തലമുറകൾ കഴിഞ്ഞ വീടാണ്, അതൊരിക്കലും വിൽക്കില്ല; 'ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഞാൻ തിരിച്ചു വരും...'

Mail This Article
കണ്ണുകളിൽ നിന്ന് തുടർച്ചയായി കവിളുകളിൽ കിനിഞ്ഞിറങ്ങി പലയിടങ്ങളിലായി വറ്റിത്തീർന്ന കണ്ണുനീർ ചാലുകൾ പോലെ, മഴവെള്ളം തുടർച്ചയായി കിനിഞ്ഞിറങ്ങി ചുമരുകളിൽ കണ്ണീർചാലുകൾ ഒരു കണ്ണുനീർപ്പാടം പോലെ ഇടം പിടിച്ചിരുന്നു. അയാൾ ആ ചുമരുകളിലൂടെ വിരലുകൾ ഓടിച്ചു. പരുപരുത്ത അതിന്റെ പ്രതലത്തിലെ വെള്ളം ഒഴുകിയ വഴികളിൽ, ചാലുകളിൽ തന്റെ കണ്ണുകൾ കൂടിച്ചേരുന്നുണ്ടോ എന്നയാൾ സംശയിച്ചു. വർഷങ്ങളായിരിക്കുന്നു നാട്ടിലേക്ക് വന്നിട്ട്.
കൈവിട്ട് കളയാൻ എളുപ്പമാണ് മോനെ, ഒരു നിമിഷം മതി, കാരണവന്മാർ ഉറങ്ങുന്ന ഈ ഭൂമിയിൽത്തന്നെ എനിക്കും ചേരണം. ഏതു ലോകത്തിലായാലും, ഈ മണ്ണിന്റെ ഗന്ധം അവരിൽ ഉണ്ടാകും, ഞാനവരെ അവിടെ ആ ഗന്ധങ്ങൾ തേടി കണ്ടുപിടിക്കും. അയാളുടെ ഉപബോധമണ്ഡലങ്ങളിൽ അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു. നിന്റെ മഹാനഗരത്തിൽ അടച്ചിട്ട നാല് ചുമരുകൾക്കുള്ളിൽ എനിക്ക് എന്നെ തടവിൽ ഇടാനാകില്ല. എനിക്കെന്നും ഈ മണ്ണിൽ ഇറങ്ങി നടക്കണം. നനഞ്ഞ മണ്ണിൽ ചെരുപ്പുകൾ ഇടാതെ ഭൂമിയിലേക്ക്, അതിന്റെ അടിവേരുകളിലേക്കുള്ള ബന്ധം എപ്പോഴും എനിക്ക് വേണം. മുറ്റത്ത് കോഴികൾ, എന്നെകാണുമ്പോൾ അമ്മേ എന്ന് വിളിക്കുന്ന അമ്മിണി എന്ന എന്റെ ആട്, ഇതൊന്നും വിട്ടു എനിക്ക് അങ്ങോട്ട് വരാനാകില്ല. നിനക്കിതൊക്കെ ബാലിശമായി തോന്നിയേക്കാം, എന്റെ ജീവിതം ഈ മണ്ണുമായി അത്രയധികം ബന്ധപ്പെട്ടു കിടക്കുന്നു.
മുറ്റത്തെ മുല്ലത്തറയിൽ ഭഗവതിക്ക് വിളക്ക് കത്തിക്കണം. നിനക്കിതെല്ലാം ഇത്ര വലിയ കാര്യങ്ങൾ ആണോ എന്ന് തോന്നും. നിന്നെ കുറ്റം പറയുകയല്ല. ഇതാണ് എന്റെ ലോകം, എനിക്ക് എന്നെ ഇവിടെ നിന്ന് പറിച്ചെടുക്കാൻ ആകില്ല മോനെ. അച്ഛൻ പോയെങ്കിലും, അച്ഛന്റെ വലിയ ചാരുകസേര അമ്മ എന്നും തുടച്ചു വൃത്തിയാക്കി, പുതിയ വിരി വിരിച്ചിടും. എനിക്കറിയാം അച്ഛനില്ലെന്ന്, എന്നിട്ടും അച്ഛനവിടെ ചാരുകസേരയിൽ ഇരിക്കുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. വൈകുന്നേരം ഞാൻ കുളിക്കാൻ ചൂട് വെള്ളമെടുക്കുമ്പോൾ ഇപ്പോഴും ഭാരതി എന്ന വിളി കേൾക്കും. കുളികഴിഞ്ഞു, വീടിന് പൂമുഖത്ത് കെട്ടിതൂക്കിയിട്ടിരിക്കുന്ന ചിരട്ടയിൽ നിന്ന് ഭസ്മം എടുത്തു പൂശി, ആ കസേരയിൽ ഇരിക്കുന്നുണ്ടാകും. ഞാൻ വിളക്ക് കത്തിച്ചു നാമം ജപിക്കുമ്പോൾ, അച്ഛനും നാമം ജപിക്കുന്നത് കേൾക്കാം. നീ പറയൂ, അച്ഛനെ ഇവിടെ തനിയെ ഉപേക്ഷിച്ചു എനിക്ക് വരാനാകുമോ?
പല തവണ താൻ ശ്രമിച്ചു പരാജയപ്പെട്ടതാണെങ്കിലും, ഓരോ തവണ വരുമ്പോഴും താൻ അമ്മയോട് ഒരേകാര്യം തന്നെ ചോദിച്ചുകൊണ്ടിരുന്നു, അമ്മ ഒരേ ഉത്തരങ്ങൾ തന്നുകൊണ്ടിരുന്നു. അമ്മയുടെ മരണം തനിക്കൊരു ആഘാതമായിരുന്നു. ആരെയും ബുദ്ധിമുട്ടിച്ചില്ല, പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു. ഭാഗ്യത്തിന് മുറ്റമടിക്കാൻ വരുന്ന രമണിചേച്ചി അവിടെ ഉണ്ടായിരുന്നതിനാൽ, അവസാനതുള്ളി വെള്ളം കൊടുക്കാൻ അവർക്കായിരുന്നു നിയോഗം. അല്ലെങ്കിലും, അച്ഛനും അമ്മയ്ക്കും അവസാന തുള്ളി വെള്ളം കൊടുക്കാൻ തനിക്കായില്ല. ജനിമൃതികൾക്കിടയിലെ ജലകണങ്ങളിലൂടെ പിന്തുടരുന്ന ജന്മാന്തരങ്ങൾ. അവസാനതുള്ളി വെള്ളം തരാൻ നീ വന്നില്ലല്ലോ എന്നവർ ഉറക്കെ കരയുന്നുണ്ടോ? അവരുടെ കരച്ചിൽ തന്റെ നെഞ്ചുകീറി തലച്ചോറിനെ അള്ളിപ്പിടിക്കുന്നുണ്ടോ?
അമ്മയുടെ കർമ്മങ്ങൾ കഴിയുന്നത് വരെ താൻ നാട്ടിൽ നിന്നു. ആടിനെയും കോഴികളെയും രമണിച്ചേച്ചിയോട് കൊണ്ടുപോയ്‌ക്കോളാൻ പറഞ്ഞു. കെട്ടഴിച്ചിട്ടും അമ്മിണി അവിടെ നിന്ന് കുറേ നേരം കരഞ്ഞു. അവൾ അമ്മയെ തേടുന്നതാകാം. ആ മൃഗത്തിനുള്ള സ്നേഹംപോലും തനിക്കുണ്ടായിരുന്നില്ലേ? അയാൾ സ്വന്തം ചോദ്യങ്ങളിൽ വീർപ്പുമുട്ടി. ജനലുകളിൽ പലതും മഴകൊണ്ട് ദ്രവിച്ചിരിക്കുന്നു. വാതിൽ അടച്ചിടാം എന്ന് മാത്രം. അയാൾ വാതിൽ തുറന്നു അകത്തു കടന്നു. വലിയ ഉയരമുള്ള നാടുവിലത്തെ മുറി. ഈ ചുമരുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതിന് ഒരുപാടു ചരിത്രം പറയാനുണ്ടാകും. അടുക്കളയിലെ അഴികളിൽ മൂന്നുനാലെണ്ണം ചിതലരിച്ചു വീഴാൻ തയാറായി നിൽക്കുന്നു. മേൽക്കൂര ഏതാണ്ട് എല്ലായിടത്തും ചോരുന്നുണ്ട്. പുറത്തെ വരാന്തയിൽ തിണ്ണയിൽ ഇരിക്കുമ്പോൾ അയാൾക്ക് മനസ്സിലായി, അടുത്ത തവണ താൻ വരുമ്പോഴേക്ക് ഈ വീട് നിലംപതിക്കും.
എന്തൊക്കെയാണ് നിലംപതിക്കുന്നത്? ഒരുപാട് തലമുറകളുടെ ചരിത്രങ്ങൾ. അവർ തൊട്ടുതലോടിയ ചുമരുകൾ. അവരുടെ കാലടികൾ പതിഞ്ഞ അകത്തളങ്ങൾ. അവരുടെ പൊട്ടിച്ചിരികൾ, അവരുടെ രോഷങ്ങൾ, അവരുടെ അലർച്ചകൾ. അവർ ജനിച്ചപ്പോൾ കേട്ടുറങ്ങിയ താരാട്ടുപാട്ടുകൾ, അവർ മരിച്ചുകിടന്നപ്പോൾ ഉയർന്ന നിലവിളികൾ, ഗദ്ഗദങ്ങൾ. തനിക്കറിയാവുന്ന മുഖങ്ങൾ എല്ലാം എന്തുകൊണ്ടാണ് തന്റെ ചിന്തകളിലൂടെ ഓർമ്മകളിലൂടെ കടന്നുപോകുന്നത്? ഇതാ ഈ മുറ്റത്ത് അവരെല്ലാം നിരന്നു നിൽക്കുന്നു. ഒത്തനടുവിൽ അച്ഛനും അമ്മയുമുണ്ട്. ഞങ്ങളെ ഒറ്റക്കാക്കി നീ ഇവിടം വിടുകയാണോ? അയാളിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു.
റോഡിൽ കാറ് വന്നു ഹോണടിച്ചു. പോകാൻ സമയമായിരിക്കുന്നു. കാറിൽ ഇരിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു. വീടും പറമ്പും വിൽക്കുന്നെന്ന് പറഞ്ഞു കേട്ടു. അയാൾ പറഞ്ഞു. കേട്ടത് ശരിയല്ല. ഈ വീടും പറമ്പും ഞാൻ ഉണ്ടാക്കിയതല്ല, പല തലമുറകൾ ഉണ്ടാക്കിയതാണ്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഞാൻ തിരിച്ചു വരും. വീട് നന്നാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുന്നുണ്ട്. എനിക്കൊരിക്കലും, എന്നിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയില്ല.