ഒരു വലിയ മലയുടെ മുകളിൽ വലിയ അക്ഷരത്തിൽ ബെലും കേവ്സ് എന്ന് എഴുതി വെച്ചിട്ടു കണ്ടു. നന്ദ്യാല ജില്ലയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗുഹ ആണിതെന്നു പറയപ്പെടുന്നു. ഭൂമിക്കടിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിദത്തമായി തന്നെ ഉണ്ടായ ഗുഹ ആണെന്ന് പറയുന്നു. സർക്കാർ ഏറ്റെടുത്തു വളരെ ഭംഗിയായി തന്നെ ഇത് നടത്തി കൊണ്ടു പോവുന്നുണ്ട്. നമ്മൾ പതുക്കെ താഴേക്കിറങ്ങി ഗുഹക്കുള്ളിലേക്കു പ്രവേശിച്ചു. ആവശ്യത്തിന് ലൈറ്റുകളും വെന്റിലേഷനും ഒക്കെ ഉണ്ടേലും ഉള്ളിൽ നല്ല ചൂടായിരുന്നു. ചില ഇടങ്ങളിൽ കൂരിരുട്ടും. ചില വിഗ്രഹങ്ങളും പൂജയും വരെ ഉണ്ട് ഗുഹക്കുള്ളിൽ. ഏതാണ്ട് ഒരു മണിക്കൂർ നേരം ഞങ്ങൾ ഗുഹക്കുള്ളിലൂടെ സഞ്ചരിച്ചു. പുറത്തിറങ്ങിയ ഞങ്ങൾ ബാംഗ്ലൂർ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു. ഗണ്ടിക്കോട്ട പോവുന്ന വഴിയിൽ ബാംഗ്ലൂർ ബോർഡർ കടന്ന ഉടനെ തന്നെ വ്യത്യസ്തമായ ഒരു ലിപി നമ്മുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് ചൈനീസ് ആണെന്ന് ഞങ്ങളങ്ങു ഉറപ്പിക്കുകയും ചെയ്തു. പക്ഷേ അതിനുള്ള ഉത്തരം നമുക്ക് കിട്ടിയത് തിരിച്ചു വരുന്ന വഴിക്കാണ്. കിയ കാർ ഫാക്ടറി കണ്ടപ്പോഴാണ് നമുക്ക് മനസ്സിലായത് അത് ചൈനീസ് അല്ല കൊറിയൻ ഭാഷ ആണെന്ന്. അങ്ങനെ പലതും കണ്ടും പഠിച്ചും നമ്മൾ നമ്മുടെ യാത്ര തുടർന്നു. വഴിയിൽ അനന്തപുരിൽ നിർത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം കാർ ഷിബിനെ ഓടിക്കാൻ ഏൽപിച്ചു ഞാൻ കിടന്നുറങ്ങി. അങ്ങനെ രണ്ടു ദിവസം മുഴുവൻ വണ്ടി ഓടിച്ചു തിരിച്ചു വന്നപ്പോഴും ഒന്ന് മാത്രം സംഭവിച്ചില്ല. ഇൻഷുറൻസ് പുതുക്കി വാട്സാപ്പ് വഴി അയച്ചു തരാം എന്ന് പറഞ്ഞ കാര്യം.

ബാംഗ്ലൂർ എയർപോർട്ട് ഒക്കെ കഴിഞ്ഞു ഏറെ ദൂരം പിന്നിട്ടു ഭാര്യേടെ ഫോൺ വന്നപ്പോഴാണ് ഞാൻ എണീക്കുന്നത്. എത്താറായോ എന്ന ചോദ്യത്തിനു ഒന്നര മണിക്കൂറിൽ എത്തും എന്ന് മറുപടിയും പറഞ്ഞു. പെട്ടെന്ന് വരുവാണേൽ ബിരിയാണിയും അയല വറുത്തതും ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നു പറഞ്ഞു. അതും ട്രിപ്പ് പോയ എല്ലാർക്കും ഉണ്ടാക്കി വെച്ചിട്ടുണ്ട്‌. അങ്ങനെ വീട്ടിൽ എത്തി ഒരു കുളിയും കഴിഞ്ഞു എല്ലാരും കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്ത കടന്നു വന്നത്. ഒരുപാട് കാലമായി യാത്ര  പോവണം എന്ന് പറഞ്ഞിട്ടും കൊണ്ട് പോവാതെ ഇരുന്നിട്ടും തിരിച്ചു വരുമ്പോഴേക്കും ബിരിയാണി ഒക്കെ ഉണ്ടാക്കി വെച്ച ആ സ്നേഹം ഉണ്ടല്ലോ. അന്ന് ഒരു തീരുമാനമെടുത്തു ഇനി ഒരിക്കലും ഭാര്യ ഇല്ലാതെ ഒരു യാത്രക്കും പോണില്ല എന്ന്.

English Summary:

Malayalam Experience Note ' Yathra ' Written by Nishobh Othayoth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com